തിരുവനന്തപുരം∙ കോട്ടയം മരങ്ങാട്ടുപിള്ളിയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത പാറയ്ക്കൽ സിബിയുടെ (40) ദുരൂഹമരണത്തെക്കുറിച്ച് അന്വേഷിക്കുന്ന റിട്ട. ജില്ലാ ജഡ്ജി ഡി.ശ്രീവല്ലഭൻ കമ്മിഷന്റെ കാലാവധി ആറു മാസത്തേക്കു കൂടി നീട്ടി.
2017 ജൂൺ 16നു നിയമിച്ച കമ്മിഷന്റെ അന്വേഷണം ഇതുവരെ പൂർത്തിയാകാത്ത സാഹചര്യത്തിലാണു കഴിഞ്ഞ ദിവസം കൂടിയ മന്ത്രിസഭായോഗം കാലാവധി നീട്ടിയത്.
2015 ജൂൺ ഇരുപത്തിയൊൻപതിനാണ് മരങ്ങാട്ടുപിള്ളി പ്രാഥമിക ആരോഗ്യകേന്ദ്രത്തിനു സമീപത്തു നിന്ന് അന്നത്തെ എസ്ഐ കെ.എ.ജോർജുകുട്ടിയുടെ നേതൃത്വത്തിൽ സിബിയെ കസ്റ്റഡിയിലെടുത്തത്.
പിറ്റേന്നു രാവിലെ അബോധാവസ്ഥയിൽ കണ്ടെത്തിയ സിബിയെ ആദ്യം പാലാ താലൂക്ക് ആശുപത്രിയിലും തുടർന്നു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജൂലൈ 11നു മരിച്ചു. തുടർന്ന് ഏറെ പ്രതിഷേധം ഉയർന്നിരുന്നു.