ADVERTISEMENT

ഇളനീർക്കാമ്പിന്റെ രുചിയുള്ള അബിയു വിളവെടുക്കാൻ ഉത്സാഹത്തോടെ തോട്ടത്തിലിറങ്ങിയിരിക്കുകയാണ് വ്യവസായിയായ ജോയി പോളും കൊച്ചുമക്കളും. തോട്ടം നിറയെ ആകർഷകമായ മഞ്ഞനിറത്തിൽ അബിയു പഴങ്ങൾ. കൊച്ചുമക്കളുടെ കൂട്ടത്തിൽ തെരേസയാണ് കൃഷിയിൽ ജോയിയുടെ വലംകൈ. വിളവെടുക്കാനും വിൽക്കാനുമെല്ലാം തെരേസ മുന്നിലുണ്ട്. കേട്ടറിഞ്ഞു മാത്രം പരിചയമുണ്ടായിരുന്ന അബിയു സ്വന്തം പുരയിടത്തിൽ വിളയിക്കാൻ കഴിഞ്ഞതിന്റെ ആഹ്ലാദമുണ്ട് എല്ലാവർക്കും. ഒന്നും രണ്ടുമല്ല, 44 അബിയു മരങ്ങളാണു കോട്ടയം അതിരമ്പുഴയിലുള്ള പണ്ടാരക്കളം വീട്ടിൽ വിളവെടുപ്പിലെത്തി നിൽക്കുന്നത്. 

abiu-fruit-1
തെരേസ, ജോയി പോൾ, മകൻ രാജൻ പോളിന്റെ ഭാര്യ അനു, ജോയി പോളിന്റെ ഭാര്യ മോളിയമ്മ എന്നിവർ അബിയു തോട്ടത്തിൽ

അബിയു  വ്യത്യസ്ത ഇനങ്ങളുണ്ട്. നാലു വർഷം മുൻപ് ‘അബിയു നിപ്പിൾ’ ഇനത്തിന്റെ 2 തൈകൾ നട്ടാണ് കൃഷിത്തുടക്കം. തൊട്ടടുത്ത വർഷം ‘അബിയു ജയന്റ്’ ഇനത്തിന്റെ 42 തൈകൾ കൂടി നട്ടു. തുടർന്നിങ്ങോട്ട് കോവിഡ് കാലമായിരുന്നതിനാൽ പരിപാലനത്തിന് ഇഷ്ടംപോലെ സമയം കിട്ടിയെന്നു ജോയി. 3 വർഷം പിന്നിട്ടതോടെ മുഴുവൻ മരങ്ങളും വിളവെടുപ്പിലെത്തി. ആദ്യ ഉൽപാദന സീസണാണിത്. ‌ഇതുവരെ ഒരു മരത്തിൽനിന്ന് ശരാശരി 30 പഴം ലഭിച്ചു കഴിഞ്ഞു. 70 പഴം ലഭിച്ച മരവും കൂട്ടത്തിലുണ്ട്. നിപ്പിൾ ഇനത്തെ അപേക്ഷിച്ച് ജയന്റ് ഇനത്തിന്റെ പഴത്തിന് തൂക്കം കൂടും. 600–650 ഗ്രാം വരെ തൂക്കമുള്ള പഴങ്ങൾ ലഭിക്കുന്നുണ്ടെന്ന് ജോയി. 

ഒക്ടോബറിലാണ് പൂവിട്ടു തുടങ്ങിയത്. ഘട്ടംഘട്ടമായാണ് പൂവിടൽ. നവംബറിൽ തുടങ്ങിയ വിളവെടുപ്പ് ജനുവരി അവസാനം വരെ നീളും. മാർക്കറ്റിൽ ഉയർന്ന വിലയുള്ള എക്സോട്ടിക് പഴമാണ് അബിയു. എങ്കിലും കിലോയ്ക്ക് 250 രൂപ മാത്രം ഈടാക്കി പരിമിതമായി മാത്രമാണ് വിൽപന. പോഷകമേന്മയും നല്ല  രുചിയുമുള്ള അബിയു പഴങ്ങൾ എല്ലാ വീടുകളിലും നട്ടുവളർത്തണമെന്നും ജോയി പറയുന്നു.

abiu-fruit-3

മികച്ച പരിപാലനം

ആമസോൺ കാടുകളിൽനിന്നെത്തിയ അബിയു കേരളത്തിൽ പരിചിതമായി വരുന്നതേയുള്ളൂ. ചൂടും ഈർപ്പവുമുള്ള ഭൂപ്രകൃതിയോട് ഇണങ്ങി വളരുന്ന പഴവർഗമാണിത്. കേരളത്തിന്റെ കാലാവസ്ഥയിൽ നന്നായി വളരുകയും മികച്ച വിളവു നൽകുകയും ചെയ്യും. റംബുട്ടാനും മാങ്കോസ്റ്റിനും ദുരിയാനും അവ്ക്കാഡോയ്ക്കും പിന്നാലെ അബിയുവിന്റെ തോട്ടങ്ങളും കേരളത്തിൽ വളർന്നു വരുന്നത് ഈ അനുകൂല സാഹചര്യം ഉപയോഗപ്പെടുത്തിയാണ്. 

രണ്ടടി ആഴത്തിൽ കുഴിയെടുത്ത് അതിൽ കുമ്മായം–ചാണകപ്പൊടി–വേപ്പിൻപിണ്ണാക്ക്–എല്ലുപൊടി മിശ്രി തമിട്ട് ഒരാഴ്ചയ്ക്കു ശേഷമാണ് തൈ നടീലെന്ന് ജോയി. 15X15 അടി അകലത്തിലാണ് തൈകൾ വച്ചത്. ശരാശരി 33 അടി ഉയരത്തിൽ വളരുന്ന മരമാണ് അബിയു. എന്നാൽ 15 അടി ഉയരത്തിൽ കമ്പുകോതി നിർത്തിയാലേ വിളവെടുപ്പ് എളുപ്പമാകൂ. 

തോട്ടത്തിലെ മുഴുവൻ മരങ്ങൾക്കും തുള്ളിനന ഒരുക്കിയിട്ടുണ്ട്. വിളകളുടെ ആവശ്യത്തിന് അനുസൃതമായി നീരൊഴുക്കു ക്രമീകരിക്കാവുന്ന ഓൺലൈൻ ഡ്രിപ്പ് സൗകര്യമാണിത്.  മാസത്തിലൊരു  വളപ്രയോഗം. ജൈവ വളവും എൻപികെയും മാറിമാറി നൽകും. പൂവിടുന്ന സമയത്ത് കൊഴിച്ചിൽ ഒഴിവാക്കാന്‍ പൊട്ടാഷും നൽകും. 

പഴത്തിന്റെ ഉൾഭാഗം മാംസളമാണ്. പഴുക്കുന്നതോടെ പുറംതോടും മൃദുലമാകും. അതുകൊണ്ടുതന്നെ കി ളികള്‍  കൊത്താതിരിക്കാൻ ഓരോ പഴവും കൂടുകൊണ്ടു പൊതിഞ്ഞു സംരക്ഷിക്കേണ്ടിവരും. വിളവെടുപ്പ് വേനൽക്കാലത്തായതുകൊണ്ടും ആസ്വാദ്യകരമായ രുചിയുള്ളതുകൊണ്ടും അബിയുവിനു മികച്ച വിപണനസാധ്യതയുണ്ട്. 

ഫോൺ: 9995083706

English summary: Abiu Plantation Kottayam 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com