Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'ഒനാസിസിന്റെയല്ല, മേജർ അന്നമ്മയുടെ മകൻ' ഗുഡ് ബൈ ക്യാപ്റ്റൻ

captain-raju-lijeesh ക്യാപ്റ്റൻ രാജു, ലിജീഷ് കുമാർ

"അഞ്ചടി ഏഴിഞ്ച് ഉയരമുണ്ടായിരുന്നു അമ്മച്ചിക്ക്. ചന്ദനപ്പള്ളി പറക്കോട്ടുകാരിയായ സുന്ദരിക്കുട്ടി, അന്നമ്മ. അത്രയും ഹൈറ്റുള്ള ആണുങ്ങളെ കിട്ടാൻ അക്കാലത്ത് പ്രയാസമാണ്. ഒരുപാട് അന്വേഷണങ്ങൾക്കൊടുവിലാണ് ആറടി രണ്ടിഞ്ചുള്ള ഓമല്ലൂർക്കാരൻ കെ.ജി.ഡാനിയലിനെ കണ്ടെത്തുന്നത്. അപ്പനും അമ്മയ്ക്കും കൂടി ഏഴ് മക്കളാണ്. നാലു പെണ്ണും മൂന്നാണും. അപ്പന്റേം അമ്മയുടേയും ഉയരമാണ് എനിക്ക് കിട്ടിയത്, ആറടി രണ്ടിഞ്ച്."

രാജു ഡാനിയൽ എന്ന എക്സ് - പട്ടാളക്കാരൻ, ആറടി രണ്ടിഞ്ചുള്ള ആകാരപ്പെരുമയുമായി ജോഷിയുടെ രക്തത്തിലൂടെ മലയാള സിനിമയിലേക്ക് കാൽ വെക്കുന്നത് 1981 ലാണ്. അക്കൊല്ലമാണ് ശക്തി സാമന്തയുടെ 'ബർസാത് കി ഏക് രാത്' പുറത്തിറങ്ങുന്നത്. അതിലെ നായകനും ആറടി രണ്ടിഞ്ചായിരുന്നു, ACP അഭിജിത് റായ്. അന്നുമിന്നും ബോളിവുഡിലെ താരരാജാവ് അയാളാണ്, വൺ ആൻഡ് ഓൺലി അമിതാഭ് ബച്ചൻ.

രാജു ഡാനിയൽ വളർന്ന് ക്യാപ്റ്റൻ രാജുവായി, പക്ഷേ അമിതാഭ് ബച്ചനായില്ല. മലപ്പുറം കത്തി മുതൽ അൾട്രാ മോഡേൺ മെഷീൻ ഗൺ വരെ ഉണ്ടായിരുന്ന പെട്ടിയും തൂക്കി നായകന് പിന്നാലെ ഒരു ചലച്ചിത്രായുസ്സ് മുഴുവൻ അയാൾ നടന്നു തീർത്തു. സുന്ദരവില്ലനെന്നും സുകുമാര വില്ലനെന്നും പാപ്പരാസിപ്പട്ടം കിട്ടാൻ പട്ടാളത്തടിയുമായി പടം തേടി വന്നതായിരുന്നില്ല അയാൾ. സത്യത്തിൽ ആ ഉടൽപ്പെരുപ്പത്തിന്റെ ഉടമസ്ഥാവകാശം രാത്രികളിൽ മുടങ്ങാതെ ഇരുപത് ചപ്പാത്തിയും അരക്കിലോ ബീഫും കഴിപ്പിച്ച അന്നമ്മച്ചേട്ടത്തിക്കായിരുന്നു. ചപ്പാത്തി തിന്നണമെങ്കിൽ സ്കൂൾ വിട്ട് വന്നാൽ ചന്ദനപ്പള്ളിയിലെ റേഷൻ കടയിൽ പോയി അരിയും ഗോതമ്പും ചുമന്ന് കൊണ്ടുവരേണ്ട ജോലിയുമുണ്ട്. തീർന്നില്ല ചപ്പാത്തിക്ക് ഗോതമ്പ് കുഴക്കുകയും വേണം. പണികൾ ധാരാളമായിരുന്നു : വിറക് വെട്ടിക്കീറണം, നെല്ല് കുത്തിക്കാൻ കൊണ്ടു പോകണം, ആട്ടു കല്ലിലിട്ട് മാവരയ്ക്കണം ... !! അസ്വസ്ഥത വല്ലോമുണ്ടെന്ന് തോന്നിയാൽ, "നീ ഒനാസിസിന്റെ മോനല്ല, പാവപ്പെട്ട സ്കൂൾ മാഷിന്റെ മോനാണ്" എന്നന്നമ്മച്ചേട്ടത്തി ഓർമ്മിപ്പിക്കും. സഹികെട്ടൊരു ദിവസം ചോദിച്ചു, "അമ്മച്ചീ, ആരാണീ ഒനാസിസ് ?"

