ADVERTISEMENT

തിരുവനന്തപുരം∙ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുത്തതോടെ പണമില്ലാതെ തങ്ങൾ പ്രതിസന്ധിയിലായെന്ന് ത്രികോണ മത്സരം നടക്കുന്ന തിരുവനന്തപുരം, തൃശൂർ മണ്ഡലങ്ങളിലെ സിപിഐ സ്ഥാനാർഥികളായ പന്ന്യൻ രവീന്ദ്രനും വി.എസ്.സുനിൽ കുമാറും. കോൺഗ്രസിനു പിന്നാലെ പ്രചാരണത്തിന് പണമില്ലെന്ന് തുറന്നു പറയുകയാണ് സിപിഐ നേതാക്കളും. ജനങ്ങളിലേക്ക് ഇറങ്ങുകയല്ലാതെ വേറെ വഴിയില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. കോർപ്പറേറ്റ് പ്രചാരണതന്ത്രങ്ങൾക്കു മുന്നിൽ പരമ്പരാഗത രീതി മാത്രം ഉപയോഗിച്ചാണ് സിപിഐ പ്രചാരണം നടത്തുന്നതെന്ന് പാർട്ടിയുടെ ദേശീയ നിർവാഹക സമിതി അംഗം കെ.പ്രകാശ് ബാബു ചൂണ്ടിക്കാട്ടുന്നു. കോർപ്പറേറ്റുകൾക്കു മുന്നിൽ പിടിച്ചുനിൽക്കാൻ ക്രൗണ്ട് ഫണ്ടിങ്ങ് അടക്കം ആലോചിക്കേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.  തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസിനൊപ്പം സിപിഐക്കും കഴിഞ്ഞ ദിവസം ആദായനികുതി വകുപ്പ് നോട്ടിസ് അയച്ചിരുന്നു.

സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വാട്സാപ്പ് വഴി ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽകിയാണ് പന്ന്യൻ രവീന്ദ്രന്റെ പണപ്പിരിവ്. തിരുവനന്തപുരം ഗ്രാമീൺ ബാങ്കിലെ തന്റെ അക്കൗണ്ട് നമ്പർ നൽകിയാണ് പന്ന്യൻ സഹായത്തിനായി പണം അഭ്യർഥിക്കുന്നത്. സുഹൃത്തുക്കൾക്ക് മാത്രം അയച്ചുനൽകി പണം പിരിക്കാനാണ് പന്ന്യൻ ഉദ്ദേശിച്ചത്. എന്നാൽ സുഹൃത്തുക്കൾ ഇത് ഷെയർ ചെയ്യാൻ തുടങ്ങിയതോടെ അഭ്യർഥന വോട്ടർമാരിലേക്കും എത്തി. ചിലർ ആയിരം രൂപ വീതം അയച്ചുനൽകുന്നുണ്ടെന്നും സുഹൃത്തുക്കൾക്കിടയിൽ മാത്രം പിരിവ് നടത്താനാണ് ഉദ്ദേശിച്ചിരുന്നതെന്നും പന്ന്യൻ രവീന്ദ്രൻ മനോരമ ഓൺലൈനിനോട് പറഞ്ഞു.

