Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിഞ്ചുകുഞ്ഞല്ലേ, എന്തിനിങ്ങനെ; ഏഴുവയസ്സുകാരിയെ രണ്ടാനമ്മ ചട്ടുകം പഴുപ്പിച്ചു പൊള്ളിച്ചു

child-body

കരുനാഗപ്പള്ളി ∙ ഏഴുവയസ്സുകാരിയുടെ ദേഹത്തു ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ച കേസിൽ അച്ഛനെയും രണ്ടാനമ്മയെയും പൊലീസ് അറസ്റ്റ് ചെയ്തു. തൊടിയൂരിൽ വാടകയ്ക്ക് താമസിക്കുന്ന ലോറി ഡ്രൈവർ അനീഷിനെയും രണ്ടാം ഭാര്യ ആര്യയെയുമാണ് അറസ്റ്റ് ചെയ്തത്. രണ്ടാം ക്ലാസ് വിദ്യാർഥിനിയായ കുട്ടിയെ ശിശുക്ഷേമ സമിതി മഹിളാ മന്ദിരത്തിൽ പ്രവേശിപ്പിച്ചു. 

കുറച്ചു ദിവസത്തെ ഇടവേളയ്ക്കു ശേഷം സ്കൂളിൽ തിരിച്ചെത്തിയ കുട്ടിയെ സഹപാഠി തൊട്ടപ്പോൾ വേദനിക്കുന്നുവെന്നു പറഞ്ഞപ്പോൾ ക്ലാസ് ടീച്ചർ പരിശോധിക്കുകയായിരുന്നു. അപ്പോഴാണ് കൊടുംക്രൂരത പുറത്തറിഞ്ഞത്. 

ശരീരത്തിൽ ഏഴിടങ്ങളിൽ പൊള്ളലേറ്റ പാടുകളുണ്ട്. രണ്ടാനമ്മ തല്ലിയശേഷം ചട്ടുകം പഴുപ്പിച്ച് പൊള്ളിക്കുകയായിരുന്നെന്നാണു കുട്ടി പറഞ്ഞത്. പ്രഥമാധ്യാപിക പൊലീസിലും ചൈൽഡ് ലൈനിലും വിവരം അറിയിക്കുകയായിരുന്നു. സംഭവം പുറത്തായതിനു പിന്നാലെ സ്കൂളിലെത്തിയ അനീഷ് ക്ലാസ് ടീച്ചറെ അസഭ്യം പറഞ്ഞതായി പരാതിയുണ്ട്. ഇയാളെ സ്കൂളിൽ നിന്നാണു കസ്റ്റഡിയിൽ എടുത്തത്.  അനീഷിന്റെ ആദ്യവിവാഹത്തിലെ രണ്ടാമത്തെ കുട്ടിയാണ് ക്രൂരതയ്ക്കിരയായത്. ആദ്യവിവാഹത്തിലെ മറ്റു രണ്ടു കുട്ടികൾ അമ്മയോടൊപ്പമാണ്.