ADVERTISEMENT

അധ്യായം: ആറ്

തിരുവണ്ണൂർക്കാരിയാണ് മാർഗരറ്റ്. ഡോ. മുഹാജിറിന്റെ നാടായ തണ്ണീർക്കരയുടെ സമീപപ്രദേശമാണ് തിരുവണ്ണൂർ. നദിയാൽ ചുറ്റപ്പെട്ട ഈ രണ്ട് പ്രദേശങ്ങളെയും പുറംലോകവുമായി ബന്ധിപ്പിക്കുന്നത് ഹെയർപിൻ വളവിൽ ആരംഭിക്കുന്ന പുരാതനവും നന്നേ വീതി കുറഞ്ഞതുമായ ഒരു പാലമാണ്. ഒരു കാറിന് പോകാനുള്ള വീതിയേ പാലത്തിനുള്ളൂ. ബേക്കറിയും ബാർബർ ഷോപ്പും ഹോട്ടലും മീൻ സ്റ്റാളുകളും പലചരക്ക്, പച്ചക്കറിപ്പീടികകളുമൊക്കെയുള്ള കവലയിൽ നിന്നാരംഭിക്കുന്നു ആ നാട്. മനോഹരമായി ടാറിട്ട റോഡും റോഡിനിരുവശത്തും വീടുകളും കൃഷിയിടങ്ങളും കളിസ്ഥലങ്ങളും അമ്പലവും ഗവ.യു.പി സ്‌കൂളും പോസ്റ്റ് ഓഫീസും വായനശാലയും കല്യാണമണ്ഡപവും പൗരാണികമായ ജുമാമസ്ജിദും പിന്നെ സ്നേഹിക്കാൻ മാത്രമറിയുന്ന കുറേ പച്ചയായ ജീവിതങ്ങളുമുൾപ്പെടുന്ന തിരുവണ്ണൂർ. 

ഒരു തോട്ടിൻകരയിലാണ് മാർഗരറ്റിന്റെ കുടുംബവീട്. തലമുറകൾ മുങ്ങി നിവർന്ന ആ തോട്ടുവക്കിൽ മണ്ണപ്പം ചുട്ടും, ഇലത്തവി കൊണ്ട് മണൽ കഞ്ഞി വിളമ്പിയും, കടലാസ് വഞ്ചി നിർമിച്ചൊഴുക്കിയും, ഇണങ്ങിയും പിണങ്ങിയുമൊക്കെ അവൾ വളർന്നു. ഹൈസ്ക്കൂൾ, ഹയർ സെക്കൻഡറി കലോത്സവങ്ങളിൽ സാഹിത്യ മത്സരങ്ങളിൽ അവൾ മികവ് കാട്ടി.  വിവിധ പത്രമാസികകളുടെയും, ആഴ്ചപ്പതിപ്പുകളുടെയും ബാലപംക്തിയിൽ അവളുടെ സർഗസൃഷ്ടികൾ വെളിച്ചം കണ്ടു. 

എന്നാൽ പഠനത്തിന്റെ പോർനിലത്തിൽ ദയനീയ പരാജയമേറ്റു വാങ്ങാനായിരുന്നു അവളുടെ വിധി. അതോടെ സപ്ലികളുടെ ഔദാര്യത്തിന് കാത്ത് നിൽക്കാതെ അവൾ ബിരുദം ഉപേക്ഷിച്ചു. തുടർന്ന് ഒരു കമ്പ്യൂട്ടർ സെന്ററിൽ ഡി.ടി.പി കോഴ്‌സിന് ചേർന്നു. അവിടെ പഠിച്ചു കൊണ്ടിരിക്കെയാണ് ഒലിവറുമായി അനുരാഗത്തിലാകുന്നത്. അതിനകം അവൾ ബാലസാഹിത്യത്തിലേക്ക് തിരിഞ്ഞിരുന്നു. കുട്ടികളെ പൊട്ടിച്ചിരിപ്പിക്കുകയും ഇരുത്തിച്ചിന്തിപ്പിക്കുകയും ചെയ്യുന്ന ചെറുകഥകളും കവിതകളും ശാസ്ത്ര നോവലുകളും അവളുടെ തൂലികയിൽ നിന്നും പിറവിയെടുത്തുകൊണ്ടിരുന്നു.

