ADVERTISEMENT

അധ്യായം: മൂന്ന് 

വലിയ മുത്തശ്ശി മരത്തിന്റെ ചോട്ടിലിരുന്ന് മൂത്തേടവും സുരക്ഷ ഭടന്മാരും കാര്യമായ ചർച്ചയിലായതോടെ വണ്ടിയിൽ കാർത്തികയും സുഭദ്ര തമ്പുരാട്ടിയും മാത്രമായി. കുതിരക്കാരൻ അടുത്തുള്ള തോട്ടിൽ നിന്നും കുടത്തിൽ നിറയെ വെള്ളമെടുത്ത് കുതിരകൾക്ക് നൽകി. അവ ആർത്തിയോടെ വെള്ളം കുടിച്ചു. വണ്ടിയിൽ നിന്ന് ഒന്ന് പുറത്തേക്കിറങ്ങിയാലോ എന്ന് വിചാരിച്ച് കാര്‍ത്തിക അമ്മയെ നോക്കി. 

പക്ഷേ അമ്മ നല്ല മയക്കത്തിലായിരുന്നു. വയ്യാത്ത കാലും കൊണ്ട് മറ്റൊരാളുടെ സഹായമില്ലാതെ പുറത്തിറങ്ങുന്നത് ബുദ്ധിമുട്ട് തന്നെ. അവൾ കിളി വാതിലിലൂടെ പുറത്തേക്ക് നോക്കി. തെങ്ങുകളും നാട്ടുമാവുകളും കുറ്റിച്ചെടികളും നിറഞ്ഞ വിശാലമായ പറമ്പ്. അങ്ങ് ദൂരെ അടുപ്പ് കൂട്ടിയതുപോലെ രണ്ട് മൂന്ന് ചെറ്റ കുടിലുകൾ. വെറുതെയിങ്ങനെയിരിക്കുമ്പോൾ അവളുടെ മനസ്സിലേക്ക് മൂത്തേടം പറഞ്ഞ കഥയിലെ സുന്ദരിയായ ചിരുത കടന്നുവന്നു. ശ്രീകണ്ഠന്റെ 'ചിരുത മാനസം' പലതവണ അവളും വായിച്ചിരുന്നു. ചിരുതയുടെ ബാക്കി കഥ അവളുടെ മനസ്സിൽ കടന്നു വന്നു. 

ഉമ്മറത്തു നിന്നും ഉറക്കെയുള്ള വിളി കേട്ട് കുളപ്പുരയിലേക്കുള്ള നടത്തം നിർത്തി ചിരുത കാതോർത്തു. വിളിയല്ല; നിലവിളിയാണ്. അവൾ ഉമ്മറവാതിലിലേക്ക് തിരിഞ്ഞു നടന്നു. അപ്പോഴാണ് താൻ ഒറ്റത്തുണി മാത്രമേ ധരിച്ചിട്ടുള്ളു എന്ന ചിന്ത ചിരുതയ്ക്കുണ്ടായത്. അവൾ തന്റെ തുളുമ്പി നില്‍ക്കുന്ന മേനിയിലേക്ക് കണ്ണോടിച്ചു. എണ്ണമയത്തിൽ ശരീരത്തോട് ഒട്ടിച്ചേർന്നു നിൽക്കുന്ന ഒറ്റത്തുണി കണ്ട് അവൾക്ക് നാണം വന്നു. പടിഞ്ഞാറ്റിയിൽ നിന്നും ഒരു വലിയ മുണ്ടെടുത്ത് മേനി മൂടി അവൾ ഉമ്മറ വാതിൽ തുറന്നു. തോളത്തു കിടത്തിയ ഒരു കുട്ടിയുമായി ഒരമ്മ. പിന്നിലായി അച്ഛനും. 

