ആശുപത്രി സെല്ലിൽ അനീഷിന്റെ മരണം: വീണ്ടും പോസ്റ്റ്മോർട്ടം തേടി അമ്മ

കൊച്ചി ∙ അമരവിള റേഞ്ചിലെ എക്സൈസ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത അനീഷിനെ രണ്ടാംദിവസം ആശുപത്രി സെല്ലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ റീപോസ്റ്റ്മോർട്ടം ആവശ്യപ്പെട്ട് അമ്മയും മാതൃസഹോദരനും ഹൈക്കോടതിയിൽ. അമ്മ കന്യാകുമാരി സ്വദേശി മീന, മാതൃസഹോദരൻ വി. കുമാർ എന്നിവരുടെ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ നിലപാട് തേടി.  

ജൂലൈ 23നു കസ്റ്റഡിയിലെടുത്ത അനീഷിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിരുന്നു. 25നു തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ ജയിൽ സെല്ലിൽ മരിച്ച നിലയിൽ കണ്ടെത്തി. 

തൂങ്ങിമരണമാണെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നതു സംശയകരമാണെന്നു ഹർജിക്കാർ ആരോപിച്ചു. കസ്റ്റഡിയിലെടുക്കുമ്പോൾ ജീൻസ് ധരിച്ചിരുന്നയാൾ ലുങ്കിയിൽ തൂങ്ങിമരിച്ചുവെന്നു പറയുന്നതു വിശ്വസനീയമല്ല. 

സ്വതന്ത്ര ഡോക്ടർമാരുടെ സാന്നിധ്യത്തിൽ റീപോസ്റ്റ്മോർട്ടം നടത്തുകയും വിഡിയോയിൽ പകർത്തുകയും വേണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി.