Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിജെപിക്കെതിരെ പോരാട്ടം പ്രഖ്യാപിച്ച് ശരദ് യാദവിന്റെ പുതിയ പാർട്ടി

yadav-veerendra-kumar ലോക്താന്ത്രിക് ജനതാദളിന്റെ(എൽജെഡി) പ്രഥമ ദേശീയ സമ്മേളനത്തിൽ ശരദ് യാദവിനും എം.പി.വീരേന്ദ്രകുമാറിനുമൊപ്പം നേതാക്കൾ.

ന്യൂഡൽഹി∙ ബിജെപി മൽസരിക്കുന്ന ഓരോ മണ്ഡലത്തിലും വിശാല ജനാധിപത്യ ശക്തികളുടെ പൊതുസ്ഥാനാർഥിയെ ഉറപ്പാക്കണമെന്ന രാഷ്ട്രീയ പ്രമേയവുമായി ലോക്താന്ത്രിക് ജനതാദളിന്റെ (എൽജെഡി) ആദ്യ ദേശീയ സമ്മേളനം. ജനതാദൾ (യു) വിട്ട മുൻ ദേശീയാധ്യക്ഷൻ ശരദ് യാദവ് പുതിയ പാർട്ടി പ്രഖ്യാപിച്ചശേഷം നടന്ന സമ്മേളനത്തിൽ കേരളത്തിൽ നിന്ന് എം.പി.വീരേന്ദ്രകുമാർ അടക്കം മുൻനിര നേതാക്കളെല്ലാം എത്തി.

ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്താൻ ജനാധിപത്യ മതേതര ശക്തികളെ ഏകോപിപ്പിക്കാനും വിശാലസഖ്യം ശക്തിപ്പെടുത്താനുമുള്ള ശ്രമങ്ങൾക്ക് എൽജെഡി മുൻകയ്യെടുക്കുമെന്നു ബിഹാർ മുൻ സ്പീക്കർ ഉദയ് നാരായണൻ ചൗധരി അവതരിപ്പിച്ച പ്രമേയം വ്യക്തമാക്കി. ഇതിനുവേണ്ടി മറ്റു പാർട്ടികളുമായി ആശയവിനിമയത്തിനു തുടക്കമിടാനും എൽജെഡി തീരുമാനിച്ചു. കർണാടകയിൽ ബിജെപി കേന്ദ്രത്തിലെ അധികാരവും പണവും ദുരുപയോഗം ചെയ്തതായി എം.പി.വീരേന്ദ്രകുമാർ അവതരിപ്പിച്ച പ്രമേയം കുറ്റപ്പെടുത്തി. ഡോ.വർഗീസ് ജോർജ് രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ചു.

പച്ചയും നീലയും നിറത്തിലുള്ള പാർട്ടിയുടെ പുതിയ പതാകയും സമ്മേളനത്തിൽ അവതരിപ്പിച്ചു. രാജസ്ഥാനിൽ നിന്നുള്ള ഫത്തേ സിങ്ങിനെ ദേശീയ അധ്യക്ഷനായി സമ്മേളനം പ്രഖ്യാപിച്ചു. യഥാർഥ ജെഡിയു തനിക്കൊപ്പമാണെന്നും പാർട്ടി ചിഹ്നമായ അമ്പ് തനിക്ക് അവകാശപ്പെട്ടതാണെന്നുമുള്ള ശരദ് യാദവിന്റെ ഹർജി ഡൽഹി ഹൈക്കോടതിയുടെ പരിഗണനയിൽ ഇരിക്കുന്നതിനാലാണു ശരദ് യാദവ് പാർട്ടി ചുമതല ഏറ്റെടുക്കാത്തത്.

മാർഗദർശകൻ എന്ന നിലയിലാണു ശരദ് യാദവ്‌ പാർട്ടി സമ്മേളനത്തിൽ പങ്കെടുത്തത്. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ആർജെഡിയും കോൺഗ്രസുമായുള്ള സഖ്യം ഉപേക്ഷിച്ചു ബിജെപിയുമായി കൂട്ടുകൂടിയപ്പോൾ ഒപ്പം പോകാതെയാണു ശരദ് യാദവ് എൽജെഡി രൂപീകരിച്ചത്.

കേരളത്തിലും ഇനി എൽജെഡി

എം.പി.വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിൽ കേരളത്തിൽ നിന്നു പ്രധാന പ്രവർത്തകരെല്ലാം എൽജെഡി സമ്മേളനത്തിലെത്തി. ഡോ.വർഗീസ് ജോർജ്, എം.വി.ശ്രേയാംസ്കുമാർ, ഷെയ്ഖ് പി.ഹാരിസ്, കെ.പി.മോഹനൻ, വി.സുരേന്ദ്രൻപിള്ള, സി.കെ.ഗോപി, സണ്ണി തോമസ്, എൻ.കെ.ഭാസ്കരൻ, മനേഷ് ചന്ദ്രൻ, വി.കുഞ്ഞാലി, സലീം മടവൂർ, നസീർ പുന്നയ്ക്കൽ, ഐ.കെ.രവീന്ദ്രരാജ് തുടങ്ങിയവരുടെ നേതൃത്വത്തിൽ 190 പ്രതിനിധികൾ പങ്കെടുത്തു.