മുംബൈ തോറ്റതിനു രൂക്ഷവിമർശനം; പാണ്ഡ്യയുടെ ഭാര്യ നടാഷ സ്റ്റാൻകോവിച്ചിനെതിരെ സൈബർ ആക്രമണം
Mail This Article
മുംബൈ∙ ഇന്ത്യൻ പ്രീമിയർ ലീഗിലെ മോശം പ്രകടനത്തിനു പിന്നാലെ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയുടെ ഭാര്യയ്ക്കെതിരെ തിരിഞ്ഞ് ആരാധകർ. വൻ തോതിലുള്ള സൈബർ ആക്രമണമാണ് പാണ്ഡ്യയുടെ ഭാര്യ നടാഷ സ്റ്റാൻകോവിച്ചിനെതിരെ സമൂഹമാധ്യമത്തിൽ ഉയരുന്നത്. മോഡലായ നടാഷ സമൂഹമാധ്യമത്തില്‍ ഇടുന്ന ചിത്രങ്ങൾക്കു കീഴിലാണ് കളി തോറ്റതിന്റെ രോഷം മുഴുവൻ ആരാധകർ തീർക്കുന്നത്.
പല ചിത്രങ്ങൾക്കു കീഴിലും മോശം രീതിയിലുള്ള കമന്റുകളുമുണ്ട്. സംഭവത്തിൽ ഹാർദിക് പാണ്ഡ്യയോ, നടാഷ സ്റ്റാൻകോവിച്ചോ ഇതുവരെ പ്രതികരിച്ചിട്ടില്ല. സീസണിലെ ആദ്യ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനോടും രണ്ടാം മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനോടും മുംബൈ ഇന്ത്യൻസ് തോറ്റിരുന്നു. തിങ്കളാഴ്ച രാജസ്ഥാൻ റോയൽസിനെതിരെയാണ് മുംബൈയുടെ അടുത്ത മത്സരം.
സീസണിലെ ആദ്യ മത്സരത്തിനിടെ മുന്‍ ക്യാപ്റ്റൻ രോഹിത് ശർമയോടു ബഹുമാനമില്ലാതെ പെരുമാറിയെന്നു പറഞ്ഞാണ് പാണ്ഡ്യയ്ക്കെതിരെ ആരാധകർ തിരിഞ്ഞത്. സീസണിലെ രണ്ടാം മത്സരവും തോറ്റതോടെ വിമർശനം ശക്തമായി. ആദ്യ രണ്ടു കളികളിലും ബാറ്റിങ്ങിലും ബോളിങ്ങിലും തിളങ്ങാൻ ഹാർദിക്കിന് സാധിച്ചിരുന്നില്ല. രോഹിത് ശര്‍മയുടെ പേരു ചാന്റ് ചെയ്തും പാണ്ഡ്യയെ പ്രകോപിപ്പിക്കാൻ ഗാലറിയിലെ ആരാധകർ ശ്രമിച്ചിരുന്നു.
ഐപിഎല്ലിന്റെ 2024 സീസണു മുന്നോടിയായാണ് ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റനായിരുന്ന പാണ്ഡ്യ മുംബൈയിലെത്തിയത്. തൊട്ടുപിന്നാലെ രോഹിത് ശർമയെ ക്യാപ്റ്റൻ സ്ഥാനത്തുനിന്നു നീക്കി. മുംബൈയിൽ കളിക്കണമെങ്കിൽ ക്യാപ്റ്റൻ സ്ഥാനവും തനിക്കു വേണമെന്ന് ഹാർദിക് പാണ്ഡ്യ ആവശ്യമുന്നയിച്ചിരുന്നു.