ഷില്ലോങ്∙ അഞ്ചുതവണ മേഘാലയ മുഖ്യമന്ത്രിയായിരുന്ന ഡി.ഡി.ലപാങ് കോൺഗ്രസിൽനിന്നു രാജിവച്ചു. മുതിർന്ന നേതാക്കളെ ഒഴിവാക്കുന്ന പാർട്ടി നയത്തിൽ പ്രതിഷേധിച്ചു ‘ഹൃദയഭാരത്തോടെ’യാണു തന്റെ പടിയിറക്കമെന്നു കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധിക്ക് അയച്ച രാജിക്കത്തിൽ അദ്ദേഹം വ്യക്തമാക്കി.
1992ൽ ആദ്യം മുഖ്യമന്ത്രിയായ ലപാങ് 2003, 2007, 2009 വർഷങ്ങളിലും മുഖ്യമന്ത്രിയായി. കഴിഞ്ഞ വർഷമാണു മേഘാലയ പിസിസി അധ്യക്ഷസ്ഥാനം രാജിവച്ചത്. തുടർന്നു പാർട്ടി ഉപദേശകനായി തുടരുകയായിരുന്നു.
ലപാങ്ങുമായി സംസാരിച്ച് എത്രയുംവേഗം പ്രശ്നങ്ങൾ തീർക്കുമെന്നു മേഘാലയയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ലൂയിസിനോ ഫലീരിയോ പറഞ്ഞു.