ADVERTISEMENT

അബിയുവിനു സംസ്ഥാനത്തു വാണിജ്യക്കൃഷിക്കു സാധ്യതയുണ്ടോ? 
അബിയുവിനു  യോജ്യമായ കാലാവസ്ഥയുള്ളതിനാലും പഴങ്ങൾക്ക് ആവശ്യക്കാർ ഏറുന്നതിനാലും കേരളത്തിൽ വാണിജ്യക്കൃഷിക്കു സാധ്യതയുണ്ട്.

അബിയു തൈകൾ നടുമ്പോൾ ശ്രദ്ധിക്കേണ്ടതെന്തൊക്കെ? 
സപ്പോട്ട കുടുംബത്തിൽപ്പെടുന്ന ഉഷ്ണമേഖലാ പഴവർഗവിളയാണ് അബിയു. അതിനാൽ അന്തരീക്ഷ ഊഷ്മാവ് 20 ഡിഗ്രി സെൽഷ്യസിൽ താഴെയുള്ള  പ്രദേശങ്ങൾ  കൃഷിക്കു യോജ്യമല്ല. ദിവസം മുഴുവൻ സൂര്യപ്രകാശം  ലഭിക്കുന്നതും നീർവാർച്ചയുള്ളതുമായ സ്ഥലമാണ്  അബിയുവിനു നന്ന്. വിത്ത് മുളപ്പിച്ചെടുക്കുന്ന തൈകൾ 3- 4 വർഷത്തിനുള്ളിൽ ഉൽപാദനം നൽകുന്നതിനാൽ ഇത്തരം തൈകളാണ് പ്രധാന നടീൽവസ്തു. നന്നായി വിളഞ്ഞുപഴുത്ത അബിയുപ്പഴങ്ങളിൽനിന്നു ശേഖരിക്കുന്ന വിത്തുകൾ ഒട്ടും തന്നെ ഉണങ്ങാതെ 2-3 ദിവസത്തിനുള്ളിൽ നീർവാർച്ചാസൗകര്യമുള്ള തവാരണകളിൽ പാകി മുളപ്പിച്ചാണ് തൈകൾ ഉൽപാദിപ്പിക്കുന്നത്. 6 മീറ്റർ അകലത്തിൽ 60 സെന്റിമീറ്റർ വീതം ആഴവും വീതിയും നീളവുമുള്ള കുഴികൾ എടുത്ത് ഒരു കുഴിയിൽ 10 കിലോ ജൈവവളം മേൽമണ്ണുമായി ചേർത്തിളക്കി തൈ നടാം.

അബിയു മരങ്ങൾക്ക് പ്രൂണിങ്  ആവശ്യമുണ്ടോ? 
അബിയു മരങ്ങൾക്ക് തീവ്രമായ പ്രൂണിങ് ആവശ്യമില്ല. എന്നാൽ, മരങ്ങൾ ചെറുതായിരിക്കുമ്പോൾ മുകളിലേക്കു വളരുന്ന പ്രധാന തണ്ടിന്റെ വളർച്ച നിയന്ത്രിച്ച് 3-5 പ്രധാന ശാഖകളുടെ വളർച്ച ഉറപ്പാക്കേണ്ടതാണ്. പ്രായം എത്തുമ്പോൾ 8 മുതൽ 12 അടിവരെ ഉയരത്തിൽ മരങ്ങളെ നിലനിർത്തുന്നതിന് ഇത് സഹായിക്കും. എല്ലാ വർഷവും വിളവെടുപ്പിനു ശേഷം രോഗം ബാധിച്ച ശിഖരങ്ങൾ, ചെടിയുടെ ഉള്ളിലേക്കു വളരുന്ന ശിഖരങ്ങൾ എന്നിവ മുറിച്ചുമാറ്റി ചെടിക്കുള്ളിൽ വായുസഞ്ചാരവും സൂര്യപ്രകാശവും  ഉറപ്പാക്കണം. പഴങ്ങളുണ്ടാകുന്ന ശിഖരങ്ങൾക്കു ബലം കുറവായതിനാൽ ഇവ താഴേക്കു തൂങ്ങി വളരുന്നതായി കാണാം. അതിനാൽ മരത്തിന്റെ ചുവട്ടിൽനിന്ന് ഒരു മീറ്റർ വരെ ഉയരത്തിൽ വളരുന്ന എല്ലാ ശാഖകളും മുറിച്ചു മാറ്റുന്നത് പഴങ്ങൾ മണ്ണിൽ മുട്ടാതെ സംരക്ഷിക്കുന്നതിന് സഹായിക്കും.

