ADVERTISEMENT

ആഗോള കൊക്കോ വ്യവസായികൾ ഉൽപന്ന വിപണിയിലെ വിലക്കയറ്റത്തിനു മുന്നിൽ സ്‌തംഭിച്ചു നിൽക്കുകയാണ്‌. ഏഴു മാസമായി വിപണിയിൽ അലയടിക്കുന്ന അതിശക്തമായ ബുൾ റാലി നീണ്ടു നിൽക്കുമെന്ന സൂചനയാണ്‌ ഉൽപാദകരാജ്യങ്ങളിൽ നിന്നും പുറത്തുവരുന്നത്‌. ഡിമാൻഡിന്‌ അനുസൃതമായി ചരക്ക്‌ ഷിപ്പ്‌മെന്റ് നടത്തുന്നതിൽ പശ്‌ചിമ ആഫ്രിക്കൻ രാജ്യങ്ങളിലെ കയറ്റുമതിക്കാർക്ക്‌ പല അവസരങ്ങളിലും വാക്ക്‌ പാലിക്കാനാവാത്തതും സ്ഥിതിഗതികൾ കൂടുതൽ സങ്കീർണമാക്കി.  

ലോക വിപണിയിൽ കൊക്കോ അഭിമുഖീകരിക്കുന്ന പ്രതിസന്ധി വിട്ടുമാറാൻ ചുരുങ്ങിയത്‌ ആറു മാസമെങ്കിലും വേണ്ടി വരുമെന്നാണ്‌ വിലയിരുത്തുന്നത്‌. അതായത്‌ സെപ്‌റ്റംബറിൽ പുതിയ ചരക്ക്‌ എത്തുന്നതോടെ പരിമുറുക്കങ്ങളിൽ നേരിയ അയവ്‌ കണ്ടുതുടങ്ങാം. ഇതിനിടയിൽ ഐവറി കോസ്റ്റിൽ അടുത്ത മാസം രണ്ടാം വിളവെടുപ്പിനു തുടക്കം കുറിക്കും. എന്നാൽ, പുതിയ കൊക്കോയുടെ വരവ്‌ വിലത്തകർച്ചയ്‌ക്ക്‌ ഇടയാക്കില്ല. ഉൽപ്പന്നം വാരികൂട്ടാൻ ചോക്ലേറ്റ്‌ വ്യവസായികൾ വിപണിയുടെ നാലു പാടും പ്രതിനിധികളെ ഇറക്കുമെന്ന്‌ ഉറപ്പ്‌. ഇപ്പോഴത്തെ ഉയർന്ന വില അടുത്ത സീസണിൽ ഉറപ്പ്‌ വരുത്താനാവുമെന്ന്‌ ഒരിക്കലും പ്രതീക്ഷിക്കാനാവില്ല. 

cocoa

ന്യൂയോർക്ക്‌ എക്‌സ്‌ചേഞ്ചിൽ കൊക്കോ ചരിത്രം തിരുത്തിയ പ്രകടനമാണ്‌ ഈ വർഷം കാഴ്‌ചവച്ചത്‌. ഉൽപന്ന വിപണിയുടെ ചരിത്രത്തിൽ ആദ്യമായി കൊക്കോ ടണ്ണിന്‌ 7329 ഡോളർ വരെ മുന്നേറി. ഒക്‌ടോബർ അവസാനം ഉടലെടുത്ത ബുൾ റാലിയിൽ കൊക്കോ 114 ശതമാനം വർധിച്ചു. രാജ്യാന്തര കമോഡിറ്റി അവധി വ്യാപാര കേന്ദ്രങ്ങളിൽ ഒരു ഓട്ടപ്രദക്ഷിണം നടത്തിയാൽ വ്യക്തമാകും കേവലം അഞ്ചു മാസങ്ങളിൽ നൂറു ശതമാനത്തിൽ അധികം മറ്റൊരു ഉൽപന്നവിലയും ഉയർന്നിട്ടില്ല. 

