ADVERTISEMENT

ലിജോ ജോസ് പെല്ലിശേരിയുടെ സിനിമകൾ പതിയെയാണ് പ്രേക്ഷകർ ഏറ്റെടുക്കുന്നത്. ‘മലൈക്കോട്ടൈ വാലിബൻ’ എന്ന ചിത്രവും അങ്ങനെ മലയാളി പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു. ചിത്രത്തിൽ വാലിബൻ എന്ന മല്ലനായി അഭിനയിച്ച മോഹൻലാലിനെ എതിരിടാൻ തുടക്കത്തിൽത്തന്നെ എത്തിയ കേളു മല്ലൻ എന്നൊരു കഥാപാത്രമുണ്ട്. ആറരയടിയോളം ഉയരവും അസാധാരണ വലുപ്പമുള്ള ശരീരവുമുള്ള കേളു മല്ലനെ വാലിബൻ എടുത്തെറിയുന്നതോടെയാണ് നായകന്റെ അമാനുഷികത പ്രേക്ഷകർക്ക് അനുഭവവേദ്യമാകുന്നത്. 

കേളു മല്ലനായി അഭിനയിച്ചത് ‘ആട് 2’ ൽ ചെകുത്താൻ ലാസറായി എത്തി മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച ഹരിപ്രശാന്ത് എം.ജി. ആണ്. വാലിബൻ എന്ന ചിത്രം തന്നെ തേടിയെത്തിയപ്പോൾ ശരീരഭാരം കൂട്ടണമെന്നും ഒരു മല്ലനെപ്പോലെയാകണം എന്നുമായിരുന്നു അണിയറക്കാർ പറഞ്ഞതെന്ന് ഹരിപ്രശാന്ത് പറയുന്നു. 

വാലിബൻ ചെയ്യുമ്പോൾ 136 കിലോയാണ് ഹരി പ്രശാന്തിന്റെ ഭാരം. കുട്ടിക്കാലം മുതൽ ആരാധിച്ചിരുന്ന മോഹൻലാലിനെ നേരിട്ട് കണ്ടപ്പോൾ ചിരപരിചിതമായ ഒരു സുഹൃത്തിനെപ്പോലെയാണ് അദ്ദേഹം പെരുമാറിയതെന്നും മോഹൻലാലിനൊപ്പം അഭിനയിച്ചത് ഒരു സ്വപ്നസാക്ഷാത്കാരമായിരുന്നു എന്നും ഹരിപ്രശാന്ത് മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

‘മലൈക്കോട്ടൈ വാലിബൻ’ മലയാളത്തിലെ ബഞ്ച്മാർക്ക്

‘മലൈക്കോട്ടൈ വാലിബൻ’ ചരിത്രമാകാൻ പോകുന്ന സിനിമയാണ്. അതിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു. മനോഹരമായ പെയിന്റിങ് പോലൊരു സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞു. ജീവിതത്തിൽ ഇനി ഇതിലും നല്ല ഒരു അവസരം കിട്ടുമെന്ന് ഞാൻ കരുതുന്നില്ല. മലയാള സിനിമയിലെ ഒരു നാഴികക്കല്ലാണിത്. ലിജോയെപ്പോലെ ഒരു സംവിധായകനും മോഹൻലാലിനെപോലെ ഒരു നടനും ചെയ്ത സിനിമ എന്നതിന് പുറമെ സിനിമയുടെ അണിയറപ്രവർത്തകർ കൂടുതലും അവാർഡ് ജേതാക്കൾ ആയ മികച്ച കലാകാരന്മാരാണ്. അങ്ങനെ ഒരു ടീം ആണ് വാലിബനിലേത്. ക്യാമറ, വസ്ത്രാലങ്കാരം, കലാസംവിധാനം, സംഗീതം– ഈ നാല് ഡിപ്പാർട്മെന്റിന്റെ വിളയാട്ടമാണ് മലൈക്കോട്ടൈ വാലിബനിൽ കാണുന്നത്. 

kelu-mallan-hari-prasanth4

ഇന്ത്യൻ സിനിമയിൽത്തന്നെ ഈ നാല് ഡിപ്പാർട്മെന്റും ഒരുപോലെ മികച്ച രീതിയിൽ ചെയ്യുന്നത് ആദ്യമായിരിക്കും. ഞാനിപ്പോൾ ഖത്തറിലാണ്. ആദ്യ ദിവസം തന്നെ തിയറ്ററിൽ പോയി വാലിബൻ കണ്ടു. തിയറ്റർ അത്ര നല്ലതല്ലായിരുന്നു. എന്നിട്ടും ഞാൻ സിനിമ ആസ്വദിച്ചു. അടുത്ത ദിവസം എന്റെ കുറച്ചു സുഹൃത്തുക്കളുമായി വേറൊരു തിയറ്ററിൽ പോയി കണ്ടു. മൂന്നാമത്തെ ദിവസം ഞാൻ എന്റെ ഒരു നോർത്ത് ഇന്ത്യൻ സുഹൃത്തിനും കുടുംബത്തിനുമൊപ്പം പോയി സിനിമ കണ്ടു. അവർക്ക് മലയാളം കുറച്ച് അറിയാം. സുഹൃത്തും ഭാര്യയും അവരുടെ ഒൻപതാം ക്ലാസിൽ പഠിക്കുന്ന മകനുംനും ഏഴു വയസ്സുള്ള മകളും ഒപ്പമുണ്ടായിരുന്നു. ഖത്തറിലെ ഏറ്റവും നല്ല തിയറ്ററിലാണ് പോയത്. ആ ഏഴു വയസ്സുകാരി സിനിമ ആസ്വദിച്ചു കണ്ടു എന്നതാണ് പടത്തിന്റെ വിജയം. ഇതൊരു മുത്തശ്ശിക്കഥയാണെന്ന് ലിജോ പറയുന്നതിന്റെ നേർക്കാഴ്ചയാണ് ഞാനവിടെ കണ്ടത്. 

