ADVERTISEMENT

കൊച്ചി ∙ സംവിധായകൻ ജോഷിയുടെ വീട്ടിൽ നടത്തിയ മോഷണത്തിന് പ്രതി മുഹമ്മദ് ഇർഫാൻ ഉപയോഗിച്ച ‘ആയുധം’ സ്ക്രൂ ഡ്രൈവർ മാത്രം. ആഭരണങ്ങൾ സൂക്ഷിച്ചിരുന്ന വീട്ടിലെ ലോക്കർ പൂട്ടാതിരുന്നതും ഇർഫാന് മോഷണം എളുപ്പമാക്കാൻ സഹായിച്ചു. കൊച്ചി പനമ്പിള്ളി നഗറിലുള്ള മറ്റു മൂന്നു വീടുകളിൽ കൂടി മോഷണം നടത്താൻ ശ്രമിച്ച ശേഷം ഒടുവിലാണ് ജോഷിയുടെ വീട്ടിൽ കയറിയത്. 15 മണിക്കൂറിനുള്ളിൽ പ്രതിയെ പിടിക്കാൻ കഴിഞ്ഞത് പൊലീസിന് അഭിമാന നിമിഷമാണെന്ന് സിറ്റി പൊലീസ് കമ്മിഷണർ എസ്.ശ്യാം സുന്ദർ‍ പറഞ്ഞു. സംഭവത്തിൽ പ്രതി മുഹമ്മദ് ഇർഫാനെ മൂന്നു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. 

കർണാടകയിലെ ഉഡുപ്പിയിൽ നിന്നാണ് ബിഹാര്‍ സ്വദേശിയായ മുഹമ്മദ് ഇർ‍ഫാൻ പിടിയിലായത്. മഹാരാഷ്ട്ര റജിസ്ട്രേഷനുള്ള ഹോണ്ട അക്കോർഡ് കാറിലാണ് കൊച്ചിയിലെത്തിയത്. ഈ കാറിലാണ് ഇർ‍ഫാന്‍ കൊച്ചിയിലെത്തിയത്. ‘അധ്യക്ഷ് ജില്ലാ പരിഷത്ത്, സീതാമർഹി’ എന്ന ബോർഡും കാറിലുണ്ടായിരുന്നു. ഇർഫാന്റെ ഭാര്യ ഗുൽഷൻ പര്‍വീണ്‍ ബിഹാറിലെ സീതാമര്‍ഹിയിലെ പഞ്ചായത്ത് പ്രസിഡന്റാണ്. എന്നാൽ‍ ഔദ്യോഗിക വാഹനമല്ല ഇർഫാൻ ഉപയോഗിച്ചത് എന്ന് പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കി. ആരാണ് ഉടമസ്ഥന്‍ അടക്കമുള്ള കാര്യങ്ങൾ അന്വേഷിച്ചു വരികയാണെന്നും അദ്ദേഹം അറിയിച്ചു.

ശനിയാഴ്ച വെളുപ്പിനെ രണ്ടര മണിയോടെയാണ് ജോഷിയുടെ പനമ്പിള്ളി നഗറിലുള്ള വീട്ടിൽ മോഷണം നടന്നത്. 1.2 കോടി രൂപയുടെ സ്വർണ, വജ്രാഭരണങ്ങളാണ് മോഷണം പോയത്. സ്വർണം കൊണ്ടു പോയതാവട്ടെ, ജോഷിയുടെ മകന്റെ ഭാര്യയുടെ പെട്ടിയിലും. സ്വർണം സൂക്ഷിച്ചിരുന്ന ലോക്കർ പൂട്ടിയിരുന്നില്ല എന്നാണ് തങ്ങൾ മനസ്സിലാക്കുന്നതെന്ന് കമ്മിഷണർ പറഞ്ഞു. ഈ പ്രദേശത്തു തന്നെ മൂന്നു വീടുകളിൽ കൂടി മോഷണത്തിനായി ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. സാമ്പത്തികമായി മുന്നാക്കം നിൽക്കുന്നവർ താമസിക്കുന്ന മേഖല എന്നതുകൊണ്ടാവാം പനമ്പിള്ളി നഗർ തിരഞ്ഞെടുത്തത് എന്നാണ് പ്രാഥമികമായി മനസ്സിലാക്കുന്നതെന്നും കമ്മിഷണർ പറഞ്ഞു. ഈ വീട്ടില്‍ ഇത്രയും സ്വർണം സൂക്ഷിച്ചിരുന്ന കാര്യം ഏതെങ്കിലും വിധത്തിൽ പ്രതിയിലേക്ക് എത്തിയിരുന്നോ എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിക്കുന്നുണ്ടെന്ന് കമ്മിഷണർ പറഞ്ഞു.

