ശബരിമല ∙ മണ്ണിടിഞ്ഞു തകർന്ന ശബരിമല പാത ഗതാഗതത്തിനു പൂർണസജ്ജമാകാൻ കഠിനപരിശ്രമം വേണം. മണ്ണാരക്കുളഞ്ഞി– പമ്പ റോഡിൽ എട്ടിടത്താണ് റോഡ് ഇടിഞ്ഞത്. പൊതുമരാമത്തും ദേവസ്വം ബോർഡും ചേർന്നാണ് ജോലികൾ പൂർത്തിയാക്കേണ്ടത്. 19 സ്ഥലങ്ങളിൽ മലയിടിഞ്ഞുവീണതു നീക്കം ചെയ്തെങ്കിലും വശം ഇടിഞ്ഞ് റോഡിന്റെ പകുതിഭാഗം ഇല്ലാതായിട്ടുണ്ട്.
ഇതിൽ മൂന്നു സ്ഥലത്തെ പണികൾ തുടങ്ങി. കമ്പകത്തുംവളവിന് ഒരു കിലോമീറ്റർ മുൻപു 30 മീറ്റർ നീളത്തിൽ റോഡ് ഇടിഞ്ഞുതാണു. ഏഴു മീറ്റർ താഴ്ചയിൽനിന്നു കോൺക്രീറ്റ് ഭിത്തി കെട്ടണം. കമ്പകത്തുംവളവ് കഴിഞ്ഞ് ഉരുൾപൊട്ടിയാണ് റോഡ് 52 മീറ്റർ നീളത്തിൽ ഇടിഞ്ഞത്. അട്ടത്തോടിനും ചാലക്കയത്തിനും മധ്യേ പ്ലാന്തോടു ഭാഗത്തു വിള്ളൽ വീണ് 60 മീറ്ററിൽ റോഡ് ഇടിഞ്ഞുതാണു. അട്ടത്തോടിനും പമ്പയ്ക്കും മധ്യേ ബസ് സർവീസ് നിരോധിച്ചിരിക്കുകയാണ്.