അടികൊണ്ടു വലഞ്ഞു; സഹായം തേടിയെത്തിയ ഹാർദികിനെ ബൗണ്ടറി ലൈനിലേക്ക് ഓടിച്ച് രോഹിത് -വിഡിയോ
Mail This Article
ഹൈദരാബാദ് ∙ പന്തു കൈയിലെടുത്തവർക്കെല്ലാം തല്ലു കിട്ടിയ മത്സരമായിരുന്നു കഴിഞ്ഞ ദിവസത്തെ സൺറൈസേഴ്സ് – മുംബൈ ഇന്ത്യൻസ് മത്സരം. ബാറ്റിങ് റെക്കോർഡുകൾ പലതും മാറ്റിയെഴുതപ്പെട്ട മത്സരത്തിൽ ഹൈദരാബാദ് താരങ്ങളാണ് വെടിക്കെട്ടിന് തിരികൊളുത്തിയത്. പവർപ്ലേ ഓവറുകളിൽ 81 റൺസ് പിറന്നതോടെ മുംബൈ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ അങ്കലാപ്പിലായി. ഫീൽഡിൽ എന്തു മാറ്റം വരുത്തണമെന്ന് ആശയക്കുഴപ്പത്തിലായ ഹാർദിക് മുൻ ക്യാപ്റ്റൻ രോഹിത് ശർമയെ സമീപിക്കുന്നതാണ് പിന്നീട് കണ്ടത്.
കഴിഞ്ഞ മത്സരത്തിൽ, ഹാർദിക് രോഹിത് ശർമയുടെ ഫീൽഡിങ് പൊസിഷൻ മാറ്റുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. പിന്നാലെ സീനിയർ താരമായ രോഹിത്തിന് ഹാർദിക് അര്‍ഹമായ ബഹുമാനം നൽകുന്നില്ല എന്ന തരത്തിൽ വിമർശനമുയർന്നിരുന്നു. തൊട്ടടുത്ത മത്സരത്തിൽ ഹാർദിക് മുൻ ക്യാപ്റ്റനോട് സഹായം ചോദിക്കുന്ന ദൃശ്യങ്ങൾ ഇതിനോടകം വൈറലായി. തന്റെ അരികിലെത്തിയ ഹാർദിക്കിനെ ബൗണ്ടറിയിലേക്ക് ഓടിക്കുകയാണ് രോഹിത് ആദ്യം ചെയ്തത്. പിന്നാലെ ഫീൽഡ് സെറ്റു ചെയ്യുകയും ബോളർമാരുമായി ആശയവിനിമയം നടത്തുകയും ചെയ്തു.
എന്നിരുന്നാലും, സൺറൈസേഴ്സ് ബാറ്റർമാരുടെ കുതിപ്പിന് തടയിടാൻ രോഹിത്തിന്റെ തന്ത്രങ്ങൾക്കും കഴിഞ്ഞില്ല. 4 ഓവർ എറിഞ്ഞ ഹാർദിക് 46 റൺസ് വിട്ടുനൽകി. ട്രാവിസ് ഹെഡ്, അഭിഷേക് ശർമ, ഹെയ്ൻറിച് ക്ലാസൻ എന്നിവർ അതിവേഗ അർധ സെഞ്ചറി കണ്ടെത്തിയതോടെ 277 റൺസാണ് ഹൈദരാബാദ് അടിച്ചുകൂട്ടിയത്. മറുപടി ബാറ്റിങ്ങിൽ അതേനാണയത്തിൽ മുംബൈ ബാറ്റർമാർ തിരിച്ചടിച്ചെങ്കിലും 31 റൺസിന്റെ തോൽവി വഴങ്ങി. 523 റൺസാണ് മത്സരത്തിലാകെ പിറന്നത്. ജയത്തോടെ സൺറൈസേഴ്സ് മൂന്നാം സ്ഥാനത്തേക്ക് ഉയർന്നപ്പോൾ മുംബൈ ഒൻപതാം സ്ഥാനത്തേക്കു വീണു.