ADVERTISEMENT

മെക്കാനിക്കൽ ഡിപ്ലോമ കഴിഞ്ഞ് ഡെയറി ഫാമിങ്ങിലേക്ക് ഇറങ്ങിയ യുവ ക്ഷീരകർഷകനാണ് പത്തനംതിട്ട എഴുമറ്റൂർ പൈക്കര വിമൽ വിനോദ്. വല്യച്ഛൻ തുടങ്ങിവച്ച പശുവളർത്തൽ വിമലിന്റെ അച്ഛൻ തുടരുകയായിരുന്നു. അത് ക്രമേണ വിപുലീകരിച്ച് ദിവസം 700 ലീറ്ററോളം പാലുൽപാദിപ്പിക്കുന്ന ക്ഷീര സംരംഭമായി വളർന്നിരിക്കുന്നു. പഠനം കഴിഞ്ഞ് ഡെയറി ഫാം ഇപ്പോൾ പൂർണമായും ഏറ്റെടുത്തു നടത്തുന്നത് വിമലാണ്. ഡെയറി ഫാമിനൊപ്പം ഇറച്ചിക്കോഴി ഉൾപ്പെടെയുള്ള ബിസിനസ് മേഖലകളിലും കൈവച്ചിട്ടുണ്ട് വിമൽ.

dairy-farm-vimal-2

പശുക്കളും എരുമകളും

നൂറിലധികം പശുക്കളും അൻപതോളം എരുമകളും വിമലിന്റെ ഫാമിലുണ്ട്. ഫാമിന്റെ തുടക്കം എരുമകളിൽനിന്നാണ്. കാരണം എഴുമറ്റൂർ കണ്ണച്ചിറ കൃഷ്ണന്റെ അമ്പലത്തിൽ നിവേദ്യത്തിനും പാൽപായസത്തിനും ഉപയോഗിക്കുന്നത് എരുമപ്പാലായിരുന്നു. അത് വർഷങ്ങളായി നൽകുന്നത് വിമന്റെ കുടുംബവും. ആ പാരമ്പര്യം ഇന്നും തുടരുന്നുവെന്ന് വിമൽ. അതുകൊണ്ടുതന്നെയാണ് ഇപ്പോഴും എരുമകളെ വളർത്തുന്നത്. തറവാടു വീടിനോടു ചേർന്നുള്ള സ്ഥലത്താണ് പ്രധാന ഫാം. വല്യച്ഛൻ പശുക്കളെ വളർത്തിയിരുന്ന ചെറിയ തൊഴുത്ത് നിലനിർത്തി അതിനു മുകളിലേക്ക് വലിയ ഷെഡ്ഡ് നിർമിച്ചാണ് പശുക്കളെയും എരുമകളെയും പാർപ്പിച്ചിരിക്കുന്നത്. 

ദിവസം 700 ലീറ്ററിലധികം പാൽ കൊറ്റംകുടി ക്ഷീരസംഘത്തിൽ അളക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ക്ഷീരവികസന വകുപ്പിന്റെ തിരുവനന്തപുരം മേഖലയിലെ ക്ഷീരസഹകാരി അവാർഡ് (50,000 രൂപ) ലഭിച്ചത് വിമലിനായിരുന്നു. 2,19,472 ലീറ്റർ പാലാണ് വിമലിന്റെ ഫാമിൽനിന്ന് സംഘത്തിൽ അളന്നത്. ക്ഷീര സംഘത്തിൽ മാത്രമല്ല പ്രാദേശികമായും പാൽ വിൽക്കുന്നുണ്ട്. പശുക്കളും എരുമകളും കൂടാതെ ഇറച്ചിക്കായി പോത്തുകളെയും കാളകളെയും ഇവിടെ പരിപാലിക്കുന്നു. ചുരുക്കത്തിൽ പാൽ മാത്രമല്ല ഈ ഫാമിലെ വരുമാന മാർഗങ്ങൾ.

dairy-farm-vimal-4

പുലർച്ചെ നാലിനാണ് ഫാമിലെ പ്രവർത്തനങ്ങൾ ആരംഭിക്കുക. തൊഴുത്ത് വൃത്തിയാക്കി കറവ ആരംഭിക്കും. ആറരയോടെ പാൽ ക്ഷീരസംഘത്തിലേക്കു കൊണ്ടുപോകും. പച്ചപ്പുല്ലിനു പുറമേ പെല്ലെറ്റ്, പിണ്ണാക്ക്, തവിട്, ധാന്യപ്പൊടി തുടങ്ങിയവ ചേർത്തുള്ള സാന്ദ്രിത തീറ്റ രണ്ടു നേരം പശുക്കൾക്കു നൽകുന്നുണ്ട്. 

നാട്ടിൽനിന്നുതന്നെ പശുക്കളെ വാങ്ങിയാണ് താൻ ഫാം വിപുലീകരിച്ചതെന്ന് വിമൽ. അതുപോലെ വളർത്താൽ താൽപര്യമുള്ളവർക്ക് ഫാമിൽ ജനിക്കുന്ന നല്ല കന്നുകുട്ടികളെ നൽകി പിന്നീട് ചെന പിടിച്ചശേഷം തിരികെ വാങ്ങുന്ന രീതിയുമുണ്ട്.

dairy-farm-vimal-3
ശങ്കരനൊപ്പം

താരമായി ശങ്കരൻ

വിമലിന്റെ പശുക്കൂട്ടത്തിൽ തലയെടുപ്പോടെ നിൽക്കുന്ന കാളക്കൂറ്റനാണ് ശങ്കരൻ. വായ്പ്പൂര് ക്ഷേത്രത്തിലെ കാളയായിരുന്ന ശങ്കരന്റെ പരിചരണം ബുദ്ധിമുട്ടായതോടെ വിമൽ ഏറ്റെടുക്കുകയായിരുന്നു. ആറു വർഷമായി ശങ്കരൻ ഇവിടെയുണ്ട്. ശരീരവലുപ്പമുണ്ടെങ്കിലും ശങ്കരൻ സൗമ്യനാണെന്ന് വിമൽ. അടുത്തു നിൽക്കുന്ന പശുക്കളോടോ പരിചരിക്കുന്നവരോടോ ശല്യമില്ല.

ഫോൺ: 6282 730 346

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com