കോലോത്തെ തമ്പ്രാന്റെ വിശാലമായ പാടത്തിൽ അടിമകളെ പോലെ രാവന്തിയോളം പണിയെടുക്കുന്ന കിടാത്തന്മാരിൽ പെട്ടവരാണ് ഇവരെന്ന് അവരുടെ മുഷിഞ്ഞ വസ്ത്രവും അഴുക്കു പുരണ്ട ശരീരവും എണ്ണമയമില്ലാത്ത മുടിയും അടയാളപ്പെടുത്തുന്നുണ്ടായിരുന്നു. ചിരുതയെ കണ്ടതും അവരുടെ നിലവിളിക്ക് ആക്കം കൂടി. ആ അമ്മ എന്തൊക്കെയോ പറയാൻ ശ്രമിച്ചെങ്കിലും കരച്ചിലില്‍ വാക്കുകൾ മുറിഞ്ഞുപോയി. തണ്ടൊടിഞ്ഞ താമര പോലെ കുഴഞ്ഞു പോയ കുട്ടിയെ അവർ വരാന്തയുടെ വക്കിൽ കിടത്തി. ചിരുത കുട്ടിയെ നോക്കി. ബോധമില്ലാതെ കിടക്കുകയാണ്. കാൽപാദത്തിന് മുകളിൽ മാതാവ് തൊട്ടുകാണിച്ച സ്ഥലം നീരുവന്ന് നീലിച്ചു കിടക്കുന്നുണ്ടായിരുന്നു. അവളവിടെ ഒന്നു കൂടി സൂക്ഷിച്ചു നോക്കി. രണ്ട് കുഞ്ഞു മുറിപ്പാടിൽ നിന്ന് ചോര പൊടിഞ്ഞിരിക്കുന്നു. മുറിപ്പാടിന്റെ അകലവും ആകൃതിയും നീരു വന്ന് നീലിച്ച കാലും കണ്ടപ്പോൾ തന്നെ, അണലിയുടെ ദംശനമാണെന്ന് ചിരുത മനസ്സിലാക്കി.

എന്തു ചെയ്യണമെന്നറിയാതെ അവൾ വിയർത്തു. അച്ഛനും അമ്മയും രാത്രിയെ തിരിച്ചെത്തുകയുള്ളു. അതുവരെ കാത്തിരിക്കാനും പറ്റില്ല. അവൾ അടഞ്ഞുകിടക്കുന്ന കുട്ടിയുടെ കൺപോളകൾ ഒന്നുകൂടി ഉയർത്തി നോക്കി. നാഡീ സ്പന്ദനവും അളന്നു നോക്കി. ഏറിയാൽ രണ്ടോ മൂന്നോ മണിക്കൂർ. അതിനു മുമ്പ് എന്തെങ്കിലും ചെയ്തേ പറ്റൂ. അവൾ ഔഷധപ്പുരയിലേക്ക് ഓടിക്കയറി. ഔഷധക്കൂട്ട് തയാറാക്കാനുള്ള സാമഗ്രികളെല്ലാം ഒന്നൊന്നായി എടുത്തു വെച്ചു. പക്ഷേ വിഷത്താളി മാത്രം കണ്ടുകിട്ടിയില്ല. സാരമില്ല തൊട്ടപ്പുറത്തെ തുരുത്തി വയലിനപ്പുറം തുരുത്തി കാടിനോട് ചേർന്ന ഭാഗത്ത് വിഷത്താളികൾ തഴച്ചു വളർന്നു കിടക്കുന്നുണ്ടെന്ന് അവൾക്കറിയാമായിരുന്നു. 

