ADVERTISEMENT

ഒരു നർത്തകി ഒരു നർത്തകനെപ്പറ്റി നടത്തിയ മോശം പരാമർശം ഒട്ടേറെ വിവാദങ്ങൾക്ക് വഴിവച്ചുവെങ്കിലും, അതിൽനിന്ന് ഉയർന്നു തെളിഞ്ഞു നിൽക്കുന്ന ഒരു ചോദ്യത്തെ നമ്മൾ അഭിമുഖീകരിക്കേണ്ടതുണ്ട്. ‘എന്താണ് ഒരു നൃത്ത ശരീരം, എന്താണ് ഒരു നർത്തക ശരീരം?’ എന്ന അടിസ്ഥാനപരമായ ചോദ്യമാണത്. 

നർത്തകി എന്ന വാക്കു കേൾക്കുമ്പോൾത്തന്നെ ചില പ്രത്യേക രീതിയിലുള്ള ശരീര ലക്ഷണങ്ങൾ നമ്മുടെ മനസ്സിലേക്ക് കടന്നുവരാറില്ലേ? ഗ്രന്ഥങ്ങളിൽ നർത്തകീലക്ഷണം എന്തു തന്നെ പറയുന്നുവെങ്കിലും, അറിഞ്ഞോ അറിയാതെയോ, ചില ശരീര സങ്കൽപങ്ങൾ നമ്മുടെ മനസ്സുകളിൽ പ്രതിഷ്ഠിതമല്ലേ?

കറുത്ത നിറമുള്ള പുരുഷൻ കാൽ കവച്ചുവച്ചു നൃത്തം ചെയ്യുന്നതിനെപ്പറ്റി മോശമായി പരാമർശിക്കപ്പെട്ടപ്പോൾ കേരളം ഒന്നടങ്കം അതിനെതിരെ പ്രതികരിച്ചു. വളരെ നല്ലതു തന്നെ. വെളുത്ത്‌ വലിയ പൊട്ടുതൊട്ടു മേക്കപ്പിട്ട്, ആഭരണം അണിഞ്ഞ്, സ്ഥാപിത മാനദണ്ഡങ്ങളുടെ പ്രതിരൂപമായ ഒരു സ്ത്രീ അതു പറഞ്ഞപ്പോൾ പ്രബുദ്ധ മലയാളിക്ക് കൊണ്ടു എന്നത് സത്യം.

എന്നാൽ യൂത്ത്ഫെസ്റ്റിവലിനുവേണ്ടി എട്ടിലും ഒൻപതിലും പത്തിലും പഠിക്കുന്ന കൊച്ചു പെൺകുട്ടികൾക്ക് കൃത്രിമമായ മാറും നിതംബവും വച്ചുകെട്ടി, ശരിയായ ശരീര വർണത്തിനു യോജിക്കാത്ത നിറത്തിലുള്ള, വെളുപ്പിക്കാനുള്ള മേക്കപ്പ് തേച്ച് മക്കളെയും ചെറുമക്കളെയും സ്റ്റേജിൽ കയറ്റുമ്പോൾ, നാം ഓരോരുത്തരും ഇതേ സങ്കൽപങ്ങളെ സാധൂകരിക്കുകയാണു ചെയ്യുന്നത്.

ഒരു സ്ത്രീ പറഞ്ഞ അഭിപ്രായം എന്നതിലുപരി, ഗൗരവമായി ചർച്ച ചെയ്യപ്പെടേണ്ട ഒരു വിഷയമല്ലേ ഇത്? യൂത്ത്ഫെസ്റ്റിവലിൽ ‘സൗന്ദര്യം’ എന്ന ഒരു കോളം അതിന്റെ വിലയിരുത്തലിനുണ്ടെങ്കിൽ, അങ്ങനെയൊരു വേർതിരിവ് നമ്മുടെ ഉള്ളിലെ നൃത്താസ്വാദകരിൽ ഒളിഞ്ഞു കിടപ്പില്ലേ എന്ന് വിലയിരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