hari-prashanth-6

മലയാളിയല്ലാത്ത ആ കുട്ടി വലിയ താൽപര്യത്തോടെ ‘അങ്കിൾ, അതെന്താ, ഇതെന്താ,’ എന്ന് ചോദിച്ച് വളരെ ആസ്വദിച്ച് പടം കണ്ടു. ഒരു നിഷ്കളങ്കയായ കുട്ടി ആ സിനിമ ആസ്വദിച്ചു കാണുമ്പോൾ, ഇവിടെയുള്ള ഒരു പ്രേക്ഷകന് ആ സിനിമ ആസ്വദിക്കാൻ കഴിയുന്നില്ല എന്ന് പറയുന്നതെന്താണെന്ന് മനസ്സിലാകുന്നില്ല. ചില ഓൺലൈൻ റിവ്യൂവർമാർ പറയുന്നത് കേട്ടിട്ട് ഇവരൊക്കെ എന്താണ് ഇങ്ങനെ പറയുന്നത് എന്ന് തോന്നിപ്പോയി. സിനിമയാണ്, ആർക്കും എന്തും പറയാം എന്ന അവസ്ഥയാണ്. സിനിമ കണ്ടപ്പോൾ എനിക്ക് ഒരുപാട് സന്തോഷമായി. ഇൻട്രോ ഫൈറ്റ് തന്നെ വളരെ നല്ലതായിരുന്നു. ലാൽ സാറിന് കൊടുക്കാൻ പറ്റുന്ന ഏറ്റവും മികച്ച ഇൻട്രോ, പുള്ളി ഒരു അമാനുഷികനാണെന്ന് കാണിക്കുന്ന ഇൻട്രോ ആയിരുന്നു. ഭയങ്കര പ്രതികരണമാണ് കിട്ടുന്നത്. കേളു മല്ലൻ കലക്കി, എന്തൊരു സ്ക്രീൻ പ്രെസൻസ് ആണ് എന്ന തരത്തിൽ ഒരുപാട് ഫോൺ കോളും മെസ്സേജുകളും കിട്ടുന്നുണ്ട്. പക്ഷേ ക്രെഡിറ്റ് എല്ലാം മറ്റുള്ളവരുടേതാണ്. ഈ സിനിമയിൽ പ്രവർത്തിച്ച മറ്റുള്ളവർ ഇല്ലെങ്കിൽ കേളു മല്ലൻ ഇല്ല.  

 

kelu-mallan-hari-prasanth-45

‘ലിജോയുടെ പടമുണ്ട്, ശരീരഭാരം കൂട്ടണം’

ലിജോ ഈ പടം കുറേക്കാലം മുൻപേ പ്ലാൻ ചെയ്തതാണ്. ആ സമയത്താണ് ലിജോയുടെ അസിസ്റ്റന്റ് ആൻസൺ എന്നെ വിളിച്ച് ‘‘ലിജോ പടത്തിൽ ഒരു റോളുണ്ട്, കഥാപാത്രത്തിന് നല്ല സൈസ് വേണം, മെയ് വഴക്കം വേണം. ആട് 2 ൽ ഉണ്ടായിരുന്ന സൈസിനെക്കാൾ കൂട്ടാൻ പറ്റുമോ?’’ എന്ന് ചോദിച്ചത്. ഞാൻ പറഞ്ഞു ‘‘കുഴപ്പമില്ല സമയം ഉണ്ടെങ്കിൽ ചെയ്യാം.’’ കോവിഡ് സമയം ആയിരുന്നു. അധികം ജിം ഒന്നും തുറക്കാറില്ല. ആൻസൺ പറഞ്ഞു, ‘‘ഞങ്ങൾ ഇപ്പോൾ ഒരു ചെറിയ പടം കൂടി ചെയ്യുന്നുണ്ട്. അത് കഴിഞ്ഞാണ് ഇത് ചെയ്യുന്നത്. അതിനിടയിൽ ബോഡി സൈസ് വയ്ക്കണം’’. ‘നൻപകൽനേരത്ത് മയക്കം’ ആണ് അവർ ഇതിനിടയിൽ ചെയ്തത്. നാലു മാസം സമയം ഉണ്ടായിരുന്നു. ഞാൻ ഡയറ്റ് മാറ്റി, കാർഡിയോ കുറച്ചു, ജിമ്മിൽ സമയം കൂട്ടി അങ്ങനെ പലതും ചെയ്താണ് ശരീരഭാരം കൂട്ടിയത്. തുടങ്ങുന്നതിനു മുൻപ് 114 കിലോ ആയിരുന്നു ഭാരം. വാലിബൻ ചെയ്യുമ്പോൾ 136 കിലോ ആയി. കാർഡിയോ അധികം ചെയ്യാതെ തടി കൂട്ടി. 