e-novel-chapter-six-small
മിഡ്‌ജോർണി ഉപയോഗിച്ച് സൃഷ്ടിച്ച ചിത്രം

ക്രിസ്തു ദൈവമായല്ല, മനുഷ്യപുത്രനായാണ് അവളെ സ്വാധീനിച്ചത്. ക്രിസ്തുവിനെ സ്വാംശീകരിച്ചെങ്കിലും മതവുമായി ബന്ധപ്പെട്ട ആചാരനുഷ്ഠാനങ്ങളിൽ അവൾ വിരക്തയായിരുന്നു. ഇതും, യുക്തിവാദിയും ഇടത് സഹയാത്രികനുമായ ഒലിവറുമായുള്ള അനുരാഗവും അവൾക്ക് സമ്മാനിച്ചത് പ്രിയപ്പെട്ടവരുടെ വിദ്വേഷമാണ്. എന്നാൽ അത്തരം സംഗതികളെയെല്ലാം അവഗണിച്ച് അവൾ ഒലിവറുമൊത്ത് നഗരത്തിൽ ഒരു അപ്പാർട്മെന്റ് വാടകക്കെടുത്ത് വൈവാഹിക ജീവിതവും, 'പൂമൊട്ടുകൾ' എന്ന പേരിലുള്ള ഒരു ബാലപ്രസിദ്ധീകരണവും ആരംഭിച്ചു. 

'പൂമൊട്ടുക'ളുടെ പ്രിന്ററും എഡിറ്ററും പബ്ലിഷറുമെല്ലാം അവൾ തന്നെയായിരുന്നു. പ്രമുഖ ബാലസാഹിത്യകാരൻ ഉമർ കൊട്ടാരക്കടവ് സൃഷ്‌ടിച്ച 'ലക്കിമാൻ' എന്ന സൂപ്പർ ഹീറോ ബാലമനസ്സുകളിൽ ചിരപ്രതിഷ്‌ഠ കരസ്ഥമാക്കുകയും, 'പൂമൊട്ടുകൾ' സാമ്പത്തിക വിജയം നേടുകയും ചെയ്തു. ഈ സമയം ഒലിവറിന്റെ ബിസിനസുകളും കുതിച്ചു കയറി. നഗരത്തിലെ ഒരൊഴിഞ്ഞ കോണിൽ ഒരിടത്തരം വീട് വാങ്ങി വാടക ഫ്ലാറ്റിൽ നിന്നും താമസം അങ്ങോട്ട് മാറ്റി. സെക്കന്റ് ഹാൻഡാണെങ്കിലും ഒരു കാർ വാങ്ങിയതോടെ ബസ്സിലെ നരകയാത്രകൾക്ക് വിരാമമായി. മാർഗരറ്റ് ഒരു വൻകരയും അവളുടെ വീട്ടുകാർ മറ്റൊരു വൻകരയുമായി മാറിയിരുന്നു. ഈ വൻകരകൾക്കിടയിൽ പിണക്കത്തിന്റെ അനന്തമായ സമുദ്രം അലയടിച്ചുകൊണ്ടിരുന്നു. 

അവൾ സാമ്പത്തികമായി അഭിവൃദ്ധി പ്രാപിച്ചതറിഞ്ഞ് അവരുടെ വീട്ടുകാർ അവളിലേക്കൊരു പാലം നിർമ്മിക്കാൻ പ്രയത്‌നം നടത്തി. എന്നാൽ ആ കാപട്യങ്ങളെ സമർത്ഥമായി പ്രതിരോധിക്കുകയും പരാജയപ്പെടുത്തുകയും ചെയ്തു അവൾ. മനസ്സിനിണങ്ങിയവനെ തുണയായി സ്വീകരിച്ചതിന് വീട്ടുകാർ ഹൃദയത്തിലേൽപിച്ച ഉണങ്ങാത്ത മുറിവുകളുടെ ആഴം അത്ര വലുതായിരുന്നു. പക്ഷേ അനുജത്തി സൂസനുമായി മാത്രം അടുപ്പം വെച്ചു. പിതാവിന്റെ മരണത്തോടെ സൂസന്റെ മുഴുവൻ കാര്യങ്ങളും അവൾ ഏറ്റെടുത്തു. മാർഗരറ്റിനും സൂസനും ഒരിക്കലും പരസ്പരം അകലം പാലിക്കാൻ സാധിക്കുമായിരുന്നില്ല. സൂസന്, മാർഗരറ്റ് മാതൃതുല്യയായിരുന്നു. ആഴ്ചയിലൊരിക്കലെങ്കിലും സൂസന്റെ ഹോസ്റ്റലിൽ ചെന്ന് മാർഗരറ്റ് അവളെ കണ്ടു.

