Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗുരുവായൂരിലെ പ്രസാദ ഊട്ട്: ‘പരിഷ്കാരം’ പിൻവലിച്ചു

guruvayoor-temple

ഗുരുവായൂർ ∙ ക്ഷേത്രത്തിൽ ആചാരാനുഷ്ഠാനങ്ങളോടെ നടക്കുന്ന പ്രസാദ ഊട്ടിന്റെ രീതികളാകെ മാറ്റി മറിച്ച  ‘പരിഷ്കാരങ്ങൾ’ ദേവസ്വം പിൻവലിച്ചു. അഹിന്ദുക്കൾക്ക് പ്രസാദ ഊട്ടിൽ പങ്കെടുക്കാമെന്നും ഷർട്ട്, പാന്റ്സ്, ചെരിപ്പ് എന്നിവ ധരിച്ചും അന്നലക്ഷ്മി ഹാളിൽ പ്രവേശിക്കാമെന്നുമായിരുന്നു 17ന് ഭരണസമിതി എടുത്ത തീരുമാനം. 19 മുതൽ ഇത് നടപ്പിലായി. 

തീരുമാനം തന്റെ അറിവോടെയല്ലെന്നും ക്ഷേത്രാചാരവിരുദ്ധമാണെന്നും പിൻവലിക്കണമെന്നും  തന്ത്രി ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാട് 20ന് ദേവസ്വം അഡ്മിനിസ്ട്രേറ്റർക്കും മന്ത്രിക്കും നൽകിയ കത്തിൽ ആവശ്യപ്പെട്ടതോടെയാണ് തീരുമാനം മാറ്റാൻ ഭരണസമിതി നിർബന്ധിതമായത്. 

ഹിന്ദു ഐക്യവേദി, ഹിന്ദു പാർലമെന്റ്, യോഗക്ഷേമസഭ, എൻഎസ്എസ്, നായർ സമാജം, ദേവസ്വം എംപ്ലോയീസ് യൂണിയൻ (കോൺഗ്രസ്) തുടങ്ങിയ സംഘടനകളും ഭക്തജനങ്ങളും തീരുമാനത്തിനെതിരെ രംഗത്തു വന്നു. തന്ത്രിയുടെ കത്തിന്റെ അടിസ്ഥാനത്തിൽ  തീരുമാനം പിൻവലിക്കുന്നതായും ദേവപ്രശ്നം നടത്തുമ്പോൾ ഇക്കാര്യം കൂടി ഉൾപ്പെടുത്തി ദേവഹിതം അനുസരിച്ച് അന്തിമ തീരുമാനം എടുക്കുമെന്നും ദേവസ്വം പത്രക്കുറിപ്പിൽ അറിയിച്ചു.

പ്രസാദ ഊട്ട് 2015 ലാണ്  ക്ഷേത്രത്തിനു പുറത്തേക്കു മാറ്റിയത്. ക്ഷേത്രത്തിനകത്ത് വിളക്കു വച്ച് ഭഗവാനെന്ന സങ്കൽപ്പത്തിൽ ഒരിലയിൽ വിളമ്പിവെയ്ക്കൽ തുടങ്ങി ക്ഷേത്രാചാരങ്ങളെല്ലാം പാലിച്ച്  നടന്നിരുന്ന പ്രസാദ ഊട്ട്  ക്ഷേത്രത്തിനകത്ത് എങ്ങനെ നടന്നോ, അതു പോലെ നടത്താമെന്ന ഉറപ്പിലാണ് അന്നലക്ഷ്മിഹാളിലേക്ക്  മാറ്റിയതെന്ന് തന്ത്രിയുടെ കത്തിൽ  ഭരണസമിതിയെ ഓർമപ്പെടുത്തിയിരുന്നു.