ADVERTISEMENT

മരുഭൂമിയിലെ പൊടിക്കാറ്റ് തിരമാലപോലെ അടിച്ചു വരുമ്പോൾ ഞങ്ങളെല്ലാം തലയാകെ തുണികൊണ്ടു മൂടി പതുങ്ങിയിരുന്നു. കാറ്റടങ്ങുന്നതോടെ പതുക്കെ തലകൾ പുറത്തുവന്നു. കൊടും തണുപ്പിൽ എല്ലാവരും മൂടിപ്പുതച്ചു നിൽക്കെ വെറുമൊരു മുണ്ടുമാത്രം പുതച്ചു രാത്രി എത്ര നേരം ഞാൻ നിന്നു! മലൈക്കോട്ടൈ വാലിബൻ എന്റെ ജീവിതത്തിലെ ഒരു സിനിമ മാത്രമല്ല, അതു ജീവിതം കടന്നുപോയ പുതിയ വഴികൂടിയാണ്. ജയ്സൽമേർ എന്നു കേൾക്കുമ്പോൾ എന്റെ മനസ്സിലേക്ക് ഇപ്പോഴും ആ പട്ടണത്തിൽനിന്ന് അകലെയുള്ള ഗ്രാമത്തിലെ പൊടിക്കാറ്റിന്റെ ഓർമകൾ വരും.’ മോഹൻലാൽ പറഞ്ഞു.

ചെയ്യാത്ത വേഷങ്ങളില്ല, എത്താത്ത പ്രദേശങ്ങളില്ല; എന്നിട്ടും മലൈക്കോട്ട വാലിബൻ എന്ന സിനിമയിലൂടെയുള്ള യാത്ര മോഹൻലാലിനെ വാചാലനാക്കുന്നു. വാലിബന്റെ ഷൂട്ടിങ് അനുഭവങ്ങളിലൂടെ ലാൽ യാത്ര ചെയ്യുകയാണ്.
 

‘‘നൂറ്റാണ്ടുകളോളം പഴക്കമുള്ള ഒരു കോട്ട. ഇടുങ്ങിയ വഴികളും വരാന്തകളും വലുപ്പം കുറഞ്ഞ മുറികളുമുള്ളൊരു കോട്ട. അതിൽ പൂട്ടിയിട്ടിരിക്കുന്നത് എത്രയോ മുറികൾ. അതിലായിരുന്നു ഷൂട്ടിങ്. താമസവും അതിൽത്തന്നെ. കൂടെ അഭിനയിക്കുന്നത് 500 മുതൽ 2000 പേർ വരെയാണ്. ആ അഭിനേതാക്കളിൽ കൂടുതലും വിദേശികളാണ്. ബാക്കിയുള്ളവരിൽ നല്ലൊരു ഭാഗം ആ ഗ്രാമത്തിലുള്ളവരും പല ദേശങ്ങളിൽനിന്നായി വന്നവരും. അവരുടെ ഭാഷ നമുക്കു പരിചിതമല്ലാത്ത ഹിന്ദിയും ഗുജറാത്തിയുമെല്ലാം. വേറെ ഏതോ ലോകത്തെ ജീവിതം പോലെ തോന്നി.’’

വാലിബനിൽ എനിക്ക് ഒരു തരം വസ്ത്രമേയുള്ളു. അതു കുറെയെണ്ണം തയാറാക്കി വച്ചിട്ടുണ്ടെന്നു മാത്രം. അതിരാവിലെ ആ വേഷവും മുടിയും ആഭരണങ്ങളും അണി‍യും. മേക്കപ്പിനുതന്നെ ഏറെ സമയം വേണം. ഞാൻ ഒരു വസ്ത്രം മാത്രമുള്ള ആളായി. സുഹൃത്തുക്കൾ ആരും ഷൂട്ടിങ് സ്ഥലത്തു വന്നില്ല. വാലിബനെന്ന കഥാപാത്രം ജീവിച്ച അതേ സ്ഥലത്ത് അതേപോലെ ഞാനും ജീവിക്കുകയായിരുന്നു.’’

