ADVERTISEMENT

പത്തനംതിട്ട കലക്ടർ ഡോ. ദിവ്യ എസ്.അയ്യർ കഴിഞ്ഞ ദിവസം കഥകളിവേദിയിൽ ഉത്തരന്റെ പത്നിയായി നിറഞ്ഞാടി. ഒരു ജില്ലയുടെ ഉത്തരവാദിത്തം ചുമലിലേറ്റി നിൽക്കുമ്പോൾ, തിരക്കുപിടിച്ച ഓട്ടത്തിനിടയിൽ ഇഷ്ടപ്പെട്ട പല കാര്യങ്ങളും ഒഴിവാക്കേണ്ടി വന്നേക്കാം. എന്നാൽ ഈ കലക്ടർ അങ്ങനെയല്ല. ‘‘പാഷനു പുറകേ പോകുന്നത് എളുപ്പമാണെന്ന് ഞാൻ പറയുന്നില്ല, പക്ഷേ ഒരുപാട് ആഗ്രഹിച്ച് ചെയ്തതാണ് ഈ വേഷം.’’ ഡോ. ദിവ്യ പറയുന്നു. 

കഥകളി കയ്യെത്താദൂരത്തല്ല

പണ്ടുമുതലേ എന്റെ ബക്കറ്റ് ലിസ്റ്റിൽ ഉള്ള കാര്യമായിരുന്നു കഥകളി ചെയ്യണമെന്നുള്ളത്. മുൻപ് ഡൽഹിയിൽ വച്ച് ഒരിക്കൽ കഥകളി വേഷം കെട്ടിയിട്ടുണ്ട്. പിന്നീട് കഥകളി വർക്‌ഷോപ്പിലും പങ്കെടുത്തിട്ടുണ്ട്. പക്ഷേ കാര്യമായി പഠിക്കാൻ അവസരം കിട്ടിയത് അയിരൂർ കഥകളി ഗ്രാമത്തിൽ വച്ചാണ്.

വളരെ സങ്കീർണവും വിപുലവുമായ കലാരൂപമാണ് കഥകളി. കുട്ടിക്കാലത്ത് നമുക്ക് അത് എത്തിപ്പിടിക്കാവുന്ന ഒന്നായി തോന്നിയിട്ടില്ല. അമ്പലങ്ങളിലും ദൂരദർശനിലുമൊക്കെ കഥകളി കണ്ടിട്ടുണ്ട്, കഥകളി സംഗീതം പഠിക്കുകയും ചെയ്തിട്ടുണ്ട്. അതല്ലാതെ കഥകളിയുമായി വലിയ ബന്ധമുണ്ടായിരുന്നില്ല. എന്നാൽ കേരളത്തിനു പുറത്തേക്കു പോയപ്പോഴാണ് കഥകളി നമ്മുടെ നാടിന്റെ മുഖമുദ്ര തന്നെയാണെന്നു മനസ്സിലായത്. ലോകത്ത് എവിടെ നിന്നുളളവരാണെങ്കിലും കേരളത്തെപ്പറ്റി ഓർക്കുമ്പോൾ കഥകളി മുഖം ഓർമയിൽ വരും. പിന്നെ കഥകളിയെപ്പറ്റി കുറച്ചു വായിച്ചു. മസൂറിയിൽ ഐഎഎസ് അക്കാദമിയിൽ വച്ച് ഒരിക്കൽ കഥകളി വേഷം കെട്ടിയിട്ടുണ്ട്. നാടിന്റെ കലയും സംസ്കാരവും മറ്റുള്ളവർക്കു മനസ്സിലാക്കിക്കൊടുക്കുക എന്നതായിരുന്നു ഉദ്ദേശ്യം. അന്ന് കഥകളി കുറച്ചു പഠിച്ചതിനു ശേഷമാണ് ചെയ്തത്. 