മൂന്നു മണിയോടെ ഒരാൾ കാറിൽ കയറുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചതാണ് പൊലീസിന് പിടിവള്ളിയായത്. തുടർന്ന് വാഹനത്തിന്റെ സഞ്ചാരപഥം മനസ്സിലാക്കുക എന്നതായിരുന്നു പ്രധാനം. മുംബൈയിലേക്കുള്ള റൂട്ടിലാണ് ഇർഫാൻ പൊയ്ക്കൊണ്ടിരുന്നതെന്ന് കമ്മിഷണര്‍ പറഞ്ഞു. മംഗലാപുരം, ഉഡുപ്പി, കാർവാർ അവിടെ നിന്ന് മഹാരാഷ്ട്രയിലേക്ക് കടക്കുക എന്നതായിരുന്നു പദ്ധതി. എന്നാൽ കർണാടക പൊലീസിനെ അറിയിച്ചതോടെ അവർ പ്രതിക്കായി വല വിരിക്കുകയും ഉഡുപ്പിയിൽ വച്ച് പിടികൂടുകയുമായിരുന്നു.

ഉച്ചയോടു കൂടിത്തന്നെ ഇർഫാന്റെ കാർ കാസർകോട് കടന്നിരുന്നു എന്ന് വൈകിട്ട് നാലു മണിയോടെ തങ്ങൾ മനസ്സിലാക്കിയിരുന്നു എന്ന് പൊലീസ് പറയുന്നു. അതേ സമയം, തിരഞ്ഞെടുപ്പിന്റെ സമയമായിട്ടു കൂടി യാതൊരു പരിശോധനകളുമില്ലാതെ ഈ കാർ സംസ്ഥാനാതിർത്തി കടന്നു എന്നതും ശ്രദ്ധേയം. 

മോഷ്ടിച്ച സ്വർണം ഈ കാറിൽത്തന്നെ സൂക്ഷിച്ചിരുന്നു എന്ന് കമ്മിഷണർ പറഞ്ഞു. മുമ്പ് തിരുവനന്തപുരത്ത് ഭീമാ ജ്വല്ലറിയുടെ ഉടമയുടെ വീട്ടിൽ നടന്ന മോഷണത്തിനു പിന്നിലും ഇർഫാനാണെന്ന് വ്യക്തമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പരിശോധനകൾ ഒഴിവാക്കാൻ വേണ്ടിയാവാം പഞ്ചായത്ത് പ്രസിഡന്റിന്റെ ബോർഡ് കാറിൽ വച്ചിരുന്നത് എന്ന് കമ്മീഷണർ പറഞ്ഞു.

ശനിയാഴ്ച പുലർച്ചെയാണ് ജോഷിയുടെ വീട്ടിൽ മോഷണം നടക്കുന്നത്. ബിഹാറിൽ നിന്ന് രണ്ടായിരത്തി അഞ്ഞൂറിലേറെ കിലോമീറ്റർ കാറോടിച്ച് എറണാകുളത്തെത്തി സംവിധായകൻ ജോഷിയുടെ വീട്ടിൽ നിന്ന് ഒരു കോടി രൂപയുടെ സ്വർണ, വജ്രാഭരണങ്ങൾ കവർന്ന് അതേ കാറിൽ കടന്ന പ്രതി 15 മണിക്കൂറിനുള്ളിലാണ് അറസ്റ്റിലായത്. ‘ബിഹാറിന്റെ റോബിൻഹുഡ്’ എന്ന പേരിൽ കുപ്രസിദ്ധനായ ബിഹാർ സ്വദേശി മുഹമ്മദ് ഇർഫാനെയാണു (37) കർണാടക ഉഡുപ്പിയിലെ കോട്ടയിൽ നിന്ന് ഉഡുപ്പി പൊലീസിന്റെ സഹായത്തോടെ കേരള പൊലീസ് പിടികൂടിയത്. നഷ്ടമായ ആഭരണങ്ങൾ പൂർണമായും പ്രതിയിൽ നിന്നു വീണ്ടെടുത്തതായി പൊലീസ് അറിയിച്ചു. 

മോഷണം നടന്നതിനു ശേഷമുള്ള സുവർണ മണിക്കൂറുകൾ (കുറ്റാന്വേഷണത്തിൽ ഗോൾഡൻ അവേഴ്സ് എന്നറിയപ്പെടുന്ന ആദ്യ മണിക്കൂറുകൾ) പാഴാക്കാതെ കൊച്ചി സിറ്റി പൊലീസിന്റെ മുഴുവൻ സംവിധാനവും ഉപയോഗപ്പെടുത്തി ഉന്നത ഉദ്യോഗസ്ഥരുൾപ്പെടെ രംഗത്തിറങ്ങി നടത്തിയ ഊർജിത അന്വേഷണത്തിലാണു ഹൈടെക് കള്ളൻ കുടുങ്ങിയത്. ആളുകളുള്ള വീടുകളിൽ കയറി ആരുമറിയാതെ മോഷണം നടത്തുന്നതിൽ അതിവിദഗ്ധനാണു മുഹമ്മദ് ഇർഫാൻ.

English Summary:

Kochi city police commissioner press meet on how police caught accused in Director Joshiy's house robbery

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com