ADVERTISEMENT

മെഷീനുകളെ, നിർമിതബുദ്ധിയെ എല്ലാം നിർമിച്ചത് ദൈവം ആദിയിൽ മണ്ണു കുഴച്ച് അടരുകളാക്കിയ മനുഷ്യ ബ്രെയിൻ അല്ലേ. മെഷീനുകളെ അപ്രസക്തമാക്കാൻ കഴിവുള്ള മനുഷ്യ ബ്രെയിൻ അനാദിയായ കാലം മുതലേ ഇവിടെയുണ്ട്. പക്ഷേ, അതിനെ നമ്മൾ ഇതേവരെ പിടിച്ചെടുത്തിട്ടില്ല. 

മെറ്റവേഴ്സിന്റെ അദ്ഭുതലോകത്തേക്ക് മലയാളത്തെ നയിക്കുന്ന എം.പി. ലിപിൻ രാജിന്റെ മാർഗരീറ്റ അക്ഷരാർഥത്തിൽ മനസ്സും മെഷീനും തമ്മിലുള്ള മത്സരവും സഹകരണവും ആശ്രിതത്വവും നിറ‍ഞ്ഞ പുതിയൊരു കാലത്തേക്കാണു കണ്ണു തുറക്കുന്നത്. ഗണിതശാസ്ത്രവും തത്ത്വചിന്തയും തോളോടു തോൾ ചേർന്നു നിൽക്കുന്ന ലോകം. ഗണിതശാസ്ത്രം ഉപയോഗിച്ച് ഭാഷയ്ക്ക് പുതിയൊരു സൗന്ദര്യ സമവാക്യം രചിക്കുകയെന്ന ദൗത്യത്തിനൊപ്പം ഫിക്‌ഷനിലെ ഏറ്റവും പുതിയ പ്രവണതകളോടും ചേർന്നുനിൽക്കുന്നു. ഫുഡ് ഫിക്‌ഷനും കരിയർ ഫിക്‌ഷനും പരിചയപ്പെടുത്തിയ എഴുത്തുകാരൻ നടത്തുന്ന പുതിയ പരീക്ഷണം പ്രമേയത്തിലും അവതരണത്തിലും ആശയത്തിലും ഇനിയും പേരിട്ടിട്ടില്ലാത്ത പുതിയൊരു ട്രെൻഡിന്റെ തുടക്കം കൂടിയാണ്. 

മധ്യതിരുവിതാംകൂറിൽ ജനിച്ചു വളർന്ന് രാജ്യത്തെ ഏറ്റവും കടുപ്പമേറിയ മത്സരപരീക്ഷ വിജയിച്ച് ഉന്നത ഉദ്യോഗസ്ഥ പദവിയിലെത്തുന്ന ജതിൻ ഏറ്റെടുക്കുന്ന അന്വേഷണം പരിസ്ഥിതിയുടെയും ഗോത്ര പാരമ്പര്യത്തിന്റെയും അടിവേരറുത്ത മാറ്റങ്ങൾ ഒരു ഭൂപ്രദേശത്തിന്റെ ജീവിതത്തെ എങ്ങനെ തകിടം മറിച്ചുവെന്ന കഥ കൂടിയാണ്. മാർഗരീറ്റ എന്ന ഭൂപ്രദേശത്തിനു വന്ന മാറ്റങ്ങൾ മാത്രമല്ല, ചരിത്രം നിരന്തരം മാറ്റിയെഴുതപ്പെട്ട കഥ കൂടിയാണ്. മാർഗരീറ്റ അസമിലാണ്. എന്നാൽ, ഇന്ത്യയുടെ രണ്ടറ്റങ്ങളിൽ കിടക്കുന്ന, പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഈ രണ്ടു കുഞ്ഞൻ സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധം ജതിൻ എന്ന വ്യക്തിയുടെ വേരുകളിൽ മാത്രം കുടുങ്ങിക്കിടക്കുന്നതല്ല. ജീവിതം, പുതിയ, പ്രവണതകൾ, പരിസ്ഥിതിയുടെ തകർച്ച, വനനശീകരണം, പ്രകൃതിയുടെ നിർദയ ചൂഷണം എന്നിങ്ങനെ രണ്ടു സംസ്ഥാനങ്ങളും നേരിടുന്ന ഭീഷണികൾക്കും അതിനോടുള്ള നിസ്സംഗതയിൽപ്പോലും അദ്ഭുതകരമായ സമാനതകളുണ്ട്. മെറ്റവേഴ്സ് മുതൽ യുവതലമുറയുടെ ആഭിമുഖ്യങ്ങൾ വരെ പരിശോധിക്കുന്ന നോവൽ, ഒരേസമയം ജീവിത കഥാനുഗായിയും എന്നാൽ കൃത്യമായ നിരീക്ഷണത്തിന്റെയും സൂക്ഷ്മമായ പഠനത്തിന്റെയും ശാസ്ത്രീയ ഫലം കൂടിയാണ്. 

