ADVERTISEMENT

ജീവിച്ചിരുന്നപ്പോള്‍ ഉമ്മന്‍ ചാണ്ടിയുടെ മഹത്വം ആരും വേണ്ടതുപോലെ മനസ്സിലാക്കിയില്ല. മരണാനന്തരമാണ് ആ മഹനീയ ജീവിതത്തിന്‍റെ കാന്തശക്തി എത്രത്തോളമുണ്ടെന്ന് സമൂഹത്തിനു ബോധ്യപ്പെട്ടത്. അന്യജീവനുതകുംവിധം പൊതുജീവിതത്തെ എത്രത്തോളം സര്‍ഗാത്മകമാക്കാമെന്ന് അദ്ദേഹം തെളിയിച്ചു. ലാളിത്യത്തില്‍നിന്ന് എത്രമേല്‍ ഔന്നത്യം സൃഷ്ടിക്കാമെന്നും നമ്മെ പഠിപ്പിച്ചു. അവസാനശ്വാസം വരെ അദ്ദേഹം കര്‍മനിരതനായിരുന്നു. വിസ്മയാവഹമായ കര്‍മധീരതയാണ് അദ്ദേഹം പ്രകടിപ്പിച്ചത്. പ്രചോദനാത്മകമായ ജീവചരിത്രമാണ് ഉമ്മന്‍ ചാണ്ടിയുടേത്. അദ്ദേഹത്തെകുറിച്ച് നിരവധി പുസ്തകങ്ങളും ഇതിനകം പുറത്തുവന്നു. അക്കൂട്ടത്തില്‍ വേറിട്ടുനില്‍ക്കുന്ന പുസ്തകമാണ് ‘രാജര്‍ഷിയായ ഉമ്മന്‍ ചാണ്ടി’. ഉമ്മന്‍ ചാണ്ടിയെ അടുത്തറിയാവുന്ന എഴുത്തുകാരന്‍ ഡോ. എം.ആര്‍. തമ്പാനാണ് ഗ്രന്ഥകര്‍ത്താവ്. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ സര്‍വ്വവിജ്ഞാന കോശ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെയും ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെയും ഡയറക്ടറായിരുന്നു അദ്ദേഹം.

രാജർഷിയായ ഉമ്മൻ ചാണ്ടി എന്ന ഒന്നാമധ്യായത്തിൽതന്നെ ഉമ്മൻ ചാണ്ടിയുടെ സവിശേഷമായ വ്യക്തിത്വത്തിലേക്ക് വിരല്‍ ചൂണ്ടാന്‍ ഗ്രന്ഥകർത്താവിനു കഴിഞ്ഞിട്ടുണ്ട്. പൊതുപ്രവർത്തനത്തെക്കുറിച്ചുള്ള ഉമ്മൻ ചാണ്ടിയുടെ വാക്കുകൾ ആര്‍ക്കും മാതൃകയാക്കാവുന്നതാണ്. ഏതു രാഷ്ട്രീയക്കാരനും സ്വീകാര്യമായ കുലീനമായ ആ  വാക്കുകൾ ഗ്രന്ഥത്തിൽ ഉദ്ധരിച്ചിരിക്കുന്നു: “എന്റെ പുസ്തകം ജനക്കൂട്ടമാണ്. സാധാരണക്കാരുമായി സംസാരിക്കുമ്പോഴാണ് ഓരോ പ്രശ്നങ്ങളുടെയും പിന്നിലെ രഹസ്യങ്ങൾ മനസ്സിലാക്കാനാകുന്നത്. പുസ്തകം വായിച്ചാലൊന്നും അത്ര അറിവുണ്ടാകില്ല. പൊതുപ്രവർത്തകന്‍റെ ഏറ്റവും വലിയ സ്വത്ത് ജനങ്ങളുടെ വിശ്വാസവും സ്നേഹവുമാണ്. അതെനിക്ക് അർഹിക്കുന്നതിനേക്കാൾ കൂടുതൽ കിട്ടിയിട്ടുണ്ട്. ജനങ്ങൾക്കിടയിൽ കഴിയുമ്പോൾ കിട്ടുന്ന ആനന്ദം എനിക്ക് മറ്റെങ്ങുനിന്നും കിട്ടിയിട്ടില്ല. സ്വാതന്ത്ര്യ സമരകാലത്ത് പൊതുപ്രവർത്തനം ത്യാഗമായിരുന്നു. സ്വാതന്ത്ര്യാനന്തരം അത് സേവനമായി. രാഷ്ട്രീയം ഇന്ന് പലർക്കും ഒരു പ്രഫഷനായി. അത് ജനങ്ങളുടെ വിശ്വാസം തന്നെ നഷ്ടപ്പെടുത്തും.’’ ഗാന്ധിജിയെപ്പോലെ സ്വജീവിതത്തിൽ തന്‍റെ വിശ്വാസപ്രമാണങ്ങൾ എല്ലാം തന്നെ നടപ്പാക്കിയ പൊതുപ്രവർത്തകനാണ് ഉമ്മൻ ചാണ്ടി. അപരന്‍റെ ദുഃഖം സ്വന്തം ദുഃഖമായി കരുതുവാനുള്ള സന്നദ്ധതയും കാരുണ്യവും അദ്ദേഹത്തിനുണ്ടായിരുന്നു. അതുതന്നെയാണ് അദ്ദേഹത്തിന്‍റെ വിനയത്തിനും ലാളിത്യത്തിനും അടിസ്ഥാനം.

