വീണാ വിജയനെതിരെ ഇ.ഡി അന്വേഷണം; പ്രതിരോധത്തിന് സിപിഎം
Mail This Article
തിരുവനന്തപുരം∙ വീണാ വിജയനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആരംഭിച്ച അന്വേഷണം തിരഞ്ഞെടുപ്പു പ്രചാരണ രംഗത്തു പാർട്ടിയെ ബാധിക്കാതിരിക്കാനുള്ള കരുതൽ നടപടികൾ സിപിഎം തുടങ്ങി. മുഖ്യമന്ത്രിക്കെതിരെയുള്ള കേന്ദ്രത്തിന്റെ രാഷ്ട്രീയ പ്രതികാര നീക്കമായി ഇതിനെ പാർട്ടി വിശദീകരിക്കും. അതേസമയം, വീണയെ ചോദ്യം ചെയ്യുന്നതു പോലെയുള്ള പ്രത്യക്ഷ നടപടികൾക്ക് ഇ.ഡി മുതിർന്നാൽ എന്താകുമെന്ന ആശങ്ക പാർട്ടിക്കുണ്ട്.
നേതാക്കളുടെ കുടുംബാംഗങ്ങൾ ഉൾപ്പെടുന്ന പ്രശ്നങ്ങൾ അവർ തന്നെ പരിഹരിക്കണമെന്നും പാർട്ടിക്കോ ബന്ധപ്പെട്ട നേതാവിനോ ബാധ്യതയില്ലെന്നുമാണ് സിപിഎം നയം. എന്നാൽ ആദായനികുതി തർക്കപരിഹാര ബോർഡിന്റെ വിധി മുതൽ മുഖ്യമന്ത്രിയെ ബന്ധിപ്പിക്കാൻ ശ്രമിക്കുന്നതിനാൽ രാഷ്ട്രീയമായി പാർട്ടിയും പ്രതിരോധം തീർക്കേണ്ടിവരുമെന്നാണ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. എക്സാലോജിക് നേരത്തേ വിവാദത്തിൽ പെട്ടപ്പോൾ തന്നെ താഴെത്തട്ടു വരെ പാർട്ടിക്കുള്ളിൽ ഇക്കാര്യത്തിലെ നിലപാട് വിശദീകരിച്ചിരുന്നു.
പാർട്ടി ഘടകങ്ങളിൽ ഒന്നും തന്നെ മുഖ്യമന്ത്രിക്കെതിരെ ശബ്ദം ഉയരില്ലെന്ന് ഉറപ്പിക്കുമ്പോൾതന്നെ അണികളും നിഷ്പക്ഷ ജനവിഭാഗങ്ങളും മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരെ ഉയരുന്ന ആരോപണങ്ങളും അന്വേഷണങ്ങളും കാണുന്നത് എങ്ങനെയാകുമെന്ന ആശങ്ക പാർട്ടി നേതൃത്വത്തിനുണ്ട്. കേജ്‌രിവാളിന്റെ അറസ്റ്റ് സംസ്ഥാനത്ത് ഉണ്ടാക്കിയിരിക്കുന്ന പ്രതിഷേധാന്തരീക്ഷം ഗുണകരമായി സിപിഎം വിലയിരുത്തുന്നു. ഇ.ഡിക്കെതിരെ പ്രതിപക്ഷവും രംഗത്തുള്ളതിനാൽ ഇക്കാര്യത്തിൽ അവർക്കു പരിമിതികളുണ്ട്.