ADVERTISEMENT

ഭൂമിയിൽ ജീവനെ അടയാളപ്പെടുത്തുന്ന നിറമാണ് പച്ച. ഭൂമിയിലെ പ്രാഥമിക ഭക്ഷണ ഉൽപാദകരായ സസ്യങ്ങളുടെ നിറമാണത്. സൗരയൂഥത്തിലെ മറ്റു ഗ്രഹങ്ങളിൽ നിന്നു ഭൂമിയെ വ്യത്യസ്തയാക്കുന്നത് ഈ നിറഞ്ഞ പച്ചപ്പ് തന്നെ. എന്നാൽ അന്യഗ്രഹജീവൻ അന്വേഷിക്കുമ്പോൾ പച്ചയല്ല, പർപ്പിൾ നിറമാണ് നോക്കേണ്ടതെന്ന് പറയുകയാണ് കോർണൽ സർവകലാശാലയിലെ ഗവേഷകർ. കാരണം സൂര്യപ്രകാശം പോലെ പ്രകാശം വലിയ തോതിൽ ലഭിക്കാത്ത ഗ്രഹങ്ങളിലാകാം ചിലപ്പോൾ ജീവനുണ്ടാകുക.

ufo-alien - 1

ഇത്തരം സാഹചര്യങ്ങളിലും പർപ്പിൾ ബാക്ടീരിയയ്ക്ക് കഴിയാം. കാരണം ചെടികളിൽ നിന്നു വിഭിന്നമായി പർപ്പിൾ ബാക്ടീരിയ ഉപയോഗിക്കുന്നത് ഇൻഫ്രാറെഡ് വികിരണമാണ്. അതിനാൽ തന്നെ ഇത്തരം ഗ്രഹങ്ങളിൽ പർപ്പിൾ ബാക്ടീരിയയോട് സാമ്യമുള്ള ജീവവർഗങ്ങളാകും ഉണ്ടാകുക. അതിനാൽ അന്യഗ്രഹജീവനെ കണ്ടെത്താൻ പർപ്പിൾ നിറം തപ്പണമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നു.

അന്യഗ്രഹജീവികൾ അല്ലെങ്കിൽ ഏലിയൻസ്  യാഥാർഥ്യമാണെങ്കിൽ അവ പലവിധമുണ്ടാകാമെന്നു ശാസ്ത്രജ്ഞർ പറയുന്നു. സൂക്ഷ്മകോശ ജീവികളുണ്ടാകാം (ഇവയെ കണ്ടെത്താൻ നാസ പരിശോധനകൾ നടത്തുന്നുണ്ട്). ഇനി നമ്മളെപ്പോലെ, അല്ലെങ്കിൽ നമ്മളെക്കാൾ ബുദ്ധിയുള്ള ജീവികളുണ്ടാകാം (ഇവരെ കണ്ടെത്തുന്നതിനായി സേർച് ഫോർ എക്സ്ട്രാ ടെറസ്ട്രിയൽ ഇന്റലിജൻസ് –‘സേറ്റി’ എന്ന സ്ഥാപനം ഗവേഷണം നടത്തുന്നുണ്ട്). മനുഷ്യരോടു ‘കട്ട’യ്ക്കു നിൽക്കുന്ന ‘ബുദ്ധിജീവി’കളായ ഏലിയൻ വിഭാഗത്തോടാണു ശാസ്ത്രജ്ഞർക്ക് ഏറ്റവും താൽപര്യം.

പുഴുങ്ങിയ കോഴിമുട്ട പോലുള്ള തലയും ഉണ്ടക്കണ്ണുകളും. അല്ലെങ്കിൽ കൊമ്പും കോമ്പല്ലും ഇരുമ്പുചെതുമ്പലുകളുമായി ഒറ്റനോട്ടത്തിൽ ഭയം ജനിപ്പിക്കുന്ന ക്രൂരമായ ലുക്ക്. അതുമല്ലെങ്കിൽ നല്ല തത്തപ്പച്ച കളറുള്ള ടീമുകൾ. അന്യഗ്രഹജീവികൾ അഥവാ ഏലിയൻസ് ഇങ്ങനെയൊക്കെയെന്നാണു സിനിമകൾ നമ്മെ പഠിപ്പിച്ചുവച്ചിരിക്കുന്നത്. എന്നാൽ ശരിക്കും ഇങ്ങനെയാണോ?