എന്നോട് പറഞ്ഞിരുന്നത് ബോഡി ബിൽഡിങ് ചെയ്യുന്നവരെ പോലെയാകരുത്, കുറച്ചു തടി വേണം എന്നാണ്. മല്ലൻ ആണല്ലോ. മല്ലന്മാർക്ക് ശരീരത്തിൽ കുറച്ച് ഫാറ്റ് ഉണ്ടാകും. അത്തരത്തിലാണ് ശരീരത്തെ മാറ്റിയെടുത്തത്. ഞാൻ ജോലി ചെയ്യുന്നത് സ്പോർട്സ് സംബന്ധമായ ഒരു സ്ഥാപനത്തിലാണ്. ഞങ്ങളാണ് വേൾഡ് കപ്പ് ഫുട്ബാൾ ഒക്കെ നടത്തിയത്. ഇവിടെ ജിമ്മും ന്യൂട്രീഷൻ എക്സ്പെർട്സും ഉണ്ട്. അത്യാവശ്യത്തിനു ഞാൻ അവരോടൊക്കെ ഉപദേശം ചോദിച്ചിട്ടുണ്ട്. ആട് 2 ചെയ്യുമ്പോൾ ഞാൻ ശരീരഭാരം കൂട്ടിയിട്ടുണ്ട്. അതുകൊണ്ട് എങ്ങനെ ചെയ്യണം എന്നതിനെപ്പറ്റി ഒരു ഐഡിയ ഉണ്ടായിരുന്നു.

hari-prasanth-4

രാജസ്ഥാനിലെ സ്ഥലങ്ങളും സംസ്കാരവും 

രാജസ്ഥാനിൽ ജയ്‌സൽമേർ ആയിരുന്നു ലൊക്കേഷൻ. രണ്ടാഴ്ച ഉണ്ടായിരുന്നു എന്റെ ഷെഡ്യൂൾ. എല്ലാ സിനിമകളെയും പോലെ എളുപ്പത്തിൽ എടുത്തുപോകുന്ന രീതി ആയിരുന്നില്ല. പതിയെപ്പതിയെ ആണ് ഓരോ സീനും എടുത്തത്. തുടക്കത്തിൽ ഞാൻ മുകളിൽനിന്ന് ചാടുന്ന സീൻ ഉണ്ട്. വിക്രം മൂർ ആണ് ഫൈറ്റ് മാസ്റ്റർ. ഒന്നുരണ്ടു ദിവസം നമ്മളെ പ്രാക്ടീസ് ചെയ്യിക്കും. ലാൽ സാർ എന്നെ എടുത്തെറിയുന്ന സീൻ ഒരുപാട് റിഹേഴ്സൽ ചെയ്തു. കാരണം അത് ചെയ്യുമ്പോൾ എനിക്ക് പേടി ഉണ്ടാകരുത്. അങ്ങനെ ഒരുപാട് ദിവസം എടുത്തു. എന്റെ വസ്ത്രം ഒരു ചെറിയ മുണ്ടു പോലുള്ളതായതിനാൽ ഫൈറ്റിനു വേണ്ട ഹാർനെസ്സ് ഒന്നും അധികം ഉപയോഗിക്കാൻ പറ്റില്ല. സാധാരണ ഫൈറ്റ് ചെയ്യുമ്പോൾ ഡ്രസ്സിൽ ഒരു ഹാർനെസ് പിടിപ്പിക്കും. പക്ഷേ എന്റെ വസ്ത്രം ഇതായതുകൊണ്ട് അത് പറ്റില്ല. നമ്മളെ എടുത്തുപൊക്കുമ്പോൾ കറങ്ങിപ്പോകും എവിടെങ്കിലും ചെന്ന് ഇടിക്കും. കാണുമ്പോൾ സിംപിൾ ആയി തോന്നുമെങ്കിലും വളരെ കഷ്ടപ്പെട്ടാണ് അതൊക്കെ ചെയ്‌തത്‌. കടുത്ത തണുപ്പായിരുന്നു അവിടെ. രാവിലെ 7 മണിക്ക് സെറ്റിൽ ചെല്ലുമ്പോൾ കിടുകിടാ വിറക്കും. എനിക്ക് ഡ്രസ്സും അധികം ഇല്ലല്ലോ. പിന്നെ ഞാൻ തണുപ്പ് സഹിച്ചു ശീലിച്ചു. അല്ലെങ്കിൽ ക്യാമറയ്ക്കു മുന്നിൽ നിൽക്കുമ്പോൾ വിറയ്ക്കുമല്ലോ. ലാൽ സാർ ചോദിക്കും ‘‘ഹരി സർ എന്താണ് ഒന്നും പുതയ്ക്കാതെ നിൽക്കുന്നതെന്ന്’’. 

hari-prasanth-6

സൂപ്പർ താരത്തിനു മുന്നിലാണെന്നു തോന്നിയില്ല 

മോഹൻലാൽ സാറിനൊപ്പം അഭിനയിച്ചത് എനിക്കിപ്പോഴും ഒരു സ്വപ്ന സാക്ഷാത്കാരം പോലെയാണ്. ഞാൻ ആദ്യമായാണ് അദ്ദേഹത്തോടൊപ്പം അഭിനയിക്കുന്നത്. മമ്മൂക്കയോടൊപ്പം രണ്ടു പടം ചെയ്തിട്ടുണ്ട്. ഞാനൊക്കെ സ്കൂളിൽ പഠിക്കുമ്പോൾ എന്റെ ഹീറോ ആയിരുന്നല്ലോ ഇവരൊക്കെ. ആരെങ്കിലും പേര് ചോദിക്കുമ്പോൾ ‘സാഗർ ഏലിയാസ് ജാക്കി’ എന്ന് പറയുന്ന കാലം നമുക്കും ഉണ്ടായിരുന്നു. അങ്ങനെയുള്ള ഒരു മനുഷ്യനോടൊപ്പം അഭിനയിക്കുക എന്നത് സ്വപ്നത്തിൽ പോലും കരുതിയിട്ടില്ല. അദ്ദേഹത്തിന്റെ മുന്നിൽ നിൽക്കുമ്പോൾ നമുക്ക് ഒരിക്കലും മോഹൻലാൽ എന്ന സൂപ്പർ താരത്തിന്റെ മുന്നിലാണ് നിൽക്കുന്നത് എന്ന് തോന്നുകയേ ഇല്ല. അദ്ദേഹം നമ്മളെ വളരെ കംഫര്‍ട്ടബിൾ ആകും. നമ്മുടെ കാര്യങ്ങളെല്ലാം ചോദിച്ചു മനസ്സിലാക്കും, ‘വാ ഇവിടെ ഇരിക്ക് ഹരി സർ’ എന്ന് പറയും. ഹരി സർ എന്നാണ് അദ്ദേഹം എന്നെ വിളിച്ചിരുന്നത്.