‘‘പൊഖറാനാണ് മറ്റൊരു ലൊക്കേഷൻ. അവിടെയും കൊടുംതണുപ്പ്. അവിടെയും കൂടെ അപരിചിതരമായ മനുഷ്യരുടെ കൂട്ടമാണ്. ഹരീഷ് പേരടി മാത്രമുണ്ട് കൂട്ടിന്. പോണ്ടിച്ചേരിയിലാവട്ടെ കൊടുംചൂട്. അവിടെ കൂടിളകി വന്ന കടന്നൽക്കൂട്ടം സെറ്റിലെ ആളുകളെയെല്ലാം ഓടിച്ചു. മണിക്കൂറുകളോളം ഷൂട്ടിങ് നിർത്തി. പലർക്കും കടന്നലിന്റെ കുത്തേറ്റു. ചിലർ തലമൂടി മണ്ണിൽ കമിഴ്ന്നു കിടന്നു. ഓടിയൊളിക്കാൻ വേറെ സ്ഥലമില്ലായിരുന്നു.’’

malaikotte-vaaliban-movie-mohanlal

‘‘കാലാവസ്ഥയിലെ ഈ തകിടം മറിച്ചിലിൽപ്പെട്ടു ഞാനും ഇടയ്ക്ക് ആശുപത്രിയിലായി. ജയ്സാൽമേറിലെ ലില്ലിക്കുട്ടി എന്ന മലയാളി ഡോക്ടർ എന്നെ കാണാൻ ആശുപത്രിയിൽ വന്നു. കുറെ വർഷങ്ങൾക്കു മുൻപ് അവർ കാനഡയിലേക്കു പോകാൻ തയാറെടുത്തു നിൽക്കുകയായിരുന്നു. അവർ പോയാൽ ആ ഗ്രാമത്തിനു ചികിത്സ കിട്ടാൻ അടുത്ത പ്രദേശത്തൊന്നും മാർഗമില്ലായിരുന്നു. ഗ്രാമീണരുടെ സ്നേഹക്കണ്ണുകൾ നിറഞ്ഞതുകൊണ്ടാകണം അവർ പോകേണ്ടെന്നു തീരുമാനിച്ചു. അതുകൊണ്ട് എത്രയോ ഗ്രാമീണർ രോഗങ്ങളുടെ ദുരിത പാതകൾ അതിജീവിച്ചു.

സൗകര്യമുള്ള ആശുപത്രികളും നല്ല റോഡും ആവശ്യത്തിനു ബസും കാറും ആവശ്യത്തിലേറെ വെള്ളവുമെല്ലാം ഉള്ള നമ്മൾ സ്വർഗത്തിലാണു ജീവിക്കുന്നതെന്ന് ഈ യാത്രകൾ എന്നെ വീണ്ടും വീണ്ടും ഓർമിപ്പിച്ചു. എന്നിട്ടും നാം പോരടിക്കുന്നു, ഇല്ലായ്മകളെക്കുറിച്ചു പറയുന്നു. 

ജയ്സാൽമേറിലെയും പൊഖ്റാനിലെയും കാഴ്ചകൾ എന്നോടു പറഞ്ഞു കൊണ്ടിരിക്കുന്നത് ഒന്നു മാത്രമാണ്: ‘ഇത് നിജം.’ ഈ ലോകത്തെ സൗകര്യങ്ങളൊന്നും അനുഭവിക്കാതെ ഒരു ജനത. എന്നിട്ടും അവരാ നാടിനെ സ്നേഹിച്ചു ജീവിക്കുന്നു. സത്യത്തിൽ വാലിബന്റെ ജീവിതവും ഇതുപോലെ വേട്ടയാടപ്പെടുന്നവരുടെ കഥയാണ്.’

mohanlal-vaaliban

വാലിബന്റെ ഷൂട്ടിങ് കഴിഞ്ഞ് ഞാൻ ഇപ്പോൾ അമേരിക്കയിലേക്കുള്ള യാത്രയിലാണ്. സ്വന്തമായി ജെറ്റ് വിമാനവും കൊട്ടാരങ്ങളുമുള്ള ഒരു കോടിശ്വരന്റെ വേഷമാണ് ഇനി ആടാനുള്ളത്; എമ്പുരാൻ എന്ന സിനിമ. ഈ വിമാനത്തിലിരിക്കുമ്പോൾ എനിക്കു മനസ്സിലാകുന്നു; താഴെ എത്രയോ വാലിബന്മാരുടെ നാടുണ്ട്, അവരുടെ പോരാട്ടവും നെഞ്ചൂക്കിന്റെ കരുത്തിൽ ഊതി പെരുപ്പിച്ചെടുത്ത വീര്യവുമുണ്ട്. ‘അതും നിജം.’ 

English Summary:

Mohanlal about Malaikottai Vaaliban shooting experience

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com