പന്ന്യൻ രവീന്ദ്രൻ‌
പന്ന്യൻ രവീന്ദ്രൻ‌

‘പണം ഇല്ലാത്തപ്പോൾ പിരിക്കാൻ ജനങ്ങളിലേക്കിറങ്ങുകയല്ലാതെ വേറെ വഴിയില്ല. ഇലക്ട്രൽ ബോണ്ടിന്റെ ധാരാളം വാർത്തകൾ വരുന്നതുകൊണ്ട് രാഷ്ട്രീയ പാർട്ടികളുടെ കയ്യിലെല്ലാം നല്ല പണമുണ്ടെന്നാണ് ജനങ്ങൾ വിചാരിച്ചിരിക്കുന്നത്. എനിക്ക് വലിയ സമ്പത്തൊന്നുമില്ല. പണം കണ്ടെത്താൻ മറ്റ് മാർഗങ്ങളില്ലാതെ വന്നതോടെയാണ് അക്കൗണ്ട് നമ്പർ നൽകി പണം പിരിക്കാൻ തീരുമാനിച്ചത്. പ്രചാരണത്തിലെ പണക്കൊഴുപ്പിനിടെ പിടിച്ചുനിൽക്കാൻ പറ്റാത്ത അവസ്ഥയാണ്. ഇനിയും 27 ദിവസത്തോളം ഇടവേള വരാതെ പ്രചാരണം മുന്നോട്ടു കൊണ്ടുപോകേണ്ടതുണ്ട്. വാഹനങ്ങൾ ഓടാനും വാഹനങ്ങളിൽ പെട്രോൾ അടിക്കാനും പ്രവർത്തകർക്ക് ഭക്ഷണം കൊടുക്കാനുമൊക്കെ ചെലവഴിച്ചതിൽ അധികം പണം ഇനിയാണ് വേണ്ടി വരുന്നത്. കോൺഗ്രസിനും സിപിഐക്കും എതിരെയുള്ള ആദായനികുതി വകുപ്പിന്റെ നോട്ടീസുകൾ രാഷ്ട്രീയ പ്രതികാരമല്ലാതെ മറ്റൊന്നുമല്ല’ – പന്ന്യൻ രവീന്ദ്രൻ പറയുന്നു.

വി.എസ്.സുനിൽ കുമാർ
വി.എസ്.സുനിൽ കുമാർ

മുൻപ് ഒരു തിരഞ്ഞെടുപ്പിലും നേരിടാത്ത സാമ്പത്തിക ഭീഷണി ഇത്തവണ നേരിടുന്നുണ്ടെന്നാണ് തൃശൂർ ലോക്സഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥിയായ വി.എസ്.സുനിൽ കുമാർ പറയുന്നത്. മുന്നോട്ടുള്ള പോക്കിനെപ്പറ്റി ആലോചിക്കുമ്പോൾ ആശങ്കയുണ്ട്. പണം കണ്ടെത്താനുള്ള പല ശ്രമങ്ങളും നടത്തുന്നുണ്ട്. തൽക്കാലം ക്രൗണ്ട് ഫണ്ടിങ്ങിനെപ്പറ്റി ആലോചിച്ചിട്ടില്ല. ബൂത്ത് തല പ്രവർത്തനങ്ങൾക്ക് ബൂത്തുകളിൽ നിന്നുതന്നെ പണം കണ്ടെത്തട്ടെയെന്നാണ് തീരുമാനിച്ചിരിക്കുന്നു. എന്നിരുന്നാലും ബൂത്ത് തലത്തിൽ പ്രവർത്തകർ ആശങ്ക പങ്കിടുന്നുണ്ട്. സിപിഐയെ സംബന്ധിച്ച് പാർട്ടിയുടെ മേൽത്തട്ടിൽ നിന്നും പണം ലഭിക്കില്ല. താഴെത്തട്ടിൽ നിന്നു പണം പിരിച്ച് മുകളിലേക്ക് കൊടുക്കുന്നതാണ് പതിവ് രീതി. സാമ്പത്തികമായി ബിജെപിയെ തോൽപ്പിക്കാൻ ഞങ്ങളെ കൊണ്ടു സാധിക്കില്ല. എന്നാൽ ജനകീയ മത്സരം നടത്താൻ പറ്റാത്തതു കൊണ്ടാണ് ബിജെപി സാമ്പത്തികമായി ഞങ്ങളെ തകർക്കാൻ നോക്കുന്നതെന്നും വി.എസ്.സുനിൽകുമാർ പറഞ്ഞു.

English Summary:

CPI financial crisis in Loksabha election

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com