ADVERTISEMENT

കാഴ്ചയുടെ ലോകം അന്യമായിരുന്ന ഹെലൻ കെല്ലർ, മൂന്നു ദിവസത്തേക്ക് കാഴ്ച കിട്ടുകയാണെങ്കിൽ എന്തൊക്കെ കാണാനാണ് ആഗ്രഹിക്കുക എന്നെഴുതിയിട്ടുണ്ട്. സൂര്യോദയം മുതൽ, അക്ഷരാർഥത്തിൽ കൈ പിടിച്ച് അറിവിന്റെ ലോകത്തേക്ക് നടത്തിയ അധ്യാപിക ആനി സുള്ളിവൻ വരെയുള്ളവരെ കാണാനുള്ള തീവ്രമോഹം തുടിച്ചുനിൽക്കുന്ന എഴുത്ത്. ദിവസേന കണ്ടിട്ടും കാണാതെ പോകുന്ന കാഴ്ചകളുടെ മൂല്യത്തെക്കുറിച്ചുള്ള ഓർമിപ്പെടുത്തൽ കൂടിയാണത്. കേട്ടിട്ടും കേൾക്കാതെ പോകുന്ന ശബ്ദങ്ങൾ. അറിയാതെ പോകുന്ന സ്നേഹവും വിശ്വാസവും ആത്മാർഥതയും.

ഹെലൻ കെല്ലർക്കും മുമ്പ്, ഏഴു ദിവസം മാത്രമാണ് ജീവിതത്തിൽ ബാക്കി എന്നറിഞ്ഞുകൊണ്ട് ജീവിച്ച ഒരു രാജാവുണ്ടായിരുന്നു. പരീക്ഷിത്. അഭിമന്യുവിന്റെയും ഉത്തരയുടെയും മകൻ. അർജുനന്റെ കൊച്ചുമകൻ. പരീക്ഷിത്തിന്റെ ജനനം തന്നെ അദ്ഭുതമാണ്. പാണ്ഡവകുലത്തെ മുഴുവൻ തുടച്ചുനീക്കാൻ പ്രതിജ്ഞയെടുത്ത അശ്വഥാമാവിൽ നിന്ന് കൃഷ്ണൻ രക്ഷിച്ചെടുക്കുകയായിരുന്നു പരീക്ഷിത്തിനെ.

പരീക്ഷണങ്ങളുടെ തീയിൽ കുരുത്ത രാജകുമാരൻ. പ്രവചനങ്ങൾ ശരിവച്ച് പിൽക്കാലം അദ്ദേഹം ഹസ്തിനപുരത്തെ രാജാവായി. പാണ്ഡവരുടെ കുലമഹിമയുടെ അവകാശിയായി. നീതിയും ധർമവും പാലിച്ച് രാജധർമം അനുസരിച്ച് രാജ്യം ഭരിച്ചു പ്രീതി നേടി. എന്നാൽ, കലിയുടെ പരീക്ഷണത്തിൽ നിന്ന് പരീക്ഷിത്തിനും രക്ഷപ്പെടാനായില്ല. കോപത്തിന്റെ അഗ്നി കത്തിച്ചാണ് കലി അദ്ദേഹത്തെ പരീക്ഷണ വസ്തുവാക്കിയത്. ദാഹിച്ചും വിശന്നും തളർന്നപ്പോൾ ദാഹജലം തരാതിരുന്ന സന്യാസിക്കു നേരെ കുപിതനായ രാജാവ് ചത്ത പാമ്പിനെ വലിച്ചെറിഞ്ഞു.സന്യാസിയുടെ മകന്റെ കൊടുംശാപമാണ് തിരികെക്കിട്ടിയത്. ഏഴു ദിവസത്തിനുള്ളിൽ കൊടുംവിഷമുള്ള പാമ്പ് കടിച്ചു മരിച്ചുപോകട്ടെ. ഏറ്റവും വിഷം കൂടിയ തക്ഷകൻ എന്ന പാമ്പിനെയാണ് പരീക്ഷിത്തിനെ ഇല്ലാതാക്കാൻ നിയോഗിച്ചത്. 

