ADVERTISEMENT

ആൾദൈവത്തെക്കുറിച്ചൊരു പരാമർശമുണ്ട് ഫ്രാൻസിസ് നൊറോണയുടെ ഏറ്റവും പുതിയ നോവലായ മഞ്ഞപ്പുസ്തകത്തിന്റെ അവസാന ഭാഗത്ത്. എന്നാൽ അതൊരു വ്യക്തിയെക്കുറിച്ചല്ല. ആംബുലൻസിനെക്കുറിച്ചാണ്. പരുക്കേറ്റവരെ ഒരു നിമിഷം പോലും പാഴാക്കാതെ ആശുപത്രിയിലെത്തിക്കുന്ന ആംബുലൻസിന് ആൾദൈവം എന്ന വിളിപ്പേര് യാദൃഛികമോ അസംബന്ധമോ അല്ല. എന്നാൽ, നൊറോണ വ്യത്യസ്തമായൊരു സാഹചര്യത്തിലും അർഥത്തിലുമാണ് നോവലിൽ ആൾദൈവത്തെ അവതരിപ്പിക്കുന്നത്. 

മതവിശ്വാസിയല്ലാത്ത ഒരു മനുഷ്യനെയും ഈ നോവൽ പരിചയപ്പെടുത്തുന്നുണ്ട്. മാനുവൽ. അയാൾക്ക് വില്ലൻ പരിവേഷമാണ് നോവലിന്റെ തുടക്കത്തിലുള്ളത്. എന്നാൽ, അയാളെച്ചുറ്റിയുള്ള ദുരൂഹതയുടെ കുരുക്കുകൾ ഒന്നൊന്നായി അഴിയുന്നതോടെ മനുഷ്യസ്നേഹിയായി വീണ്ടെടുക്കുന്നുമുണ്ട്. മതവിശ്വാസിയല്ലാത്തവർ പൊതുവെ യുക്തിബോധമുള്ളവരായിരിക്കും. അവരുടെ ചിന്തയിൽ വ്യക്തതയുണ്ടായിരിക്കും. 

മറ്റു മനുഷ്യരെയും ലോകത്തെയും ആശ്രയിക്കാതെ സന്തോഷവും സംതൃപ്തിയും കണ്ടെത്താനും അവർക്കു കഴിയും. മതകേന്ദ്രീകൃതമല്ലാത്ത രാജ്യങ്ങളിലെ മനുഷ്യർ കൂടുതൽ സന്തുഷ്ടരായിരിക്കുന്നതിന്റെ കാരണം  ഇതാണെന്ന ആശയവും നോവൽ പങ്കുവയ്ക്കുന്നുണ്ട്. എന്നാൽ, അച്ഛനുമായുള്ള വികാരപരമായ ബന്ധം യുക്തിക്ക് വിരുദ്ധമായി ചിന്തിക്കാനും പ്രവർത്തിക്കാനും മാനുവലിനെ പ്രേരിപ്പിക്കുന്നുമുണ്ട്. ഡിജിറ്റൽ യുഗത്തിലും ഒരു അച്ചുകൂടം അയാൾ  ഭദ്രമായി സൂക്ഷിക്കുന്നുണ്ട്. അത് ഭാവിയിലും നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്നുണ്ട്. അതു പുതിയ തലമുറയെ ഏൽപിക്കുക എന്നതും അയാളുടെ ദൗത്യങ്ങളിലൊന്നാണ്. 

അയ്യനാട്ടമ്മ എന്ന ദേവിയും ഗ്രാമത്തെ സംരക്ഷിക്കുന്ന ഒരു ക്ഷേത്രത്തിന്റെയും കഥ കൂടി ചേരുമ്പോഴേ മഞ്ഞപ്പുസ്തകത്തിന്റെ വിശ്വാസ ഭൂമിക പൂർണമാവുന്നുള്ളൂ. 

കൊല്ലപ്പെട്ട വ്യക്തി അയ്യനാട്ടമ്മയുടെ ഭക്തനായിരുന്നു. പൂജാപുഷ്പങ്ങൾ അയാളുടെ മുഖത്തിന് വ്യത്യസ്തമായ അലൗകിക അന്തരീക്ഷം പ്രദാനം ചെയ്തിരുന്നു. 

കുറ്റ്വാന്വേഷണ കൃതിയുടെ അവതരണ രീതിയാണ് മഞ്ഞപ്പുസ്തകത്തിൽ നൊറോണ പിന്തുടരുന്നത്. വായനക്കാരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയാണ് ഓരോ അധ്യായവും അവസാനിക്കുന്നത്. 

കൊലപാതകത്തിന്റെ അന്വേഷണം ഏറ്റെടുക്കുന്ന കൊല്ലപ്പെട്ട വ്യക്തിയുടെ മകന്റെ സുഹൃത്തുക്കളുടെ അന്വേഷണം സമാന്തരമായ ഒരു അന്വേഷണ ഏജൻസിയുടെ പ്രവർത്തനങ്ങളെ ഓർമിപ്പിക്കുന്നുണ്ട്. എന്നാൽ, ചോദ്യങ്ങൾ മാത്രം അവശേഷിപ്പിക്കുന്ന നോവലാണ് മഞ്ഞപ്പുസ്തകം. ഉത്തരങ്ങൾ പറയുകയോ ഏതെങ്കിലും അനുമാനങ്ങളിൽ എത്തുകയോ ചെയ്യുന്നില്ല. ആശങ്കയുടെ അന്തരീക്ഷത്തിൽ ഉത്തരം കണ്ടെത്താൻ വായനക്കാരെ പ്രേരിപ്പിക്കുകയാണ്.

ചോദ്യങ്ങൾ ഏറ്റെടുത്ത് ഉത്തരങ്ങൾക്കു വേണ്ടി ശ്രമിച്ചാൽ എത്തുന്നത് ഞെട്ടിക്കുന്ന കണ്ടെത്തലുകളിലായിരിക്കുമെന്ന മുന്നറിയിപ്പും നൽകുന്നുണ്ട്. എല്ലാ മരണങ്ങളും സ്വാഭാവികമല്ല. എല്ലാ കൊലപാതകങ്ങൾക്കു പിന്നിലും മനുഷ്യർ മാത്രമല്ല പ്രവർത്തിക്കുക. സാധാരണ മനുഷ്യരെ പ്രലോഭിപ്പിക്കുന്നവയെക്കാൾ കൂടുതൽ മാരകമായ ലക്ഷ്യങ്ങളുമായി അവസരം കാത്തിരിക്കുന്ന കഴുകൻമാർ സമൂഹത്തിലുണ്ട്. അവരുടെ അധോലോകത്തിലേക്ക് ടോർച്ച് തെളിക്കുന്നുണ്ട് നൊറോണ. ബാക്കിയെല്ലാം അനുഭവത്തിൽ. 

മഞ്ഞപ്പുസ്തകം 

ഫ്രാൻസിസ് നൊറോണ 

ഡിസി ബുക്സ് 

വില 170 രൂപ 

English Summary:

Manhappusthakam by Francis Noronha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com