കോലഞ്ചേരി ∙ കടയിരുപ്പ് സിന്തൈറ്റ് ഇൻഡസ്‍ട്രീസിൽ ജോലിക്കെത്തിയവരെ, സമരം ചെയ്യുന്ന സിഐടിയു യൂണിയന്റെ നേതൃത്വത്തിൽ തടഞ്ഞതു സംഘർഷത്തിലെത്തി. രാവിലെ ഏഴരയോടെ സിഐടിയുവിന്റെ നേതൃത്വത്തിൽ കമ്പനിക്കു മുൻപിൽ ഉപരോധ സമരം ശക്തമാക്കുകയായിരുന്നു. ജോലിക്കെത്തിയവരെ കടത്തിവിടാതായതോടെ ഉന്തുംതള്ളുമായി.
തർക്കം റോഡിലേക്കും വ്യാപിച്ചതോടെ ഗതാഗതം സ്തംഭിച്ചു. കടയിരുപ്പ് ഗവ. ഹയർ സെക്കൻഡറി സ്‍കൂളിനു മുൻപിലെ റോഡിലെ സംഘർഷം മണിക്കൂറുകളോളം നീണ്ടു.
പെരുമ്പാവൂർ, ആലുവ ഭാഗങ്ങളിൽ നിന്നു കോലഞ്ചേരിയിലേക്കു വരുന്നതും തിരിച്ചു പോകുന്നതുമായ വാഹനങ്ങൾ പൊലീസ് വഴി തിരിച്ചുവിട്ടു. പത്തു മണിയോടെ ആളുകളെ ഇരു ഭാഗത്തേക്കും തള്ളി നീക്കി പൊലീസ് ഗതാഗതം പുനഃസ്‍ഥാപിച്ചു. കുന്നത്തുനാട് തഹസിൽദാരും സ്‍ഥലത്തെത്തി. 12നു കലക്‌ടർ മുഹമ്മദ് സഫിറുല്ല ഇരു വിഭാഗങ്ങളെയും ചർച്ചയ്ക്കു വിളിച്ചതോടെയാണു സംഘർഷത്തിൽ അയവു വന്നത്.
കമ്പനി മാനേജ‍്മെന്റും വിവിധ യൂണിയൻ പ്രതിനിധികളുമായി ലേബർ കമ്മിഷണർ വ്യാഴാഴ്ച തിരുവനന്തപുരത്തു ചർച്ച നടത്തുമെന്നു കലക്‌ടർ അറിയിച്ചു. ഇന്നലെ കലക്‌ടർ നടത്തിയ ചർച്ച ധാരണയാകാതെ പിരിഞ്ഞതിനെ തുടർന്നാണു തീരുമാനം. ജീവനക്കാർ ജോലി ചെയ്യുന്നതു തടസ്സപ്പെടുത്തരുതെന്നും കലക്‌ടർ നിർദേശിച്ചു.