ലോകം പാഴാക്കി നൂറുകോടി ടൺ ഭക്ഷണം; പ്രതിദിനം പാഴായത് 78 കോടിപ്പേർക്ക് ഒരു നേരത്തേക്കുള്ള ഭക്ഷണം: യുഎൻ റിപ്പോർട്ട്
Mail This Article
ജനീവ ∙ ലോകം ഒരു വർഷം കുപ്പത്തൊട്ടിയിലേക്കു വലിച്ചെറിയുന്നത് 100 കോടി ടൺ ഭക്ഷണം. ഐക്യരാഷ്ട്ര സംഘടന (യുഎൻ) പ്രസിദ്ധീകരിച്ച ‘ഫുഡ് വെയ്സ്റ്റ് ഇൻഡക്സ് റിപ്പോർട്ട് 2024’ലാണ് സങ്കടകരമായ ഈ വിവരമുള്ളത്. നാളെ ലോക മാലിന്യരഹിതദിനത്തിനു മുന്നോടിയായി പുറത്തുവിട്ട റിപ്പോർട്ടിൽ 2022 ലെ കണക്കുകളാണുള്ളത്.
ആ വർഷം പ്രതിദിനം ലോകം പാഴാക്കിയ ഭക്ഷണംകൊണ്ട് 78 കോടി പട്ടിണിപ്പാവങ്ങൾക്കു ഒരു നേരമെങ്കിലും ഭക്ഷണം നൽകാമായിരുന്നുവെന്നു റിപ്പോർട്ടിൽ പറയുന്നു. 83 ലക്ഷം കോടി രൂപ വിലമതിക്കുന്നതാണ് പാഴാക്കിയ ഭക്ഷണം. ലോക വിപണിയിൽ ലഭ്യമായ ആകെ ഭക്ഷണത്തിന്റെ അഞ്ചിലൊന്നു വരും ഇത്.
ഭക്ഷണം പാഴാക്കുന്നതിൽ മുന്നിൽ വീടുകൾ തന്നെയാണ്. ആകെ കളഞ്ഞതിൽ 60 കോടി ടൺ (60%) വീടുകളിൽനിന്നു മാലിന്യക്കുട്ടയിൽ തട്ടിയതാണ്. റസ്റ്ററന്റുകൾ, കന്റീനുകൾ, ഹോട്ടലുകൾ എന്നിവയുടെ പങ്ക് 28%, ബാക്കി 12% കശാപ്പുശാലകളും പച്ചക്കറിക്കടകളും വക.
കൊടും പട്ടിണിയുള്ള ലോകത്ത് ഇത്രയേറെ ആഹാരം പാഴാക്കുന്നതിനെ ‘ആഗോള ദുരന്തം’ എന്നാണ് റിപ്പോർട്ട് തയാറാക്കിയ യുഎൻ പരിസ്ഥിതി ഏജൻസി വിശേഷിപ്പിക്കുന്നത്. പഠനക്കണക്കിലും വളരെ കൂടുതലായിരിക്കും യഥാർഥ അളവെന്നാണു വിലയിരുത്തൽ.
അധാർമികം മാത്രമല്ല, പരിസ്ഥിതി ദ്രോഹവും
ഈ രീതിയിൽ ഭക്ഷണം പാഴാക്കുന്നത് ധാർമികമായ തെറ്റു മാത്രമല്ല, പരിസ്ഥിതിയോടുള്ള ദ്രോഹം കൂടിയാണ്. ഈ ഭക്ഷണം മാലിന്യമായി മാറുമ്പോൾ രൂപപ്പെടുന്ന കാർബൺ ഉൾപ്പെടെ ഹരിതഗൃഹ വാതകങ്ങൾ, ആഗോളാടിസ്ഥാനത്തിൽ ആകെ പുറന്തള്ളുന്നതിന്റെ 10% വരും. പാഴാക്കുന്ന ഭക്ഷണത്തിന്റെ അതിഭീമൻ കൂമ്പാരത്തെ ഒരു രാജ്യമായി കണക്കാക്കിയാൽ, ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളുന്നതിൽ ചൈനയും യുഎസും കഴിഞ്ഞ് മൂന്നാം സ്ഥാനം നേടുമായിരുന്നു.
ഫുഡ് ബാങ്ക്: ദുബായ് മാതൃക
2017 ൽ ദുബായിൽ ആരംഭിച്ച ഫുഡ് ബാങ്ക് ഏഴാം വർഷവും ഭംഗിയായി പ്രവർത്തിക്കുന്നു. പ്രധാന സൂപ്പർ മാർക്കറ്റുകൾക്കു മുൻപിൽ ഫുഡ് ബാങ്കിന്റെ ഫ്രീസറുകൾ സ്ഥാപിച്ച് അതിലൂടെയാണ് ഭക്ഷണ വിതരണം. സൂപ്പർ മാർക്കറ്റുകളിൽ കാലാവധി കഴിയാറായ പാക്കറ്റ് ഭക്ഷണം ഈ ഫ്രീസറുകളിലേക്കു മാറ്റും. ഇത് വിശക്കുന്ന ആർക്കും എടുക്കാം. പാകം ചെയ്ത ഭക്ഷണവും കൃത്യമായി പാക്ക് ചെയ്ത് ഇവിടെ വയ്ക്കാം. ഹോട്ടലുകളിലും വിരുന്നു വേളകളിലും അധികം വരുന്ന ഭക്ഷണവും കൈമാറാം. എല്ലാ പ്രധാന കേന്ദ്രങ്ങളിലും ഫുഡ് ബാങ്ക് ഔട്‌ലെറ്റുകളുണ്ട്.
ഭക്ഷണം പാഴാക്കാത്ത നാട് എന്ന നേട്ടമാണ് ഫുഡ് ബാങ്ക് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ദുബായ് മുനിസിപ്പാലിറ്റി സീനിയർ ഫുഡ് സെക്യൂരിറ്റി ഓഫിസർ സജീവ് രാഘവൻ ‘മനോരമ’യോടു പറഞ്ഞു
∙ ‘ഭക്ഷണമില്ലാതെ വിഷമിക്കുന്ന 80 കോടിയോളം പേർ ഈ ലോകത്തുണ്ടെന്നാണ് കണക്ക്. ലോകത്ത് ഒരു ദിവസം പാഴാകുന്ന ഭക്ഷണം മതി അവർക്ക് ഒരു നേരം വിശപ്പടക്കാൻ. ആളുകൾ ആവശ്യത്തിലധികം ഭക്ഷണം അളവറിയാതെ വാങ്ങിക്കൂട്ടുന്നു. മിച്ചം വരുന്നത് കഴിക്കുന്നുമില്ല. ഭക്ഷണം മാത്രമല്ല, പണവും പാഴാക്കുകയാണ്.’ – റിച്ചഡ് സ്വാനൽ, ഡയറക്ടർ, ഇംപാക്ട് ഗ്രോത്ത്, റാപ്പ് (WRAP) (റിപ്പോർട്ട് തയാറാക്കാൻ യുഎന്നുമായി സഹകരിച്ച എൻജിഒ)