ഞാൻ പന്ത്രണ്ടാം ക്ലാസിൽ പഠിക്കുന്ന സമയത്ത്, സ്കൂൾ യൂത്ത്ഫെസ്റ്റിവലിനു രണ്ടാം സ്ഥാനം കിട്ടിയപ്പോൾ, മൽസരം കഴിഞ്ഞ് വിധികർത്താക്കളോട് എന്റെ തിരുത്തലുകൾ ചോദിച്ചു. അടുത്ത തവണ അതു മെച്ചപ്പെടുത്താമല്ലോ എന്നതിൽ കവിഞ്ഞു വേറെ ഒരു ലക്ഷ്യവും അതിനുണ്ടായിരുന്നില്ല. ഭാര്യാഭർത്താക്കന്മാരായിരുന്ന രണ്ടു വിധികർത്താക്കൾ അന്നെന്നോട് പറഞ്ഞു: ‘‘കുട്ടിയുടെ അടവുകളും ഭാവങ്ങളും അംഗശുദ്ധിയുമൊക്കെ വളരെ നല്ലതാണ്. എന്നാൽ സ്റ്റേജിൽ വരുമ്പോൾ മൊത്തത്തിൽ ഒരു സൈസ് ഇല്ല. സ്റ്റേജിൽ വന്നു നിക്കുമ്പോ എന്തെങ്കിലും ഒക്കെ നോക്കിയിരിക്കണ്ടേ?’’ കൂടാതെ എന്റെ അരയുടെ നേരെ കൈവച്ച് എന്നോട് ചോദിച്ചു, ‘‘മോളെ, ഇവിടെയൊക്കെ എന്തെങ്കിലും ഒക്കെ വച്ചു പിടിപ്പിക്കണ്ടേ? ഒരു ആകാര സൂക്ഷ്മത വേണം നൃത്തം ചെയ്യുമ്പോൾ.’’ പോരാത്തതിന് എന്റെ അമ്മയോട് ഒരു ചോദ്യം കൂടി, ‘‘ഈ കുട്ടിക്കൊന്നും കൊടുക്കാറില്ലേ? ആളൊന്നും കഴിക്കൂല്ല?’’

കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയുടെ പ്രിയപ്പെട്ട ശിഷ്യയായ, ദക്ഷാ സേഥ് തുടങ്ങിയ ലോകോത്തര കലാപ്രവർത്തകർ‌ക്കൊപ്പം നിരവധി വർഷങ്ങൾ പ്രവർത്തിച്ച, ഇന്ത്യയിലും വിദേശത്തുമായി പല വേദികളിലും നൃത്തം അവതരിപ്പിച്ചിട്ടുള്ള, നൃത്താധ്യാപികയായ, ലിംഗ വ്യത്യാസമില്ലാതെ നൂറുകണക്കിന് ശിഷ്യർ ലോകമെമ്പാടുമായുള്ള എന്റെ അമ്മ അന്ന് അവരോടു ചോദിച്ചു: ‘‘ആകാര സൂക്ഷ്മത എന്ന് പറഞ്ഞാൽ എന്താണ് ടീച്ചർ? വച്ചുകെട്ടി ഉണ്ടാക്കുന്ന ഒന്നാണോ? ഈ ശരീര സങ്കൽപം ഈ ഇട്ടാവട്ടത്തു മാത്രമേയുള്ളു ടീച്ചർ. ഇവളെ ഞാൻ ഒരു കലാകാരിയാക്കാനാണ് പഠിപ്പിക്കുന്നത്. ഭക്ഷണം മാത്രമല്ല,അതുംകൂടിയാണ് ഞാൻ അവൾക്കു കൊടുക്കുന്നത്.’’

ഈ വിഷയം പിന്നീട് ചർച്ച ചെയ്യപ്പെട്ടിട്ടില്ലെങ്കിലും പതിനഞ്ചോ പതിനാറോ വർഷങ്ങൾക്കു ശേഷവും എന്നിലെ നർത്തകി ‘‘ആകാര സൂക്ഷ്മത’’ എന്ന വാക്ക് ഇന്നും ഓർത്തിരിക്കുന്നു.

