ADVERTISEMENT

സമൂഹത്തിനു വേണ്ടി എന്തെങ്കിലും ചെയ്യണം എന്ന ലക്ഷ്യത്തോടെയാണ് ഷീല കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി എന്ന 45കാരി ബിസിനസിലേക്ക് ഇറങ്ങുന്നത്. ഇന്ന് കോടികള്‍ ടേണ്‍ ഓവറുള്ള ഒരു സാമ്രാജ്യം തന്നെയാണ്, വി സ്റ്റാർ. സ്ത്രീകളുടെ ഉൾവസ്ത്രങ്ങൾക്കു വേണ്ടി അന്നും ഇന്നും ഇത്രയേറെ സ്വീകാര്യതയുള്ള മറ്റൊരു ബ്രാൻഡ് ഉണ്ടോയെന്ന് സംശയം. വിശ്രമിക്കാമെന്ന് തീരുമാനിക്കാവുന്ന പ്രായത്തിൽ പുതിയൊരു സംരംഭം തന്നെ തുടങ്ങിയ ബിസിനസ് വുമൺ ഷീല കൊച്ചൗസേപ്പ് സംസാരിക്കുന്നു. 

∙കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി എന്ന ബിസിനസ്സ് മാഗ്നറ്റിന്റെ ഭാര്യയായും നല്ലൊരു ഹോംമേക്കറുമായാണ് ജീവിച്ചു. പക്ഷേ 45 വയസ്സായപ്പോൾ ഒരു സ്പാർക്ക് ഉണ്ടാകുന്നു. അങ്ങനെ 1995 ൽ വിസ്റ്റാർ ഉണ്ടാവുകയാണ്. തീർച്ചയായും ഇതൊരു രാത്രികൊണ്ട് ഉണ്ടാകുന്ന ചിന്ത ആയിരിക്കില്ല. ഒരുപക്ഷേ മാസങ്ങളോ വർഷങ്ങളോ എടുത്തുകാണും. എങ്ങനെയായിരുന്നു ബിസിനസിലേക്ക് ചുവടു വെക്കാമെന്ന് കരുതുന്നത്?

എന്റെ കുടുംബത്തിൽ 12 മക്കളാണുള്ളത്. ഞാൻ പതിനൊന്നാമത്തെ കുട്ടിയാണ്. എന്റെ ഫാദറിന് വീടിനു മുന്നിലായി ഒരു ടെക്സ്റ്റൈൽ ജ്വലറി ഷോപ്പുണ്ട്. അങ്ങനെയാണ് തുണികളുമായിട്ടുള്ള പരിചയം. സ്കൂൾ വിട്ടു കഴിഞ്ഞാൽ കടയിൽ പോയി ആളുകൾ തുണികൾ മേടിക്കുന്നതൊക്കെ നോക്കി നിൽക്കും. അവിടെ ഒരു െടയ്‌ലറിനെ വച്ചിട്ടുണ്ട്. അയാൾ തയ്ക്കുന്നത് നോക്കിയിരിക്കും. എന്റെ ചേച്ചിമാരും തയ്ക്കുമായിരുന്നു. അങ്ങനെ ചെറുപ്പത്തിലേ തയ്ക്കാനൊരു ഇഷ്ടമുണ്ടായിരുന്നു. വീട്ടിൽ തയ്യൽമെഷീൻ ഉണ്ടായിരുന്നതുകൊണ്ട് അതിൽ കയറിയിരുന്നു തയ്ക്കുമായിരുന്നു. ഞങ്ങൾ കുറേ കുട്ടികൾ ഉണ്ടായിരുന്നതുകൊണ്ട് വലിയ ശ്രദ്ധയൊന്നുമില്ലായിരുന്നു ഇന്നത്തെ പോലെ ഓവർ പ്രൊട്ടക്റ്റഡ് അല്ലായിരുന്നു. അതുകൊണ്ട് എല്ലാം ചെയ്യാനൊക്കെ ഒരു ധൈര്യമുണ്ടായിരുന്നു. ഹോം സയൻസാണ് ഞാൻ പഠിച്ചത്. അതിൽ ടെക്സ്റ്റൈൽസ് ആൻഡ് ക്ലോതിങ്ങ് എന്ന സബ്ജക്റ്റ് തന്നെയുണ്ട്. അതു കഴിഞ്ഞ് വിമലാലയത്തിൽ ഡ്രസ് മേക്കിങ്ങ് 5 കൊല്ലം പഠിച്ചു. അതിനുശേഷം വിവാഹം കഴിഞ്ഞു, കുട്ടികളായി. ബിസിനസ്സുകാരനെയാണ് വിവാഹം കഴിച്ചത്. കുട്ടികൾ ചെറുതായിരുന്ന സമയത്തും ഞാനെപ്പോഴും എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കും. കർട്ടൺ തയ്യലൊക്കെ ചെയ്യുമായിരുന്നു. അങ്ങനെയാണ് കാര്യമായി എന്തെങ്കിലും ചെയ്യണമെന്നു തോന്നി. ആ സമയത്ത് എന്റെ സഹോദരിക്കും ഒരു വരുമാനം ആവശ്യമായിരുന്നു. അങ്ങനെ ഞങ്ങൾ ആലോചിച്ച് ഒരു ഷോപ്പ് ഇട്ടു. പക്ഷേ തിരഞ്ഞെടുത്ത ഏരിയ നല്ലതല്ലായിരുന്നു, അതുകൊണ്ട് ആ ഷോപ്പ് നന്നായി വന്നില്ല. കലൂരായിരുന്നു ഷോപ്. അങ്ങനെ അവിടെ ഉണ്ടാക്കിയ ഡ്രസുകൾ ഞങ്ങൾ കടകളിൽ കൊണ്ടു പോയി സപ്ലൈ ചെയ്തു. അതുകണ്ട് ഭർത്താവ് പറഞ്ഞത്, കുറച്ചു ബ്രാൻഡഡ് ആയി നന്നായി ചെയ്യൂ എന്നാണ്. അപ്പോൾ വിസ്റ്റാർ എന്ന ബ്രാൻഡ് രജിസ്റ്റേഡ് ആയിട്ട് കയ്യിൽ ഉണ്ടായിരുന്നു. അങ്ങനെ ആ ബ്രാൻഡ് എടുത്തു ചെറുതായി ബിസിനസ്സ് തുടങ്ങി. 

sheela-kochouseph-chittilappilly

∙ബോൾഡായ തീരുമാനമായിരുന്നു അത്. ഫാമിലിയിൽ സാമ്പത്തികമായി പ്രതിസന്ധി ഇല്ല. ഒരു ഹോബി ഒരു ബിസിനസ്സിലേക്ക് എത്തിക്കാമെന്നാണോ ചിന്തിച്ചത്?

