ADVERTISEMENT

വീട് കുറച്ചു മനുഷ്യജീവികളുടെ ഒരു പാർപ്പിടം മാത്രമല്ല. ഒരു ചിന്താരീതിയാണ്. ഒരു തത്ത്വശാസ്ത്രമാണ്. ഒരു ദർശനമാണ്. നിത്യചൈതന്യയതി ഒരു ഗൃഹത്തിന്റെയും അതിന്റെ അന്തരീക്ഷത്തിന്റെയും ചിത്രം വാക്കുകൾകൊണ്ട് വരയ്ക്കുമ്പോൾ അതാണ് പരോക്ഷമായി ഓർമിപ്പിക്കുന്നത്. 

ഇന്ത്യയിലെ പല പ്രദേശങ്ങളിലെ വാസ്തുശിൽപകലയുടെ പരിണാമത്തെപ്പറ്റി ഗവേഷണം നടത്തുന്ന ഒരു ബോംബെ സുഹൃത്ത് പറയുന്നു. നേപ്പാളിൽനിന്ന് കണ്ടുകിട്ടിയ ‘വാസ്തുലക്ഷണ വിശുദ്ധി’ എന്ന സംസ്കൃതഗ്രന്ഥമാണ് ഇന്ത്യയിൽ ഈ വിഭാഗത്തിൽ ആദ്യം ഉണ്ടായ കൃതിയെന്ന്. ജർമനിയിൽ പ്രസിദ്ധീകരിക്കപ്പെട്ട ഇതിന്റെ വിവർത്തനത്തിൽനിന്ന് അദ്ദേഹം ധാരാളം കുറിപ്പുകൾ എടുത്തിട്ടുണ്ട്. വീട്ടിനകത്തേക്കു കടക്കുന്നേടത്തുള്ള ഉമ്മറപ്പടിയിൽ രക്ഷാദേവതയായ ഭൈരവനെ ആവാഹിച്ചു വയ്ക്കണം. നിശ്ശബ്ദമായ മേഖലകൾ വീട്ടിനകത്തു ചിലതെങ്കിലും വേണം. അങ്ങനെ പലതും ഈ അജ്ഞാതനായ സ്ഥപതി ഓർമിപ്പിക്കുന്നുണ്ട്. 

ഈ പ്രാചീനശിൽപിയുടെ കണക്കുകൂട്ടലനുസരിച്ചു വീടിന്റെ ജാലകം കാറ്റും വെളിച്ചവും കടക്കാനുള്ള ഒരു വെറും പഴുതു മാത്രമല്ല. ജനാലയുടെ മേൽപ്പടി സ്വർഗത്തിന്റെ അതിർത്തിയാണ്. അത് ഓർമിപ്പിക്കുന്ന ചിഹ്നങ്ങൾ മേലേ ചട്ടത്തിലുണ്ടാവണം. താഴത്തെപ്പടിയിൽ വ്യാളീമുഖമോ അസുരമുഖമോ കൊത്തണം. അത് പാതാളത്തിന്റെ അതിർത്തിയാണ് എന്നു സൂചിപ്പിക്കാനാണ്. ഈ രണ്ടിനും മധ്യേയുള്ള സ്ഥാനമാണ് ജനാലയുടെ വിടവ് അത് അഞ്ചായി – ജ്ഞാനചക്ഷുസ്സുകളായി തിരിച്ചാൽ നന്നാവുമെന്ന് ശിൽപി ഉപദേശിക്കുന്നു. 

ജാലകത്തിനിപ്പുറംനിന്ന്, പുറത്തേക്കു നോക്കുമ്പോൾ അന്തേവാസി സ്വർഗനരകങ്ങളെയും മധ്യസ്ഥിതമായ ഈ ഭൂമിയിലെ ജീവിതത്തെയും ഓർമിക്കണമെന്നാണ് ഉദ്ദേശ്യം. അടഞ്ഞ ഒരു ചെറിയ ലോകവും ബാഹ്യപ്രപഞ്ചവും തമ്മിൽ ബന്ധിപ്പിക്കുന്നതായതുകൊണ്ട് ജാലകത്തിന്റെ രൂപഘടനയെപ്പറ്റി ഈ വാസ്തുശിൽപകാരൻ പ്രത്യേകം നിർദേശങ്ങൾ നൽകുന്നു. 

‘കാറ്റിന്റെ കണ്ണ് എന്നർഥം വരുന്ന Vindauga എന്ന ഐസ്‌ലാൻഡിക് വാക്കിൽനിന്നാണത്രേ ഇംഗ്ലിഷിലെ Window ഉണ്ടായത്. ചെറിയ കള്ളികൾ തിരിച്ച ചിലതരം ജനാലകൾക്കു ഗവാക്ഷം (പശുവിന്റെ കണ്ണ്) എന്ന് ഇന്ത്യയിലും പണ്ടു പറഞ്ഞിരുന്നുവല്ലോ. ജീവിതം കാണാനുള്ള ഒരു കണ്ണായി ജാലകത്തെ സങ്കൽപിച്ച ഇന്ത്യൻ വാസ്തുശിൽപകാരന്മാരുടെ വിശിഷ്ടമാതൃകകൾ എവിടെ? 

