പത്തനംതിട്ട∙ അഞ്ചു വർഷം കൊണ്ട് സർക്കാർ 4390 ഡോക്ടർമാരെ നിയമിച്ചെങ്കിലും ജോലിക്കെത്തിയത് 1812 പേർ മാത്രം. സർക്കാർ മേഖലയിൽ ജോലിചെയ്യാൻ ഡോക്ടർമാർ മടിക്കുന്നുവെന്നാണ് ആരോഗ്യവകുപ്പ് വിവരാവകാശ പ്രകാരം നൽകിയ കണക്കുകളിൽനിന്നു വ്യക്തമാകുന്നത്. അസിസ്റ്റന്റ് സർജൻ തസ്തികയിലാണു സർക്കാർ സർവീസിൽ ആദ്യ നിയമനം. ഗ്രാമീണ പിഎച്ച്സികളിൽ ജോലിചെയ്യണമെന്ന നിബന്ധന മാറ്റിയിട്ടും വേണ്ടത്ര ആളെ കിട്ടുന്നില്ല. പിഎച്ച്സികളിലെ സൗകര്യക്കുറവാണ് ഇപ്പോഴും ഡോക്ടർമാരെ പിറകോട്ടു വലിക്കുന്നത്. ഗ്രാമീണ ജീവിതസാഹചര്യത്തിലെ മറ്റ് അസൗകര്യവും ചിലർ ചൂണ്ടിക്കാണിക്കുന്നു.
ഒഴിവുകൾ ഒട്ടേറെ; ഉള്ളവർക്കു ജോലിഭാരം
എൻആർഎച്ച്എം വഴിയുള്ള ഡോക്ടർമാരുടെ താൽക്കാലിക നിയമനമാണ് നിലവിൽ സർക്കാർ ആശുപത്രികളെ പിടിച്ചുനിർത്തുന്നത്. എങ്കിലും ഡോക്ടർമാരുടെ കസേരകൾ മിക്കയിടത്തും ഒഴിഞ്ഞുകിടക്കുകയാണ്. ഉള്ള ഡോക്ടർമാർക്കു ജോലി ഭാരം കൂടുതലും. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർ ചികിൽസ തേടുന്ന നാലു പ്രധാന മെഡിക്കൽ കോളജുകളിലും ഇരുനൂറിലധികം ഡോക്ടർമാരുടെ തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു. വിവിധ ജില്ലാ, ജനറൽ ആശുപത്രികളിലും സ്പെഷ്യൽറ്റി കേഡറുകളിൽ 246 ഡോക്ടർമാരുടെ ഒഴിവുണ്ട്. മറ്റ് ഒഴിവുകൾ ഇങ്ങനെ: കൺസൽറ്റന്റുമാർ– 126. ജൂനിയർ കൺസൽറ്റന്റുമാർ– 87, സീനിയർ കൺസൽറ്റന്റുമാർ– 23, ചീഫ് കൺസൽറ്റന്റുമാർ– 10.
വർഷം, അഡ്വൈസ് നൽകിയത്, ജോലിയിൽ പ്രവേശിച്ചവർ
2014 717 336
2015 917 433
2016 1364 587
2017 824 271
2018 568 185