സത്യം പറഞ്ഞാൽ ബിസിനസ്സ് എന്ന ചിന്ത അന്നെന്റെ മനസ്സിലേ ഇല്ല. നല്ല നല്ല കുറേ ഡ്രസ്സുകൾ ഉണ്ടാക്കണം, അത് ആളുകൾക്ക് വിൽക്കണം. കാരണം ഞാൻ തന്നെ ഡിസൈൻ ചെയ്ത ഡ്രസ്സുകൾ ഇട്ടു കാണുമ്പോൾ ഇതെവിടെന്ന് വാങ്ങിയെന്നും നന്നായിട്ടുണ്ടെന്നും ആളുകൾ പറയുമായിരുന്നു. ഞാൻ ഡിസൈൻ ചെയ്തിട്ട് തയ്പ്പിച്ച് എടുത്തതാണെന്ന് പറയുമ്പോൾ എന്നാൽ ഇതുപോലത്തെയൊക്കെ കുറേക്കൂടി ചെയ്തൂടെ എന്ന് ആളുകൾ ചോദിക്കാൻ തുടങ്ങി. അന്നൊക്കെ സൽവാർ ബോംബെയിൽ നിന്ന് ഇറങ്ങിയിട്ടേയുള്ളൂ. ഇവിടെ ആരും സൽവാർ കമ്മീസൊന്നും ഉപയോഗിച്ചു തുടങ്ങിയിട്ടില്ല. ബോംബെയിൽ നിന്നു വരുന്നതെല്ലാം സിന്തറ്റിക് ആയിരിക്കും. കോട്ടൺ ഒന്നും കാണില്ല. ഭയങ്കര ചൂടാണ്. നമ്മുടെ കാലാവസ്ഥയ്ക്ക് പറ്റിയതല്ല. ഞാൻ നല്ല കോട്ടൺ തുണികളിലാണ് തുടങ്ങിയത്. ഓണം വരുമ്പോൾ കേരള കസവുപയോഗിച്ച് ഡ്രസൊക്കെ ചെയ്തു. അന്നത് എല്ലാവർക്കും പുതിയ അറിവായിരുന്നു. സെറ്റുമുണ്ടും സാരിയും കിട്ടും പക്ഷേ സെറ്റിന്റെ ചുരുദാറൊന്നും കിട്ടില്ലായിരുന്നു അന്ന്. അതൊക്കെ നന്നായി വിറ്റു പോയിരുന്നു. അതിനുശേഷമാണ് ഇന്നർവെയറിലേക്കു കടക്കുന്നത്. 

∙ഇത്തരത്തിൽ ഇൻഡിപെൻഡന്റായി ഡിസിഷനെടുക്കാനുള്ള കഴിവ് തീർച്ചയായിട്ടും വളർന്ന സാഹചര്യത്തിൽ നിന്ന് ലഭിച്ചതായിരിക്കുമല്ലോ. തൃശൂരിലെ വലിയൊരു കുടുംബത്തിലാണ് ജനിച്ചത്. 12 കുട്ടികൾ അവിടുന്ന് തന്നെ സ്ട്രഗിൾ ഫോർ എക്സിസ്റ്റൻസ് എന്ന പാഠങ്ങൾ പഠിച്ചു തുടങ്ങുകയാണ്. ഒരുപരിധിയിൽ കൂടുതൽ ആരുടെയും സപ്പോർട്ട് കിട്ടുന്നില്ല. അവരവർക്ക് ആവശ്യമുള്ള കാര്യങ്ങൾ ചിന്തിച്ചു കൊണ്ട് തീരുമാനമെടുക്കാനുള്ള കഴിവ് നേടുന്നു.

എനിക്ക് 15 വയസ്സായപ്പോൾ എന്റെ ഫാദർ മരിച്ചു. അപ്പോൾ അമ്മ തനിച്ചാണ്. ബ്രദേഴ്സൊക്കെ ഉണ്ടെങ്കിലും അമ്മയ്ക്ക് അപ്പൻ മരിച്ചതിലുണ്ടായ ബുദ്ധിമുണ്ടായിരുന്നു. 

Read also: ജോലിക്കുപോകാൻ ഒരുങ്ങുന്ന ഫ്ലൈറ്റ് അറ്റൻഡന്റായ മകൾക്ക് ഭക്ഷണം വാരിക്കൊടുത്ത് അച്ഛൻ; മനോഹരമെന്ന് കമന്റുകൾ

∙ആ സമയത്ത് ബിസിനസ്സിൽ തകർച്ച വന്നിരുന്നോ?

ബിസിനസ്സിൽ തകർച്ചയൊന്നും ഉണ്ടായിരുന്നില്ല. സഹോദരന്മാർ ബിസിനസ്സ് ഏറ്റെടുത്തു. പക്ഷേ അപ്പന്റെ മരണശേഷം അമ്മയുടെ ജീവിതം അത്ര കംഫർട്ടബിൾ ആയിരുന്നില്ല. അപ്പോൾ തൊട്ട് എനിക്ക് ആരെയും ആശ്രയിക്കാൻ ഇഷ്ടമില്ല. ആ സമയത്തൊക്കെ സഹോദരങ്ങളെ ആശ്രയിക്കേണ്ടി വന്നത് എനിക്ക് വളരെ ബുദ്ധിമുട്ടുണ്ടാക്കിയ കാര്യമായിരുന്നു. എന്റെ ജീവിതത്തിൽ ഒരാളെയും ആശ്രയിക്കില്ല എന്ന് അന്ന് ഞാൻ തീരുമാനിച്ചു. അങ്ങനെ പൊള്ളുന്ന ചില അനുഭവങ്ങളൊക്കെ ഉണ്ടായിരുന്നു. അങ്ങനെ അമ്മയ്ക്ക് കട്ട സപ്പോർട്ടായിട്ടു നിൽക്കും. അമ്മയ്ക്ക് എന്നോടു വലിയ കാര്യമായിരുന്നു. എന്നും വിളിക്കും. മാസത്തിലൊരിക്കൽ അമ്മയെ കാണാൻ പോകും. ആ അനുഗ്രഹം ഇപ്പോഴും എനിക്കുണ്ട്. 

∙വിമല കോളേജിൽ പഠിക്കുന്ന സമയത്ത് യൂണിവേഴ്സിറ്റി ഹോക്കി പ്ലെയർ ആയിരുന്നു. സ്പോർട്സ് മാൻ സ്പിരിറ്റ് ബിസിനസ്സിൽ ഒരുപാട് സഹായിച്ചിട്ടില്ലേ? പെട്ടെന്നു തീരുമാനമെടുക്കുന്നതിനും അതേപോലെ പരാജയം വരുമ്പോൾ നേരിടുന്ന കാര്യത്തിലും ഇന്നുള്ള പലർക്കും ഇല്ലാതെ പോകുന്നതും അതല്ലേ? 

തീർച്ചയായിട്ടും. ഞങ്ങളുടെ വീട്ടിൽ എല്ലാവരും ഷട്ടിൽ, ഫുട്ബോൾ അങ്ങനെ എല്ലാം കളിക്കും. സ്കൂളിൽ പഠിക്കുന്ന കാലത്ത് എന്റെ അമ്മ ഷട്ടിൽ പ്ലെയർ ആയിരുന്നു. മുണ്ടും ചട്ടയുമൊക്കെയിട്ടാണ് അന്ന് ഷട്ടിൽ കളിക്കുക. അങ്ങനെ സ്പോർട്സിനോട് താൽപര്യമുള്ളതുകൊണ്ട് തോല്‍ക്കാനോ തോറ്റിടത്തു നിന്ന് എഴുന്നേറ്റ് വരാനുമൊക്കെയുള്ള ധൈര്യം എനിക്കുണ്ട്. എവിടെ വേണമെങ്കിലും തനിയെ പോകാനോ ആരോടും സംസാരിക്കുന്നതിനോ ഒക്കെ ആ ഒരു ലൈഫ് എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. ഒത്തിരി ഫ്രണ്ട്സും എനിക്കുണ്ട്. ഞാൻ എവിടെപ്പോയാലും എല്ലാവരോടും പറയും നിങ്ങൾക്ക് മക്കളും കൊച്ചുമക്കളുമൊക്കെയുണ്ടെങ്കിൽ എന്തായാലും ഒരു മണിക്കൂർ കൊണ്ട് ആ കുട്ടികളെ എന്തെങ്കിലും ഗെയിമുകൾ കളിപ്പിക്കണം എന്ന്. അത് വളരെ പ്രധാനമാണ്. അല്ലെങ്കിൽ അത്രയും നേരം കൂടി ടിവിയുടെ മുൻപിൽ അവർ ചെലവഴിക്കും അപ്പോൾ ആരോഗ്യമില്ലാത്ത മാനസികമായും ശാരീരികമായും വളർച്ചയില്ലാത്ത ഒരു കൂട്ടം കുട്ടികളെ നമ്മൾ സൃഷ്ടിച്ചുകൊണ്ടിരിക്കുകയായിരിക്കും. അതുപോലെ കുട്ടികളെ ക്രിയേറ്റീവായിട്ടുള്ള വർക്കുകൾ ചെയ്യിക്കുകയും വേണം. അവർക്ക് ക്രിയേറ്റിവിറ്റിക്കുള്ള സമയം ഇപ്പോള്‍ ഇല്ല. 