dr-divya-kathakali
ചിത്രം. അനന്തകൃഷ്ണൻ

മടങ്ങിയെത്തിയത് കഥകളി ഗ്രാമത്തിൽ

ഇവിടെ തിരിച്ചെത്തിയതിനു ശേഷമാണ് പത്തനംതിട്ടയിൽ കഥകളിയുടെ പേരിൽ അറിയപ്പെടുന്ന അയിരൂർ ഗ്രാമത്തിൽ വച്ച് കഥകളി പഠിക്കുന്നത്. അവിടെയുള്ളവരെല്ലാം കഥകളിയുമായി ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ടിട്ടുണ്ട്. കുട്ടിക്കാലത്ത് കഥകളി നമുക്ക് ചെയ്യാൻ പറ്റുന്ന കാര്യമല്ലെന്നും അത് മറ്റൊരു ലോകമാണ് എന്നുമൊക്കെയാണ് ഞാൻ കരുതിയിരുന്നത്. ഇപ്പോഴും അങ്ങനെതന്നെ കരുതുന്ന കുട്ടികളുണ്ട്. സാധാരണ ജനങ്ങൾക്ക് എത്തിപ്പെടാൻ കഴിയാത്ത വേദിയാണെന്ന മിഥ്യാധാരണ ഒഴിവാക്കണമെന്ന് ആഗ്രഹിച്ചിരുന്നു. ഇവിടെയൊരു ജില്ലാ കഥകളി ക്ലബ് ഉണ്ട്. അവരാണ് സ്റ്റുഡൻസ് കഥകളി ക്ലബ് തുടങ്ങാമെന്ന ആശയം പങ്കുവയ്ക്കുന്നത്. ഇന്ന് ആർച്ചേഴ്സ് ക്ലബ്ബും ഷൂട്ടേഴ്സ് ക്ലബും വരെയുണ്ട്, എന്നാൽ കഥകളിക്ക് ഇതുവരെയും അങ്ങനെയൊന്നുണ്ടായില്ല. കഥകളി കൂടുതൽ ജനകീയമാക്കാനും പ്രചരിപ്പിക്കാനും മുന്നിട്ടിറങ്ങാമെന്ന് തോന്നി. മൂവായിരം കുട്ടികളുള്ള സ്കൂളിൽ പത്ത് കുട്ടികൾ കഥകളിയിലേക്കു വന്നാൽ തന്നെ വലിയ മാറ്റമാണല്ലോ. കഥകളിയുടെ മുദ്രകളും മറ്റ് അടിസ്ഥാന കാര്യങ്ങളും പഠിപ്പിക്കുകയാണ് ലക്ഷ്യം. അതിന്റെ ഉദ്ഘാടന വേദിയിൽ കഥകളി അവതരിപ്പിക്കണമെന്ന് എന്നോട് ആവശ്യപ്പെടുകയായിരുന്നു. ഇതിനു മുൻപ് അയിരൂർ കഥകളി ഗ്രാമത്തിൽ ഞാൻ കഥകളി കണ്ടിട്ടുണ്ട്, കഥകളി സംഗീതം പാടിയിട്ടുമുണ്ട്. അങ്ങനെ ആറു മാസത്തെ ആലോചനയുടെ ഫലമായിട്ടാണ് വേദിയിൽ കഥകളി വേഷം ചെയ്തത്. കലാമണ്ഡലം വിഷ്ണു എന്ന ആശാനാണ് പഠിപ്പിച്ചത്. 

ഇന്ന് എല്ലാവർക്കും എല്ലാം പെട്ടെന്നു നടക്കണമെന്നാണല്ലോ. കുട്ടികൾക്കു വേണ്ടിയായതുകൊണ്ട് തീരെ പതിയെ പോകുന്ന ഭാഗമല്ല അവതരിപ്പിച്ചത്. ചലനങ്ങൾ കൂടുതലുള്ള, ഉല്ലാസമുള്ള പദം എടുക്കാമെന്നു കരുതുന്നത് അങ്ങനെയാണ്.

Read also: 'ഹൃദയം നിറയെ രാജ്യസ്നേഹം', ഇന്ത്യൻ പട്ടാളക്കാരോടൊപ്പം ഒരു ദിവസം ചിലവഴിച്ച് കിയാര അദ്വാനി; വിഡിയോ വൈറൽ