ഇത്രയും സിംപിൾ ആയ മനുഷ്യൻ വേറെ ഉണ്ടോ എന്ന് തോന്നും. ‘ഈ തടി ഈ സിനിമയ്ക്കു വേണ്ടി കൂട്ടിയതാണോ, ഇനി കുറയ്ക്കണ്ടേ’ എന്നൊക്കെ ചോദിച്ചു. ഒരു സുഹൃത്തിനോടൊപ്പം സംസാരിക്കുന്നു എന്നേ തോന്നിയുള്ളൂ. സിനിമയിൽ അഭിനയിക്കാൻ ചെല്ലുമ്പോൾ കുറച്ചു ജൂനിയർ ആയ താരങ്ങൾ പോലും ഒരു ഹലോ പറഞ്ഞ് സംസാരിക്കാതെ പോവുകയാണ് പതിവ്. നമ്മുടെ മുന്നിൽ നിൽക്കുന്നത് അഭിനയത്തിന്റെ ഒരു സർവകലാശാല ആണ്. ആ ഒരു സമാധാനം നമുക്കുണ്ട്. നമുക്ക് പറ്റാത്തത് വരുമ്പോൾ ചെറിയ ടിപ്സ് ഒക്കെ തരും. വളരെ ലൈറ്റ് ആയി ചെയ്യുന്നത് ക്യാമറയിൽ വരുമ്പോൾ ഭീകരമായി തോന്നുന്ന ചെറിയ ഐറ്റംസ് ഒക്കെ അദ്ദേഹത്തിനുണ്ട്. അതൊക്കെ പറഞ്ഞു തരും. അദ്ദേഹത്തോടൊപ്പമുള്ള ഓരോ നിമിഷവും പുതിയ കാര്യങ്ങൾ പഠിക്കാനുള്ള അവസരമായിരുന്നു.

hari-prasanth

ഗുസ്തിക്കിടയിൽ അനുവാദം ചോദിക്കുന്ന മോഹൻലാൽ 

ഞങ്ങളുടെ ഫൈറ്റിനിടയിൽ ഞാൻ കിക്ക്‌ ചെയ്യുമ്പോൾ അദ്ദേഹം എന്റെ കാലിനടിയിൽ കൂടി റോൾ ചെയ്തു പോകണം. ഞാൻ വലതുകാൽ കൊണ്ട് കിക്ക്‌ ചെയ്യുമ്പോൾ അദ്ദേഹം ഇടത്തെ തോൾ കൊണ്ട് റോൾ ചെയ്തു പോകണം. അത് അദ്ദേഹത്തിന് അത്ര സുഖകരമായിരുന്നില്ല. അദ്ദേഹം ചോദിച്ചു, ‘‘ഹരി സർ നമുക്ക് ഇത് തിരിച്ചു ചെയ്യാമോ?. ഞാൻ വലത്തേക്ക് ഉരുണ്ടുപോയാൽ സാറിന് കുഴപ്പമുണ്ടോ?’’. സിനിമയിൽ ഒന്നുമല്ലാത്ത എന്റെ അനുവാദം അദ്ദേഹം ചോദിക്കുകയാണ്. ഞാൻ കാലു പൊക്കുമ്പോൾ അദ്ദേഹം ചോദിച്ചു ‘ഓക്കേ ആണല്ലോ അല്ലേ?’. ഞാൻ ഓക്കേ പറഞ്ഞപ്പോഴാണ് ഫൈറ്റ് മാസ്റ്ററിനോട് ‘സാർ ഞങ്ങൾ ഇങ്ങനെ ചെയ്യാം’ എന്ന് പറഞ്ഞത്. ഇങ്ങനെയൊന്നും ആരും ചെയ്യില്ല, സൂപ്പർസ്റ്റാർ മോഹൻലാൽ എന്തിന് എന്നോടു ചോദിക്കണം. അദ്ദേഹം അങ്ങ് ചെയ്യും, ഞാൻ നേരെ ചെയ്തില്ലെങ്കിൽ എനിക്ക് ചീത്ത കേൾക്കും, പക്ഷേ അദ്ദേഹം അങ്ങനെ അല്ല. മനുഷ്യത്വം ഉള്ള ആളാണ്. അവിടെ നിൽക്കുന്ന ഓരോ മനുഷ്യരെയും തുല്യരായാണ് കാണുന്നത്. ഞാൻ ഒരു ഹാർഡ് കോർ ലാൽ ഫാൻ ആയിരുന്നു. ഇപ്പോൾ ഞാൻ ഒന്നുകൂടി ഫാൻ ആയി.