∙23 –ാമത്തെ വയസ്സിൽ കല്യാണം കഴിഞ്ഞു. ഒരു ബിസിനസ്സ് കുടുംബത്തിലേക്കാണ് വരുന്നത്. ഒരു ഭാര്യയുടെ സപ്പോർട്ട് വളരെ ആവശ്യമുള്ള സമയമായിരുന്നു. എങ്ങനെയായിരുന്നു സാറിനുള്ള സപ്പോർട്ട് നൽകിയിരുന്നത്? എങ്ങനെയായിരുന്നു വിവാഹശേഷമുള്ള നാളുകൾ?

കല്യാണത്തിന് ആറു മാസം മുൻപാണ് ഹസ്ബൻഡ് ബിസിനസ്സിലേക്ക് ഇറങ്ങുന്നത്. ഞാൻ ബിസിനസ്സിൽ കാര്യമായി ഇടപെട്ടിരുന്നില്ല. വീടു നോക്കിയും കുട്ടികളായപ്പോൾ അവരുടെ കാര്യങ്ങളും നോക്കി കഴിയുകയായിരുന്നു. വിവാഹം കഴിഞ്ഞ് ഞങ്ങൾ ചെറിയൊരു വാടകവീട്ടിലാണ് താമസിച്ചിരുന്നത്. അന്ന് ഒരു സ്കൂട്ടറുണ്ടായിരുന്നു. കല്യാണം കഴിഞ്ഞ് ഒരു വർഷം ആയപ്പോൾ ആദ്യത്തെ കുഞ്ഞ് ജനിച്ചു. രണ്ടു വർഷം കഴിഞ്ഞ് രണ്ടാമത്തെ മോനുണ്ടായി. 

∙സൽവാർ കമ്മീസിൽക്കൂടി ബിസിനസ്സിലേക്ക് വന്നു. പക്ഷേ ആദ്യത്തെ ഷോപ്പ് വിജയമായില്ല. പിന്നീട് കടകളിൽ സപ്ലൈ തുടങ്ങി. എങ്ങനെയാണ് വിസ്റ്റാറിലേക്ക് വരുന്നതും അതിന്റെ മാർക്കറ്റിങ്ങും?

വിസ്റ്റാർ എന്നൊരു രജിസ്റ്റേഡ് ബ്രാൻഡ് നെയിം കയ്യിലുണ്ടായിരുന്നു. ഞാനും ചേച്ചിയും കൂടി  ഒരു ബാഗിൽ സാംപിൾ ഡ്രസുകളുമായി ഓരോ കടകളിലും കൊണ്ടുപോയി കാണിക്കും. എനിക്ക് അത് വലിയ ഇഷ്ടമായിരുന്നു. നമ്മൾ തയ്ച്ചതൊക്കെ മറ്റുള്ളവരെ കാണിക്കാമല്ലോ.

she-talks-sheela

∙സൽവാർ കമ്മീസിന്റെ ബിസിനസ്സ് എത്ര നാൾ മുന്നോട്ടു പോയി?

1995 ൽ തുടങ്ങി 2002 ലോ മറ്റോ ആണ് ഇന്നർവെയറിലേക്ക് കടക്കുന്നത്. 

∙ഇന്നർ വെയർ ശരിക്കും ഒരു വിപ്ലവം ആയിരുന്നല്ലോ. ഇന്നാണെങ്കിൽ പോലും നമ്മൾ നമ്മുടെ ഇന്നർവെയേഴ്സ് നനച്ച് വെളിയിലിട്ടാൽ പലർക്കും ബുദ്ധിമുട്ടാണ്. അകത്ത് ഇട്ടുകൂടെ എന്നു ചോദിക്കും. അത് മറ്റൊരു വസ്ത്രമായി അംഗീകരിക്കുവാൻ ഭൂരിപക്ഷം ആൾക്കാർക്കും സാധിച്ചിട്ടില്ല. അപ്പോഴാണ് ‍താങ്കൾ ഇത് രണ്ടായിരത്തിൽ കേരളത്തിൽ ഉൽപാദിപ്പിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നത്. അതും ഇത്തരത്തിലുള്ള ഒരു ഫാമിലി ബാക്ഗ്രൗണ്ടിൽ നിന്ന് ഒരു സ്ത്രീ ഇത്തരത്തിൽ മുന്നോട്ട് ഇറങ്ങുമ്പോൾ എങ്ങനെയായിരുന്നു പ്രതികരണം?

മറ്റുള്ളവരെന്തു വിചാരിക്കും എന്ന് ചിന്തിച്ച് ഞാൻ ഒന്നും ചെയ്യാറില്ല. എന്റെ മനസ്സിന് ശരിയായി തോന്നുന്നത് ഞാൻ ചെയ്യും. ഞാൻ ചെയ്യുന്ന നല്ല കാര്യങ്ങൾ ഞാൻ ആരോടും പറയാറുമില്ല. നോ പറയാൻ ബുദ്ധിമുട്ടുള്ള ആളാണ്. ഇങ്ങനെ ഒരുപാട് വീക്ക്‌നെസ് ഒക്കെയുണ്ട്. ഇന്നർ വെയർ തുടങ്ങാമെന്ന് ഞാൻ ഹസ്ബന്റിനോട് പറയുന്നു പോലുമില്ല. കാരണം ഇത് വേറൊരു പ്രോഡക്റ്റ് അല്ലേ. 

∙എങ്ങനെയാണ് ഇന്നർവെയർ എന്ന ചിന്തയിലേക്ക് വരുന്നത് ?

കാരണം അന്ന് മാർക്കറ്റിൽ ആകെ ഒരു ബ്രാൻഡേ ഉള്ളൂ. ആ ബ്രാൻഡിനോട് എനിക്ക് അത്ര താൽപര്യമില്ലായിരുന്നു. ഞാൻ എപ്പോഴും ബോംബെയിലും ബാംഗ്ലൂരിലുമൊക്കെ പോകുമ്പോഴാണ് ഇന്നർവെയർ മേടിക്കുന്നത്. എന്റെ ഡീലേഴ്സൊക്കെ പറഞ്ഞു നല്ല ഇന്നർവെയറൊന്നും കിട്ടാനില്ല. ഇപ്പോൾ ഒരു ബ്രാൻഡല്ലേ ഉള്ളൂ. നല്ല അവസരമുള്ള കാര്യമല്ലേ എന്നൊക്കെ അവർ പറഞ്ഞപ്പോൾ ഞാനും അങ്ങനെ ചിന്തിച്ചു. അതിനെ കുറിച്ച് പഠിച്ചു. സാംപിൾ ഉണ്ടാക്കി ഫോട്ടോ ഷൂട്ട് ഒക്കെ ചെയ്തു. അപ്പോഴും ഒരു ബിസിനസ്സ് എന്നല്ലാതെ എനിക്കൊന്നും തോന്നിയില്ല. പക്ഷേ പുറത്തുനിന്നു കാണുന്നവർക്ക് അതൊരു ബുദ്ധിമുട്ടായി തോന്നാം. പക്ഷേ എനിക്കതു മൂടി വച്ച് ഇരിക്കാൻ പറ്റില്ലല്ലോ എന്റെ ഒരു പ്രോഡക്റ്റ് അല്ലേ. എനിക്കത് കാണിച്ചേ പറ്റൂ. അതൊന്നും ജനങ്ങൾക്ക് ഇഷ്ടപ്പെട്ടില്ല. ഇത് കാണിക്കാതെ ചെയ്യാൻ പറ്റില്ലേ മോഡലില്ലാതെ ചെയ്തൂടെ എന്നൊക്കെയുള്ള ചോദ്യങ്ങളായിരുന്നു. മോഡൽ ഇതിട്ടു കണ്ടിട്ട് എന്തുപറ്റാനാ ഇത് കണ്ട് നമ്മുടെ ചെറുപ്പക്കാർ ചീത്തയാകുമോ? അതുകൊണ്ടാണോ അവര്‍ ചീത്തയാകുന്നത്. സ്ത്രീകളൊക്കെ തന്നെയാണ് ഇതിന്റെ മെയിൻ ശത്രുക്കൾ. അവർക്കാണിതു കാണുമ്പോള്‍ കൂടുതൽ ഇറിറ്റേഷൻ. അങ്ങനെ വിഷമിക്കേണ്ട കാര്യമില്ല എന്ന് എന്റെ മനസ്സു പറഞ്ഞു. 

