ശൈലജയ്ക്ക് എതിരെ മോശം കമന്റ്; 2 പേർ അറസ്റ്റിൽ
Mail This Article
കുറ്റ്യാടി/മലപ്പുറം ∙ വടകര മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി കെ.കെ.ശൈലജയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ സമൂഹമാധ്യമത്തിൽ പ്രതികരിച്ചെന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ. കുറ്റ്യാടി മുറ്റത്തുപ്ലാവിലെ മെബിൻ തോമസ് (26), മലപ്പുറം പട്ടിക്കാട് മണ്ണാർമല മുണ്ടത്തൊടി ഗഫൂർ മുഹമ്മദ് (40) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഇൻസ്റ്റഗ്രാമിൽ മോശം പരാമർശം നടത്തിയതായി ഡിവൈഎഫ്ഐ ചാത്തങ്കോട്ടുനട മേഖലാ കമ്മിറ്റി നൽകിയ പരാതിയിലാണു മെബിൻ തോമസിനെ തൊട്ടിൽപാലം പൊലീസ് അറസ്റ്റ് ചെയ്തത്. ഫെയ്സ്ബുക്കിൽ മോശം കമന്റിട്ടെന്ന പരാതിയിലാണ് ഗഫൂർ മുഹമ്മദിനെ മേലാറ്റൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരെയും ജാമ്യത്തിൽ വിട്ടയച്ചു.
സമൂഹമാധ്യമങ്ങളിൽ ശൈലജയെ അപകീർത്തിപ്പെടുത്തുന്ന വിഡിയോയ്ക്കു താഴെ പരക്കേ അശ്ലീല കമന്റുകളാണെന്നു പരാതി ഉയർന്നിട്ടുണ്ട്. അതേസമയം, മോർഫ് ചെയ്ത വിഡിയോ പ്രചരിപ്പിക്കുന്നുവെന്നു പരാതിയുണ്ടെങ്കിലും വിഡിയോ ഏതാണെന്നു വ്യക്തമാക്കിയിട്ടുമില്ല.
ഗോഡ് ഫാദർ സിനിമയിൽ മുകേഷും ജഗദീഷുമുള്ള ചിത്രത്തിൽ കെ.കെ.ശൈലജയുടെയും പിണറായി വിജയന്റെയും തല വെട്ടിയൊട്ടിച്ച് പ്രചരിപ്പിച്ചതായി നേരത്തേ പരാതി ഉയർന്നിരുന്നു. സമാനമായ രീതിയിൽ സ്ഥാനാർഥിക്കെതിരെ വ്യാപകമായി പോസ്റ്ററുകൾ പ്രചരിക്കുന്നുണ്ടെന്നും ആക്ഷേപമുണ്ട്.