Read also: തെങ്ങിനേക്കാൾ നേട്ടം ഇടവിളയായ കൊക്കോ: ലാഭകരമായ ഇടവിളകളിലേക്കു തിരിഞ്ഞ് നാളികേരക്കർഷകർ 

ഫെബ്രുവരി അവസാനവാരം 19 ശതമാനം മുന്നേറിയ രാജ്യാന്തര കൊക്കോയ്‌ക്ക്‌ മാർച്ച്‌ ആദ്യ വാരം 15 ശതമാനം കയറാനായുള്ളൂ. എന്നാൽ രണ്ടാം വാരത്തിലേക്ക്‌ കടന്നപ്പോൾ മുന്നേറ്റ തോത്‌ വീണ്ടും കുറഞ്ഞു. വിപണിയുടെ സാങ്കേതിക വശങ്ങളിലേക്ക്‌ തിരിഞ്ഞാൽ ന്യൂട്രൽ, സ്പിന്നിങ്  ടോപ്പ് സ്ഥിതിയിലാണ്‌. 

image credit: dimarik/iStockPhoto
image credit: dimarik/iStockPhoto

അതായത്‌ ഒക്‌ടോബറിലെ 3417 ഡോളറിൽ ഉടലെടുത്ത ബുൾ റാലിയിൽ കൊക്കോ ഫെബ്രുവരി അവസാനം 6755 ഡോളർ വരെ സഞ്ചരിച്ചു. കാര്യമായ സാങ്കേതിക തിരുത്തലുകൾക്ക്‌ അവസരം നൽക്കാതെയുള്ള മുന്നേറ്റത്തിന്‌ ചുക്കാൻ പിടിച്ചത്‌ യൂറോപ്യൻ ഫണ്ടുകളായിരുന്നു. വിപണി ഓവർ ഹീറ്റായി മാറിയെന്നു കണ്ട്‌ ഫണ്ടുകൾ ബയ്യിങ്‌ കുറച്ചത്‌ മാർച്ച്‌ അവധി 6380 ഡോളറിലേക്ക്‌ തിരുത്തൽ സംഭവിച്ചു. എന്നാൽ പുതിയ വിൽപ്പനക്കാരുടെ അഭാവത്തിൽ വില വീണ്ടും ഉയർന്ന്‌ മാർച്ച്‌ 12ന്‌ സർവകാല റെക്കോർഡായ 7329 ഡോളറിലെത്തി.  

ഒരു ചുവടുകൂടി മുന്നേറണമെന്ന മോഹം കൊക്കോ നിലനിർത്തുമ്പോഴും ഓപ്പറേറ്റർമാർ സെപ്‌റ്റംബർ, ഡിസംബർ അവധികളിൽ വിൽപ്പനയ്‌ക്ക്‌ വരും മാസങ്ങളിൽ ഉത്സാഹിക്കാം. 2022 ഒക്‌ടോബറിൽ കൊക്കോ വില 2224 ഡോളർ മാത്രമായിരുന്നു, ആ ചരിത്രം ഫണ്ടുകളെ ഷോട്ട്‌ സെല്ലിങിന്‌ പ്രേരിപ്പിക്കുന്നുണ്ട്‌. ന്യൂയോർക്കിൽ സെപ്‌റ്റംബർ അവധി 5875 ഡോളറിലാണ്‌. അവധി വ്യാപാരത്തിൽ വിപണിയെ ഉഴുതുമറിക്കാമെന്ന മോഹത്തിൽ ഫണ്ടുകൾ പുതിയ ഷോട്ട്‌ പൊസിഷനുകൾക്ക്‌ ഇതിനകം നീക്കം തുടങ്ങി.  