∙സാറിന്റെ അഭിപ്രായമെന്തായിരുന്നു?

സാറിനും ഫോട്ടോ വച്ചുള്ള ഈ കൺസെപ്റ്റ് ഇഷ്ടമായില്ല. 

∙ആദ്യമായി ഹോർഡിങ് കണ്ടപ്പോഴാണോ ഇഷ്ടമാകാഞ്ഞത്?

അതെ. ഹോൾഡിങ്ങ് കണ്ടപ്പോഴാണ് ദേഷ്യം വന്നത്. പക്ഷേ നല്ല ഭംഗിയിലാണ് ഫോട്ടോഷൂട്ട് എടുത്തിരുന്നത്. നോർത്തിൽ അതിന്റെ ഹോർഡിങ് വച്ചപ്പോൾ എനിക്ക് ഭയങ്കര സന്തോഷമായിരുന്നു. അപ്പോൾ റോട്ടറിയിലുള്ള ഫ്രണ്ട്സൊക്കെ സാറിനോട് എന്തൊക്കെയോ പറഞ്ഞു എന്നു തോന്നുന്നു. അന്ന് വലിയ സാറിന് വലിയ ദേഷ്യമൊക്കെ വന്ന് ബഹളം വച്ചു. പക്ഷേ ഞാൻ പറഞ്ഞു എനിക്കിത് വച്ചേ പറ്റൂ. നൂറു ശതമാനം എല്ലാവരെയും സന്തോഷിപ്പിച്ച് നമുക്കൊന്നും ചെയ്യാൻ പറ്റില്ല. അവരുടെ അഭിപ്രായം പറഞ്ഞോട്ടെ. ഫ്രണ്ട്സ് തമാശയ്ക്ക് എന്തോ പറഞ്ഞതാണ് പക്ഷേ സാറിന് അങ്ങനെ കേൾക്കുന്നത് ബുദ്ധിമുട്ടായി. അന്ന് ആൾക്കാര്‍ ലെറ്ററൊക്കെ അയയ്ക്കും. നിങ്ങളുടെ ഭാര്യ എന്താണ് ഈ കാണിച്ചു വച്ചിരിക്കുന്നത് എന്നൊക്കെ പറഞ്ഞ്. സ്ത്രീകൾ തന്നെയാണ് ഊമക്കത്തുകൾ അയയ്ക്കുന്നത്. 

∙ശരിക്കും ഒരു ഒറ്റയാൾ പോരാട്ടമായിരുന്നു അല്ലേ?

ഞാൻ അങ്ങനെയൊന്നും തളരുന്ന ആളല്ല. ഞാൻ പാപമൊന്നും ചെയ്തിട്ടില്ല. ഓരോരുത്തരും ഓരോന്നും വിചാരിക്കുന്നതിന് ഞാൻ എന്തിനു വിഷമിക്കണം. അതൊക്കെ കേട്ട് കരയുകയോ വിഷമിക്കുകയോ ഒന്നും ഞാൻ ചെയ്തിട്ടില്ല. ഒരു ഡ്രസ് കാണുമ്പോൾ ആൾക്കാർക്കെന്തിനാണ് ടെൻഷൻ എന്നാലോചിച്ച് എനിക്ക് ചിരിയാണു വരുന്നത്. ഇത് ആർക്കും ഒഴിച്ചുകൂടാനാവാത്ത ഒരു ഡ്രസ് ആണല്ലോ. വലിയൊരു മാറ്റം എനിക്ക് കൊണ്ടുവരാൻ കഴിഞ്ഞു. കാരണം ഇതിനു മുൻപ് ഒരാളും ഇന്നർവെയറിന്റെ ഫോട്ടോ ഒന്നും എവിടെയും കാണിച്ചിട്ടില്ല. ഇപ്പോൾ അതൊക്കെ സാധാരണയായി. കാലം മാറുമ്പോൾ നമ്മളും മാറണമല്ലോ. 

∙ഇപ്പോൾ ഇന്നർവെയറുകളിൽ ഒരുപാട് എക്സ്പിരിമെന്റുകളും നടക്കുന്ന കാലമാണല്ലോ? ഡിസൈനർ ഇന്നർവെയേഴ്സ് വരെ ഉണ്ട്.

ഞാൻ ചെയ്യുമ്പോൾ ബ്ലാക്ക്, വൈറ്റ്, സ്കിൻ കളർ മാത്രേയുള്ളൂ. ഇപ്പോൾ അത് പോയി 30–40 ഉം കളറുകളാണ്. കാലം മാറുന്നതിനനുസരിച്ച് നമ്മളും മാറാതെ പറ്റില്ലല്ലോ. പഴയ നൂറ്റാണ്ടിനെയും മുറുകെ പിടിച്ചു കൊണ്ടിരിക്കാൻ പറ്റില്ല. ഒരു ബിസിനസ്സ് ചെയ്യുമ്പോൾ പ്രത്യേകിച്ചും ലോകത്തിൽ എന്താ നടക്കുന്നതെന്ന് നോക്കണം. എന്താണ് പുതിയ ട്രെൻഡ് എന്നും അറിഞ്ഞ് അതിന്റെ പുറകെ പോയേ പറ്റൂ. അപ്പോൾ നമ്മളങ്ങനെ വാശി പിടിച്ച് നിന്നിട്ട് കാര്യമില്ല. കസ്റ്റമേഴ്സിന് എന്താണാവശ്യം അതു നമ്മള്‍ കൊടുക്കണം. അങ്ങനെ കുറേ ഷോപ്പുകൾ ഒക്കെ തുടങ്ങി കഴിഞ്ഞപ്പോഴാണ് കൂടുതൽ കസ്റ്റമേഴ്സിനെ ഷോപ്പിലേക്ക് വരുത്താൻ എന്താണ് മാർഗം എന്ന് ചിന്തിച്ചപ്പോൾ ഉത്തരം കിട്ടിയതാണ് ഈ ബ്ലൗസ്.

Read also: നാട്ടിലേക്ക് ഒരു സർപ്രൈസ് വിസിറ്റ്; പൊട്ടിക്കരഞ്ഞ് അമ്മയും പെങ്ങളും, വിഡിയോ കണ്ട് കരഞ്ഞുപോയെന്ന് കമന്റുകൾ

∙നല്ല രീതിയിൽ അഡ്‌വർട്ടൈസ്മെന്റൊക്കെ ചെയ്ത് ഹോൾഡിങ്ങുകളൊക്കെ പലടത്തും വച്ചു അങ്ങനെ ബ്രാൻഡ് മാർക്കറ്റിലേക്ക് ഇറക്കി. അവിടുന്നുള്ള പ്രതികരണം എന്തായിരുന്നു?

