മുംബൈ∙ ഭീമ-കോറെഗാവ് ദലിത് –മറാഠ കലാപക്കേസിൽ അറസ്റ്റിലായ മനുഷ്യാവകാശ പ്രവർത്തകൻ ഗൗതം നാവലാഖ(65)യെ വീട്ടുതടങ്കലിൽ നിന്നു മോചിപ്പിച്ച ഡൽഹി ഹൈക്കോടതിവിധിക്കെതിരെ മഹാരാഷ്ട്ര സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. പുണെയിലെ വിചാരണക്കോടതി നാവലാഖയ്ക്ക് എതിരെ നേരത്തെ പുറപ്പെടുവിച്ചിരുന്ന ട്രാൻസിറ്റ് റിമാൻഡ് ഉത്തരവും ഹൈക്കോടതി റദ്ദാക്കി.
ഓഗസ്റ്റ് 28നാണ് നാവലാഖ, കവി വരവര റാവു, സുധ ഭരദ്വാജ്, അരുൺ ഫെറേറ, വെർനൺ ഗൊൺസാൽവസ് എന്നീ അഞ്ചു മനുഷ്യാവകാശ പ്രവർത്തകരെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്തത്.