Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊട്ടിയൂർ പീഡനക്കേസ്: മുഖ്യ പ്രതിക്ക് ജാമ്യമില്ല

കൊച്ചി ∙ കൊട്ടിയൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മുഖ്യപ്രതി ഫാ. റോബിൻ വടക്കുംചേരിക്കു ഹൈക്കോടതി ജാമ്യം നിഷേധിച്ചു. കേസിന്റെ വിചാരണ ആറു മാസത്തിനകം പൂർത്തിയാക്കണമെന്നു വിചാരണക്കോടതിയോടു നിർദേശിച്ചിട്ടുണ്ട്. 

2017 ഫെബ്രുവരി മുതൽ ജയിലിലാണെന്നും വിചാരണയുമായി ബന്ധപ്പെട്ട നടപടികളൊന്നും ആരംഭിച്ചിട്ടില്ലെന്നും ഹർജിഭാഗം ബോധിപ്പിച്ചു. എന്നാൽ, ജയിലിൽ ദീർഘകാലം കഴിഞ്ഞതു ജാമ്യം നൽകാൻ ന്യായമല്ലെന്നു പറഞ്ഞു പ്രോസിക്യൂഷൻ ശക്തമായി എതിർത്തു. 

വിദേശത്തേക്കു രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണു പ്രതി പിടിയിലായത്. ജാമ്യം അനുവദിച്ചാൽ ഒളിവിൽ പോകാനിടയുണ്ട്. സ്വന്തം കുറ്റം മറച്ചുവയ്ക്കാൻ പെൺകുട്ടിയുടെ പിതാവിനെ പ്രതിയാക്കാൻ ശ്രമം നടത്തിയിരുന്നു. പെൺകുട്ടി പ്രസവിച്ച കുഞ്ഞിന്റെ ഡിഎൻഎ പരിശോധനാഫലം പ്രതിയുടെ പങ്ക് ശരിവയ്ക്കുന്നതാണെന്നും പ്രോസിക്യൂഷൻ ആരോപിച്ചു. കോടതി മുൻപും പ്രതിയുടെ ജാമ്യഹർജി തള്ളിയിരുന്നു.