മാർക്കറ്റിൽ നിന്ന് പ്രോ‍ഡക്റ്റിനെക്കുറിച്ച് നല്ല അഭിപ്രായം ആയിരുന്നു. ഷോപ്പിൽ പിന്നീട് റിപ്പീറ്റഡ് കസ്റ്റമേഴ്സൊക്കെ വന്നു തുടങ്ങി. അപ്പോൾ എനിക്ക് വളരെ സന്തോഷമായി. നിങ്ങളുടെ പ്രോഡക്റ്റ് ഞാൻ ഉപയോഗിക്കുന്നുണ്ട്. നല്ല പ്രോഡക്റ്റാണ് എന്ന് കാണുമ്പോൾ വളരെ സ്വകാര്യത്തില്‍ എല്ലാവരും വന്നു പറയാന്‍ തുടങ്ങി. 

അഡ്വർട്ടൈസ്മെന്റ് ചെയ്തു തുടങ്ങിയപ്പോൾ ആദ്യമൊക്കെ മാഗസിനുകളിൽ എടുത്തിരുന്നില്ല. നമ്മൾ എടുത്തിരുന്ന ഫോട്ടോകളില്‍ വൾഗാരിറ്റി തോന്നിയിരുന്നില്ല. വളരെ സൂക്ഷിച്ചു വേണം ഈ പ്രോഡക്റ്റ് ചെയ്യാനായിട്ട്. അങ്ങനെ ആ പ്രസന്റേഷൻ ഇഷ്ടപ്പെട്ടപ്പോൾ വനിതയിലാണ് ആഡ് ആദ്യമായി ഇട്ടത്. പിന്നീട് ടിവി ആഡുകൾ ഹോൾഡിങ്ങ്സ് ചെയ്തു. ഇപ്പോഴും ഹോൾഡിങ്ങുകൾ വയ്ക്കുമ്പോൾ പരാതികൾ വരാറുണ്ട്. ആക്സിഡന്റ് സംഭവിക്കുന്നു എന്നു പറഞ്ഞ് എടുത്തുമാറ്റുവാൻ പൊലീസ് പറയാറുണ്ട്. 

∙ഇത്തരത്തിലുള്ള വളരെ ബോൾഡായിട്ടുള്ള ഡിസിഷനായിരുന്നല്ലോ. പരസ്യങ്ങൾ ചെയ്തു. വളരെ ചിന്തിച്ചെടുത്ത തീരുമാനമായിരുന്നു. കാരണം ഇത് വെറും ഇന്നർവെയേഴ്സ് അല്ല. സ്ത്രീകൾക്കായാലും അത് ശരീരത്തിൽ ഇടുമ്പോൾ കംഫർട്ടബിൾ ആകണം. നമ്മുടെ കാലാവസ്ഥയ്ക്ക് യോജിച്ചതായിരിക്കണം. അതിനൊരപാട് കാര്യങ്ങൾ പഠിക്കേണ്ടിയിരുന്നില്ലേ. അതിന് ആരാണ് സഹായിച്ചത്?

തുണികളെക്കുറിച്ചൊക്കെ എനിക്ക് നല്ല ഗ്രാഹ്യമുണ്ട്. അപ്പന്റേത് തുണിക്കട ആയതുകൊണ്ട് അവിടെ പോയി നിന്ന് എല്ലാ തുണികളും കണ്ടാൽ എനിക്കറിയാം. അതിനോട് പാഷണേറ്റ് ആയതുകൊണ്ട് അതിനെക്കുറിച്ച് പഠിച്ചു. പിന്നെ ആൾക്കാരെ ജോലിക്ക് വയ്ക്കും. പർച്ചേസിനാണെങ്കിലും ക്വാളിറ്റി കൺട്രോളിനാണെങ്കിലും അവരും ടെക്സ്റ്റൈൽ ടെക്നോളജി ഒക്കെ പഠിച്ചവരായിരിക്കും. അവരുടെ കയ്യിൽ നിന്നും നമുക്ക് പഠിക്കാം. ചോദിച്ചു മനസ്സിലാക്കാം. അങ്ങനെയൊക്കെ പഠിച്ചു. 

∙കട്ടിങ്ങിനായാലും മെഷർമെന്റിനായാലും എല്ലാം പുരുഷന്മാരാണ്. അവരോട് 32 അല്ലെങ്കിൽ 36 കപ് സൈസ് എന്നൊക്കെ പറയുമ്പോൾ എപ്പോഴെങ്കിലും അൺകംഫർട്ടബിൾ ആയി തോന്നിയിട്ടുണ്ടോ?

ഇല്ല. കാരണം എന്റെ മനസ്സിൽ അങ്ങനെ ഇല്ല. എത്രയോ യുവാക്കളായ ജോലിക്കാരുണ്ട്. അവരുടെ ഭാഗത്തു നിന്ന് എനിക്കും അങ്ങനെ ബുദ്ധിമുട്ട് ഉണ്ടായിട്ടില്ല. അതൊരു പ്രോഡക്റ്റല്ലെ വേറൊരു ചിന്ത ഇല്ല. 

∙ഇപ്പോൾ ടേൺ ഓവർ വന്നു തുടങ്ങിയല്ലോ. ലാഭത്തിൽ ബിസിനസ്സ് പോയിത്തുടങ്ങി. അപ്പോൾ കൊച്ചൗസേപ്പ് സാര്‍ സന്തുഷ്ടനായോ?

അതെ. ആദ്യത്തെ ഒരു സ്റ്റേജിലേ ഇഷ്ടക്കേട് പറഞ്ഞിട്ടുള്ളൂ. പിന്നെയൊന്നും പറയാറില്ല. പറഞ്ഞിട്ട് കാര്യവുമില്ല.

∙മ്യൂച്വൽ റെസ്പെക്റ്റിലാണ് ബിസിനസ്സ് പൊയ്ക്കോണ്ടിരുന്നത്. അദ്ദേഹത്തിന്റ ബിസിനസ്സ് അദ്ദേഹം നോക്കി. ചേച്ചിയുടെ ബിസിനസ്സ് ചേച്ചിയും നോക്കി. 

കാരണം ഈ സബ്ജക്റ്റ് പുള്ളിക്ക് അത്ര അറിയുന്നൊരു സബ്ജക്റ്റ് അല്ല. ഡ്രസിനെക്കുറിച്ചൊന്നും. അതുകൊണ്ട് അതിനെക്കുറിച്ചൊന്നും പറയില്ല. ഡ്രസുകൾ ട്രയലിന് മക്കൾക്കും ബന്ധുക്കൾക്കും ഒക്കെ കൊടുത്ത് അവരുടെ അഭിപ്രായങ്ങൾ ചോദിക്കാറുണ്ട്. ആദ്യമൊക്കെ ഇങ്ങനെയാണ് ചെയ്തിരുന്നത്. അന്നൊന്നും ഇന്നത്തെപ്പോലെയുള്ള ടെക്നോളജികൾ ഇല്ലല്ലോ. 

sheela-kochouspeh

∙വിലയൊരു സ്റ്റഡി തന്നെ ഇതിനു പിന്നിൽ നടന്നു?

തീർച്ചയായിട്ടും. കാരണം അതുവരെ നമ്മൾ തൊടാത്ത ഒരു സാധനമാണ്. നമുക്കറിയില്ല ഇതെന്താണ് പിന്നെ അതിന്റെ ഇലാസ്റ്റിക് നൂറു സാധനങ്ങൾ അതിന്റെ ആക്സസറീസ് ഒക്കെ വേണമല്ലോ. അതിനൊക്കെയുള്ള ആൾക്കാരെ കണ്ടുപിടിക്കണം. ഇപ്പോൾ മോൾഡഡ് കപ്പ് ആയി. മോൾഡിങ്ങ് മെഷീന്‍ ഉണ്ട്. മോൾഡ് ചെയ്യുന്ന ഫാക്ടറി ഉണ്ട്. എല്ലാം ഡെവലപ്ഡ് ആയി. ഇത്രയും വർഷമായി. 27–28 വർഷമായി. 

