ADVERTISEMENT

വാഷിങ്ടൻ ∙ മണിപ്പുർ വംശീയ കലാപത്തിനിടെ കാര്യമായ തോതിൽ അതിക്രമങ്ങൾ നടന്നതായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റിന്റെ വാർഷിക മനുഷ്യാവകാശ റിപ്പോർട്ട് വിലയിരുത്തി. ഇന്ത്യയുടെ മറ്റുഭാഗങ്ങളിൽ ന്യൂനപക്ഷങ്ങൾക്കും സർക്കാരിനെ വിമർശിക്കുന്ന മാധ്യമപ്രവർത്തകർക്കും എതിർസ്വരമുയർത്തുന്നവർ‍ക്കുമെതിരെ ആക്രമണങ്ങൾ നടക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ മേയിൽ തുടങ്ങിയ മണിപ്പുർ കലാപത്തിൽ 60,000 പേർ ഭവനരഹിതരായി. 

കേന്ദ്രസർക്കാരിനെതിരെ വിമർശനപരമായ നിലപാടെടുത്ത വിവിധ മാധ്യമസ്ഥാപനങ്ങൾക്കെതിരെ ശക്തമായ സമ്മർദമോ വേട്ടയാടലോ നടന്നതിനു ഒട്ടേറെ ഉദാഹരണങ്ങളുണ്ട്. നരേന്ദ്ര മോദിക്കെതിരായ ഡോക്യൂമെന്ററി സംപ്രേഷണം ചെയ്തതിനു ബിബിസിയുടെ ഓഫിസുകളിൽ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡുകളാണ് ഒരു ഉദാഹരണം. സന്നദ്ധ സംഘടനയായ റിപ്പോർട്ടേഴ്സ് വിതൗട്ട് ബോർഡേഴ്സിന്റെ 2023 ലെ മാധ്യമസ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം ഏറെ പിന്നിലാണ്– 180 ൽ 161. പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്നതിന് ഉദാഹരണമായി രാഹുൽ ഗാന്ധിയെ ഗുജറാത്ത് കോടതി 2 വർഷം തടവിനു ശിക്ഷിച്ചതും റിപ്പോർട്ടിൽ പരാമർശിക്കുന്നു. 

അതേസമയം, കഴിഞ്ഞ വർഷം ശ്രീനഗറിൽ ഷിയാ മുസ്‌ലിംകൾക്കു മുഹറം ഘോഷയാത്ര നടത്താൻ അനുമതി നൽകിയതിനെ റിപ്പോർട്ട് പ്രശംസിക്കുന്നുണ്ട്. 1989 നു ശേഷം കഴിഞ്ഞവർഷമാണു സർക്കാർ ഇത് അനുവദിച്ചത്. 

വിവിധ രാജ്യങ്ങളിലെ മനുഷ്യാവകാശ സ്ഥിതിയെപ്പറ്റി യുഎസ് കോൺഗ്രസിന്റെ നിർദേശപ്രകാരം സ്റ്റേറ്റ് ഡിപ്പാർട്മെന്റ് തയാറാക്കുന്ന റിപ്പോർട്ട് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനാണു തിങ്കളാഴ്ച പുറത്തുവിട്ടത്. തെറ്റായ വിവരങ്ങളുടെയും തെറ്റിദ്ധാരണകളുടെയും അടിസ്ഥാനത്തിലാണ് യുഎസ് റിപ്പോർട്ട് തയാറാക്കുന്നതെന്ന് നേരത്തേ കേന്ദ്ര സർക്കാർ കുറ്റപ്പെടുത്തിയിരുന്നു. 

English Summary:

Human Rights in India: Criticism in US Report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com