Image Credit: chainatp/IstockPhotos
Image Credit: chainatp/IstockPhotos

അന്യഗ്രഹജീവികളെ ആരും കണ്ടിട്ടില്ല. കണ്ടിട്ടുണ്ടെങ്കിൽ സ്ഥിരീകരിച്ച തെളിവുകളുമില്ല.പക്ഷേ, ഈ മേഖലയിൽ ഗവേഷണം നടത്തുന്ന ശാസ്ത്രജ്ഞരുണ്ട്. അവർ അന്യഗ്രഹജീവികൾ എങ്ങനെയിരിക്കുമെന്നതിനെപ്പറ്റി ചെറിയ ധാരണയുണ്ടാക്കിവച്ചിട്ടുണ്ട്. ഇവരിൽ പലർക്കും പല അഭിപ്രായമാണ്. ഭൂമിക്കു പുറത്തെ ജീവനെക്കുറിച്ചു പഠിക്കുന്ന ശാസ്ത്രഭാഗമാണ് ആസ്ട്രോബയോളജി. പ്രശസ്ത ആസ്ട്രോബയോളജിസ്റ്റ് ചാള്സ് കോക്കെലിന്റെ  അഭിപ്രായത്തിൽ അന്യഗ്രഹജീവികൾക്കു മനുഷ്യരുമായി സാമ്യമുണ്ടാകാം. 

പ്രപഞ്ചത്തിലെവിടെയും ഭൗതികശാസ്ത്ര നിയമങ്ങൾ ഒന്നാണെന്ന് അദ്ദേഹം പറയുന്നു. അതിനാൽ ഭൂമിയിലേതുമായി സാമ്യമുള്ളതാകുമത്രേ പുറത്തുള്ള ഗ്രഹങ്ങളിലെ ജീവൻ. ഓക്സ്ഫഡ് സർവകലാശാല ഗവേഷകൻ സാം ലെവിനും ഈ അഭിപ്രായമാണ്.അമേരിക്കൻ ശാസ്ത്രജ്ഞനും ‘ദ് ഫ്യൂച്ചർ ഓഫ് ഹ്യുമാനിറ്റി’ എന്ന പുസ്തകത്തിന്റെ രചയിതാവുമായ മിഷിയോ കാക്കുവിന്റെ അഭിപ്രായത്തിൽ അന്യഗ്രഹജീവികൾക്ക് മനുഷ്യരെപ്പോലെതന്നെ അപഗ്രഥനശേഷിയുള്ള കാഴ്ചശക്തി (സ്റ്റീരിയോ വിഷൻ) ഉണ്ടാകും. 

Representative image.. Photo .credits: 3000ad/ Shutterstock.com
Representative image.. Photo .credits: 3000ad/ Shutterstock.com

വിരലുകളും മുറുകെപ്പിടിക്കാൻ അനുവദിക്കുന്ന ശരീരഭാഗങ്ങളുമുണ്ടാകും. ഇവർ മനുഷ്യരെപ്പോലെ ഭാഷകൾ സംസാരിക്കുന്നവരുമാകാം. എന്നാൽ ലുക്കിൽ മനുഷ്യരെപ്പോലെ ആകണമെന്നില്ലത്രേ. ചിലപ്പോൾ നീരാളിയെപ്പോലെയുമാകാമെന്നു കാക്കു പറയുന്നു. മനുഷ്യശരീരം പ്രധാനമായും ഹൈഡ്രോകാർബൺ നിർമിതമാണ്. അന്യഗ്രഹജീവികളുടെ ശരീരം ഇങ്ങനെയാകണമെന്നില്ല. അവർ ശ്വസിക്കുന്നത് ചിലപ്പോൾ ഓക്സിജനു പകരം നൈട്രജനായിരിക്കും. കുടിക്കുന്നതു വെള്ളത്തിനു പകരം മറ്റെന്തെങ്കിലുമാകാം. അതിനാലൊക്കെ മനുഷ്യരുമായി യാതൊരു സാമ്യവും ഇവർക്കില്ലെന്നു വിശ്വസിക്കുന്നവരുമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com