മറ്റൊരവസരത്തിൽ, എത്രയോ വർഷമായി നൃത്തവിദ്യാലയം നടത്തി വരുന്ന എന്റെ അമ്മ കുട്ടികളുടെ അരങ്ങേറ്റം നടത്തുവാനായി തിരുവനന്തപുരത്തെ വളരെ പ്രസിദ്ധമായ ഒരു ഓഡിറ്റോറിയം ബുക്ക്‌ ചെയ്യാൻ പോയി. അമ്മയും അമ്മയുടെ സ്റ്റുഡന്റ്സിന്റെ രക്ഷിതാക്കളുമായാണ് പോയത്. അതിന്റെ നടത്തിപ്പുകാരനോടു സംസാരിച്ചപ്പോൾ അദ്ദേഹം ചോദിച്ചത് ഇതാണ്, ‘‘ഈ ടീച്ചർ പൈസയ്ക്കു വേണ്ടി നൃത്തം പഠിപ്പിക്കുന്നത് മനസ്സിലാക്കാം. പക്ഷേ രക്ഷിതാക്കൾ എന്ന നിലയ്ക്ക് നിങ്ങളുടെ കുട്ടികളെ വേഷം കെട്ടിച്ചു സ്റ്റേജിൽ കയറ്റുന്നതിനു നിങ്ങൾക്ക് നാണമില്ലേ? നൃത്തത്തിനിടയിൽ കുട്ടികൾ എന്തിനാണ് പുറം തിരിഞ്ഞുനിന്ന് നൃത്തം ചെയ്യുന്നത്? അവരുടെ പിൻഭാഗത്ത് എന്തു ഭാവമാണുള്ളത്? അതും പോരാത്തതിന് ചില നൃത്താധ്യാപകർ ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരുമിച്ചു നിർത്തി നൃത്തം ചെയ്യിപ്പിക്കുന്നു! നിങ്ങൾക്ക് ലജ്ജയില്ലേ നിങ്ങളുടെ കുട്ടികളെ ഇങ്ങനെ വിൽക്കാൻ?’’ ഇതായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

വർഷങ്ങളായി നൃത്തം അഭ്യസിക്കുന്ന തങ്ങളുടെ കുട്ടികൾ ആദ്യമായി നൃത്തം ചെയ്യുന്നത് കാണാൻ ആഗ്രഹിച്ച് ഉത്സാഹത്തോടെ, ആഹ്ലാദത്തോടെ വന്ന മാതാപിതാക്കളോടു ചോദിച്ച ചോദ്യമാണിത്. അന്ന് കണ്ണുനിറഞ്ഞാണ് പല കുട്ടികളുടെയും അമ്മമാർ അവിടെനിന്നു മടങ്ങിയത്. പിന്നീട് അദ്ദേഹത്തെ ഞങ്ങളുടെ നൃത്തപരിപാടിക്കു ക്ഷണിച്ചിട്ട്, നൃത്തം ശരീരത്തിനുപരിയായ ഒന്നാണെനന്നും അതിനെ അങ്ങനെ കാണാൻ കഴിയാത്തത് ഒരു വ്യക്തിയുടെ നഷ്ടമാണെന്നും സ്റ്റേജിൽ വച്ചു തന്നെ പ്രസംഗിച്ച് ബോധ്യപ്പെടുത്തേണ്ടിവന്നു. മനസ്സിന്റെ ഒരാശ്വാസത്തിനായിരുന്നു അത്. അപ്പോഴും ആ മാതാപിതാക്കളുടെ കണ്ണ് നിറഞ്ഞു; സന്തോഷം കൊണ്ട്!

നർത്തകരുടെ പ്രാഥമികമായ ആവിഷ്കരണ മാധ്യമം ശരീരം ആയതിനാൽ മിക്കവരും അവരുടെ ശരീരം മാത്രമാണു കാണുന്നത്. എന്നാൽ ഒരു നൃത്ത ശരീരം (the dancing body) അത് അവതരിപ്പിക്കുന്ന ആളിന്റെ ബാഹ്യ ശരീരവും മനസ്സും ആത്‍മാവും ചേരുന്നതാണെന്ന് മനസ്സിലാക്കുന്നില്ല.

