ADVERTISEMENT

അധ്യായം: എട്ട്

ബ്രൗൺ നിറത്തിലുള്ള ജുബ്ബയും നീല ജീൻസും ധരിച്ച് തോളിലൊരു ലതർ ബാഗും കൊണ്ടാണ് അയാൾ 'ശമന'ത്തിലേക്കെത്തിയത്. നാലാം നിലയിൽ ഹ്യൂമൻ റിസോർസ് മാനേജരുടെ കാബിന് മുന്നിൽ ഊഴം കാത്ത് നിൽക്കുന്ന ചെറുപ്പക്കാരിൽ ഒരാളായി അയാൾ. ഒടുവിൽ അയാൾ ഓഫീസ് അസിസ്റ്റൻഡ് തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ആയുർവേദിക് ഹോസ്പിറ്റലിലേക്ക് കമ്പ്യൂട്ടർ പരിജ്ഞാനമുള്ള പ്ലസ് ടു/ഡിഗ്രിക്കാരെ ആവശ്യമുണ്ടെന്ന പത്രപ്പരസ്യമാണ് അയാളെ അവിടെ എത്തിച്ചത്.

'സ്ത്രീത്വം' മാസിക നടത്തിയത് കൊണ്ട് എനിക്കുണ്ടായ പ്രയോജനങ്ങളിൽ ഒന്ന് നല്ലൊരു ഫ്ലാറ്റ് സ്വന്തമാക്കാനായി എന്നതാണ്. വൈകുന്നേരം നേതാജി പാർക്കിലിരിക്കവേ മാർഗരറ്റ് പറഞ്ഞു. കുറച്ചു കാലം കൂടിയിട്ടായിരുന്നു അവർ തമ്മിൽ കാണുന്നത്. അതിന്റെ സന്തോഷം രണ്ടു പേരിലുമുണ്ടായിരുന്നു. എന്നാൽ  മാഗീസ് നെസ്റ്റിലേക്ക് അവർ പോയി. വെള്ളഭിത്തിയിൽ മനോഹരമായി ഫ്രെയിം ചെയ്ത് വെച്ച ഒലിവറിന്റെയും സൂസന്റെയും ഫോട്ടോകൾക്ക് മുന്നിൽ അയാൾ അൽപ്പനേരം മൗനിയായി നിന്നു. ഒലിവറിന്റെയും സൂസന്റെയും ഓർമകളിൽ വിങ്ങിപ്പൊട്ടുകയായിരുന്നു മാർഗരറ്റ് അപ്പോൾ. അയാൾ അവരെ തന്റെ കരവലയത്തിലാക്കി. ഇനി താനുണ്ട് എന്ന് പറയാതെ പറയുകയായിരുന്നു അയാൾ. 

മാർഗരറ്റ് പറഞ്ഞു: "മുഹാജിർ, അവർ നിനക്ക് ഓഫർ ചെയ്യുന്ന ഫുഡും അക്കോമഡേഷനും ദയവായി നിരസിക്കൂ. എന്നിട്ട് ഞാൻ വെച്ചുവിളമ്പുന്നത് ഭക്ഷിച്ച് എനിക്കൊപ്പം കഴിയൂ." മാർഗരറ്റിന്റെ അഭ്യർത്ഥന കേട്ടില്ലെന്ന് നടിക്കാൻ അയാൾക്കാകുമായിരുന്നില്ല. ഇവിടെ നിന്നാണ് മാർഗരറ്റിന്റെയും മുഹാജിറിന്റെയും ലിവിങ് ടുഗതെറിന്റെ ആരംഭം. അതോടെ മാഗീസ് നെസ്റ്റിൽ വീണ്ടും മാർഗരറ്റിന്റെ പൊട്ടിച്ചിരികൾ മുഴങ്ങിത്തുടങ്ങി. അവരെ പൊതിഞ്ഞു നിന്നിരുന്ന ഏകാന്തതയുടെ ഹിമപാളികൾ ഇല്ലാതായി. അവർ സംയുക്തമായി നോവലുകളെഴുതി, പുസ്തകരൂപത്തിൽ പ്രസിദ്ധപ്പെടുത്തി. റോയൽറ്റി കൊണ്ട് ജീവിതം ആഘോഷിച്ചു.