ഓർമ എന്നർഥം വരുന്ന പാമിറ എന്ന സംഘടന ചരിത്ര-സാംസ്കാരിക സ്മാരകങ്ങളായ മന്ദിരങ്ങൾ തകർക്കുന്നതിനോ പൊളിച്ചുമാറ്റുന്നതിനോ എതിർപ്പു പ്രകടിപ്പിക്കാൻവേണ്ടി എൺപതുകളുടെ തുടക്കത്തിൽ മോസ്കോവിൽ രൂപംകൊണ്ടു. ഗ്ലാസ്നോസ്റ്റിലേക്ക് വഴിതെളിച്ച ഘടകങ്ങളിലൊന്നായിരുന്നു ഇതെന്നു വിശ്വസിക്കുന്നവരുണ്ട്- മറച്ചുവയ്ക്കുകയോ തെറ്റിദ്ധരിപ്പിക്കുകയോ ചെയ്യുന്ന ചരിത്ര പാഠപുസ്തകങ്ങൾപോലെ വേദനിപ്പിക്കുന്നതാണ് തകർന്നുപോകുന്ന പ്രാചീനസ്മാരകങ്ങളെന്ന് ‘പാമിറ’യുടെ വക്‌താക്കൾ ഉറപ്പിച്ചുപറഞ്ഞു. 

വാസ്തുശിൽപ ചരിത്രത്തിലെ ഗവേഷണവിദ്യാർഥികൾക്ക് ഇവിടെ ഇനി അധികമൊന്നും കണ്ടുകിട്ടാൻ പോകുന്നില്ല. പോർച്ചുഗീസ് കാലഘട്ടത്തിലെ വാസ്തുശിൽപത്തെപ്പറ്റി തിസീസ്സ് എഴുതാൻ സമ്മതിച്ച് അഹമ്മദാബാദിൽനിന്ന് കേരളത്തിലെത്തിയ ഒരു യുവാവ് അവസാനം ഏതെങ്കിലും പുസ്തകങ്ങളിൽ നിന്നെങ്ങാനും വല്ല രേഖാചിത്രങ്ങളും കണ്ടുകിട്ടുമോ എന്ന് അന്വേഷിക്കുന്നു. ബ്രിട്ടിഷ് സ്വാധീനകാലത്തുണ്ടായ കെട്ടിടങ്ങൾകൂടി കോഴിക്കോട്ടെ പഴയ കലക്ടറേറ്റുപോലെ മായ്ച്ചുകളഞ്ഞവരാണ് നമ്മൾ. ഭാവി ഗവേഷകർക്കുവേണ്ടി കോഴിക്കോട്ടെ കലക്ടറേറ്റും ദേശമംഗലം മനയും ഇപ്പോൾ പൊളിച്ചടുക്കിക്കൊണ്ടിരിക്കുന്ന കൊടുവായൂർ കോട്ടയും എല്ലാം സർക്കാർ വാങ്ങി നിലനിർത്തേണ്ടതായിരുന്നുവെന്ന് പറയാൻ ധൈര്യപ്പെടുന്നില്ല. 

പക്ഷേ, ചരിത്രരേഖകളായി കടലാസ്സിലോ ഫിലിമിലോ വിഡിയോ ടെയ്പ്പിലോ അവ പകർത്തിവയ്ക്കാൻ ഒരു സംവിധാനമുണ്ടാവുമോ? ബുൾഡോസറുകൾക്കുമുൻപേ ചിത്രകാരന്മാരെയോ ഛായാഗ്രാഹകരെയോ അയയ്ക്കാൻ ഏതെങ്കിലും ഒരു വകുപ്പോ സംഘടനയോ തയാറാവുമോ? സംസ്കാരത്തിന്റെ ലോകത്തിലും പരിസര സംരക്ഷണംപോലെ ചില സംഘടിത പ്രവർത്തനങ്ങൾ ആവശ്യമാണ്. പശ്ചാത്തലവും പാരമ്പര്യവും തുടച്ചുനീക്കുന്നത് സന്തുലിതാവസ്ഥയെ അപകടപ്പെടുത്തലിനു സമമാണല്ലോ. 

(കിളിവാതിലിലൂടെ 1992 - മനോരമ ബുക്സ് ഉടൻ പ്രസിദ്ധീകരിക്കുന്ന എംടി കഥേതരം സമാഹാരത്തിൽനിന്ന്) 

കാലത്തെയും ദേശത്തെയും കടന്നുനിൽക്കുന്ന ഉൾക്കാഴ്ചകളുടെ അമൂല്യശേഖരമായ എംടിയുടെ ലേഖനങ്ങൾ ഇപ്പോൾ സമ്പൂർണ രൂപത്തിൽ സ്വന്തമാക്കാം. കാഥികന്റെ പണിപ്പുര, കാഥികന്റെ കല, അമ്മയ്ക്ക്, രമണീയം ഒരു കാലം, സ്നേഹാദരങ്ങളോടെ, കണ്ണാന്തളിപ്പൂക്കളുടെ കാലം, കിളിവാതിലിലൂടെ തുടങ്ങി എംടി രചിച്ച മുഴുവൻ ലേഖനങ്ങൾ, യാത്രകൾ, സംഭാഷണങ്ങൾ ഇവയെല്ലാം ഉൾപ്പെടുന്ന സമ്പൂർണ സമാഹാരം. മൂന്നു വാല്യങ്ങളിൽ 1500 ലധികം പേജുകൾ. ഹാർഡ്ബൗണ്ട് ബയന്റിങ്. 2300 രൂപ മുഖവിലയുള്ള പുസ്തകം ഇപ്പോൾ ബുക്ക് ചെയ്യുമ്പോൾ 1600 മാത്രം. ബുക്കിങ്ങിന് വിളിക്കൂ - 7902941983. ഒറ്റ ക്ലിക്കിൽ ബുക്ക് ചെയ്യാം.

English Summary:

Article about the essays from M T Kathetharam written by M T Vasudevan Nair

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com