അസമിലെ കുന്നുകളെ മൂടിക്കിടക്കുന്ന തേയിലക്കാടുകൾ കയറിയിറങ്ങി കൽക്കരിഖനികളുടെ ഗർഭപാത്രത്തിലേക്ക് നൂണ്ടിറങ്ങുമ്പോൾ അതിനിടയിൽ ഒറ്റപ്പെട്ടുകിടക്കുന്ന ചെറുപട്ടണമാണ് മാർഗരീറ്റ.  ഭൂമിക ബോറിഗാവോൺ, അർപ്പിത മുത്തശ്ശി എന്നിവരിലൂടെ ആദർശം ജീവിതവ്രതമാക്കിയ ഒരു കൂട്ടം മനുഷ്യരുടെ സഹനത്തിന്റെയും ത്യാഗത്തിന്റെയും പുതിയൊരു ലോകത്തെക്കുറിച്ചുള്ള സ്വപ്നങ്ങളുടെയും ഭൂമികയാണ് മാർഗരീറ്റ തുറക്കുന്നത്. അഴിച്ചെടുക്കാൻ ശ്രമിക്കുമ്പോൾ മുറുകുന്ന, സങ്കീർണമാകുന്ന ബന്ധങ്ങൾ ജതിനെ നയിക്കുന്നത് ഉത്തരങ്ങളിലേക്കല്ല, പുത്തൻ സമസ്യകളിലേക്കാണ്. 

കാത്തിരുന്നതല്ലെങ്കിൽപ്പോലും മാർഗരീറ്റ ഫാസ്റ്റ് ട്രാക്ക് കോടതിയുടെ ഉത്തരവ് ജതിൻ നിയോഗമായി സ്വീകരിക്കുകയാണ്. വീണ്ടും അസമിലേക്കു പോകാൻ. ഭാര്യയെയും മകനെയും പോലും ആ യാത്രയുടെ ലക്ഷ്യം ബോധ്യപ്പെടുത്താൻ അയാൾ കഷ്ടപ്പെടുന്നുണ്ട്. ഭൂമിക ബോറിഗാവോണിന്റെ കൊലപാതകക്കേസിൽ രഹസ്യമൊഴി നൽകണം. അർപ്പിത മുത്തശ്ശിയുടെ വീട്ടിൽ പോകണം. അവർ ജതിനുവേണ്ടി എഴുതിവച്ച തറവാട് സന്ദർശിക്കണം.  മരണാനന്തര ചടങ്ങുകൾ പൂർത്തിയാക്കണം. എന്നാൽ അതിലുപരി, സ്വന്തം നിലയ്ക്ക് അന്വേഷണം നടത്തി ഭൂമികയുടെ കൊലപാതകികളെ കണ്ടെത്തണം. 

ഗണിത ശാസ്ത്രത്തിലെ ജാർഗണുകളാണ് നോവലിലെ അധ്യായങ്ങളുടെ പേരുകൾ. ആൾജിബ്രയിൽ നിന്നും അൽഗോരിതത്തിൽ നിന്നും തുടങ്ങി സിമ്മട്രിയിലും ഇൻഫിനിറ്റിയും എത്തിച്ചേരുന്ന പദപ്രശ്നങ്ങൾ. 

അവയെക്കൂറിച്ച് കൂടുതൽ അറിയുന്നവർക്ക് നോവലിന്റെ സൗന്ദര്യശാസ്ത്രത്തിന്റെ ആഴങ്ങളിലേക്ക് കൂടുതൽ എത്താൻ കഴിയും. എന്നാൽ, ഗണിത ശാസ്ത്രത്തിൽ ആഴത്തിലുള്ള അറിവില്ലാതെയും ആസ്വദിക്കാവുന്ന നോവലാണ് മാർഗരീറ്റ. നിസ്സംഗരും നിർമമരുമായ വായനക്കാരെയല്ല ലിപിൻ രാജ് തേടുന്നത്. വായിക്കുകയും അറിയുകയും ചിന്തിക്കുകയും സ്വന്തമായ വിലയിരുത്തലും നിരീക്ഷണവുമുള്ള, തലച്ചോറ് ഉപയോഗിക്കുന്ന വായനക്കാരുടെ സൂക്ഷ്മ വായനയാണ് നോവൽ ആവശ്യപ്പെടുന്നത്. 