oommen-chandy-literature-big

‘പടവുകൾ’ എന്ന രണ്ടാമധ്യായത്തിൽ കെഎസ്‌യു കാലം മുതലുള്ള ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ വളർച്ച സംക്ഷിപ്തമായി അവതരിപ്പിക്കുന്നു. കെഎസ്‌‌യു നേതാവിൽനിന്ന് മുഖ്യമന്ത്രിയായി വളർന്ന ഉമ്മൻ ചാണ്ടിയുടെ സംഘടന പാടവവും സമരവീര്യവും ഉദാഹരണസഹിതം ഇവിടെ അനാവരണം ചെയ്യപ്പെടുന്നുണ്ട്.

നാടിന്‍റെ പുരോഗതിയിലും വികസനത്തിലും അതീവ ശ്രദ്ധാലുവായ ഒരു ഭരണകർത്താവിന്‍റെ ദീർഘ ദർശനത്തോടെയുള്ള പ്രവർത്തന രേഖയാണ് മൂന്നാമധ്യായത്തിൽ പ്രതിപാദിക്കുന്നത്. വിഴിഞ്ഞം തുറമുഖം, കൊച്ചി മെട്രോ, സാമൂഹിക ക്ഷേമ പെൻഷൻ വർധന, സൗജന്യ നിരക്കിലുള്ള അരി വിതരണം, മദ്യവർജനം, ജനസമ്പർക്ക പരിപാടി എന്നിങ്ങനെ ജനോപകാരപ്രദമായ നിരവധി പദ്ധതികളും പരിപാടികളും വിജയകരമായി നടപ്പാക്കിയ ഒരു ഭരണകർത്താവിന്‍റെ  കർമധീരതയും ആത്മാർഥതയും വിശ്വാസയോഗ്യമായി അവതരിപ്പിക്കുന്നു.

ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്താണ് മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി ലഭിച്ചത്. അതിനു മുന്നോടിയായി 2012 ൽ സാംസ്കാരിക വകുപ്പിന്‍റെ നേതൃത്വത്തിൽ വിശ്വ മലയാള മഹോത്സവം തിരുവനന്തപുരത്ത് നടത്തുകയുണ്ടായി. മലയാളഭാഷയ്ക്ക് ശ്രേഷ്ഠ പദവി നേടിയെടുക്കുന്നതിനുവേണ്ടി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പ്രത്യേക താൽപര്യം എടുത്തിരുന്നു. ചരിത്ര പണ്ഡിതനായ എം.ജി.എസ്. നാരായണനെയും മറ്റ് ഭാഷാ വിദഗ്ധരെയും അതിനുവേണ്ടി ചുമതലപ്പെടുത്തിയത് ഉമ്മൻ ചാണ്ടിയായിരുന്നു. ‘മലയാളത്തിന്‍റെ വസന്തം’ എന്ന അധ്യായത്തിൽ ഇത്തരം കാര്യങ്ങൾ വിശദമായി പ്രതിപാദിക്കുന്നുണ്ട്.

