മലേറിയയ്ക്കു പുതിയ മരുന്നുമായി ഗവേഷകർ

മലേറിയയ്ക്കെതിരെ ഫലപ്രദമായ മരുന്ന് കണ്ടെത്തിയെന്നു അമേരിക്കയിലെ ഒരു കൂട്ടം ഗവേഷകര്‍. മലേറിയയ്ക്കു കാരണമാകുന്ന പ്ലാസ്‌മോഡിയം വിവാക്സ്  (plasmodium  vivax ) എന്ന പാരസൈറ്റുകള്‍ക്ക് എതിരെയാണ് ഈ മരുന്ന് പ്രവര്‍ത്തിക്കുന്നത്.  

അടുത്തിടെ പുറത്തുവിട്ട ഒരു റിപ്പോര്‍ട്ട് പ്രകാരം ലോകത്താകമാനം 8.5  മില്യന്‍ ആളുകളാണ് മലേറിയ മൂലം ഒരു വർഷം മരണമടയുന്നത്. 

ശരീരത്തില്‍ പ്രവേശിച്ചാല്‍ വര്‍ഷങ്ങളോളം ഈ അണുക്കള്‍ക്ക് കരളില്‍ നിഷ്ക്രിയാവസ്ഥയില്‍ കഴിയാന്‍ സാധിക്കും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ വെല്ലുവിളി. ഇതിനു Recurring malaria എന്നാണു പറയുക.  

അനോഫിലസ് (Anopheles) വിഭാഗത്തില്‍പ്പെട്ട പെണ്‍ കൊതുകുകളിലൂടെയാണ് മലേറിയ പടരുന്നത്‌.  പ്ലാസ്‌മോഡിയം പാരസൈറ്റുകളെ വഹിക്കുന്ന കൊതുകുകള്‍ കുത്തുമ്പോള്‍ പ്ലാസ്‌മോഡിയം മനുഷ്യരക്തത്തില്‍ എത്തിച്ചേരുകയും അവ ആദ്യം കരള്‍ കോശങ്ങളെയും പിന്നീട് ചുവപ്പ് രക്താണുക്കളെയും ആക്രമിച്ച് നശിപ്പിക്കുകയും ചെയ്യുന്നു. 

രോഗബാധിതനായ ഒരാളെ കൊതുകു കുത്തുമ്പോള്‍ പാരസൈറ്റുകള്‍ കൊതുകിന്റെ ഉമിനീരില്‍ കലരുകയും പിന്നീട് മറ്റുള്ളവരിലേക്ക് വ്യാപിക്കുകയും ചെയ്യുന്നു. 

ആഫ്രിക്കയിലാണ് ഇത്തരം മലേറിയ ഏറ്റവുമധികം കണ്ടുവരുന്നത്‌. മലേറിയയ്‌ക്കെതിരെ വാക്‌സിന്‍ നിലവിലില്ല എന്നത് ഈ പകര്‍ച്ചവ്യാധിയുടെ വ്യാപ്തി വര്‍ധിപ്പിക്കുന്നത്.

പനി ബാധിച്ചവരുടെ രക്തപരിശോധനയിലൂടെയാണ് രോഗം സ്ഥിരീകരിക്കുന്നത്. രോഗത്തെക്കുറിച്ച് സംശയം തോന്നിയാല്‍ ക്ലോറോക്വിന്‍ (Chloroquine) എന്ന ഗുളികയാണ് പ്രാഥമിക ചികിത്സയുടെ ഭാഗമായി നല്‍കുന്നത്. രക്ത പരിശോധനയിലൂടെ മലേറിയ ആണെന്ന് ഉറപ്പായാല്‍ രോഗിക്ക് തുടര്‍ന്ന് സമ്പൂര്‍ണ ചികിത്സ (Radical treatment) നല്‍കുകയാണ് ചെയ്യുക. 

Primaquine എന്ന മരുന്നും ചികിത്സയ്ക്കായി ഉപയോഗിക്കാറുണ്ട്. എങ്കിലും രോഗത്തെ ഫലപ്രദമായി പ്രതിരോധിക്കാന്‍ സാധിക്കുന്നില്ല എന്നതാണ് മലേറിയയെ ഗുരുതരമാക്കുന്നത്.

ഈ അവസരത്തിലാണ് ഈ പുതിയ മരുന്ന് ഏറെ ഫലപ്രദമായേക്കാമെന്ന് വിദഗ്ധര്‍ പറയുന്നത്. അധികം വൈകാതെ തന്നെ മരുന്ന് വിപണിയില്‍ എത്തിക്കാമെന്നാണു നിര്‍മാതാക്കള്‍ കരുതുന്നത്. ഇതുവഴി Vivax malaria മൂലമുണ്ടാകുന്ന മരണനിരക്ക് കുറയ്ക്കാന്‍ സാധിക്കുമെന്നു തന്നെയാണ് ഡോക്ടർമാര്‍ പ്രതീക്ഷിക്കുന്നത്. 

Read More : Health News