അബിയു മരത്തിൽ ധാരാളം പൂക്കളുണ്ടാകുന്നുണ്ടെങ്കിലും എല്ലാം കൊഴിഞ്ഞു പോകുന്നു. എന്തുകൊണ്ടാണ് കായ പിടിക്കാത്തത്?
അബിയു മരത്തിൽ ധാരാളം പൂക്കൾ ഉണ്ടാവുകയും എന്നാൽ കായ്കൾ പിടിക്കാതെ കൊഴിയുകയും ചെയ്യുന്നത്  ഒരു പ്രധാന പ്രശ്നമാണ്. അബിയു ഒരു സ്വയം പരാഗണം നടക്കുന്ന വൃക്ഷമാണെങ്കിലും വിത്തുതൈകൾ വളർത്തുമ്പോൾ മരങ്ങൾ തമ്മിൽ വ്യത്യാസങ്ങൾ കണ്ടിട്ടുണ്ട്. അതിനാൽ ഒരു മരം മാത്രം വളർത്തുമ്പോൾ ചില മരങ്ങൾ നന്നായി കായ്ക്കാറുണ്ടെങ്കിലും, മിക്കപ്പോഴും മരത്തിൽ പൂക്കൾ ഉണ്ടായാലും പരാഗണത്തിന്റെ കുറവു മൂലം കായ് പിടിക്കാതിരിക്കുകയോ അല്ലെങ്കിൽ കായ്കൾ ചെറുതായിരിക്കുമ്പോൾതന്നെ പൊഴിയുകയോ ചെയ്യാറുണ്ട്. എന്നാല്‍ വ്യത്യസ്ത ഇനങ്ങളിൽപ്പെട്ട രണ്ടോ അതിൽ കൂടുതലോ മരങ്ങൾ വളർത്തുന്ന ഇടങ്ങളിൽ നന്നായി ഉൽപാദനം ലഭിക്കുന്നതായും കാണുന്നു. പൂക്കൾ ഉണ്ടാകുമ്പോൾ ജലദൗർലഭ്യം അല്ലെങ്കിൽ അധിക നന എന്നിവയും കായ്പിടിത്തം കുറയുന്നതിനു കാരണമാകാറുണ്ട്. ചെടികൾ പൂക്കുന്ന സാഹചര്യത്തിൽ കൂടുതൽ നൈട്രജൻ വളങ്ങൾ നൽകുന്നതും കായ്പിടിത്തത്തെ ബാധിക്കാം.

അബിയു വീടിന്റെ ടെറസ്സിൽ പോളിഹൗസിൽ വളർത്താൻ കഴിയുമോ?
100-120 ലീറ്റർ ശേഷിയുള്ള  ബാരലുകളിൽ മേൽമണ്ണും നന്നായി തയാറാക്കിയ കംപോസ്റ്റും 2: 1 അനുപാതത്തിൽ കൂട്ടിയിളക്കി നിറച്ച് ശരിയായ നനയും നല്ല പരിപാലനവും നല്‍കിയാല്‍ അബിയു പോളിഹൗസിൽ വളർത്താം.

വളപ്രയോഗം എങ്ങനെ?
ജൈവവളങ്ങളോടും രാസവളങ്ങളോടും നന്നായി പ്രതികരിക്കുന്ന വിളയാണ് അബിയു. കായ്ക്കുന്ന മരങ്ങൾക്ക് വിളവെടുപ്പിനു ശേഷം മരം ഒന്നിന് 10 മുതൽ 25 കിലോവരെ ജൈവവളവും 100 ഗ്രാം മഗ്നീഷ്യം സൾഫേറ്റും നൽകാം. കൂടാതെ, 500 ഗ്രാം 10:10:10 എൻപികെ മിശ്രിതം വർഷത്തിൽ 3 തവണ നൽകുന്നത് വിളവു കൂട്ടാന്‍ സഹായിക്കും. വളപ്രയോഗത്തിനു മുൻപ് മരം ഒന്നിന് 500 ഗ്രാം ഡോളമൈറ്റ് ചേർക്കുന്നത് മണ്ണിന്റെ പുളിപ്പ് ക്രമീകരിക്കുന്നതിനും ചെടികളുടെ ശരിയായ വളർച്ചയ്ക്കും സഹായിക്കും.

രോഗ,കീടബാധകളും കായ്കളെ ബാധിക്കുന്ന മറ്റു പ്രശ്നങ്ങളും എന്തൊക്കെയാണ്?
അബിയുവിനു രോഗ,കീടബാധ താരതമ്യേന കുറവാണ്. എന്നാൽ ചില സ്ഥലങ്ങളിൽ വേനൽക്കാലത്ത്  സ്നോ സ്കെയിൽ എന്ന ശൽക്കകീടത്തിന്റെ ആക്രമണം കണ്ടിട്ടുണ്ട്. ഇത്തരം മരങ്ങളിൽ ഈ ശൽക്കകീടത്തിന്റെ നിംഫുകൾ മണ്ണിൽനിന്ന് മരത്തിലേക്കു കയറുന്നതു  തടയാന്‍ ഗ്രീസ് പുരട്ടിയ തുണി തായ്ത്തടിയിൽ ചുറ്റിവയ്ക്കുന്നതു നന്ന്. 
മണ്ണിലെ കാത്സ്യം, ബോറോൺ എന്നിവയുടെ അഭാവം കായ്കൾ പൊട്ടിക്കീറുന്നതിന് ഇടയാക്കാറുണ്ട്. ഡോളമൈറ്റിന്റെ ഉപയോഗവും സോലുബോർ 2 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ കലക്കി ഇലകളിൽ തളിക്കലും വഴി  ഈ പ്രശ്നം പരിഹരിക്കാം.

abiu-fruit-1
തെരേസ, ജോയി പോൾ, മകൻ രാജൻ പോളിന്റെ ഭാര്യ അനു, ജോയി പോളിന്റെ ഭാര്യ മോളിയമ്മ എന്നിവർ അബിയു തോട്ടത്തിൽ

എപ്പോഴാണ് അബിയു പഴങ്ങൾ വിളവെടുക്കേണ്ടത്. പഴങ്ങളുടെ സൂക്ഷിപ്പു കാലാവധി എത്ര?
കായ്കൾ പഴുത്ത ശേഷം വേണം വിളവെടുപ്പ്. അന്തരീക്ഷ ഊഷ്മാവിൽ 5 ദിവസത്തോളവും ശീതീകരിച്ച് 14 ദിവസത്തോളവും  സൂക്ഷിച്ചുവയ്ക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com