സപ്ലികളുടെ ഭാരം ഒന്നൊന്നായി ഇറക്കിവെക്കാനുള്ള തീവ്ര ശ്രമത്തിലായിരുന്നു മുഹാജിർ. ആദ്യത്തെ നാല് സെമസ്റ്ററുകളിലും തന്നെ ചതിച്ച മാത്തമാറ്റിക്സിനെ എങ്ങനെയും മെരുക്കിയെടുക്കാൻ തന്നെയായിരുന്നു അയാളുടെ തീരുമാനം. അയാൾക്കത് കഴിയുക തന്നെ ചെയ്തു. ബിരുദവും ജേർണലിസവും കൊണ്ടും പഠനം നിർത്തിയില്ല. അങ്ങനെ മുഹാജിർ ഡോ. മുഹാജിറായി. ശാന്തഭാവവും അതിശക്തമായ പ്രതികരണശേഷിയും മൂർച്ചയേറിയ തൂലികയും വരം സിദ്ധിച്ച മാധ്യമപ്രവർത്തകനായി. അയാളുടെ ഓരോ അന്വേഷണ ലേഖനപരമ്പരയും തീമഴയായി. ശത്രുക്കൾ വർധിക്കാൻ തുടങ്ങിയപ്പോൾ ആ പ്രൊഫഷനോട് ഗുഡ് ബൈ പറഞ്ഞു. ജേർണലിസത്തിന്റെ ശത്രുതാപരമായ ലോകത്ത് നിന്നും അധ്യാപനത്തിന്റെ ദൈവികപാതകളിലേക്കയാൾ ചുവടു മാറ്റി. 

ഒരു എഴുത്തുകാരൻ എന്ന നിലയിലും അയാൾ ഒരുപാട് വളർന്നു. നിരവധി പുസ്തകങ്ങളും തിരക്കഥകളുമെഴുതി. ഡിജിറ്റൽ മാഗസിനുകളിലെ സ്ഥിരം കഥാകൃത്തായി. ജീവിതം അങ്ങനെ മനോഹരമായി കൊണ്ടാടുന്നതിനിടയിലാണ് അയാൾ പഠിച്ച കോളജിൽ യൂണിയൻ കലോത്സവത്തിന് മുഖ്യാതിഥിയായി പങ്കെടുത്ത് കലോത്സവം ഉദ്ഘാടനം ചെയ്യാനുള്ള ഒരു ക്ഷണം അയാൾക്ക് ലഭിക്കുന്നത്. അവിസ്മരണീയമായ ഒരു അനുഭവമാണതെന്ന് അയാൾ ചിന്തിച്ചു. എട്ട് വർഷങ്ങൾക്ക് ശേഷം താൻ തന്റെയാ പഴയ കാമ്പസിലേക്ക് മടങ്ങി ചെല്ലുന്നു. പഴയ മുഹാജിറായിട്ടല്ല. ഡോ. മുഹാജിറയിട്ട്. നാലാളറിയുന്ന എഴുത്തുകാരൻ എന്ന നിലയിൽ. മാധ്യമ–സാംസ്ക്കാരിക പ്രവർത്തകൻ എന്ന നിലയിൽ. ഒരു അധ്യാപകൻ എന്ന നിലയിൽ. പഴയ വിദ്യാർത്ഥി ഇപ്പോൾ അധ്യാപകനായിരിക്കുന്നു. തന്നെ പഠിപ്പിച്ച അധ്യാപകർക്ക് മുന്നിൽ മറ്റൊരധ്യാപകനായി നിൽക്കാൻ കഴിയുക എന്ന അപൂർവഭാഗ്യം തന്നെ കടാക്ഷിക്കാൻ പോകുന്നു. അയാൾ വല്ലാത്തൊരു മാനസികാവസ്ഥയിലേക്ക് എത്തിയിരുന്നു. എന്നാൽ ആ പ്രോഗ്രാം തന്റെ ജീവൻ തന്നെ അപഹരിക്കപ്പെടാൻ കാരണമാകുമെന്ന് അയാൾ അറിഞ്ഞില്ല..! 