ജനസമ്പർക്ക പരിപാടിയിലൂടെ ജനാധിപത്യത്തെ അർഥപൂർണമാക്കിയ മുഖ്യമന്ത്രിയാണ് ഉമ്മൻ ചാണ്ടി. ജനങ്ങളിൽനിന്ന് അഞ്ചുലക്ഷത്തിൽ പരം പരാതികൾ നേരിട്ട് സ്വീകരിക്കുകയും അവയിൽ മൂന്നു ലക്ഷത്തിൽപരം പരാതികൾക്ക് പരിഹാരം ഉണ്ടാക്കുകയും ചെയ്തതിലൂടെ അക്ഷരാർഥത്തിൽ ജനകീയ മുഖ്യമന്ത്രിയായി മാറാൻ അദ്ദേഹത്തിനു സാധിച്ചു. ജനസമ്പർക്ക  പരിപാടിയിലൂടെ യുഎൻ പുരസ്കാരവും അദ്ദേഹം നേടിയെടുത്തു. 

New Delhi 2021 October 26  : Oommen Chandy , former Chief Minister of Kerala , Congress Leader , MLA

@ Rahul R Pattom / Manorama
ഉമ്മന്‍ ചാണ്ടി

ഉമ്മൻ ചാണ്ടി ജീവിച്ചിരുന്നപ്പോൾ അദ്ദേഹത്തിനെതിരെ നിരവധി രാഷ്ട്രീയ ആരോപണങ്ങൾ ഉയർന്നുവന്നു. രാഷ്ട്രീയമായി ഏറ്റവുമധികം വേട്ടയാടപ്പെട്ട നേതാവായിരുന്നു അദ്ദേഹം. കേരള രാഷ്ട്രീയത്തില്‍ കോളിളക്കം സൃഷ്ടിച്ച സോളർ കേസില്‍ ഉമ്മന്‍ചാണ്ടി ഇരയാക്കപ്പെട്ടു. എന്നാൽ അദ്ദേഹത്തിനെതിരായ കേസുകളെല്ലാം വ്യാജമായ ആരോപണങ്ങൾ ആയിരുന്നുവെന്ന് കാലം തെളിയിച്ചു. ഒരു കോടതിയും ഉമ്മൻ ചാണ്ടിക്കെതിരെ ഒരു തെളിവും കണ്ടെത്തിയില്ല! പൊതുജീവിതത്തിൽ അഗ്നിശുദ്ധി വരുത്തിയ ഉമ്മൻ ചാണ്ടിയുടെ സമഗ്രമായ വ്യക്തിത്വവൈഭവത്തിലേക്ക് ഗ്രന്ഥകാരന്‍ കടന്നുചെല്ലുന്നുണ്ട്. ‘വേട്ടയാടപ്പെട്ട ജീവിതം’ എന്ന അധ്യായത്തിൽ സത്യസന്ധനായ ഉമ്മൻ ചാണ്ടിയുടെ പൊതു ജീവിതത്തെയാണ് മാറ്റുരച്ചു നോക്കുന്നത്. ജീവിച്ചിരുന്ന ഉമ്മൻ ചാണ്ടിയെക്കാൾ ശക്തനാണ് മരണമടഞ്ഞ ഉമ്മൻ ചാണ്ടിയെന്ന് ഗ്രന്ഥകാരൻ സ്ഥാപിക്കുന്നു.