∙ലേഡീസ് ഇന്നർവെയറിൽ മാത്രം ഒതുങ്ങി നിന്നില്ല. ജെന്റ്സ്, കിഡ്സ് എന്നിവർക്കു വേണ്ടി െചയ്തു. 

അതുമാത്രമല്ല ഔട്ടർ വെയറുകൾ, ട്രക്ക് പാന്റ്സ്, ടീ ഷർട്ട്സ്, സ്ലീപ് വെയറുകൾ, ലെഗ്ഗിൻസ്, ബ്ലൗസ് എന്നിങ്ങനെ ഒരു ഫാമിലിക്കുവേണ്ട എല്ലാ സാധനങ്ങളും കിട്ടുന്ന ഒരു ഫാമിലി ഷോപ്പാണ്.

∙ഒരു ഫാമിലിയുമായി വന്ന് ആവശ്യമുള്ള സാധനങ്ങൾ വാങ്ങിപ്പോകാമെന്നുള്ള കോൺസെപ്റ്റായിരുന്നു

ഇപ്പോൾ മെൻസ് ഇന്നർവെയറിൽ പ്രീമിയം റേഞ്ചൊക്കെ ഇറക്കിയിട്ടുണ്ട്. നല്ല റെസ്പോൺസ് ആണ്. അതുവരെ വില കൂടിയത് ഉണ്ടാക്കാൻ പേടിയുണ്ടായിരുന്നു. ജനം എങ്ങനെ സ്വീകരിക്കുമെന്ന് അറിയില്ലല്ലോ. പക്ഷേ വില കൂടിയ നല്ല സാധനങ്ങൾ ഇറക്കിയപ്പോഴാണ് നല്ല കസ്റ്റമേഴ്സിനെ കിട്ടിയതും. 

∙ഒരു ഇന്റർനാഷണൽ വാല്യൂ നമ്മുടെ പ്രോഡക്റ്റിന് വന്നുവല്ലേ? 

അത് പലരും പറയും. കാനഡ, യുകെ അവിടേക്കൊക്കെ ആളുകൾ മേടിച്ചു കൊണ്ടു പോകാറുണ്ട്. അവിടെയൊക്കെ ഭയങ്കര വിലയാണ്. നല്ല ക്വാളിറ്റിയാണെന്നാണ് അവരൊക്കെ പറയുന്നത്. എത്ര നാളുകൾ കഴിഞ്ഞാലും കേടു വരുന്നില്ല എന്നാണ് എല്ലാവരും പറയുന്നത്. 

∙രണ്ടായിരത്തിൽ ചേച്ചി ഇതു തുടങ്ങുമ്പോൾ ആണുങ്ങളുടെ ഒരു കുത്തക ആയിരുന്നു ഇത്. ചേച്ചി ആയിരുന്നു ആദ്യത്തെ സ്ത്രീ. അവിടെ അങ്ങനെ എന്തെങ്കിലും ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നോ?

അതെ. എല്ലാം പുരുഷന്മാരായിരുന്നു ഉണ്ടാക്കിയിരുന്നത്. അങ്ങനെ ബുദ്ധിമുട്ടുകൾ ഒന്നും ഉണ്ടായിട്ടില്ല. എനിക്ക് സ്ത്രീ ആയതുകൊണ്ട് അഡ്വാന്റേജ് അല്ലേ. എന്നെ പോലെ ഗാര്‍മെന്റിനെ കുറിച്ച് പറയാൻ പുരുഷന് സാധിക്കുമോ? എനിക്കിത് ഇട്ടു നോക്കിയാൽ അറിയാമല്ലോ അതിന്റെ ഗുണവും ദോഷവുമെല്ലാം. 

∙ഒരു വനിതാ സംരംഭക എന്ന നിലയിൽ എന്തെങ്കിലും ബുദ്ധുമുട്ടുകൾ ഉണ്ടായിട്ടുണ്ടോ? കാരണം കേരളത്തിൽ ബിസിനസ്സ് തുടങ്ങാൻ പലരും ഇഷ്ടപ്പെടുന്നില്ല. തുടങ്ങിയാൽ തന്നെ പലരും ഇട്ടിട്ടു പോകുന്നു. അത്തരത്തിൽ എന്തെങ്കിലും വെല്ലുവിളികള്‍ ഉണ്ടായിട്ടുണ്ടോ?

ഞങ്ങൾ തുടങ്ങുന്നതിനു മുൻപ് തന്നെ വിഗാർഡിൽ നല്ല സ്ട്രൈക്ക് ഒക്കെ ഉണ്ടായിരുന്നു. അങ്ങനെ വിഗാർഡിന്റെ എല്ലാ ഫാക്ടറികളും അടച്ചു പൂട്ടിയിരുന്നു. അതിനു ശേഷം വിഗാർഡിന്റെ എല്ലാ പ്രോഡക്റ്റ്സും ഔട്ട്സോഴ്സിങ്ങ് ആയിരുന്നു. ഞാനും ആ മെതേഡ് തന്നെയാണ് നോക്കിയിരുന്നത്. അങ്ങനെ വലിയൊരു ഫാക്ടറി പോലെ ഞങ്ങൾക്കില്ല. 10–12 ഫാക്ടറികളേ ഞങ്ങൾക്ക് ഉള്ളൂ. അതൊക്കെ കോൺവെന്റുകളിലും മറ്റുമാണ്. അതൊക്കെ അവരാണ് ഉണ്ടാക്കുന്നത്. ഞങ്ങൾക്ക് നേരിട്ട് എംപ്ലോയീസിനെ വയ്ക്കേണ്ട. എല്ലാ സാധനങ്ങളും നമ്മൾ കൊടുക്കും. അതൊരു പ്രശ്നവും ഇല്ലാതെ നടക്കുന്നു. 

∙ഇപ്പോൾ പല ഇന്റർനാഷണൽ ബ്രാൻഡുകളും എളുപ്പത്തിൽ കിട്ടും. അതൊരു വെല്ലുവിളിയായി തോന്നിയിട്ടുണ്ടോ?

ഇല്ല. ഇന്റർനാഷണൽ ബ്രാൻഡിന്റെ ബ്രായ്ക്ക് 1000 – 1500 രൂപയൊക്കെ വിലയുണ്ട്. ഞങ്ങൾക്ക് അങ്ങനെ നേരിട്ട് ഒരു കോംപറ്റീഷൻ ഇല്ല. ഇനി ആ ഒരു റേഞ്ചു കൂടി ഉണ്ടാക്കാൻ ആലോചിക്കുന്നുണ്ട്. 

∙ഇപ്പോൾ സക്സസ്ഫുൾ ആയിട്ട് പോകുന്നു ഇനി അടുത്തതായി എന്തെങ്കിലും ചെയ്താൽ കൊള്ളാം എന്ന് തോന്നുന്ന കാര്യം എന്താണ്?

അതൊരുപാടുണ്ട് മനസ്സിൽ. വിസ്റ്റാറിനെ ഒരു പാൻ ഇന്ത്യ ബ്രാൻഡ് ആക്കുക എന്നതാണ് ഇപ്പോഴത്തെ ഗോൾ. നല്ല ക്വാളിറ്റിയും നല്ല സാധനങ്ങളും നല്ല സർവീസും കൊടുക്കുന്ന ഇന്ത്യയിലെ തന്നെ നല്ല ബ്രാൻഡ് ആകുക. അതാണ് ആഗ്രഹം. അടുത്ത 4–5 വർഷത്തിനുള്ളിൽ ആ നേട്ടം കൈവരിക്കാനാകുമെന്നാണ് വിചാരിക്കുന്നത്. 