Divya-S-Iyer
ചിത്രം∙ അരുൺ ജോൺ

ഏതെങ്കിലും രീതിയിൽ തുടർന്നും കഥകളിയുമായി ബന്ധം പുലർത്തണമെന്നാണ് ആഗ്രഹം. ഒപ്പം ആഴത്തിൽ പഠിക്കണമെന്നുമുണ്ട്. നൃത്ത ഗണത്തിൽ പെടുത്തുന്നുണ്ടെങ്കിലും വളരെ സങ്കീർണമായ ഒരു കലയാണ് കഥകളി. മുഖത്ത് തേക്കുന്ന ചായങ്ങൾ പോലും പ്രത്യേക കല്ലുകൾ പൊടിച്ചും, കൃത്യമായ കണക്കിൽ യോജിപ്പിച്ചുമാണ് ഉണ്ടാക്കുന്നത്. പരമ്പരാഗതമായ കാരണങ്ങളും ശാസ്ത്രവും കഥകളിയുടെ ഓരോ കാര്യത്തിനും പിന്നിലുണ്ട്. ഭാരമില്ലാത്ത തടി കൊണ്ടാണ് ആഭരണങ്ങൾ ഉണ്ടാക്കുന്നത്. പ്രസക്തവും പ്രകൃതി സൗഹൃദവുമാണ് കഥകളി എന്ന കല. ഒരു കയ്യിൽത്തന്നെ നാല് വ്യത്യസ്തമായ ആഭരണങ്ങളാണ് കെട്ടുന്നത്. ഓരോ കെട്ട് കെട്ടുമ്പോഴും ഞാൻ എങ്ങനെ കൈ അനക്കും എന്നാണ് ഓർത്തത്. പക്ഷേ എല്ലാ ആഭരണങ്ങളും കെട്ടിക്കഴിയുമ്പോൾ ശരീരം പെർഫെക്ട് ബാലൻസാണ്. ഭാരമോ ശരീരത്തിൽ ഇത്രയും കെട്ടുകളുണ്ടന്നോ നമ്മൾ അറിയില്ല. അത്രയ്ക്കും കൃത്യമാണ് കണക്കുകൾ. കാണാൻ ഭംഗി എന്നതിനുമപ്പുറം എല്ലാം കണക്കുകളെ അടിസ്ഥാനപ്പെടുത്തിയാണ് ചെയ്തിരിക്കുന്നത്. 

സമയം വില്ലനല്ല

ജീവിതത്തിൽ പല കാര്യങ്ങളും ചെയ്യാൻ സമയമില്ലെന്ന് പറയാറുണ്ട്. എന്നാൽ സമയം എല്ലാവർക്കും ഉണ്ട്. ഏതു കാര്യങ്ങൾക്കാണ് മുൻഗണന നൽകുന്നത് എന്നതിലാണ് കാര്യം. പൊതുവേ ടൈം മാനേജ്മെന്റ് എന്ന വിഷയത്തിൽ കുട്ടികളോടു സംസാരിക്കുമ്പോൾ ഞാൻ എപ്പോഴും പറയാറുള്ള ഒരു കാര്യമുണ്ട്. സമയം വില്ലനല്ല. പഠിക്കുമ്പോളും ജോലി ചെയ്യുമ്പോഴും സമയം ഒരു വില്ലനാണ് എന്ന രീതിയിലാണ് പലരും സംസാരിച്ചു കേട്ടിട്ടുള്ളത്. സമയം വളരെക്കുറച്ചേ ഉള്ളു, ജീവിതവും ചെറുതാണ് എന്നൊക്കെയാണല്ലോ പറയുന്നത്. എന്നാൽ അതിൽ ഞാൻ വിശ്വസിക്കുന്നില്ല. എല്ലാവർക്കും സമയമുണ്ട്. അതുകൊണ്ടുതന്നെ. സമയമില്ലാത്തതുകൊണ്ട് വരാൻ പറ്റില്ല, ചെയ്യാൻ പറ്റില്ല എന്നൊന്നും ഞാൻ ആരോടും പറയാറില്ല.

ഓ, മാഡത്തിനു സമയം കാണില്ല, തിരക്കായിരിക്കും എന്നൊക്കെ പലരും ഇങ്ങോട്ടു പറയാറുണ്ട്. അല്ലാതെ ഞാനായിട്ട് അങ്ങനെ പറയാറില്ല. അവർ പറയുന്നതു കേൾക്കുമ്പോൾ ഞാനത് സമ്മതിച്ചുകൊടുക്കും.

