Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സാക്ഷിമൊഴി നൽകാൻ ഉമ്മൻ ചാണ്ടി, ചെന്നിത്തല, സെൻകുമാർ എന്നിവർ ഹാജരാകാൻ കോടതി നിർദേശം

nalini-netto

തിരുവനന്തപുരം∙ മുൻ ചീഫ് സെക്രട്ടറി നളിനി നെറ്റോയ്ക്കെതിരെ കേസ് എടുക്കണമെന്ന ഹർജിയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ ഡിജിപി ടി.പി.സെൻകുമാർ എന്നിവർ സാക്ഷിമൊഴി നൽകാൻ കോടതിയിൽ ഹാജരാകാൻ നിർദേശം. ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയുടേതാണ് ഉത്തരവ്.

പരാതിക്കാരനു സാക്ഷിപ്പട്ടിക സമർപ്പിക്കാൻ ഒരാഴ്ച സമയം അനുവദിച്ചിരുന്നു. ഇതേ തുടർന്നാണ് ഇവരടക്കം ഏഴുപേരുടെ പട്ടിക സമർപ്പിച്ചത്. സെൻകുമാറിനെതിരായ കേസുകൾ നടത്താൻ സർക്കാർ ഖജനാവിൽനിന്നു ചെലവാക്കിയ തുകയുടെ നഷ്ടത്തിന് ഉത്തരവാദി നളിനി നെറ്റോ ആണെന്നു പരാതിക്കാരൻ കോടതിയിൽ മൊഴി നൽകിയിരുന്നു.

സാക്ഷികളുടെ മൊഴിപ്പകർപ്പു വേണമെന്ന ആവശ്യവുമായി നളിനി നെറ്റോ ഇന്നലെ ഹർജി സമർപ്പിച്ചു. ഈ ആവശ്യത്തിൽ അടുത്ത മാസം 25നു കേസ് പരിഗണിക്കുമ്പോൾ വാദം കേൾക്കാമെന്നു കോടതി പറഞ്ഞു.

പുറ്റിങ്ങൽ വെടിക്കെട്ട് അപകടത്തെ തുടർന്നു സെൻകുമാർ ഒൻപതു നിർദേശങ്ങൾ നൽകിയിരുന്നു. ഇതിൽ കൊല്ലം പൊലീസ് കമ്മിഷണർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർക്കെതിരെ നടപടി ശുപാർശ ചെയ്തിരുന്നു. നിർദേശങ്ങളടങ്ങിയ പേജിൽ മാറ്റം വരുത്തി അന്നത്തെ ആഭ്യന്തര സെക്രട്ടറിയായ നളിനി നെറ്റോ സർക്കാരിനു റിപ്പോർട്ട് നൽകിയെന്നാണ് ആരോപണം.

ഇതിനാലാണ് ഈ സർക്കാർ സെൻകുമാറിനെ സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തുനിന്നു മാറ്റിയതെന്നു ഹർജിയിൽ ആരോപിക്കുന്നു.