∙കൊറോണ ബിസിനസിനെ എത്രത്തോളം ബാധിച്ചു? 

കൊറോണ എല്ലാവരെയും ബാധിച്ചു. റീറ്റെയില്‍ ഔട്ട്ലെറ്റ്സിനെയൊക്കെ ബാധിച്ചു ആളുകൾ പുറത്തിറങ്ങാതെ വന്നു. അപ്പോൾ എന്റെയും ഫാക്ടറി അടഞ്ഞു കിടക്കുകയായിരുന്നു. ജോലിക്കാർക്ക് ജോലിയില്ല. അന്നാണ് മാസ്ക് എന്നു പറയുന്ന പുതിയ പ്രോഡക്റ്റ് വന്നത്. 8 മാസത്തിനുള്ളിൽ 4 കോടിയുടെ മാസ്ക് ആ കാലയളവിൽ ഞങ്ങൾ വിറ്റഴിച്ചു. ‍ഡിസൈൻ ചെയ്യുന്നവർക്കും തയ്ക്കുന്നവർക്കും ഒരു ജോലിയായി. യൂണിറ്റുകളൊക്കെ തുറക്കാൻ പറ്റി. മാസ്ക്കുണ്ടാക്കാൻ യൂണിറ്റ് തുറക്കാൻ പൊലീസ് സമ്മതിച്ചു. അങ്ങനെയൊരു ജീവൻ വയ്പ്പിക്കാൻ പറ്റി ആ സമയത്ത്. 

sheela-painting

∙ഒരു മൾട്ടി ടാലന്റ്ഡ് പേഴ്സണാലിറ്റിയാണ് ഷീല കൊച്ചൗസേപ്പ്. ട്രെയിൻഡ് സിംഗർ ആണ്. എന്തൊക്കെയാണ് ആ ഡിഫറന്റ് ഹോബീസ്?

അതെല്ലാവർക്കും ഓരോ കഴിവുകൾ ഉണ്ടാവില്ലേ. അതേപോലെ എനിക്കും ചെറിയ ചെറിയ കഴിവുകള്‍ അത്രയേയുള്ളൂ. എനിക്ക് ഒരുപാട് കാര്യങ്ങൾ ഇഷ്ടമുള്ളതുണ്ട്. പാട്ടു പാടൻ ഇഷ്ടമാണ്. വരയ്ക്കാനിഷ്ടമാണ്. പെയിന്റ് ചെയ്യാനിഷ്ടമാണ്. തയ്ക്കാനിഷ്ടമാണ്. ഗാർഡനിങ്ങും, കുക്കിങ്ങും ബേക്കിങ്ങും ഇഷ്ടമാണ്. മേക്കപ്പ് ചെയ്യാനും ഇഷ്ടമാണ്. ഫ്ലവർ അറേഞ്ച്മെന്റ് മൂന്നു നാലു മാസം പഠിച്ചിട്ടുണ്ട്. സ്വിമ്മിങ്ങ് പഠിച്ചിട്ടുണ്ട്.  പുതിയ പുതിയ കാര്യങ്ങൾ ചെയ്യാനും പഠിക്കാനും എനിക്കിഷ്ടമാണ്. മടിപിടിച്ചിരിക്കുന്ന ആളല്ല. ഓരോ മിനിട്ടും ഉപയോഗപ്രദമായിട്ടിരിക്കണം. പുതിയ കാര്യങ്ങൾ പഠിക്കണം. അതുകൊണ്ട് സമയം കണ്ടെത്തും. അതുകൊണ്ട് ബോറടി എനിക്കില്ല. എന്റെ ഒരു സ്ട്രെസ് ബസ്റ്റേഴ്സാണിതൊക്കെ. 

∙എങ്ങനെയാണ് ഒരു ദിവസം ചിലവഴിക്കുന്നത്?

രാവിലെ കാപ്പികുടിച്ച് പേപ്പറൊക്കെ നോക്കി കഴിഞ്ഞാൽ ഞാൻ പെയിന്റ് ചെയ്യും. പത്തു മണിക്ക് എനിക്ക് ഓഫിസിൽ പോയാൽ മതി. അതുകഴിഞ്ഞ് എനിക്കൊരു ഡോഗുണ്ട്. അതിന്റെ കൂടെ അരമണിക്കൂർ പുറത്ത് ചെലവഴിക്കും. അതുകഴിഞ്ഞാൽ ഓഫിസിൽ പോകും. ബ്രേക്ക്ഫാസ്റ്റിന് എന്തെങ്കിലും ഫ്രൂട്ട്സ് കഴിക്കും. ചക്ക, മാങ്ങാ, പഴം, ആപ്പിൾ, വാട്ടർമെലൺ എന്തൊക്കെ ഫ്രൂട്ട്സ് ഉണ്ടോ അതൊക്കെ കഴിക്കും. മെയിനായിട്ട് ഫ്രൂട്ട്സും ആൽമണ്ട് കുതിർത്തതും മുട്ടയും കഴിക്കും. ഇതാണ് ബ്രേക്ക്ഫാസ്റ്റ്. ഇഡ്ഡലി, ദോശ, ചപ്പാത്തി, അപ്പം ഇതൊന്നും കഴിക്കാറില്ല. അതുകാരണം അടുക്കളയിൽ പണിയില്ല. അതുകൊണ്ട് ഫുൾടൈം മെയ്ഡും വേണ്ട. ലഞ്ചിന് ചോറും ഇറ‍ച്ചിയോ മീനോ ചപ്പാത്തി, പിസ്സ, ന്യൂഡിൽസ് ഒക്കെ മാറി മാറി ഉണ്ടാക്കും. ചിലപ്പോൾ കോണ്ടിനെന്റൽ ഒക്കെ ഉണ്ടാക്കും. 

∙കർണാട്ടിക് മ്യൂസിക് വർഷങ്ങളായി പഠിക്കുന്നുണ്ട്. ഒരു ട്രെയിൻഡ് സിംഗർ കൂടിയാണ് ചേച്ചി.

ബിസിനസ്സ്കാരിയാകണം എന്നു വിചാരിച്ചിട്ടല്ല ബിസിനസ്സ് തുടങ്ങിയത് അതുപോലെ പാട്ടുകാരി ആകണം എന്നു വിചാരിച്ചല്ല പാട്ടു പഠിച്ചത്. എനിക്ക്  പുതിയ പുതിയ കാര്യങ്ങൾ പഠിക്കാനുള്ള ഇഷ്ടം കൊണ്ടാണ്.  

∙ഷീല കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയെ റോൾമോഡലാക്കി ജീവിക്കുന്ന പല സ്ത്രീകളും ഉണ്ട്. അതല്ലെങ്കിൽ ക്രിയേറ്റീവായിട്ട് എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹമുണ്ട് പക്ഷേ സാമ്പത്തിക ബുദ്ധിമുട്ട് ആയിരിക്കാം. അല്ലെങ്കിൽ ജീവിതത്തിലെ വേറെ പല സാഹചര്യങ്ങളും കൊണ്ട് അവർക്ക് മുന്നോട്ട് വരാൻ സാധിക്കുന്നില്ല. ഇങ്ങനെയുള്ളവർക്കു വേണ്ടി കൊടുക്കാനുള്ള മെേസജ് എന്താണ്?