Dr--Divya-S-Iyer-
ചിത്രം∙ ആർ എസ് ഗോപൻ

സാരി പോലെയാണ് സമയം. ശരീരപ്രകൃതി ഏതാണെങ്കിലും നമ്മളെ ചുറ്റിപ്പറ്റി കൃത്യമായി അത് വരും. സമയവും അങ്ങനെയാണ്. ഒരു ചട്ടക്കൂടിനകത്ത് സമയത്തെ ഇട്ടതിനു ശേഷം ഇതിനകത്ത് ഞാൻ ഓരോ കാര്യങ്ങൾ നിറയ്ക്കാൻ പോവുകയാണെന്നു പറഞ്ഞാൽ അത് ശരിയല്ല. അപ്പോൾ സ്വാഭാവികമായും നമുക്ക് സമയമില്ലെന്നു തോന്നാം. ഇത്രയും കാലത്തിനിടയ്ക്ക് എന്തു പ്ലാൻ ചെയ്യുമ്പോഴും, എനിക്ക് ഇതിനു സമയമുണ്ടോ എന്നു ഞാൻ എന്നോടു ചോദിച്ചിട്ടേയില്ല. പഠനകാലത്തൊക്കെ ഒരുപക്ഷേ അത് അബദ്ധമായേക്കാം. പക്ഷേ എന്നെ സംബന്ധിച്ച് അതൊരു ശരിയായ തീരുമാനമായിരുന്നു. ചെയ്യേണ്ട കാര്യങ്ങളിൽ ഫോക്കസ് ചെയ്ത്, എന്താണ് മുൻഗണന എന്നു നോക്കിയാൽ സമയത്തെ നന്നായി വിനിയോഗിക്കാൻ പറ്റും, നമ്മൾ അതിനു വേണ്ടി സമയം കണ്ടെത്തുകയും ചെയ്യും. ജീവിതം ഇങ്ങനെ പടർന്ന് ഒഴുകുകയല്ലേ, സമയമൊക്കെ വന്നോളും. 

കുട്ടിക്കാലത്ത് എന്നെ സ്വാധീനിച്ച ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു വി. പി. ജോയ്. പത്താം ക്ലാസിൽ എനിക്ക് റാങ്ക് ഉണ്ടെന്ന് അദ്ദേഹമാണ് എന്നെ വിളിച്ചറിയിക്കുന്നത്. പിന്നീട് അദ്ദേഹം ചീഫ് സെക്രട്ടറി ആയിരുന്നപ്പോഴാണ് ഞാൻ കലക്ടറായി ജോയിൻ ചെയ്യുന്നത്, അതൊരു ഭാഗ്യമായാണ് ഞാൻ കാണുന്നത്. അന്ന് പത്താം ക്ലാസിൽ ഞങ്ങളെ അഭിനന്ദിക്കുന്ന വേദിയിൽ ആർച്ചു പോലുള്ള നല്ല ഭംഗിയിൽ തിളങ്ങുന്ന ക്ലോക്കുകളാണ് സമ്മാനമായി വച്ചിരുന്നത്. സാർ അന്ന് വേദിയിലുണ്ട്. പ്രസംഗത്തിനിടെ അദ്ദേഹം പറഞ്ഞു, ഞാൻ നിങ്ങൾക്കു തരേണ്ട സമ്മാനം ക്ലോക്ക് ആണെന്ന് അറിയാം. പക്ഷേ നിങ്ങളാരും ഈ ക്ലോക്ക് നോക്കി പഠിക്കരുത്. സാർ നർമ്മത്തിൽ പൊതിഞ്ഞാണ് അത് പറഞ്ഞതെങ്കിലും എല്ലാവരും ഒന്നു ഞെട്ടി. നല്ല വിദ്യാർഥികൾ ക്ലോക്ക് നോക്കരുതെന്ന അര്‍ഥത്തിലാണ് അദ്ദേഹമന്ന് സംസാരിച്ചത്. പഠിക്കുന്ന കാര്യത്തിൽ ആവണം ശ്രദ്ധ, അല്ലാതെ അര മണിക്കൂർ കൊണ്ട് ഞാനിതു പഠിച്ചു തീര്‍ക്കും എന്ന് പറഞ്ഞാൽ കാര്യമില്ല. ഒന്നും നിങ്ങളുടെ തലയിൽ കയറില്ല എന്നാണ് അദ്ദേഹം അന്ന് പറഞ്ഞത്. അത് വളരെ ശരിയാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അതെല്ലാം മനസ്സിൽ ഇപ്പോഴും ഉള്ളതുകൊണ്ടാണ് കഥകളിക്കും സമയം കണ്ടെത്തിയത്.

