ന്യൂഡൽഹി∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടി കൊട്ടിയൂരിൽ വൈദികന്റെ പീഡനത്തിനിരയായി പ്രസവിച്ചതു സംബന്ധിച്ച കേസിൽ പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കണമെന്ന ആവശ്യം തള്ളിയ ഹൈക്കോടതി വിധിക്കെതിരെ അഞ്ചു പേർ നൽകിയ ഹർജികൾ അടുത്ത മാസം ഒന്നിനു വാദത്തിനു പരിഗണിക്കാൻ സുപ്രീം കോടതി തീരുമാനിച്ചു. വിചാരണക്കോടതി അടുത്ത മാസം ഒന്നിനു വാദം തുടങ്ങാൻ തീരുമാനിച്ചിരുന്നു.
സുപ്രീം കോടതിയിൽ അപ്പീൽ പരിഗണനയിലാണെന്നു വിചാരണക്കോടതിയെ അറിയിക്കണമെന്നു ജഡ്ജിമാരായ എ.കെ.സിക്രി, അശോക് ഭൂഷൺ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
കൂത്തുപറമ്പ് ക്രിസ്തുരാജ ആശുപത്രിയിലെ സിസ്റ്റർ ടെസി ജോസ്, ഡോ. ഹൈദർ അലി, സിസ്റ്റർ ആൻസി മാത്യു, വയനാട് ജില്ലാ ശിശുക്ഷേമ സമിതി അധ്യക്ഷൻ ഫാ. തോമസ് ജോസ് തേരകം, സമിതി അംഗം സിസ്റ്റർ ബെറ്റി ജോസഫ് എന്നിവരാണു ഹർജിക്കാർ. പെൺകുട്ടിയുടെ പ്രായം തിരുത്തുന്നതിനുള്ള ഗൂഢാലോചനയിൽ ഹർജിക്കാർ പങ്കാളികളാണെന്ന് സംസ്ഥാന സർക്കാരിനുവേണ്ടി കെ.എൻ.ബാലഗോപാൽ വാദിച്ചു.
ഹർജിക്കാർക്കുവേണ്ടി ആർ.ബസന്തും രാഗേന്ദ് ബസന്തും ഹാജരായി.