കണ്ണൂർ∙ എൽഡിഎഫ് സർക്കാരിനെ ബിജെപിയോട് ഒപ്പം ചേർന്ന് എതിർക്കുകയാണ് കോൺഗ്രസ് ചെയ്യുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും. ദേശീയ തലത്തിൽ ബിജെപിയെ നേരിടാൻ കോൺഗ്രസുൾപ്പെടെയുള്ള മതനിരപേക്ഷ കക്ഷികളുമായി ധാരണയാകാമെന്നു നിലപാടുള്ള സീതാറാം യച്ചൂരിയുടെ സാന്നിധ്യത്തിലായിരുന്നു ഇരുവരുടെയും ആരോപണം.
സർക്കാരിനെതിരെയുള്ള ബിജെപിയുടെ പല ആരോപണങ്ങളും കോൺഗ്രസ് ഏറ്റെടുക്കുകയാണെന്നും അവരോടൊപ്പം ചേർന്നു സർക്കാരിനെ എതിർക്കുകയാണെന്നും കോടിയേരി കുറ്റപ്പെടുത്തി. മുഖ്യമന്ത്രി എല്ലാ മരിച്ചവീട്ടിലും പോകുന്നില്ലെന്നാണു പുതിയ ആരോപണം. ബിജെപിയുടെ ഈ ആരോപണം യുഡിഎഫും ഏറ്റെടുത്തിട്ടുണ്ട്. യുഡിഎഫ് ഭരണകാലത്ത് 27 സിപിഎം പ്രവർത്തകർ കൊല്ലപ്പെട്ടപ്പോൾ ഏതെങ്കിലും വീട്ടിൽ മുഖ്യമന്ത്രി പോയിരുന്നുവോയെന്നു കോടിയേരി ചോദിച്ചു.
സർക്കാരിന്റെ വികസനപ്രവർത്തനങ്ങളെ ബിജെപി എതിർക്കുമ്പോൾ അതിന്റെ ഒപ്പം ചേർന്ന് എതിർക്കുകയാണു കോൺഗ്രസ് ചെയ്യുന്നതെന്നു പിണറായിയും പറഞ്ഞു. നായനാർ അക്കാദമിയുടെ ഉദ്ഘാടന ചടങ്ങിലായിരുന്നു ഇരുവരുടെയും വാക്കുകൾ.