"ജോൺ.എഫ്.കെന്നഡിയുടെ ഭാര്യയാണ്, കോടീശ്വരി." 

അമ്പരപ്പോടെ നോക്കി നിന്നു. ഒനാസിസിനെയല്ല. ഒനാസിസിന്റെ കഥ പറഞ്ഞ ഗ്രാമീണയായ അമ്മച്ചിയെ !

പത്തനംതിട്ട നിന്നും ഡെറംഗ്ദരയിലെ റെജിമെന്റിലെത്തിയിട്ടും മേജർ അന്നമ്മയെക്കാൾ മുന്തിയ ട്രെയിനർമാരെ രാജു കണ്ടിട്ടില്ല. രാജു ഡാനിയൽ പിന്നെ ക്യാപ്റ്റൻ രാജുവായി. അരിങ്ങോടരും കൃഷ്ണദാസും പവനായിയും നിക്കോളാസുമെല്ലാമായി. ഉറുമിയുമായി വന്ന പോരാളിയെ വെറും കയ്യാല്‍ തറ പറ്റിച്ചു. എന്നിട്ടും നനഞ്ഞ ഏറുപടക്കങ്ങളെ ബോംബെന്ന് വിശേഷിപ്പിച്ചെറിയാൻ പത്തഞ്ഞൂറ് പടങ്ങൾക്കപ്പുറത്തും അയാൾ തുടർച്ചയായി നിയോഗിക്കപ്പെട്ടു. നായകന്റെ പച്ചക്കറിക്കച്ചോടം ബോംബു വെച്ച് തകർത്തിട്ടും ഒരു പോറലുമേൽക്കാതെ രക്ഷപ്പെട്ട കോൺസ്റ്റബിൾ നായകൻ ക്യാപ്റ്റനെ തോൽപ്പിച്ച് കയ്യടികൾ വാരിക്കൂട്ടി സി.ഐ.ഡി യായി. തന്റെ ട്രാൻസിസ്റ്റർ ബോംബ് റേഡിയോക്കടയിൽ തൂക്കി വിറ്റ നായകന് മുമ്പിൽ ആറടി രണ്ടിഞ്ചുടലിന്റെ പെരുമ തോറ്റ് തോറ്റ് തൊപ്പിയിട്ടു കൊണ്ടേയിരുന്നു. ക്ലാപ്റ്റൻ രാജു - ബാബു ആന്റണി ശ്രേണിയിൽ ഉടലിനെ അടയാളപ്പെടുത്തി മോളിവുഡിൽ രക്ഷപ്പെട്ട ഒരേ ഒരാൾ സുരേഷ് ഗോപിയാണ്. എന്നിട്ടും രാജുച്ചായന് പരിഭവമുണ്ടായിരുന്നില്ല. ഒരു തെണ്ടിയുടെയും സഹായമില്ലാതെ ഒറ്റയ്ക്ക് തള്ളാവുന്ന വണ്ടിയുമായി അയാൾ വീണ്ടും വന്നു. പക്ഷേ, സി.ഐ.ഡി മൂസ എന്ന നായകന് ആ വണ്ടി കൂടെ കൊടുത്താണ് അയാൾ പിൻവാങ്ങിയത്.

ക്യാപ്റ്റൻ രാജുവിനെ ഓർക്കുമ്പോൾ എനിക്കെപ്പഴും ഓർമ്മ വരിക സി.ഐ.ഡി.മൂസയിലെ കരംചന്ദിനെയാണ്. മൂസയും ശിങ്കിടികളും ആശാന്റെ അത്ഭുതലോകം കണ്ട് കണ്ണുമിഴിച്ചിരിപ്പാണ്. മുറി നിറയെ ആജ്ഞാനുവർത്തികളായ യന്ത്രങ്ങളാണ്. ചായ കുടിച്ച കപ്പുകൾ മെഷീൻ വന്ന് മൂടുന്നു. "വൗ ! കപ്പുകളെല്ലാം യന്ത്രം തന്നെ കഴുകി വെക്കുമല്ലേ ?"

"ഇല്ല. ഗസ്റ്റുകളെല്ലാം പോയ ശേഷം മൂടി തുറന്ന് ഞാൻ തന്നെ കഴുകി വെക്കും !"

ഇനി 9447091909 എന്ന നമ്പറിൽ ഡയൽ ചെയ്യണ്ട. പാൻജോസ് ഗാർഡനിലെ 1-A യിൽ ചെന്നാൽ കരംചന്ദിന്റെ ചായ കിട്ടില്ല. ആനയെ മയക്കിയ അരിങ്ങോടർ മുറിച്ചുരികയ്ക്ക് വീണിരിക്കുന്നു. ഗുഡ് ബൈ ക്യാപ്റ്റൻ.