ഗയിഷ നര്‍ത്തകിമാര്‍ ലൈംഗിക തൊഴിലാളികളല്ല: കര്‍ശന നിയന്ത്രണങ്ങളുമായി ജപ്പാൻ
Mail This Article
കോവിഡിനു ശേഷം വിനോദസഞ്ചാരം വര്‍ധിച്ചതോടെ സഞ്ചാരികള്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജപ്പാനിലെ ക്യോട്ടോയിലെ ജിയോണ്‍ മേഖല. സഞ്ചാരികളുടെ വരവ് വര്‍ധിച്ചതിലുള്ള അസംതൃപ്തി നേരത്തേ തന്നെ ക്യോട്ടോയിലെ നാട്ടുകാരും ജനപ്രതിനിധികളും പ്രകടിപ്പിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിരിക്കുന്നത്. പ്രത്യേകിച്ചും ഇവിടെ ഗയിഷ നര്‍ത്തകിമാരോട് വിനോദ സഞ്ചാരികളുടെ പെരുമാറ്റം അവരുടെ സ്വകാര്യത മാനിക്കുന്നതല്ലെന്ന പരാതി ഉയർന്നിരുന്നു.
ഗയിഷയിലെ കല്ലു പാകിയ തെരുവുകളും പരമ്പരാഗത രീതിയില്‍ നിര്‍മിച്ച ജാപ്പനീസ് കെട്ടിടങ്ങളുമെല്ലാം വലിയ തോതില്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നതാണ്. തനതു ജാപ്പനീസ് പാരമ്പര്യമുള്ള ഈ മേഖലയിലേക്കു വലിയ തോതില്‍ സഞ്ചാരികളെത്തുന്നുമുണ്ട്. സഞ്ചാരികളുടെ ഒഴുക്ക് കോവിഡിനു ശേഷം ക്രമാതീതമായി ഉയര്‍ന്നതോടെയാണ് നിരോധനം വന്നത്. ഇവിടുത്തെ പരമ്പരാഗത ടീ ഹൗസുകളും അവിടുത്തെ ഗയിഷ എന്ന പേരിലുള്ള ജാപ്പനീസ് നൃത്തവുമെല്ലാം പ്രസിദ്ധമാണ്.
വലിയ തോതില്‍ വിനോദസഞ്ചാരികള്‍ എത്തിയതു നാട്ടുകാരുടെ സ്വൈരജീവിതത്തിനു തടസമുണ്ടാക്കിയതോടെയായിരുന്നു പരാതികള്‍ ഉയര്‍ന്നത്. ജിയോണ്‍ മേഖലയിലെ ജനങ്ങള്‍ ഒരു സമൂഹമെന്ന നിലയില്‍ സ്വകാര്യതയും ബഹുമാനവും അര്‍ഹിക്കുന്നുവെന്നും വിനോദ സഞ്ചാര കേന്ദ്രമെന്ന നിലയില്‍ മാത്രം കാണരുതെന്നും ജിയോണ്‍ ജില്ലാ കൗണ്‍സില്‍ സർക്കാരിനു നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. ഈ പരാതികളില്‍ കഴമ്പുണ്ടെന്നു കണ്ടതോടെയാണ് ജിയോണ്‍ ജില്ലാ കൗണ്‍സില്‍ കര്‍ശനമായ നിരോധന നടപടികളിലേക്കു കടന്നത്.
ജിയോണിലെ പ്രസിദ്ധമായ ഹനാമികോജി തെരുവില്‍ വിനോദസഞ്ചാരികള്‍ക്ക് പ്രവേശനമുണ്ടാവും. അതേസമയം ഇവിടെയും സഞ്ചാരികളുടെ പെരുമാറ്റങ്ങള്‍ കര്‍ശനമായി നിരീക്ഷിക്കുകയും നിയന്ത്രിക്കുയും ചെയ്യും. പ്രത്യേകിച്ചും ഗയിഷ നര്‍ത്തകിമാരോട് വിനോദ സഞ്ചാരികളുടെ പെരുമാറ്റം അവരുടെ സ്വകാര്യത മാനിക്കുന്നതല്ലെന്നായിരുന്നു ആരോപണം. ഇടുങ്ങിയ തെരുവുകളില്‍ ഗയിഷ നര്‍ത്തകിമാരോട് വളരെയധികം ചേര്‍ന്നു നിന്നുകൊണ്ട് ചിത്രങ്ങളെടുക്കുന്നതടക്കം വിമര്‍ശിക്കപ്പെട്ടിരുന്നു.
ഗയിഷ നര്‍ത്തകിമാര്‍ ലൈംഗിക തൊഴിലാളികളല്ലെന്നും നൃത്തത്തിലും സംഗീതത്തിലും കഥപറച്ചിലിലും വൈഭവമുള്ള പരമ്പരാഗത ജാപ്പനീസ് കലാകാരികളാണെന്നും അധികൃതര്‍ ഓര്‍മിപ്പിക്കുന്നുണ്ട്. നിയന്ത്രണം കൂടുതല്‍ മേഖലകളിലേക്കു വ്യാപിപ്പിക്കാനുള്ള സാധ്യതയും സജീവമാണ്. പ്രത്യേകിച്ച് വിനോദ സഞ്ചാരികളെ വലിയ തോതില്‍ ആകര്‍ഷിക്കുന്ന മൗണ്ട് ഫ്യുജി പോലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ വരാനിടയുണ്ട്.