നിർമിത ബുദ്ധിയുടെ ഏറ്റവും പുതിയ പരീക്ഷണം അരങ്ങ് തകർക്കുമ്പോഴും മനസ്സ് എന്ന ഇനിയും പൂർണമായും ഇഴപിരിച്ചെടുക്കാൻ കഴിയാത്ത സങ്കീർണവും എന്നാൽ ലളിതവുമായ സമസ്യ തന്നെയാണ് ലിപിൻ അവതരിപ്പിക്കുന്ന കേന്ദ്ര കഥാപാത്രം. മനുഷ്യനു സമനായ യന്ത്രത്തെപ്പോലും കണ്ടെത്തുന്ന മനസ്സിനപ്പുറം ഏതു വലിയ കഥാപാത്രമാണുള്ളത്. ആ മനസ്സ് സൃഷ്ടിക്കുന്നതേക്കാൾ മികച്ച കഥകൾ ആർക്കാണ് കണ്ടെടുക്കാനാവുക. അർപ്പിത മുത്തശ്ശിയുടെ ജീവിതം വെറുതെയാകില്ല. ഭൂമിക ബോറിഗാവോണിന്റെ രക്തസാക്ഷിത്വം നിഷ്ഫലമല്ല. അവരുടെ കൊലപാതകികൾക്ക് എന്നും സ്വതന്ത്രവും സ്വച്ഛവുമായ ജീവിതം സാധ്യമല്ല. കണ്ടുപിടിക്കാനും കണ്ടെത്താനും തയാറുള്ളവരുടെ കണ്ണിയറ്റിട്ടില്ലെന്ന് ജതിൻ ഉറപ്പിക്കുന്നു. 

തത്ത്വചിന്താപരമായും ബൗദ്ധികമായും വൈകാരികമായും നിരന്തരം വളരുകയും പുരോഗമിക്കുകയും ചെയ്യുന്ന ലോകത്തെ ഉപരിപ്ലവമായി മാത്രമാണു നോവലിസ്റ്റ് സ്പർശിക്കുന്നത്. സമഗ്രമായും ആഴത്തിലും പ്രതിപാദിക്കാവുന്ന ലോകത്തെ പാതിവഴിയിൽ ഉപേക്ഷിക്കുന്നത് വായനക്കാരെ നിരാശപ്പെടുത്തും. നോവൽ എന്ന മാധ്യമത്തിന്റെ അടിസ്ഥാന സവിശേഷത തന്നെ വൈകാരികതയാണ്. എന്നാൽ, ഭൂമിക ബോറിഗാവോണിന്റെ അപമൃത്യുവിനെക്കുറിച്ചു എഴുതുമ്പോൾ പോലും വാക്കുകൾ അറച്ചുനിലക്കുകയാണ്. നിരാശപ്പെടുത്തില്ലെങ്കിലും അപൂർണമായി അവസാനിക്കുന്നു എന്ന പ്രതീതി സൃഷ്ടിക്കുന്നുമുണ്ട്. 

പല കഥാപാത്രങ്ങളെയും വളർച്ചയുടെ ഒരു ഘട്ടം കഴിയുമ്പോൾ എഴുത്തുകാരൻ വഴിയിൽ ഉപേക്ഷിക്കുന്ന മാർഗരീറ്റ ലിപിൻരാജ് എന്ന എഴുത്തുകാരന്റെ വാഗ്ദാനമാണ്. മികച്ച കൃതികളിലേക്കുള്ള പ്രവേശികയാണ്. 

ഒരിക്കൽ ഉപേക്ഷിച്ച കണക്കിനെത്തന്നെ, മാത്തമാറ്റിക്സിലെ ദുർഘടമായ സമവാക്യങ്ങളെത്തന്നെ അഭയം പ്രാപിക്കേണ്ടിവരുന്നു. ഡാറ്റകളുടെ നടുവിൽ നിന്ന് സമവാക്യങ്ങൾ ഇറങ്ങിവരുന്നു. സമവാക്യങ്ങളുടെ ഇരുവശത്തുനിന്നും അക്കങ്ങളും അക്ഷരങ്ങളും നിറ‍ഞ്ഞു. വീണ്ടും ഓരോ സീക്വൻസും ഒന്നുകൂടി പുനഃസംപ്രേഷണം ചെയ്യുകയാണ്. തലച്ചോറിലെ സകല ഡാറ്റയും ഇളക്കിമറിച്ചിട്ടും എവിടേക്കോ പോകുന്ന ശ്രേണികൾ. പരസ്പര ബന്ധമില്ലാതെ അവ ചിതറി, തെന്നി പോകുമ്പോൾ, സത്യം ഇവിടെയുണ്ട്. ബോധത്തിൽ. ബോധ്യത്തിൽ. ആ ബോധത്തെ ഇനി ഉണർത്താം. 

മാർഗരീറ്റ 

എം.പി. ലിപിൻ രാജ് 

ഡിസി ബുക്സ് 

വില 220 രൂപ 

English Summary:

"Margarita: MP Lipin Raj's Malayalam Masterpiece Merges Math, Metaverse, and Mind"

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com