എന്റെ അഭിപ്രായത്തിൽ ഓരോ സ്ത്രീയ്ക്കും സ്വന്തമായിട്ട് വരുമാനം വേണം. എല്ലാവരും സപ്പോർട്ട് ചെയ്ത് സ്നേഹിച്ചു കൊണ്ട് നടക്കുന്നുണ്ടെങ്കിൽ നല്ല കാര്യം. സ്ത്രീകൾക്ക് വരുമാനമില്ലെങ്കിൽ അവർക്ക് ഹസ്ബന്റിനെ ഡിപെൻഡ് ചെയ്യണം. പൈസ ചോദിച്ചു തന്നില്ലെങ്കിൽ അവിടെ വഴക്കുണ്ടാകും. നമുക്ക് കയ്യും കാലും ബുദ്ധിയും എല്ലാം ദൈവം തന്നിട്ടുണ്ടല്ലോ. സ്വന്തമായിട്ട് ഒരു വരുമാനം എന്തുകൊണ്ട് ഒരു സ്ത്രീക്ക് ഉണ്ടാക്കിക്കൂടാ. വിവാഹം കഴിപ്പിക്കുന്നതിനു മുൻപ് അച്ഛനും അമ്മയും ചെയ്യേണ്ടത് അവളെ സ്വന്തം കാലിൽ നിൽക്കാൻ പഠിപ്പിക്കുക എന്നതാണ്. അതു ചെയ്യാതെ കുറേ സ്വർണവും കാറും വീടുമൊക്കെയായി കല്യാണം കഴിച്ച എത്രയോ പെൺകുട്ടികൾ സൂയിസൈഡ് ചെയ്യുന്നു. പഠിച്ചിട്ടുണ്ടെങ്കില്‍ തന്നെയും ജോലിക്ക് പോകാൻ മദർ ഇൻലോ സമ്മതിക്കുന്നില്ല. അവർക്കൊക്കെ വീട്ടുകാരെ നോക്കാൻ ഒരാൾ വേണമല്ലോ. വേലക്കാരെ കിട്ടാനുമില്ലല്ലോ. ആ ഒരു രീതിയിലേക്ക് ഒരു സ്ത്രീയുടെ ജീവിതം ഫുൾ ടൈം അടുക്കളയിലേക്ക് ഒതുങ്ങി നിൽക്കേണ്ട കാര്യമില്ല. 

ഷീല കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി. ചിത്രം∙ മനോരമ
ഷീല കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി. ചിത്രം∙ മനോരമ

∙അങ്ങനെയാണെങ്കില്‍ സാമ്പത്തിക ഭദ്രതയുടെ കാര്യത്തിൽ ഒരു സ്ത്രീ പൂർണമായിട്ട് ഇൻഡിപെൻഡന്റ് ആകണമെങ്കിൽ ഒരു പ്രായം വരെ കല്യാണം കഴിയുന്നതുവരെ അവളുടെ അച്ഛന്റെയോ അമ്മയുടെയോ സപ്പോർട്ട് അതല്ലെങ്കിൽ വിവാഹത്തിന് ശേഷം ഹസ്ബന്റിന്റെ സപ്പോർട്ട് അത് വളരെ പ്രധാനപ്പെട്ടതല്ലേ?

അതെ. സമ്മതിക്കുന്നവരുണ്ട്. സമ്മതിക്കാത്തവരുമുണ്ട്. ഭാര്യ പുറത്തിറങ്ങി പോകുന്നതും മറ്റുള്ളവരുമായി ഇടപഴകുന്നതും ചിലർക്ക് ഇഷ്ടമല്ല. നമ്മുടെ ആഗ്രഹങ്ങൾ പറയണം. പറഞ്ഞു മനസ്സിലാക്കണം. സമ്മതിപ്പിക്കണം. നമ്മൾ ചെയ്യുന്ന എല്ലാ കാര്യങ്ങളും മറ്റുള്ളവർക്ക് ഇഷ്ടപ്പെട്ടതല്ലല്ലോ. ഇതെന്റെ ഭയങ്കരമായിട്ടുള്ള പാഷനായിട്ടുള്ള കാര്യം ഇതെനിക്കു ചെയ്യണം. ചില സമയത്ത് ചില വാശികളൊക്കെ പിടിച്ച് സമ്മതിപ്പിക്കണം. ഇപ്പോഴത്തെ കാലത്ത് അങ്ങനെയൊന്നും ഉണ്ടാവില്ലായിരിക്കും. ഇപ്പോഴത്തെ കാലത്ത് പുരുഷന്മാരൊക്കെ മാറിയിട്ടുണ്ട്. പെൺകുട്ടികളാണെങ്കിൽ സ്മാർട്ടാണ്. അവർക്ക് എന്തു വേണം എന്നുള്ളത് അവർക്കറിയാം. ഇപ്പോൾ അവരു ഫ്രണ്ട്സിനെപോലെയാണ് അത്രയും ഫ്രീഡം ആണ് ഹസ്ബന്റും വൈഫും തമ്മിൽ. 

∙സക്സസ്ഫുൾ ആയ ഒരു സ്ത്രീയുടെ പുറകിൽ തീർച്ചയായും ഒരു പുരുഷന്റെ സപ്പോർട്ട് ഉണ്ട്

തീർച്ചയായും നമ്മുടെ വ്യവസ്ഥിതിയിൽ അങ്ങനെയാണ്. കുടുംബമായി ജീവിക്കുമ്പോൾ തീർച്ചയായിട്ടും ഭർത്താവിന്റെ സപ്പോർട്ടില്ലാതെ പറ്റില്ല. 

∙അങ്ങനെ നോക്കുമ്പോൾ വളരെ സക്സസ്ഫുൾ ആയിരിക്കുന്ന ചേച്ചിയുടെ ജീവിതത്തിൽ കൊച്ചൗസേപ്പ് സാറിന്റെ പങ്ക് വളരെ വലുതാണ്.

വളരെ വലുതാണ്. എനിക്കു വേണ്ട എല്ലാ സഹായങ്ങളും ഉപദേശങ്ങളും ചെയ്തു തരും. 

∙അദ്ദേഹമായിരുന്നില്ല ഭർത്താവെങ്കിൽ ഷീല കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയുടെ ജീവിതം തന്നെ വേറൊന്നാകുമായിരുന്നോ?

വേറൊന്നാകുമായിരിക്കാം. പറയാൻ പറ്റില്ല. 

∙‍ഡെയ‌‌്‌ലി ഓഫിസിൽ പോകാനും ശ്രദ്ധിക്കുന്നുണ്ടല്ലേ?

വീട്ടിൽ പ്രത്യേകിച്ച് എനിക്ക് ജോലിയൊന്നുമില്ല. ഓഫിസിൽ പോകുന്നതാണ് ഇഷ്ടം. എന്തെങ്കിലും പുതിയ പ്രോഡക്റ്റ്സ് വന്നാൽ ഞാൻ തന്നെയാണ് നോക്കുന്നത്. ട്രാവൽ ചെയ്യുമ്പോൾ ഞാൻ പുതിയ പ്രോഡക്റ്റ്സ് ഒക്കെ കൊണ്ടു വരും. 

∙ഒരുപാട് ട്രാവൽ ചെയ്യാൻ ഇഷ്ടപ്പെടുന്ന വ്യക്തിയാണോ? ഏതൊക്കെ രാജ്യങ്ങളില്‍ യാത്ര ചെയ്തിട്ടുണ്ട്?

ഓസ്ട്രേലിയ, ന്യൂസിലൻഡ്, ചൈന, റഷ്യ, യൂറോപ്പ്, ആഫ്രിക്ക, അന്റാർട്ടിക്ക, അലാസ്ക മുതലായ രാജ്യങ്ങള്‍ സന്ദർശിച്ചിട്ടുണ്ട്. ഇന്ത്യയിെല സ്ഥലങ്ങളാണ് ഇനി കാണാനുള്ളത്. 

Content Summary: She Talks - Sheela Chittilappalli Interview

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com