ഒരു നർത്തകന്റെ ശരീരം (the dancer's body) കറുത്തതോ വെളുത്തതോ വണ്ണമുള്ളതോ മെലിഞ്ഞതോ ഏതു ലിംഗമോ എന്നുള്ളതിനപ്പുറം അവർ ആ കലയുമായി ഒന്നാകുകയാണ്. അവരുടെ ബാഹ്യ ശരീരമാവട്ടെ, എത്രയോ വേദനകളും പരുക്കുകളും മറികടന്നാണ് നൃത്ത സപര്യ തുടരുന്നത്. ആ നൃത്ത ശരീരത്തിന്റെ സൗന്ദര്യമാവട്ടെ, ആ നർത്തകിയുടെ / നർത്തകന്റെ ശരീരത്തെയും വിട്ടു ചുറ്റുമുള്ള വേദിയിലേക്കും വ്യാപ്തമാണ്. അവിടെ അവർ കൃഷ്ണനും രാധയും, ശിവനും ശക്തിയും, വിഷ്ണുവിന്റെ സ്ത്രീരൂപമായ മോഹിനിയും ആയി മാറുന്നു. അതെന്തെന്നാൽ അവിടെ നൃത്തം ചെയ്യുന്നത് അവരുടെ ശരീര ബോധത്തിനപ്പുറം അവരുടെ നൃത്ത ശരീരമാകുന്ന മനസ്സും ആത്‍മാവും കൂടിയാണ്.

വിവാദങ്ങൾക്കു നടുവിൽ, കാർവർണ്ണനായ കൃഷ്ണൻ ഇന്നു ജീവിച്ചിരുന്നെവെങ്കിൽ സ്വന്തം നിറം കാരണം ലജ്ജിക്കപ്പെട്ടു നൃത്തം ചെയ്യാൻ നാണിച്ചു നിൽക്കുമായിരുന്നോ എന്ന് ഒരു നിമിഷം ചിന്തിച്ചു പോയി.

മെലിഞ്ഞുണങ്ങിയ ഒരു ചെറു പെൺകുട്ടിയിൽനിന്ന് ഒരു സ്ത്രീയായി മാറിയ ഞാൻ, ഇന്ന് എന്നെ ഒരു നർത്തകിയായി സ്വയം പരിചയപ്പെടുത്തുമ്പോൾ ചിലരുടെ ദൃഷ്ടി എന്റെ ശരീരത്തിലേക്ക്, എന്റെ നർത്തകശരീരം കാണാനായി ഉഴിഞ്ഞു നോക്കുമ്പോൾ ഇവർക്ക് എന്റെ നൃത്ത ശരീരം കാണാനാകുന്നില്ലല്ലോ എന്ന് ആലോചിച്ചു പോകാറുണ്ട്.

മത, ജാതി, വർണ വിവേചനങ്ങൾക്കപ്പുറത്ത് കലയെ കലയായി അംഗീകരിക്കാനും കലാകാരരിൽ, നർത്തകരിൽ, ബാഹ്യ ശരീരത്തിനപ്പുറമുള്ള ശരീരത്തെ കാണുവാനുള്ള വിജ്ഞതയും അവബോധവുമുള്ള ഒരു ഭാവി സമൂഹത്തെയാണ് ഞാൻ സ്വപ്നം കാണുന്നത്! അവിടെ എന്റെ ശരീരവും ആത്മാവും ബുദ്ധിയും മനസ്സും ഒന്നിച്ചു നടനമാടുന്നതും അത് ആസ്വദിക്കപ്പെടുന്നതും എത്ര രസകരമായിരിക്കും!

(ലേഖിക പ്രശസ്ത ഒഡിസി നർത്തകിയും ഡൽഹി ജവഹർലാൽ നെഹ്‌റു യൂണിവേഴ്സിറ്റിയിൽ എൻഷ്യന്റ് ഹിസ്റ്ററി വിഭാഗത്തിൽ ഗവേഷകയുമാണ്).

English Summary:

Addressing the Biases Against the 'Ideal' Dancer's Body

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com