Divya-S-Iyer-in-Kathakali-costume
മകനു മുന്നിൽ കഥകളി വേഷത്തിൽ. ചിത്രം∙ നിഖിൽ രാജ്

അമ്മയെക്കണ്ട് മോൻ ഞെട്ടി

ഞാൻ കഥകളിക്ക് ഒരുങ്ങിക്കൊണ്ടിരുന്നപ്പോൾ വരാന്തയിലൂടെ വന്ന് മകനൊന്ന് എത്തി നോക്കി. പെട്ടെന്ന് തിരിച്ചുപോവുകയും ചെയ്തു. മുഖത്ത് ചായമുള്ളതുകൊണ്ട് എന്നെ മനസ്സിലാവാത്താണെന്നാണ് ഞാൻ കരുതിയത്. അപ്പോഴാണ് എന്റെ അപ്പ വന്നു പറഞ്ഞത്, അവന് അമ്മയാണെന്നു മനസ്സിലായി, പക്ഷേ അവനു പേടിയായി. അമ്മയെ അവിടെനിന്ന് വിളിച്ചുകൊണ്ടു പോകാനുള്ള പ്ലാനിലായിരുന്നു അവൻ.

മോൻ ഇതിനുമുൻപ് യൂട്യൂബില്‍ കഥകളി കണ്ടിട്ടുണ്ട്. ഞ​ാൻ കഥകളി കളിക്കാൻ പോകുവാണ് എന്ന് അവനോട് പറഞ്ഞിരുന്നു. മുഖത്ത് ചായം ഇടണമെന്നൊക്കെ അവന് അറിയാമായിരുന്നു. പക്ഷേ പെട്ടെന്നു കണ്ട് ഷോക്ക് ആയിപ്പോയി.

ഉത്തരവാദിത്തം ഒരുപോലെ

ഓഫിസ് കാര്യങ്ങൾ നോക്കണം, മകനെ നോക്കണം, വീട്ടുകാര്യങ്ങളിൽ ശ്രദ്ധിക്കണം. എങ്ങനെയാണ് ഇതെല്ലാം മാനേജ് ചെയ്യുന്നത് എന്ന ചോദ്യം പലപ്പോഴും കേൾക്കാറുണ്ട്. എന്നാൽ സ്ത്രീകളാണ് ഇപ്പോഴും ഇത്തരം ചോദ്യങ്ങൾ നേരിടുന്നത്. എല്ലാ ഉത്തരവാദിത്തങ്ങളും തുല്യമായി പങ്കിടുന്ന കുടുംബങ്ങളുമുണ്ട് സമൂഹത്തിൽ. പക്ഷേ നിന്റെ ഉത്തരവാദിത്തം ഞാനും കൂടി ഏറ്റെടുക്കാം എന്നേ ആവുന്നുള്ളു. മറിച്ച് ഇത് നമ്മുടെ ഉത്തരവാദിത്തമാണ് എന്ന രീതിയിലേക്ക് കാര്യങ്ങൾ മാറിയിട്ടില്ല. അങ്ങനെയൊരു അവസ്ഥ വരാത്തിടത്തോളം, എല്ലാം എങ്ങനെ മാനേജ് ചെയ്യുന്നു എന്ന ചോദ്യം ഇനിയും ആവർത്തിക്കപ്പെടും.