e-novel-basith-chapter-eight-full
മിഡ്‌ജേർണി ഉപയോഗിച്ച് സൃഷ്ടിച്ച ചിത്രം

വൃത്തിഹീനവും ദുർഗന്ധം നിറഞ്ഞതുമായ ലോക്കപ്പ് മുറിയുടെ വെറും തറയിൽ മാർഗരറ്റ് തലയും കുനിച്ചിരുന്നു. കീർത്തിയിൽ നിന്നേറ്റ പ്രഹരത്തിന്റെ നോവും നടുക്കവും അവളെ വിട്ടുപോയിരുന്നില്ല. അടിയേറ്റിടം നീരു വന്ന് വീർത്തിരുന്നു. അവിടെ കീർത്തിയുടെ വിരൽപ്പാടുകൾ പതിഞ്ഞു കിടന്നു. അവളിൽ നിന്നും മാർഗരറ്റ് അത് പ്രതീക്ഷിച്ചിരുന്നില്ല. ഊഷ്മളമായ സ്നേഹബന്ധത്തിന്റെ അനുകമ്പയും, പരിഗണനയും  അവളിൽ നിന്നും പ്രതീക്ഷിച്ചു. ഏറ്റവും ചുരുങ്ങിയത് പോലീസിന്റെ മൂന്നാംമുറ പോലുള്ള സംഗതികളിൽ നിന്നെങ്കിലും അവൾ തന്നെ സംരക്ഷിച്ചു പിടിക്കും എന്ന് മാർഗരറ്റ് കരുതി. എന്നാൽ അടികിട്ടിയ നിമിഷം അവൾക്ക് മനസ്സിലായി, കീർത്തി ഒരു ഓഫീസറായി മാത്രമേ തനിക്ക് മുന്നിൽ നിൽക്കൂ. ഒരു കുറ്റവാളിയായി മാത്രമേ ഇനി അവൾ തന്നെ കാണൂ. മുഖം നോക്കാതെയുള്ള നടപടികളുമായി അവൾ മുന്നോട്ട് പോകും.

"കേസിൽ നിന്ന് ഊരിത്തരികയൊന്നും വേണ്ട. ഉപദ്രവിക്കാതിരിക്കാമായിരുന്നു അവൾക്ക്. അപമാനിക്കാതിരിക്കാമായിരുന്നു." ഉള്ള് നീറിക്കൊണ്ട് മാർഗരറ്റ് പിറുപിറുത്തു.

കനത്ത ചൂടായിരുന്നു ആ ലോക്കപ്പ് മുറിക്കകത്ത്. കൊതുകുകൾ മാർഗരറ്റിനെ വന്ന് പൊതിഞ്ഞുവെങ്കിലും അവയെ ആട്ടിപ്പായിക്കാനൊന്നും അവൾ മുതിർന്നില്ല. കാരണം കഷ്ടപ്പാടുകളുടെ ഒരു തുടക്കം മാത്രമാണ് അതെന്ന് അവൾക്കറിയാമായിരുന്നു. ഇനിയങ്ങോട്ടുള്ള തന്റെ ജീവിതത്തിന്റെ ഒരു മോക്ക് ഡ്രില്ലാണ് താൻ വിധേയയാക്കപ്പെട്ട ചോദ്യം ചെയ്യലും ലോക്കപ്പ് നിമിഷങ്ങളുമെന്ന് അവൾ തിരിച്ചറിഞ്ഞു. കയ്‌പേറിയ അനുഭവങ്ങള്‍ക്കായി അവൾ മാനസികമായി തയ്യാറെടുത്ത് കഴിഞ്ഞിരുന്നു. ഏറ്റവുമധികം സ്നേഹിച്ച ഒരാളെ വെട്ടിക്കൊന്ന അവൾക്ക് മറ്റുള്ളതൊന്നും വലിയ കാര്യങ്ങളായി തോന്നുന്നില്ല. എല്ലാം ഇനി വെറും ഒരു മരവിപ്പ് മാത്രം. 

