ശസ്ത്രക്രിയയ്ക്കെത്തിയ യുവതിയെ ജീവനോടെ 'എംബാം' ചെയ്തു

ശസ്ത്രക്രിയയ്ക്കെത്തിയ യുവതിയെ ഡോക്ടർമാർ ജീവനോടെ 'എംബാം' ചെയ്തു. പടിഞ്ഞാറൻ റഷ്യയിലെ യൂലിനോസ്ക് ആശുപത്രിയിലാണ് 27കാരിയായ എക്കാത്തറീന ഫെദ്യേവ അണ്ഡാശയമുഴയുടെ ശസ്ത്രക്രിയയ്ക്കായി എത്തിയത്.  മരുന്നായി സലൈന്‍ ലായനി നല്‍കുന്നതിന് പകരം ഫോര്‍മാലിന്‍ മാറി നൽകുകകയായിരുന്നു. മൃതദേഹങ്ങള്‍ എംബാം ചെയ്യാനാണ് ഫോര്‍മാലിന്‍ ഉപയോഗിക്കാറുള്ളത്.

ഡോക്ടർമാരുടെ അശ്രദ്ധ മൂലമാണ് സലൈൻ ലായനിയും ഫോർമാലിനും തമ്മിൽ മാറിപ്പോയത്. അപകടം ശ്രദ്ധയിൽപ്പെട്ടതോടെ ഫെദ്യേവയുടെ വയർ വൃത്തിയാക്കാൻ ശ്രമിച്ചെങ്കിലും ആന്തരികാവയങ്ങളെല്ലാം പ്രവർത്തനരഹിതമാകുകയും തുടർന്ന് മരണത്തിനു കീഴടങ്ങുകയുമായിരുന്നു.

ശസ്ത്രക്രിയയ്ക്കു ശേഷം രണ്ടു ദിവസം കടുത്ത വേദനയായിരുന്നു. 'അമ്മേ ഞാൻ മരിച്ചുകൊണ്ടിരിക്കുകയാണ്' എന്ന് ഫെദ്യേവ അമ്മയോട് പറഞ്ഞതായി ഫദ്യേവയുടെ ഭര്‍തൃ മാതാവായ വാലന്റീന ഫെദ്യേവ പറഞ്ഞു. എന്നാൽ ഇത് അവളുടെ ഒരു പരാതി മാത്രമായേ ഇവർ ധരിച്ചുള്ളു. പിന്നീട്  അവയവങ്ങളെല്ലാം പ്രവർത്തനരഹിതമായി. ജീവൻ നിലനിർത്താൻ മെഷീനുകൾ ഘടിപ്പിച്ചു. വ്യാഴാഴ്ച മരണത്തിനു കീഴടങ്ങി. 

സംഭവം ലോക വ്യാപകമായി ഏറെ വാര്‍ത്തയായതിനെ തുടര്‍ന്ന് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. റഷ്യൻ ആരോഗ്യമന്ത്രി 'ടെറിബിൾ ട്രാജഡി' എന്നാണ് ഇതിനെക്കുറിച്ച് പ്രതികരിച്ചത്. 

Read More : Health News