kelu-mallan-hari-prasanth-64

ചുരുളി, ജെല്ലിക്കെട്ട് എന്നിവയെക്കാൾ സിംപിൾ ആയ വാലിബൻ 

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചുരുളിയിൽ കൊടകൻ എന്ന ഒരു ചെറിയ കഥാപാത്രം ചെയ്തിട്ടുണ്ട്. വിനയ് ഫോർട്ടുമായി അടി ഉണ്ടാക്കി കൊല്ലപ്പെടുന്ന കഥാപാത്രം. ലിജോയുടെ രീതികൾ എനിക്ക് അറിയാം. ലിജോയുടെ ഓരോ സിനിമയും ഓരോ പഠന ക്ലാസ് ആണ്. നാട്ടുകാർ എന്തു കരുതും എന്നു പേടിച്ച് സിനിമയെടുക്കുന്ന ആളല്ല ലിജോ. അദ്ദേഹത്തിന്റെ ഓരോ സിനിമയും മുൻപുള്ളതിനേക്കാൾ മികച്ചതായിരിക്കണം എന്ന് കരുതുന്ന അതിസമർഥനായ ഒരു സംവിധായകനാണ് അദ്ദേഹം. അദ്ദേഹത്തിന്റെ മറ്റു സിനിമകളേക്കാൾ വളരെ സിംപിൾ ആയ സിനിമയാണ് വാലിബൻ. ചുരുളി, ജെല്ലിക്കെട്ട് ഒക്കെ കണ്ടിറങ്ങിയവർ‍ മിക്കവാറും വീട്ടിൽ പോയിരുന്ന് ആലോചിച്ചിട്ടുണ്ടാകും അവിടെ എന്തായിരിക്കും ലിജോ ഉദ്ദേശിച്ചത്, ഇയാൾ ഏലിയൻ ആണോ, ആരാണ് വില്ലൻ അങ്ങനെയൊക്കെ. ചുരുളിയിൽ അകത്തേക്ക് ഒരുപാടു ചുരുളുകളും കഥകളും ഉണ്ട്. 

kelu-lal

വാലിബൻ ഒരു ചിത്രകഥ വായിക്കുന്ന രസത്തിൽ "പണ്ട് പണ്ട് പണ്ട് ഒരു മല്ലൻ" എന്ന് കഥ വായിക്കുന്നതു പോലെ കാണാം. നമ്മൾ സാമുറായി കഥകൾ അല്ലെങ്കിൽ ക്ലിന്റ് ഈസ്റ്റ്‌വുഡിന്റെ കഥകൾ കേട്ടിട്ടില്ലേ, ഒരു കൗണ്ടിയിൽനിന്ന് അടുത്ത കൗണ്ടിയിൽ പോയി ഗൺ ഫൈറ്റ് ചെയ്യുന്ന ആളുകൾ. അതിന്റെ ഇന്ത്യൻ വേർഷൻ ആയി ആലോചിച്ചു നോക്ക്. കാളവണ്ടിയിൽ വരുന്ന മല്ലൻ, ഓരോ സ്ഥലത്തും പോയി അവിടെയുള്ള മല്ലനെ അടിച്ചിടുന്നു, അതിനിടയിൽ പ്രണയം ഉണ്ട്, നോവുണ്ട്, ചതിയുണ്ട്, പ്രതികാരമുണ്ട്, അങ്ങനെ എല്ലാ വികാരങ്ങളെയും ഇതിനിടയിൽ കൂടി ഭംഗിയായി കടത്തിവിട്ടിട്ടുണ്ട്. ഇതിൽ കൂടുതൽ എങ്ങനെ ഒരു സിനിമ സിംപിളും ഭംഗിയും ആക്കാൻ പറ്റും. ഇത്രയും ഭംഗിയുള്ള മറ്റൊരു പടം ഞാൻ കണ്ടിട്ടില്ല. ഈ സിനിമ മലയാളത്തിൽ ഒരു ബെഞ്ച്മാർക്ക് ആണ്. ഈ പടം ഓസ്‌കറിന്‌ പോയാൽ ലിജോയ്ക്കോ മധു ചേട്ടനോ പ്രശാന്തിനോ ഗോകുലനോ ആർക്കെങ്കിലും ഒരു അവർഡ് കിട്ടിയേക്കും. സിനിമയിൽ പോർച്ചുഗൽ രാജാവിന്റെ സീക്വൻസിൽ മുഴുവൻ ഒരു റെഡ് ടോൺ ആണ്. അതു കഴിഞ്ഞ് വേലകളിയുള്ള സ്ഥലത്ത് മഞ്ഞയുടെ നിഗൂഢത. സിനിമ മുഴുവൻ പലനിറങ്ങൾ ഉപയോഗിച്ചിരിക്കുകയാണ്. ഇതൊരു ആർട് ഫോം പോലെയാണ് ചെയ്തിരിക്കുന്നത്. സിനിമ വളരെ പതിഞ്ഞ താളത്തിലാണ് പോകുന്നത്.