ബൂട്ട്സിന്റെ ശബ്ദം അടുത്തു വരുന്നത് കേട്ട് അവൾ പതിയെ എഴുന്നേറ്റു. ആകാംക്ഷയോടെ ലോക്കപ്പിന്റെ അഴിവാതിലിലൂടെ പുറത്തേക്ക് നോക്കി. അത് കീർത്തിയായിരുന്നു. അവൾക്കൊപ്പം വന്ന ഒരു കോൺസ്റ്റബിൾ ലോക്കപ്പ് തുറന്ന് മാർഗരറ്റിനെ പുറത്തേക്ക് കൊണ്ടുവന്നു. കീർത്തിയുടെ കാബിനിലേക്ക് ആ കോൺസ്റ്റബിളിനൊപ്പം മാർഗരറ്റ് നടന്നു.

"ചന്ദ്രേട്ടൻ പുറത്ത് നിൽക്ക്..." കാബിനിൽ പ്രവേശിച്ചു കഴിഞ്ഞപ്പോൾ കീർത്തി പറഞ്ഞു.

"ശരി മാഡം." കോൺസ്റ്റബിൾ അപ്പോൾ തന്നെ പുറത്തേക്കിറങ്ങി. കാബിനിൽ കീർത്തിയും മാർഗരറ്റും മാത്രമായി.

"ആ പച്ച പുറംചട്ടയുള്ള ഡയറി നിനക്ക് എവിടെ നിന്നുമാണ് കിട്ടിയത്? സൂസന്റെ മരണം സംബന്ധിച്ച് പോലീസ് അന്വേഷണം നടന്നിരുന്നു. ഇങ്ങനെയൊരു ഡയറി അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥൻ എന്തുകൊണ്ട് കണ്ടെത്തിയില്ല എന്നാണ് ഞാൻ ചിന്തിക്കുന്നത്. പൊലീസിന് പോലും കണ്ടെത്താനാകാതിരുന്ന ആ ഡയറി നിനക്കെവിടുന്ന് കിട്ടി?" മാർഗരറ്റിന്റെ കണ്ണുകളിലേക്ക് നോക്കാതെ കീർത്തി ചോദിച്ചു.

"അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥർക്ക് ഇത്തരം സംഗതികൾ കണ്ടെത്താനായില്ല എന്നതിൽ ഒരു അത്ഭുതവുമില്ല. അന്വേഷിച്ചാലല്ലേ കണ്ടെത്തൂ. സൂസന്റെ മരണവുമായി ബന്ധപ്പെട്ട് കാര്യക്ഷമമായ അന്വേഷണം പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല." മാർഗരറ്റ് ഉറച്ച ശബ്ദത്തിൽ പറഞ്ഞു.

"ഡയറി എവിടെ നിന്നാണ് കിട്ടിയതെന്ന് പറയ്..." കീർത്തി സുധാകർ അക്ഷമയോടെ കൈകൾ കൂട്ടിത്തിരുമ്മി.

"സൂസൻ താമസിച്ചിരുന്ന ഹോസ്റ്റൽ മുറിയിൽ നിന്നും."

"എന്ന്...?"

"മുഹാജിറിനെ കൊന്നതിന്റെ തലേ ദിവസം..."

(തുടരും)

English Summary:

The love story of Margeret and Muhagir unfolds and the mystery behind Susan's death

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com