മകൻ ജനമേജയനെ രാജാവാക്കി പരീക്ഷിത്ത് അവസാന ഏഴു ദിവസങ്ങൾക്കുവേണ്ടി തയാറെടുത്തു. മരണ ഭയം രാജാവിനെ നീറ്റി. വേദവ്യാസന്റെ മകൻ സുഖദേവ എന്ന മഹർഷിയുടെ വാക്കുകളാണ് പരീക്ഷിത്തിന് അവസാനം തുണയായത്. ജനനം പോലെ നിത്യസത്യമായ മരണത്തെക്കുറിച്ചുള്ള ആത്യന്തിക അറിവിലൂടെ. എന്നാലും മരണത്തിൽ നിന്നു രക്ഷപ്പെടാൻ ഈച്ചയ്ക്കു പോലും കടക്കാൻ കഴിയാത്ത സ്വകാര്യ വാസസ്ഥാനമുണ്ടാക്കി പരീക്ഷിത്ത് കാത്തിരുന്നു. മരണത്തിൽ നിന്നു രക്ഷപ്പെടുമെന്ന് വൃഥാ മോഹിച്ച്. എന്നാൽ, തക്ഷകൻ ചെറിയൊരു കീടത്തിന്റെ രൂപത്തിൽ രാജാവിനു കഴിക്കാൻ വേണ്ടി കൊണ്ടുപോയ ആപ്പിളിൽ കടന്നുകൂടിയിരുന്നു. ആപ്പിൾ കഴിക്കാനെടുത്ത പരീക്ഷിത്തിനെ യഥാർഥ രൂപത്തിൽ തക്ഷകൻ മരണത്തിലേക്കു നയിച്ചു. 

മൂന്നു ദിവസത്തെ കാഴ്ചകളെക്കുറിച്ചാണ് ഹെലൻ കെല്ലർ പറഞ്ഞത്. 

അവസാനത്തെ ഏഴു ദിവസങ്ങളിൽ ലോകത്തെ പുറത്തിട്ടടച്ചാണ് പരീക്ഷിത്ത് കഴിഞ്ഞത്. 

ആർക്കറിയാം ഓരോരുത്തർക്കും അവശേഷിച്ച ദിവസങ്ങളെക്കുറിച്ച്. ഒന്നേ ചെയ്യാനുള്ളൂ. തൊട്ടടുത്ത നിമിഷം അന്ത്യം സംഭവിച്ചേക്കാം എന്ന തിരിച്ചറിവിൽ ഈ നിമിഷം ഏറ്റവും നന്നായി ജീവിക്കുക. സ്നേഹം തിരിച്ചറിയുക. ആത്മാർഥതയും വിശ്വാസ്യതയും ഉൾക്കൊള്ളുക. സ്വപ്നങ്ങളെ പിന്തുടരുക. ഫലത്തെക്കുറിച്ചോർത്ത് വിഷമിക്കാതിരിക്കുക. 

ജീവിത വെളിപാട് ഒരു നിമിഷം കൊണ്ട് മനസ്സിൽ ഉദിക്കുകയല്ല. വർഷങ്ങളുടെ പഠനവും മനനവും കൊണ്ടാണതു സംഭവിക്കുന്നത്. അതിനു സഹായിക്കും പരീക്ഷിത്തിന്റെ കഥ. പുരാണത്തിൽ നിന്നും ഇതിഹാസങ്ങളിൽ നിന്നും തിരഞ്ഞെടുത്ത 25 കഥകൾ ലളിതമായി അവതരിപ്പിക്കുകയാണ് ദാജി. ഓരോ കഥയിലെയും സന്ദേശം, പാഠം, മൂല്യങ്ങൾ എന്നിവ ദൈനംദിന ജീവിതത്തിന് ഉതകുന്ന രീതിയിൽ സവിശേഷമായി പറയുന്നുമുണ്ട്. 

കഥകളുടെ പുനരാഖ്യാനം നടത്തന്നത് ദാജിയാണ്. ഗായത്രി പച്ച്പാണ്ഡെയുടെ ജീവൻ തുടിക്കുന്ന ചിത്രങ്ങൾ. ഒന്നിനൊന്ന് മനോഹരമായ 25 കഥകളുടെ ഇംഗ്ലിഷ് സമാഹാരം. പുതിയ തലമുറയെ ബുദ്ധിയുടെ, ജ്ഞാനത്തിന്റെ, സ്നേഹത്തിന്റെ, മൂല്യബോധങ്ങളിലേക്കു വീണ്ടെടുക്കാൻ ഉപകരിക്കുന്ന പുസ്തകം. 

English Summary:

Daji's Collection: 25 Moral Stories from Puranas and Epics for Life's Greatest Lessons

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com