പ്രവാസികൾക്കു ‘തണലേകാൻ’ ഭവനനിർമാണ ബോർഡ്

x-default

കാസർകോട്∙ പ്രവാസി മലയാളികൾക്കു വേണ്ടി സംസ്ഥാന ഭവന നിർമാണ ബോർഡ് നടപ്പാക്കുന്ന പ്രത്യേക പാർപ്പിട പദ്ധതിക്ക് രൂപരേഖയായി.ആദ്യഘട്ടത്തിൽ കോഴിക്കോട് ജില്ലയിൽ പാർപ്പിട സമുച്ചയം നിർമിക്കാനാണ് പദ്ധതി. കാസർകോട്ടു നടന്ന പാർപ്പിടദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനച്ചടങ്ങിൽ  മന്ത്രി ഇ.ചന്ദ്രശേഖരൻ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തി. വർഷങ്ങളായി വിദേശരാജ്യങ്ങളിൽ ജോലി ചെയ്ത  സ്ഥലവും കിടപ്പാടവുമില്ലാത്ത സംസ്ഥാനത്തെ  ആയിരക്കണക്കിനു  പ്രവാസികൾക്ക് ഏറെ പ്രതിക്ഷയേകുന്നതാണ് പദ്ധതി.

സ്ഥലം വാങ്ങി  വീട്  ഭവന നിർമാണ ബോർഡ്  നിർമിച്ചു നൽകും. പദ്ധതിയുടെ രൂപകൽപന  പ്രമുഖ ആർക്കിടെക്ടിന്റെ സഹായത്തോടെ  തയാറാക്കി തുടങ്ങി. മൂന്നു കിടപ്പുമുറികളും അടുക്കള, ഹാൾ തുടങ്ങിയ സൗകര്യങ്ങളോട് കൂടിയ വീടുകൾ നിർമിക്കാനാണ് ആലോചിക്കുന്നതെന്നും  ഇതിൽ മാറ്റം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും പരമാവധി 20 ലക്ഷത്തോളം രൂപയാണ് വീടിനും സ്ഥലത്തിനുമായി ഈടാക്കാനായി ആലോചിക്കുന്നതെന്നു ഭവന നിർമാണ ബോർഡ് ചെയർമാൻ പി.പ്രസാദ് അറിയിച്ചു.

സ്ഥലത്തിന്റെ ലഭ്യതയും വീടിന്റെ രൂപകൽപനയിലുണ്ടാകുന്ന മാറ്റങ്ങൾ വില നിർണയിക്കുന്നതിൽ മാറ്റമുണ്ടാകും. മാനദണ്ഡമനുസരിച്ചാണ് അർഹരായ പ്രവാസികളെ കണ്ടെത്തുന്നതെന്നും ബന്ധപ്പെട്ട വിദ്ഗധരുമായി ഇതേക്കുറിച്ചു ചർച്ച നടത്തുകയാണെന്നും ചെയർമാൻ അറിയിച്ചു.