hari-prashanth
ആട് 2വിൽ ഹരി പ്രശാന്ത്

വസ്ത്രാലങ്കാരം പോലും ഏറെ ശ്രദ്ധിച്ച് 

സുജിത് സുധാകരൻ ആണ് സിനിമയിൽ വസ്ത്രാലങ്കാരം ചെയ്തിരിക്കുന്നത്. സിനിമയിലെ വസ്ത്രങ്ങൾ മാത്രം കണ്ടാൽ മതി, ലിജോ സിനിമയ്ക്കു വേണ്ടി എടുത്ത പ്രയത്നം മനസ്സിലാകും. രാജസ്ഥാനിലെ ഓരോ ലൊക്കേഷനിൽ ആണ് ഓരോ കഥ നടക്കുന്നത്. അതിൽ ഞാൻ ഉള്ള സ്ഥലം അടിവാരത്തൂര്‍ ജയ്‌സൽമേറിൽ ആണ്. നൂറാനത്തലയൂര് എന്നത് പൊഖ്‌റാനിൽ ആണ്. അങ്ങോട്ടൊന്നും പോകണ്ട കാര്യമില്ല. ജയ്‌സൽമേർ വളരെ വലിയ ഒരു സ്ഥലമാണ് അതിന്റെ ഏതെങ്കിലും ഒരു കോണിൽ പോയി ഷൂട്ട് ചെയ്താൽ മതി, പക്ഷേ അവിടുത്തെ മണ്ണിന്റെ നിറത്തിൽ വ്യത്യാസമുണ്ട്. ഓരോ ഷോട്ടിലും ഓരോ നിറങ്ങളും വ്യത്യസ്ത ജീവിതരീതികളും കൊണ്ടുവരാനായിരുന്നു പല സ്ഥലങ്ങളിലേക്ക് പോയത്. മൂന്നു മരങ്ങൾ മാത്രം നിൽക്കുന്ന ഒരു സ്ഥലമുണ്ട് അത് വേറൊരു സ്ഥലമാണ്. സിനിമയിലെ ഓരോ സംഭവങ്ങളും ഓരോ ഭൂമിശാസ്ത്രമുള്ള സ്ഥലത്താണ് എടുത്തത്. അതിനനുസരിച്ച് ഓരോ സ്ഥലത്തെയും ആളുകളുടെ വസ്ത്രത്തിനു വ്യത്യാസം വേണമെന്ന് ലിജോയ്ക്കു നിർബന്ധമുണ്ടായിരുന്നു. സുജിത് എന്നോട് പറഞ്ഞു, ‘ഇത് നോക്ക്. നിങ്ങൾ ഉള്ള സ്ഥലത്തെ വസ്ത്രം വേറൊരു തരം തുണിയാണ്.’ അങ്ങനെ ഓരോ സ്ഥലത്തും ഓരോ തരം തുണിയും നിറവുമാണ്. ഓരോ സ്ഥലവും വ്യത്യസ്തമാണ് എന്ന് തോന്നിപ്പിക്കുന്ന സംഗീതവും നിറവും ടോണും സംസാരരീതിയും ശ്രദ്ധിച്ച് അത്ര ഡീറ്റെയ്ൽ ആയിട്ടാണ് പടം ചെയ്തിരിക്കുന്നത്. 

kelu-mallan-hari-prasanth-6

ഇത് വേഗത്തിന്റെ കാലം, പ്രേക്ഷകർക്ക് ക്ഷമയില്ല 

അടുത്തിടെ ഹിറ്റായ ബ്രഹ്മാണ്ഡ സിനിമകൾ എടുത്തു നോക്കൂ. ജവാൻ, പഠാൻ, സലാർ, കെജിഎഫ് 2, ഈ പടങ്ങൾ ഒക്കെ എടുത്തു നോക്കിയാൽ മനസ്സിലാകും ആളുകൾ പ്രതീക്ഷിക്കുന്നത് ഇത്തരം മാസ് മസാല സിനിമകളാണ്. കെജിഎഫിൽ കാണിച്ചിരിക്കുന്നത് മാസ് മാത്രം. സലാറിൽ വളരെ കുറച്ചു മാത്രമേ പ്രഭാസിന് ഡയലോഗ് ഉള്ളൂ. ബാക്കി മുഴുവൻ മാസ് ആണ്. വെട്ടുക, കുത്തുക, ക്യാമറ കറക്കുക, തിരിക്കുക അങ്ങനെയുള്ള ടെക്നിക് മാത്രം. ഇപ്പോൾ ഇൻസ്റ്റഗ്രാം യുഗമാണ്. 30 സെക്കൻഡിൽ കൂടുതൽ ഉള്ള വിഡിയോ കാണാൻ ആർക്കും താൽപര്യമില്ല, 30 സെക്കൻഡ് കഴിഞ്ഞാൽ നമ്മൾ മാറ്റും. സ്പീഡ് ആണ് എല്ലാവർക്കും വേണ്ടത്. ആളുകൾ സിനിമ പോലും ഇൻസ്റ്റാൾമെന്റ് ആയിട്ടാണ് കാണുന്നത്. വാലിബൻ നമ്മെ കാളവണ്ടിയിൽ ഓരോ നാട്ടിലേക്ക് കൊണ്ടുപോവുകയാണ്, അയാളോടൊപ്പം യാത്ര ചെയ്യാനാണ് ലിജോ നമ്മെ വിളിക്കുന്നത്. ആൾക്കാർക്ക് കാളവണ്ടിയൊന്നും വേണ്ട, സ്പീഡ് കാറുകളും ബൈക്കുകളുമാണ് വേണ്ടത്. പണ്ടു നമ്മൾ കുറേനേരം കാത്തിരുന്നാണ് ഇന്റർനെറ്റിൽ ഒരു പേജ് ഒക്കെ കാണുന്നത്. ഇന്ന് സ്പീഡിന്റെ കാലമാണ്. ഒരു കുത്തുകുത്തി വന്നില്ലെങ്കിൽ കളഞ്ഞിട്ടുപോകും. എല്ലാറ്റിനെയും അത് ബാധിച്ചു കഴിഞ്ഞു. പെട്ടെന്ന് കാണിച്ചു മാറ്റ്, അടുത്ത ഫ്രെയിം കൊണ്ടുവാ എന്നാണ് എല്ലാവരുടെയും മനോഭാവം. ഇത്രയും ഭംഗിയുള്ള ഒരു സിനിമ കൊടുത്തിട്ട് ആളുകൾക്ക് അത് കാണാൻ ക്ഷമയില്ലെങ്കിൽ കഷ്ടം എന്നേ പറയാനുള്ളൂ. ഈ മനോഭാവം സിനിമയെ നശിപ്പിക്കുകയേ ഉള്ളൂ. 