divya-kathakali
ചിത്രം ∙ അനന്തകൃഷ്ണൻ

കുട്ടികൾ സ്വന്തം ശരീരം അറിയണം

കുട്ടികൾക്ക് പല കാര്യങ്ങളും കുട്ടിക്കാലത്തു തന്നെ മനസ്സിലാക്കിക്കൊടുക്കേണ്ടതുണ്ട്. സാധാരണ ചെറുപ്രായത്തിൽതന്നെ കുട്ടികൾക്ക് സ്വന്തം ശരീരത്തെപ്പറ്റി കൗതുകം കാണും. എതിർ ജെൻഡറിലുള്ള കുട്ടികളുടെ ശരീരത്തെപ്പറ്റി അറിയാനും താൽപര്യം ഉണ്ടാവും. അത് സ്വാഭാവികമാണ്. സ്വന്തം ശരീരവും ലൈംഗികതയുമെല്ലാം കുട്ടികൾ സ്വാഭാവികമായി വേണം അറിയാൻ. എന്നാൽ ഈ സമയത്ത് നമ്മൾ പലപ്പോഴും കുട്ടികളോട് ഒന്നും പറയാറില്ല. അവരുടെ ചോദ്യങ്ങളെ കളിയാക്കുകയോ നിസാരവൽക്കരിച്ചു വിടുകയോ ചെയ്യും. പറയാൻ പാടില്ലാത്ത എന്തോ കാര്യമാണ് നീ പറഞ്ഞത് എന്ന പ്രതീതി ഉണ്ടാക്കി കുട്ടികളെ പിന്തിരിപ്പിക്കുകയാവും പലപ്പോഴും ചെയ്യുക. ആൺപെൺ ശരീരത്തിലെ വ്യത്യാസങ്ങൾ പല കുടുംബങ്ങളിലും കുട്ടികളെ ധരിപ്പിക്കാറില്ലെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ശരീരത്തെ അറിയുക എന്നുള്ളതാണ് ഇപ്പോൾ വേണ്ടത്. അതിനു ശേഷമാണ് ഗുഡ് ടച്ച്, ബാഡ് ടച്ച് എന്നിവ പഠിപ്പിക്കേണ്ടത്. എന്റെ മകന് ഇപ്പോൾ നാല് വയസ്സാണുള്ളത്. നമ്മളെ കണ്ടാണ് കുട്ടികൾ പഠിക്കുന്നത്. അതുകൊണ്ട് മറ്റുള്ളവരോട് എങ്ങനെയാണ് പെരുമാറുന്നത് എന്നു കാണാനുള്ള അവസരങ്ങള്‍ അവന് ഉണ്ടാക്കിക്കൊടുക്കാറുണ്ട്

Divya-S-Iyer--1-
ചിത്രം∙ ജോസ്കുട്ടി ജെ പനയ്ക്കൽ

സ്നേഹമാണോ വയലൻസാണോ കുട്ടികൾ കാണരുതാത്തത്?

പല സിനിമകളിലും വയലൻസ് ഭീകരമാണ്. ബ്രൂട്ടൽ വയലൻസ് മാത്രമുള്ള സിനിമകളാണ് പലപ്പോഴും പുറത്തിറങ്ങുന്നത്. ഈയടുത്ത് മോനെയും കൊണ്ട് ഞാൻ ഒരു സിനിമ കാണാൻ പോയി, എന്നാൽ അത്രയും വയലൻസ് ഉള്ള സിനിമയാണെന്ന് ഞാൻ അറിഞ്ഞിരുന്നില്ല. പല രംഗങ്ങളിലും അവന്റെ കണ്ണ് പൊത്തേണ്ട അവസ്ഥ വന്നു. 

എന്റെ കുഞ്ഞ് കളിക്കുന്ന ടൂൾ ബോക്സിലെ ഉപകരണങ്ങൾ കൊണ്ട് ഒരു വണ്ടി നന്നാക്കാമെന്നേ അവന് അറിയുള്ളു, പക്ഷേ അതുവച്ച് ആക്രമിക്കാമെന്ന് സിനിമയിലൂടെ കാണുമ്പോൾ അവൻ പേടിക്കും. രണ്ടു പേർ പ്രണയിക്കുന്ന രംഗങ്ങളോ ചുംബിക്കുന്നതോ കണ്ടാൽ കുട്ടികൾ ചീത്തയായിപ്പോകുമെന്ന് കരുതുന്ന സമൂഹമാണ് നമ്മുടേത്. എന്നാൽ ഈ വെട്ടും കുത്തും കാണാമെന്നാണോ സമൂഹം കരുതുന്നതെന്ന് എനിക്ക് മനസ്സിലാവുന്നതേയില്ല.

Content Summary: Dr Divya S Iyer, Pathanamthitta Collector performs kadhakali and she shares about her passion and life

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com