ADVERTISEMENT

മലയാളനാടിന്റെ ഫുട്ബോൾ സ്നേഹത്തിനും ആതിഥ്യമര്യാദയ്ക്കും കളങ്കമേൽപിക്കുന്നതായി കഴിഞ്ഞ ഞായറാഴ്ച മലപ്പുറം അരീക്കോട് ചെമ്രക്കാട്ടൂരിൽ വിദേശതാരത്തെ ആൾക്കൂട്ടം ഗ്രൗണ്ടിലിറങ്ങി ഓടിച്ചിട്ടു മർദിച്ച സംഭവം. തന്നെ കാണികൾ വംശീയമായി അധിക്ഷേപിച്ചെന്ന ഫുട്ബോൾ താരത്തിന്റെ ആരോപണം ഈ സംഭവത്തിനു കൂടുതൽ ഗൗരവമാനം നൽകുന്നു. 

ആഫ്രിക്കൻ രാജ്യമായ ഐവറി കോസ്റ്റിൽനിന്നുള്ള ദിയറസ്സൂബ ഹസൻ ജൂനിയർ ആണ് വംശീയാധിക്ഷേപം നേരിട്ടെന്നും തന്നെ കല്ലെറിയുകയും ആക്രമിക്കുകയും ചെയ്തെന്നും കാണിച്ച് മലപ്പുറം ജില്ലാ പൊലീസ് മേധാവിക്കും ഐവറി കോസ്റ്റ് എംബസിക്കും പരാതി നൽകിയത്. മൂന്നരപ്പതിറ്റാണ്ടിലേറെയായി ആഫ്രിക്കയിൽനിന്നടക്കമുള്ള താരങ്ങൾ നമ്മുടെ പ്രാദേശിക ഫുട്ബോളിന്റെ ആവേശമാണെങ്കിലും ഇതാദ്യമാണ് അവരിലെ‍ാരാളെ വംശീയാധിക്ഷേപത്തോടെ മർദിച്ചെന്ന ആരോപണമുയരുന്നത്.

ബ്ലാക്ക് മങ്കിയെന്നു വിളിച്ചു: കല്ലെറിഞ്ഞെന്ന് ഐവറി കോസ്റ്റ് താരം; ഹസൻ ജൂനിയറിനെതിരെയും പരാതി

ഫുട്ബോൾ താരം കാണികളിലൊരാളെ മർദിച്ചതാണ് ആൾക്കൂട്ട രോഷത്തിനു കാരണമായതെന്നാണു സംഘാടകരുടെ നിലപാട്. ഇതിന്റെ വിഡിയോയും പുറത്തുവന്നിട്ടുണ്ട്. എന്നാൽ, താരം ആരോപിച്ചതുപോലെ കാണികളുടെ ഭാഗത്തുനിന്നു കല്ലേറുണ്ടായിട്ടുണ്ടെന്ന് ഗ്രാമപ്പഞ്ചായത്ത് വാർഡ് അംഗം ഉൾപ്പെടെ സമ്മതിക്കുന്നു. ഗാലറിയോ സുരക്ഷാവേലികളോ ഇല്ലാതെ സംഘടിപ്പിച്ച, തികച്ചും പ്രാദേശികമായ ഫൈവ്സ് ടൂർണമെന്റിലാണ് അനിഷ്ട സംഭവങ്ങളുണ്ടായത്. 

ഐവറി കോസ്റ്റ് താരത്തെ മർദിക്കുന്ന കാണികൾ. Photo: Screengrab
ഐവറി കോസ്റ്റ് താരത്തെ മർദിക്കുന്ന കാണികൾ. Photo: Screengrab

കാണികളുടെയും സംഘാടകരുടെയും കളിക്കാരുടെയുമെ‍‍ാക്കെ ഭാഗത്തുനിന്നുണ്ടാകേണ്ട പെരുമാറ്റ മര്യാദകളെക്കുറിച്ചുള്ള പല ചോദ്യങ്ങളും ചെമ്രക്കാട്ടൂരിലെ മൈതാനത്തുനിന്നുയരുന്നു. കളിക്കിടെ ഫുട്ബോൾ താരങ്ങളുടെ പ്രകടനത്തിൽ എതിരഭിപ്രായങ്ങളുണ്ടാകുന്നതു സ്വാഭാവികം. എന്നാൽ, അതിന്റെ പേരിൽ കളിക്കാരെ ആക്രമിക്കുന്നതു ശരിയാണോ? താരം പ്രകോപിതനായാൽത്തന്നെ ഗ്രൗണ്ടിലിറങ്ങി അദ്ദേഹത്തെ ഓടിച്ചിട്ടുതല്ലാൻ കാണികൾക്ക് ആരാണ് അധികാരം നൽകിയത്? അദ്ദേഹം ആരോപിച്ചതുപോലെ, മോശം വാക്കുകളാൽ വംശീയ അധിക്ഷേപം കാണികൾ നടത്തിയിട്ടുണ്ടെങ്കിൽ അതു നീതീകരിക്കാവുന്നതല്ല. കാണികളിൽനിന്നു പ്രകോപനമുണ്ടായാൽ അവരെ കയ്യേറ്റം ചെയ്യാൻ കളിക്കാർക്കും അവകാശമില്ല. 