hari-prashanth-641
ആന്റണി സിനിമയിൽ ഹരി പ്രശാന്ത്. പത്മരാജ് രതീഷ് സമീപം

വാലിബനിലെ പരിശീലനം ആന്റണിക്ക് തുണയായി

പടം തുടങ്ങുന്നതിനു പത്തു ദിവസം മുൻപാണ് മോഹൻലാലാണ് നായകൻ എന്ന് പറയുന്നത്. ആദ്യം കേളു മല്ലനുമായി വാലിബൻ ചെയ്യുന്നത് വലിയ ഒരു ഫൈറ്റ് ആണ്. പിന്നെ തുടക്കത്തിൽ അങ്ങനെ ഒരു വലിയ ഫൈറ്റ് വേണ്ടെന്ന് വച്ചു. കേളു മല്ലൻ ഒരു കാടനാണ്. സംസ്കാരമില്ലാത്ത, തിന്നാനും തല്ലു പിടിക്കാനും മാത്രം അറിയാവുന്ന, വലിയൊരു സാധനം. എന്നെ ആർക്കും ജയിക്കാൻ പറ്റില്ല എന്ന അഹങ്കാരി ആണ്. ഇങ്ങനെയാണ് ലിജോ പറഞ്ഞിരുന്നത്. സിനിമയിൽ ഉപയോഗിക്കുന്ന ഗദ 25 കിലോ ഭാരമുണ്ട്. ആദ്യം ഉപയോഗിച്ചത് ഡമ്മി ആയിരുന്നു. പക്ഷേ അത് ആളുകൾക്ക് മനസ്സിലാകും. അതുകൊണ്ട് യഥാർഥ ഗദ തന്നെയാണ് ഉപയോഗിച്ചത്. ലാൽ സാറിനെ അടിക്കുന്ന രംഗത്തു മാത്രം ഡമ്മി ഉപയോഗിച്ചു. 

ഇന്ത്യൻ ക്ലബ്ബിലെ ഗുസ്തിക്കാരുടെ ഒരു എക്സർസൈസ് ഉണ്ട്. അത് ചെയ്തു പരിശീലിച്ചിരുന്നു. മെയ്‌വഴക്കം ഉണ്ടാക്കിയെടുത്തു. അല്ലാതെ വലിയ കളരി ഒന്നും പരിശീലിച്ചിട്ടില്ല.  ഈ സിനിമ കഴിഞ്ഞാണ് ‘ആന്റണി’ ചെയ്തത്, ജോഷി സാർ ഡ്യൂപ്പിനെ വച്ച് ചെയ്യാനിരുന്ന ഫൈറ്റ് ഞാൻ തന്നെ ചെയ്യാം എന്നു പറഞ്ഞു. വാലിബനു വേണ്ടി പ്രാക്ടീസ് ചെയ്തത് എനിക്ക് ആന്റണിയിൽ സഹായകമായി. ലാൽ സാറും ശരീരം വലുതാക്കി ഒരു മല്ലനെപ്പോലെ ആയിരുന്നു. സുചിത്ര നായർക്കൊപ്പമുള്ള ഗാനരംഗത്തിൽ നോക്കിയാൽ അറിയാം കയ്യൊക്കെ എന്തൊരു മസിൽ ആണ്, ആ സീനിൽ വിങ്‌സ് നന്നായി കാണാം. ഞാൻ കണ്ടു ഞെട്ടിപ്പോയി, അദ്ദേഹം നന്നായി വർക്ക്ഔട്ട് ചെയ്തിരുന്നു, ഭക്ഷണം ശ്രദ്ധിക്കാൻ ഡോക്ടർ ജയ്‌സൺ കൂടെ നടന്നിരുന്നു, അത് കഴിക്കാൻ പാടില്ല, ഇത് കഴിക്കാൻ പാടില്ല, ഇത് കഴിക്കൂ എന്നൊക്കെ പറഞ്ഞു കൂടെ നടക്കുകയായിരുന്നു. ഞങ്ങൾ താമസിക്കുന്ന സ്ഥലത്ത് എല്ലാമൊന്നും കിട്ടില്ലല്ലോ. ഭക്ഷണമെല്ലാം നാട്ടിൽ നിന്ന് കൊണ്ടുപോയി ആവശ്യത്തിന് അനുസരിച്ച് ഉണ്ടാക്കുകയായിരുന്നു. പ്രൊഡക്‌ഷൻ സൂപ്പർ ആയിരുന്നു. എല്ലാവർക്കും എന്തു വേണമെങ്കിലും ലഭ്യമാക്കാൻ അവർക്ക് ഒരു മടിയും ഇല്ലായിരുന്നു.  