പുസ്തകത്തിലെ ആകർഷകമായ ഭാഗം കുഞ്ഞൂഞ്ഞ് കഥകളാണ്. ഉമ്മൻ ചാണ്ടിയുടെ സമാനതകളില്ലാത്ത ലാളിത്യം ഈ അനുഭവകഥകളിൽ ഇതൾ വിടരുന്നു. നർമത്തോടെ, ഉപായത്തോടെ ഏതു പ്രതിസന്ധിയെയും തരണം ചെയ്യുന്ന ഉമ്മൻ ചാണ്ടിയുടെ അസാധാരണമായ വ്യക്തിത്വം ഈ കുഞ്ഞു കഥകളിൽ പ്രതിഫലിക്കുന്നു. ഉന്നതമായ പദവികൾ വഹിക്കുമ്പോഴും മനുഷ്യന്‍റെ ലാളിത്യം ഏതു വരെയാകാമെന്നതിന് ഉമ്മൻ ചാണ്ടിയോളം ഉദാഹരണം വേറെയില്ല. അർദ്ധനഗ്നനായ ഗാന്ധിജിക്കു ശേഷം വസ്ത്രത്തിന് യാതൊരു പ്രാധാന്യവും കൊടുക്കാത്ത നേതാവ് ഉമ്മൻ ചാണ്ടിയാണ് എന്നതിന് നിരവധി സാക്ഷ്യങ്ങൾ പുസ്തകത്തിലുണ്ട്. വിവാഹച്ചടങ്ങിലും ആഘോഷ വേളകളിലും പഴകി കീറിയ വസ്ത്രങ്ങള്‍ ധരിക്കുന്നതില്‍ അദ്ദേഹത്തിന് ഒരിക്കലും അഭിമാനക്ഷതം തോന്നിയില്ല. സന്ദർഭവശാൽ മറ്റുള്ളവരുടെ ഷർട്ടും മുണ്ടും ധരിക്കുന്നതിൽ യാതൊരു മടിയും അദ്ദേഹത്തിനുണ്ടായിരുന്നില്ല. കെ.കെ. വിശ്വനാഥൻ ഗവർണറായി പോയപ്പോൾ അദ്ദേഹത്തിന്‍റെ മിച്ചം വന്ന ഷർട്ടുകൾ അടിച്ചു മാറ്റിയ ഉമ്മൻ ചാണ്ടിയുടെ കഥ രസകരമാണ്.

ഉമ്മൻ ചാണ്ടിക്ക് കേരളം നൽകിയത് സമാനതകളില്ലാത്ത അന്ത്യോപചാരമാണ്. വികാരനിർഭരമായ ആ വിലാപയാത്രയെക്കുറിച്ചുള്ള വിവരണങ്ങളും ഗ്രന്ഥത്തിൽ ഉണ്ട്.

ഉമ്മൻ ചാണ്ടിയെ കുറിച്ചുള്ള പ്രമുഖരുടെ അനുസ്മരണങ്ങളും പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എ.കെ.ആന്റണി, വി.ഡി.സതീശൻ, സി.വി.ആനന്ദബോസ്, ടി.പത്മനാഭൻ, പെരുമ്പടവം ശ്രീധരൻ, വി.എം.സുധീരൻ, മമ്മൂട്ടി, മോഹൻലാൽ, കെ.ജയകുമാർ, ഡോ. ജോർജ് ഓണക്കൂർ, വിളക്കുടി രാജേന്ദ്രൻ എന്നിങ്ങനെ രാഷ്ട്രീയ, സാഹിത്യ, സാംസ്കാരിക മണ്ഡലങ്ങളിലെ നിരവധി പ്രമുഖർ ഉമ്മൻ ചാണ്ടിയെ അനുസ്മരിക്കുന്നു. ഉമ്മൻ ചാണ്ടിയുടെ സവിശേഷമായ വ്യക്തിപ്രഭാവം അടുത്തറിയാൻ ഉപകരിക്കുന്ന പുസ്തകമാണിത്.

രാജര്‍ഷിയായ ഉമ്മന്‍ ചാണ്ടി

ഡോ. എം. ആര്‍. തമ്പാന്‍

സദ്ഭാവന ട്രസ്റ്റ്, തിരുവനന്തപുരം

വില : 300 രൂപ

English Summary:

Malayalam Book ' Rajarshiyaya Oommen Chandy ' written by Dr. M. R. Thampan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com