ഫുട്ബോളിനെ ജീവശ്വാസമായി കരുതുന്ന മലപ്പുറം ജില്ലയിലാണ് ഈ സംഭവമുണ്ടായതെന്നതു നിർഭാഗ്യകരമാണ്. ‘സുഡാനി ഫ്രം നൈജീരിയ’ സിനിമയിലേതുപോലെ വിദേശ ഫുട്ബോൾ താരങ്ങളെ അവരുടെ വ്യക്തിപരമായ പ്രയാസങ്ങളിൽ ഒപ്പം നിന്നു സഹായിച്ച ഒട്ടേറെ ഉദാഹരണങ്ങളുടെ തിളക്കം അഭിമാനത്തോടെ സൂക്ഷിക്കുന്നവരാണ് ഈ നാടും നാട്ടുകാരും. ഫുട്ബോളിന്റെ സ്നേഹനാടായ അരീക്കോട്ടുനിന്നുതന്നെ അത്തരം സഹായകഥകളേറെയുണ്ട്. സെവൻസ് ഫുട്ബോൾ കളിക്കാനെത്തി കോവിഡ് ലോക്ഡൗൺ കാലത്ത് ഇവിടെ കുടുങ്ങിപ്പോയ ഘാനയിൽ നിന്നുള്ള ജോസഫ് മുഗ്രെ, അബൂബക്കർ ഗരിബ എന്നീ താരങ്ങളെ സഹായിച്ചത് ഒരു ഉദാഹരണം മാത്രം. ജീവകാരുണ്യപ്രവർത്തനങ്ങൾക്കും സാന്ത്വന പരിചരണത്തിനുമൊക്കെ പണം കണ്ടെത്തുന്നതിനാണ് പല ടൂർണമെന്റുകളും സംഘടിപ്പിക്കുന്നത്. ഇത്തരം നന്മകൾക്കുമേൽ കരിനിഴൽ വീഴ്ത്താതിരിക്കാൻ എല്ലാ മേഖലകളിൽനിന്നും ശ്രദ്ധ വേണ്ടതുണ്ട്. ‌

അന്തരിച്ച ഫുട്ബോൾ ഇതിഹാസം പെലെ മുതൽ സ്പാനിഷ് ക്ലബ് റയൽ മഡ്രിഡിന്റെ ഇപ്പോഴത്തെ ബ്രസീൽ താരം വിനിസ്യൂസ് ജൂനിയർ വരെ വംശീയ അധിക്ഷേപത്തിന് ഇരയായിട്ടുണ്ട്. കഴിഞ്ഞവർഷം കാണികളുടെ വംശീയാധിക്ഷേപത്തിന്റെ പേരിൽ ഇറ്റാലിയൻ ക്ലബ് ലാസിയോയ്ക്ക് ഗാലറിയുടെ ഒരുഭാഗം അടച്ചിടേണ്ടിവന്നു. ഇറ്റാലിയൻ ക്ലബ് യുവന്റസിന്റെ ആരാധകർ ബൽജിയം ഫുട്ബോളർ റൊമേലു ലുക്കാകുവിനെ വംശീയമായി അധിക്ഷേപിച്ചതിന്റെ പേരിൽ അച്ചടക്കനടപടിക്കു വിധേയരായതും കഴിഞ്ഞ വർഷമാണ്.

യൂറോപ്യൻ ഫുട്ബോളിന്റെ പേരുകേട്ട പ്രൗഢിയും പ്രാമാണിത്തവുമെല്ലാം തലതാഴ്ത്തിനിൽക്കേണ്ടി വന്നിട്ടുണ്ട് ഇത്തരം സംഭവങ്ങൾക്കു മുന്നിൽ. ഉയർന്ന സാംസ്കാരികചിന്തയും സാക്ഷരതയും ഉണ്ടെന്ന് അഭിമാനിക്കുന്ന കേരളത്തിൽ സമാനമായ അവസ്ഥ ഒരിക്കലും വന്നുകൂടാത്തതാണ്. അതുകെ‍ാണ്ടുതന്നെ, ടൂർണമെന്റ് സംഘാടകർക്കുമുന്നിൽ ചെമ്രക്കാട്ടൂർ സംഭവം വലിയ പാഠമായി ഉണ്ടാവണം. ഏകദേശം 22 സെന്റിമീറ്റർ വ്യാസവും 450 ഗ്രാംവരെ ഭാരവുമുള്ള ഒരു കാൽപന്തിന്റെ സാധ്യത നാം സങ്കൽപിക്കുന്നതിനെക്കാൾ എത്രയോ വലുതാണ്. ആ ശുഭസാധ്യതകൾ എന്നും നമുക്കു വഴികാട്ടട്ടെ.

English Summary:

Editorial about Ivory Coast player issue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com