ഇസ്രയേലിന് 2000 ബോംബുകളും യുദ്ധവിമാനങ്ങളും കൈമാറാൻ യുഎസ്; നീക്കം യുദ്ധത്തില്‍ ആശങ്ക പ്രകടിപ്പിക്കുന്നതിനിടെ
Mail This Article
വാഷിങ്ടൻ∙ ഇസ്രയേലിന് ലക്ഷം കോടി ഡോളർ വിലമതിക്കുന്ന ബോംബുകളും യുദ്ധ വിമാനങ്ങളും കൈമാറാൻ അനുമതി നൽകി ജോ ബൈഡൻ ഭരണകൂടം. ഗാസയിലെ റഫയിൽ ഇസ്രയേൽ സൈനികാക്രമണം നടത്താനുള്ള സാധ്യതയിൽ അമേരിക്ക ആശങ്ക പ്രകടിപ്പിച്ചതിന് തൊട്ടുപിറകേയാണ് ആയുധകൈമാറ്റത്തിന് ബൈഡൻ ഭരണകൂടം അനുമതി നൽകിയിരിക്കുന്നത്.
ആയിരത്തി എണ്ണൂറിലധികം എംകെ84 2000 പൗണ്ട് ബോംബുകളും, അഞ്ഞൂറ് എംകെ82 500–പൗണ്ട് ബോംബുകളും ആണ് പുതിയ ആയുധപാക്കേജിൽ ഉൾപ്പെട്ടിരിക്കുന്നതെന്നാണ് വിവരം. 25 F-35 യുദ്ധവിമാനങ്ങളും നല്‍കുമെന്ന് റിപ്പോര്‍ട്ടുണ്ട്. എന്നാൽ ആയുധകൈമാറ്റത്തെ കുറിച്ച് വൈറ്റ് ഹൗസോ, ഇസ്രയേൽ എംബസിയോ പ്രതികരിച്ചിട്ടില്ല. ഗാസയില്‍ വെടിനിര്‍ത്തല്‍ വേണമെന്ന് ഇസ്രയേലിനോട് ആവശ്യപ്പെടുന്നതിന് ഇടയില്‍ തന്നെയാണ് ആയുധങ്ങള്‍ നല്‍കാനുള്ള തീരുമാനവും വന്നിരിക്കുന്നത്.
ഗാസയിൽ ഇസ്രയേൽ നടത്തുന്ന ആക്രമണത്തിനെതിരെ രാജ്യാന്തര തലത്തിൽ എതിർപ്പ് ഉയരുന്നതിനിടയിലാണ് ആയുധക്കൈമാറ്റം സംബന്ധിച്ച വാർത്ത പുറത്തുവന്നിരിക്കുന്നത്.
അതേസമയം, ഗാസയിൽ വെടിനിർത്തൽ ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം ഐക്യരാഷ്ട്രസഭ രക്ഷാസമിതി പാസ്സാക്കിയിരുന്നു. ബന്ദികളെ മോചിപ്പിക്കണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടിരുന്നു. ഒക്ടോബർ ഏഴിന് യുദ്ധം ആരംഭിച്ച ശേഷം ഇതാദ്യമായാണ് യുഎൻ രക്ഷാസമിതി വെടിനിർത്തലിന് ആഹ്വാനം ചെയ്യുന്നത്. എന്നാൽ പ്രമേയത്തെ വീറ്റോ ചെയ്യാതെ അമേരിക്ക വിട്ടുനിന്നു. 15 അംഗസമിതിയിലെ 14 പേരുടെ പിന്തുണയോടെയാണ് പ്രമേയം പാസ്സായത്.