Read also: കൊക്കോക്കുരു ദീർഘകാലം സൂക്ഷിക്കുന്നത് കഞ്ഞിവെള്ളത്തിൽ: വേറിട്ട രീതിയുമായി കർഷകൻ

അതേസമയം പശ്‌ചിമ ആഫ്രിക്കൻ രാജ്യങ്ങളിൽ കഴിഞ്ഞ വർഷം വീശിയടിച്ച കനത്ത മഴയിൽ താളം തെറ്റിയ കൊക്കോ കൃഷിയിടങ്ങളിലെ പ്രതിസന്ധിയിൽനിന്നും തോട്ടം മേഖലയ്‌ക്ക്‌ ഇനിയും പൂർണമായി തിരിച്ചു വരവ്‌ നടത്താനായില്ല. പ്രതികൂല കാലാവസ്ഥയിൽ മരങ്ങളെ ബാധിച്ച രോഗങ്ങൾ ഉൽപാദനം ഗണ്യമായി കുറച്ചു. വിവിധ രാജ്യങ്ങളിൽ ഇതുമൂലം തൽക്കാലം വിളവ്‌ ഉയരില്ലെന്നാണ്‌ സൂചന.

cocoa

പല രാജ്യങ്ങളിലും 40 വർഷം വരെ പഴക്കമുള്ള മരങ്ങളാണ്‌, അവയുടെ ഏറ്റവും നല്ല സമയം പിന്നിട്ടതിനാൽ വിളവ്‌ ഓരോ വർഷവും കുറയുന്നു. ഇത്‌ മൂലം വ്യവസായികളുടെ പ്രതീക്ഷയ്ക്കൊത്ത്‌ കൊക്കോ ബീൻസിന്റെ ലഭ്യത ഉയരുന്നില്ല. വില അമിതമായി ഉയർന്നതോടെ ആഗോള വിപണിയിൽ കൊക്കോ ഡിമാൻഡ് ഏകദേശം അഞ്ചു ശതമാനം കുറഞ്ഞു. 

ഉൽപാദകരാജ്യങ്ങളിലെ ചരക്ക്‌ ക്ഷാമത്തിൽ പല തുറമുഖങ്ങളിലും കൊക്കോ നീക്കത്തിലെ കുറവ്‌ തുടരുന്നു. ഉൽപാദനത്തിൽ മുന്നിൽ നിൽക്കുന്ന ഐവറി കോസ്റ്റിൽ നിന്നും ഒക്‌ടോബർ മുതൽ മാർച്ച്‌ ആദ്യ വാരം വരെയുള്ള കയറ്റുമതി തൊട്ട്‌ മുൻ വർഷത്തെ അപേക്ഷിച്ച്‌ 30 ശതമാനം കുറഞ്ഞു. ഷിപ്പ്‌മെന്റിന്‌ നേരിട്ട ഇടിവ്‌ പരിഹരിക്കാൻ ഇനിയും മാസങ്ങൾ തന്നെ വേണ്ടിവരും. 

cocoa-beans-1

സംസ്ഥാനത്തെ കൊക്കോ കർഷകർ തോട്ടങ്ങളിലെ ഓരോ ചലനവും സസൂക്ഷ്‌മം നിരീക്ഷിക്കുന്നു. ഏറ്റവും മികച്ച നിലവാരത്തിൽ കായ ഉണക്കിയെടുക്കാനായാൽ ഏറ്റവും ഉയർന്ന വില തന്നെ സ്വന്തമാക്കാനാകുമെന്ന ഉറച്ച വിശ്വാസത്തിലാണവർ. കഴിഞ്ഞ വർഷം ഇതേ സമയത്ത് കിലോ 250 രൂപയിൽ നീങ്ങിയ ഉണക്ക കൊക്കോ വില ഇതിനകം ഇരട്ടിയിലധികം ഉയർന്ന്‌ 600 രൂപ വരെ കയറി. ഫെബ്രുവരി അവസാനം 480 രൂപയായിരുന്ന കൊക്കോ മാർച്ച്‌ ആദ്യ വാരം 565 രൂപയായി ഉയർന്നു, ഒടുവിൽ  590-600 രൂപയിലേക്കും കയറി സംസ്ഥാനത്തെ പല ഭാഗങ്ങളിലും വ്യാപാരം നടന്നു. പച്ച കൊക്കോ വില 225 രൂപ വരെ മുന്നേറി. 

കാർഷിക വിശേഷങ്ങൾ നേരത്തെ ലഭിക്കാൻ കർഷകശ്രീ വാട്സാപ് ചാനൽ ഫോളോ ചെയ്യാം. ഇവിടെ ക്ലിക്ക് ചെയ്യുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com