കൊച്ചി ∙ നടിയെ ഉപദ്രവിച്ച കേസിന്റെ വിചാരണയ്ക്കു വനിതാ ജഡ്ജിയെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ടു ഹൈക്കോടതിയിൽ ഹർജി. കേസിന്റെ വിചാരണ തൃശൂർ ജില്ലയിലേക്കു മാറ്റണമെന്ന് ആവശ്യപ്പെട്ട് ഉപദ്രവിക്കപ്പെട്ട നടിയാണു കോടതിയിലെത്തിയത്. വനിതാ ജഡ്ജി വേണമെന്ന ആവശ്യം എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി നിരസിച്ചതിനെതിരെയാണു ഹർജി.
തൃശൂർ സെഷൻസ് കോടതി പരിധിയിലുള്ള ഉചിതമായ വനിതാ ജഡ്ജി വേണമെന്നാണ് ആവശ്യം. ഇത്തരം കേസുകളിൽ കഴിവതും വനിതാ ജഡ്ജിയെ ലഭ്യമാക്കണമെന്ന ക്രിമിനൽ നടപടി ചട്ടവ്യവസ്ഥ 2009ൽ പ്രാബല്യത്തിൽ വന്നതാണ്. സ്വകാര്യത മൗലികാവകാശമാക്കി സുപ്രീംകോടതിയുടെ വിധിയുമുണ്ട്. മുഖ്യമന്ത്രിക്കും അന്വേഷണ ഏജൻസിക്കും മുന്നിൽ ഈയാവശ്യം ഉന്നയിച്ചെങ്കിലും എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി നടപടിയുമായി മുന്നോട്ടു പോകുകയാണെന്നു ഹർജിയിൽ പറയുന്നു.