കോലഞ്ചേരി (കൊച്ചി)∙ കടയിരുപ്പ് സിന്തൈറ്റ് ഇൻഡ്സ്‍ട്രീസിൽ സിഐടിയുവിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം തൊഴിലാളികൾ നടത്തുന്ന അനിശ്‌ചിതകാല സമരം ഒത്തുതീർപ്പാക്കാൻ മന്ത്രി എ.സി. മൊയ്‍തീൻ ചർച്ച തുടങ്ങി. സമരം ചെയ്യുന്ന തൊഴിലാളി യൂണിയന്റെ ഭാരവാഹികളും മാനേജ‌്മെന്റ് പ്രതിനിധികളും മന്ത്രിയുമായി വെവ്വേറെ കൂടിക്കാഴ്‍ച നടത്തുകയായിരുന്നു.
എഴുന്നൂറോളം തൊഴിലാളികൾക്കു ജോലി ചെയ്യാനുള്ള അന്തരീക്ഷം ഉണ്ടാക്കിക്കൊടുക്കണമെന്നും നിയമപരമായ സ്‍ഥലംമാറ്റം അംഗീകരിച്ചു ജീവനക്കാർ എത്രയും വേഗം അതതു യൂണിറ്റിൽ റിപ്പോർട്ട് ചെയ്യാനുള്ള നടപടി വേണമെന്നും മന്ത്രിയോട‍് മാനേജ‍്മെന്റ് പ്രതിനിധികൾ ആവശ്യപ്പെട്ടു. സമരം അവസാനിപ്പിച്ചു സമാധാന അന്തരീക്ഷം കൈവരിച്ചശേഷം യൂണിയൻ മുന്നോട്ടുവച്ച വിഷയങ്ങൾ ചർച്ച ചെയ്യാമെന്നും പറഞ്ഞു. 17 പേരുടെ സ്‍ഥലംമാറ്റം റദ്ദാക്കിയാൽ പണിമുടക്കു പിൻവലിക്കാമെന്നു യൂണിയൻ ഭാരവാഹികളും നിലപാടെടുത്തു. വിഷയം മുഖ്യമന്ത്രിയെ ധരിപ്പിച്ചശേഷം രാത്രിയും മന്ത്രി ചർച്ച തുടരുകയാണ്.
തിരുവനന്തപുരത്തു രാവിലെ ലേബർ കമ്മിഷണർ നടത്തിയ അനുരഞ്ജനചർച്ച തീരുമാനമാകാതെ വന്നതോടെയാണു മന്ത്രി കൂടിക്കാഴ്‍ച നടത്തിയത്. കമ്പനി എംഡി ഡോ. വിജു ജേക്കബ്, ഡയറക്‌ടർ നൈനാൻ ഫിലിപ്, സിന്തൈറ്റ് ഇൻഡസ്‍ട്രീസ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) ഭാരവാഹികളായ കെ.എസ്. അരുൺകുമാർ, എം.കെ. മനോജ്, ജോയിന്റ് ലേബർ കമ്മിഷണർ സി.കെ. ശ്രീലാൽ തുടങ്ങിയവർ പങ്കെടുത്തു.