അവള്‍ എടുത്ത് വെച്ച ഔഷധക്കൂട്ടുകൾ കല്ലുരലിൽ നിക്ഷേപിച്ച് അത് അരച്ചെടുക്കാൻ കുട്ടിയുടെ അച്ഛനെ ഏൽപ്പിച്ച് വിഷത്താളി പറിക്കാനായി ചിരുത തുരുത്തി പാടത്തിനപ്പുറത്തേക്ക് വേഗത്തിൽ ഓടി. ഇരുഭാഗത്തും പച്ച പട്ടുവിരിച്ചിരിക്കുന്ന പാടത്തിനു നടുവിലുള്ള വരമ്പത്തു കൂടെ ഓടുമ്പോൾ വട്ടം ചുറ്റി വന്നൊരു ചുഴലി അവളെ കടന്നു പോയി. തന്നോളം പോന്ന കാട്ടുപുല്ലുകളും കുറ്റി ചെടികളും നിറഞ്ഞ തുരുത്തിക്കാടിന്റെ ഓരത്തുകൂടി വിഷത്താളിയും തിര‍ഞ്ഞ് ചിരുത നടന്നു. അപ്പോൾ അവളുടെ മനസ്സിൽ തണ്ടൊടിഞ്ഞ താമര പോലെ വാടിക്കിടക്കുന്ന ആ കുഞ്ഞു മുഖം മാത്രമേയുണ്ടായിരുന്നുള്ളു. പക്ഷേ അവളുടെ പ്രതീക്ഷയ്ക്ക് മങ്ങലേൽപിച്ച് കാട്ടു പുല്ലുകൾക്കിടയിൽ ഒരൊറ്റ വിഷത്താളിയുടെ നാമ്പു പോലും കണ്ടെത്താനായില്ല. 

പ്രതീക്ഷ കൈവിടാതെ അവൾ കാടിനുള്ളിലേക്ക് കയറി. അപ്പോൾ അവളറിയാതെ രണ്ട് കണ്ണുകൾ അവളെ പിന്തുടരുന്നുണ്ടായിരുന്നു. ചവേലാക്ഷി പക്ഷികൾ കൂട്ടത്തോടെ കരഞ്ഞു പറന്നു. ആരോ മുറുക്കി തുപ്പിയതു പോലെ ചുവന്ന പൂക്കൾ പടര്‍ന്നു കിടക്കുന്ന മുൾച്ചെടിക്കൂട്ടങ്ങൾക്കിടയിൽ വിഷത്താളിയുടെ ഇല പടർപ്പുകൾ പൊന്തി നിൽക്കുന്നത് കണ്ടതോടെ ചിരുതയ്ക്ക് ആശ്വാസമായി. അവൾ മുൾച്ചെടികൾ വകഞ്ഞു മാറ്റി വിഷത്താളി പറിക്കാനായി മുന്നോട്ട് നടന്നു. പെട്ടെന്നാണ് ഒരസാധാരണമായ മുരൾച്ച കേട്ട് അവൾ പിന്തിരിഞ്ഞു നോക്കിയത്. 

enovel-chandra-three-full
മിഡ്‌ജേർണി ഉപയോഗിച്ച് സൃഷ്ടിച്ച ചിത്രം

ഉണക്കമരകൊമ്പ് വീണ്, ഒടിഞ്ഞ് വാടി തുടങ്ങിയ കാട്ടുചെടികൾക്കിടയിൽ, തനിക്ക് നേരെ ചാടാനായി പതുങ്ങി നിൽക്കുന്ന കാട്ടുപുലി. ഇരയെ കണ്ടതിന്റെ ആഹ്ലാദത്തോടെ അതിന്റെ കണ്ണുകൾ വന്യമായി തിളങ്ങി. ഒരു നിലവിളി ചിരുതയുടെ ആമാശയത്തിൽ നിന്നും പുറത്തേക്ക് തെറിച്ചു വീണു. കാട്ടുപുലി പതുങ്ങി പതുങ്ങി ചിരുതയ്ക്ക് നേരെ വരികയാണ്. ഭയം കൊണ്ട് വിറച്ചു പോയ ചിരുത എന്തു ചെയ്യണമെന്നറിയാതെ ഒരു നിമിഷം തരിച്ചു പോയി. അടുത്തു കണ്ട ഒരു കാട്ടുചെടി കമ്പ് കൈയ്യിലെടുത്ത് അവൾ ഉറക്കെ ശബ്ദമുണ്ടാക്കി. പതുങ്ങി വന്ന പുലി ഒരു ചാട്ടം അകലെ എത്തിയപ്പോൾ നിന്നു. പിന്നെ അവൾക്കു നേരെ കുതിച്ചു ചാടി.

(തുടരും)

English Summary:

E-novel Chandravimukhi by Bajith CV episode 3

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com