രക്ഷകനായി രാഹുൽ തെവാട്ടിയ; പഞ്ചാബ് കിങ്സിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് 3 വിക്കറ്റ് വിജയം
Mail This Article
ചണ്ഡിഗഡ് ∙ ചെറിയ വിജയലക്ഷ്യത്തിനു മുൻപിൽ അൽപം വിയർത്തെങ്കിലും ഗുജറാത്ത് വിജയം കൈവിട്ടില്ല. ഇരു ടീമിലെയും ബോളർമാർ ഏറ്റുമുട്ടിയ ഐപിഎൽ മത്സരത്തിൽ പഞ്ചാബ് കിങ്സിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് 3 വിക്കറ്റ് ജയം. ആദ്യം ബാറ്റു ചെയ്ത പഞ്ചാബിനെ സ്പിൻ ബോളിങ് മികവിൽ 142 റൺസിൽ പിടിച്ചുകെട്ടിയ ഗുജറാത്തിന് മറുപടി ബാറ്റിങ്ങിൽ വിജയമുറപ്പിക്കാനായത് അവസാന ഓവറിൽ. 33 റൺസ് വഴങ്ങി 4 വിക്കറ്റെടുത്ത ഗുജറാത്ത് സ്പിന്നർ സായ് കിഷോറാണ് പ്ലെയർ ഓഫ് ദ് മാച്ച്. സ്കോർ: പഞ്ചാബ്– 20 ഓവറിൽ 142. ഗുജറാത്ത്– 19.1 ഓവറിൽ 7ന് 146.
143 റൺസ് വിജയലക്ഷ്യം അനായാസം കീഴടക്കുമെന്നു തോന്നിപ്പിച്ചാണ് ഗുജറാത്ത് മറുപടി ബാറ്റിങ് തുടങ്ങിയത്. വൃദ്ധിമാൻ സാഹ (13) തുടക്കത്തിൽ പുറത്തായെങ്കിലും ക്യാപ്റ്റൻ ശുഭ്മൻ ഗില്ലും (29 പന്തിൽ 35) സായ് സുദർശനും (34 പന്തിൽ 31) ചേർന്ന് സ്കോറുയർത്തി
ഒരു വിക്കറ്റ് നഷ്ടത്തിൽ 66 എന്ന നിലയിലായിരുന്ന ഗുജറാത്തിനെ അതിനുശേഷം പഞ്ചാബ് ബോളർമാർ വരിഞ്ഞുമുറുക്കി. ഡേവിഡ് മില്ലർക്കും (4) അസ്മത്തുല്ല ഒമർസായിക്കും (13) തിളങ്ങാനായില്ല. അവസാന 4 ഓവറിൽ 38 റൺസ് വേണ്ടിയിരിക്കെ രാഹുൽ തെവാത്തിയയുടെ (18 പന്തിൽ 36) ഒറ്റയാൾ പോരാട്ടമാണ് ടൈറ്റൻസിന്റെ വിജയമുറപ്പാക്കിയത്.
നേരത്തേ പവർപ്ലേയിൽ തിളങ്ങിയ ഓപ്പണർ പ്രഭ്സിമ്രൻ സിങ്ങിന്റെയും (21 പന്തിൽ 35) അവസാന ഓവറുകളിൽ തകർത്തടിച്ച ഹർപ്രീത് ബ്രാറിന്റെയും (12 പന്തിൽ 29) ബാറ്റിങ്ങാണ് ഗുജറാത്തിന്റെ സ്പിൻ ആക്രമണത്തിനിടയിലും പഞ്ചാബ് ടീം സ്കോർ 100 കടത്തിയത്. ഒരു വിക്കറ്റ് നഷ്ടത്തിൽ 56 റൺസുമായി പവർപ്ലേ അവസാനിപ്പിച്ച പഞ്ചാബിന്റെ തകർച്ച തുടങ്ങിയത് ഏഴാം ഓവറിൽ സ്പിന്നർമാർ പന്ത് കയ്യിലെടുത്തതോടെയാണ്.
7ന് 99 എന്ന നിലയിലേക്കു വീണ പഞ്ചാബിന് നേരിയ ആശ്വാസം ലഭിച്ചത് വാലറ്റത്തുനിന്നായിരുന്നു. ഹർപ്രീത് ബ്രാറും (12 പന്തിൽ 29) ഹർപ്രീത് സിങ്ങും (19 പന്തിൽ 14) ചേർന്ന് എട്ടാം വിക്കറ്റിൽ 22 പന്തിൽ നേടിയത് 44 റൺസ്. 13 ഓവറുകൾ പന്തെറിഞ്ഞ ഗുജറാത്ത് സ്പിന്നർമാരാണ് പഞ്ചാബിന്റെ 7 വിക്കറ്റുകൾ വീഴ്ത്തിയത്.