കേളു മല്ലനെ കണ്ടപ്പോൾ ലിജോയ്ക്കു സന്തോഷമായി 

സെറ്റിലെ മിക്ക ആൾക്കാരെയും എനിക്കു നേരത്തേ പരിചയമുണ്ട്. എന്റെ ശരീരം കണ്ടപ്പോൾ ലിജോയ്ക്കു സന്തോഷമായി. കേളു മല്ലന്റെ ഡ്രസ്സ് ഇട്ടു ചെന്നപ്പോൾ ലിജോ അടുത്തുവന്ന് കയ്യിൽ പിടിച്ച് ‘ഇത് എങ്ങനെയാടേ ഇങ്ങനെയായത്?’ എന്ന് ചോദിച്ചു. ടിനു പാപ്പച്ചൻ ഇടയ്ക്ക് വന്ന് എന്നെ തള്ളിയിടാൻ നോക്കും. ലിജോ അടുത്തുകൂടി പോകുമ്പോൾ ‘‘എടാ ടിനു നീ ഹരിയുമായി മുട്ടണ്ട, വേണമെങ്കിൽ ആ ചക്കിൽ പിടിച്ചു കറക്ക്’’ എന്നു പറയും. ലിജോ ആഗ്രഹിച്ച രൂപം തന്നെയായിരുന്നു എനിക്ക്. രാജസ്ഥാനിൽ ഷൂട്ട് നടന്നത് കുറച്ചൊരു ട്രൈബൽ ഏരിയയിൽ ആണ്. അവിടെ കാസ്റ്റ് സിസ്റ്റം ഭയങ്കരമാണ്. ഉയർന്ന ജാതിക്കാർ കഴിക്കുന്ന ഭക്ഷണം പോലും താഴ്ന്ന ജാതിക്കാർക്ക് കഴിക്കാൻ പറ്റില്ല. പണം ഉണ്ടെങ്കിൽ പോലും മുന്തിയ വണ്ടിയോ വസ്ത്രമോ ഒന്നും ഉപയോഗിക്കാൻ പറ്റില്ല. അങ്ങനെയൊരു സ്ഥലമാണ്. അവിടുത്തെ ആൾക്കാർ ഒക്കെ ചെറിയ ആളുകളാണ്. എന്നെ കണ്ടിട്ട് അവർക്ക് അദ്ഭുതമായിരുന്നു. കുട്ടികൾ ഒക്കെ വന്നു തൊട്ടുനോക്കി, ഇവൻ ഇനി വല്ല ചൊവ്വയിൽനിന്നും വന്ന ഏലിയൻ ആണോ എന്ന ഭാവം. പരിചയപ്പെട്ടപ്പോൾ ഭയങ്കര സ്നേഹമായിരുന്നു. അവരുടെ വീട്ടിൽ ഉണ്ടാക്കിയ പലഹാരം കൊണ്ടുവന്നു തന്നു.

ജോർജ് ആണ് ക്യാമറയുടെ മുന്നിൽ എത്തിച്ചത് 

ഞാൻ ക്യാമറയുടെ മുന്നിൽ വരുന്നത് ‘ലാസ്റ്റ് സപ്പർ’ എന്ന ഉണ്ണിമുകുന്ദൻ സിനിമയിലാണ്. മമ്മൂക്കയുടെ ഒപ്പമുള്ള ജോർജ് എന്റെ സുഹൃത്താണ്. അദ്ദേഹമാണ് എന്നെ ആ സിനിമയിലേക്കു വിളിച്ചത്. അത് അദ്ദേഹം നിർമിച്ച പടമാണ്. പിന്നെ മമ്മൂക്ക എന്നെ പിടിച്ച് ഫയർമാനിൽ അഭിനയിപ്പിച്ചു. ആട് 2 ലാണ് ആൾക്കാർ എന്നെ തിരിച്ചറിഞ്ഞു തുടങ്ങിയത്. അവർക്ക് പൊക്കവും വണ്ണവും ഉള്ള ആളെ വേണമെന്ന് കാസ്റ്റിങ് കോൾ ഇട്ടപ്പോൾ അത് കണ്ടു പോയതാണ്.

ഗുണ്ടയിൽ നിന്നൊരു സ്ഥാനക്കയറ്റം വേണം 

എന്റെ സ്ഥലം തൃപ്പൂണിത്തുറയാണ്‌. തൃപ്പൂണിത്തുറ കോവിലകത്തെയാണ് ഞാൻ. ഹരി പ്രശാന്ത് വർമ എന്നാണ് യഥാർഥ പേര്. അച്ഛൻ മരിച്ചു, അമ്മ മാത്രമേ ഉള്ളൂ. എയ്റോനോട്ടിക്കൽ എൻജിനീയറിങ് ആണ് പഠിച്ചത്. ഇപ്പോൾ ഖത്തറിൽ സർക്കാർ സ്ഥാപനത്തിൽ യൂസർ എക്സ്പീരിയൻസ് ഡിസൈനർ ആയി ജോലി ചെയ്യുന്നു. നല്ല സിനിമകളുടെ ഭാഗമാകണം. ഇതുവരെ ചെയ്ത ഗുണ്ട, മല്ലൻ, വില്ലൻ കഥാപാത്രങ്ങളിൽനിന്നു മാറി ഒരു പാവം അച്ഛനോ അപ്പുപ്പനോ അല്ലെങ്കിൽ നല്ല നല്ല കഥാപാത്രങ്ങൾ ചെയ്യാൻ ആഗ്രഹമുണ്ട്. സിനിമ ഉള്ളപ്പോൾ ഖത്തറിൽനിന്നു വന്നാണ് ചെയ്യുന്നത്. നല്ല സിനിമകളുടെ ഭാഗമാകാൻ താൽപര്യമുണ്ട്.

English Summary:

Exclusive chat with actor Hariprashanth Varma

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com