എന്നാൽ അപ്രതീക്ഷിതമായി വന്ന ആഗോള സാമ്പത്തിക മാന്ദ്യം മാർഗരറ്റിൽ നിന്നും അപഹരിച്ചത് അവളുടെ പ്രിയപ്പെട്ട ഒലിവറിനെയാണ്! മനോഹാരമായ കുറെ വർഷങ്ങൾക്കൊടുവിൽ വിധി മാർഗരറ്റിന്റെ ജീവിതത്തിൽ വളരെ ക്രൂരമായി തന്നെ ഇടപെട്ടു. മാന്ദ്യം എന്നത് യുദ്ധമോ, പ്രകൃതിക്ഷോഭമോ, പകർച്ചവ്യാധിയോ ആയിരുന്നില്ല. എന്നാൽ ഇതിനേക്കാളൊക്കെ മാരകവും, ഭീകരവുമായിരുന്നു അതിന്റെ കെടുതി. തൊഴിൽരഹിതരും വ്രണിതഹൃദയരുമായ അസംഖ്യം മനുഷ്യർ ലോകത്തിനു മുന്നിലെ ചോദ്യചിഹ്നങ്ങളായി മാറിക്കൊണ്ടിരുന്നു. 

സ്വയം അസ്തമിക്കാൻ ഒലിവർ ഹൈറേഞ്ചിലേക്ക് യാത്രയായി. അഗാധമായ കൊക്കയുടെ ആമാശയത്തിലേക്കയാൾ ഒരു പഞ്ഞിക്കെട്ട് പോലെ താണ് പോയി. ഏതോ മെക്സിക്കൻ കവിയുടെ മരണത്തെക്കുറിച്ചുള്ള കറുത്ത വരികൾ രക്തത്താൽ കിടപ്പുമുറിയുടെ ചുമരിൽ കോറിയിട്ടതിന് ശേഷമാണയാൾ സ്വയംഹത്യയുടെ ആഴങ്ങളിലേക്കെടുത്ത് ചാടിയത്. വീക്കെന്റുകളിൽ ഔട്ടിങ്ങിന് പോകാതെ, ക്ലബുകളിൽ മിത്രങ്ങൾക്കൊപ്പം ആടിപ്പാടാതെ, ഉണ്ണാതെ, ഉറങ്ങാതെ, ചിരിക്കുകയോ, കരയുകയോ ചെയ്യാതെ മൗന മുദ്രിതമായ അധരങ്ങളോടെ, വാടിയ മുഖത്തോടെ സാദാ വിദൂരതയിലേക്ക് നോക്കിയിരിക്കുന്നവൻ മാത്രമായിരുന്നു അവസാന നാളുകളിൽ അയാൾ. ഒടുവിൽ അയാൾ തന്റെ പ്രശ്നങ്ങൾക്ക് കണ്ടെത്തിയ പ്രതിവിധിക്ക് പേര് മരണമെന്നായിരുന്നു.

ഭർത്താവിന്റെ വിയോഗത്തിൽ കണ്ണീർ വാർക്കാത്ത, വാക്കുകൾ മുറിയാത്ത മാർഗരറ്റിനെ ജനം വിസ്മയത്തോടെ നോക്കി. ഉള്ളിന്റെയുള്ളിൽ ഒരു സാഗരം അലയടിക്കുന്നുണ്ടായിരുന്നു. എന്നാൽ വികാരതീവ്രതയുടെ അണക്കെട്ടുകൾ പൊട്ടിപ്പോകരുതെന്ന് അവൾക്ക് നിർബന്ധമുണ്ടായിരുന്നു. പ്രതിസന്ധി ഘട്ടത്തിൽ തന്നെ തനിച്ചാക്കി ജീവിതത്തിൽ നിന്നോടി മറഞ്ഞ ഭർത്താവിനോടവൾക്ക് അമർഷം തോന്നി. സാമ്പത്തിക നിലവാരത്തിന്റെ ഗ്രാഫ് മേലേക്കുയർന്നപ്പോൾ സ്വന്തമാക്കിയ നഗരമധ്യത്തിലെ 'സുരഭി' എന്ന ബംഗ്ലാവും, ഇഷ്ടനമ്പർ ലേലം വിളിച്ചെടുത്ത ജർമ്മൻ കാറും, കണ്ണായ സ്ഥലങ്ങളുമെല്ലാം അവർക്ക് നഷ്ടപ്പെടുത്തേണ്ടി വന്നു. മാർഗരറ്റിന്റെ ജീവിതം കേവലമൊരു ഇരട്ടമുറി വാടക വീട്ടിലേക്കൊതുങ്ങി. അവരുടെ യാത്ര ഒരു പഴഞ്ചൻ ഇരുചക്ര വാഹനത്തിലായി. 

(തുടരും)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com